തൊട്ടടുത്ത നിമിഷം മാറിമറിഞ്ഞേക്കാവുന്നതാണ് ഓരോരുത്തരുടേയും ജീവിതം. അതു നല്ലതോ ചീത്തയോ എന്നു പോലും ചിന്തിക്കാനാകാതെ ഇരുകയ്യും നീട്ടി ഏറ്റുവാങ്ങാനേ എല്ലാവര്‍ക്കും കഴിയൂ. അതുപോലെ ജീവിതം മാറിമറിഞ്ഞവരാണ് ഇടുക്കി കുമളിയിലെ 17 വയസുകാരന്‍ ഷാനറ്റ് ഷൈജുവും അവന്റെ അമ്മ ജിനുവും. ഏകമകനേയും ഭര്‍ത്താവിനേയും വിട്ടുപിരിഞ്ഞ് ജിനു മൂന്നു മാസം മുന്നേയാണ് കുവൈത്തിലേക്ക് വിമാനം കയറിയത്. ആഗ്രഹമുണ്ടായിട്ടായിരുന്നില്ല. ജീവിതം പച്ചപിടിപ്പിക്കണം, മകനെ നല്ല വിദ്യാഭ്യാസം നല്‍കി വളര്‍ത്തണം. അതുമാത്രമായിരുന്നു ജിനുവിന്റെ ആഗ്രഹം. അങ്ങനെ പ്രവാസിയായി കുവൈത്തിലേക്ക് വിമാനം കയറിയ ജിനുവിനെ തേടി പിന്നീടെത്തിയത് ഹൃദയം തകര്‍ക്കുന്ന സംഭവങ്ങളായിരുന്നു. അതിനെയൊക്കെ എങ്ങനെയെങ്കിലും തരണം ചെയ്ത് നാട്ടിലേക്ക് തിരിച്ചെത്താനുള്ള ശ്രമം എത്തിച്ചത് കുവൈറ്റിലെ ഇരുട്ടു നിറഞ്ഞ തടവറയിലും. അതിനിടെയാണ് ഏകമകന്റെ ദാരുണായ വേര്‍പാടും സംഭവിച്ചത്.
ഏഴ് ദിവസം മോര്‍ച്ചറിയില്‍ കഴിഞ്ഞതിന് ശേഷം ഇന്ന് എട്ടാം നാള്‍ ഷാനറ്റിന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചിരിക്കുകയാണ്. വീടിന്റെ അകത്തേക്ക് കയറ്റിയപ്പോള്‍ എല്ലാവരെയും നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു അവിടെ സംഭവിച്ചത്. മകന്റെ മൃതദേഹം കണ്ടാപാടേ അച്ഛന്‍ തളര്‍ന്ന് വീണു. എന്റെ കൊച്ചേ എന്ന് അലറി വിളിച്ചുകൊണ്ടായിരുന്നു അച്ഛന്‍ മകന്റെ മൃതദേഹത്തിനരികെ ഇരുന്ന് നിലവിളിച്ചത്. കുവൈറ്റില്‍ നിന്ന് എത്തിയ അമ്മ ജിനു മകന്റെ മുഖം കണ്ട് പൊട്ടിക്കരഞ്ഞു. ഷാനറ്റ് എന്നും ധരിക്കാറുണ്ടായിരുന്ന ആ വാച്ചും ആ അമ്മയുടെ കൈയ്യില്‍ ഭദ്രമായി ഉണ്ടായിരുന്നു. അവരുടെ രണ്ട് പേരുടെയും കരച്ചില്‍ കടന്ന് ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആകാതെ എല്ലാവരും സങ്കടക്കലില്‍ നിന്നുപോയി. അവന്റെ മൃതദേഹത്തിനോട് ആ വാച്ച് ചേര്‍ത്ത് വച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ 17ാം തീയതിയായിരുന്നു ആ സംഭവം. അണക്കര ചെല്ലാര്‍കോവിലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് 17 വയസുകാരനായ ഷാനറ്റ് ഷൈജു മരണത്തിനു കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് അമ്മ വിദേശത്തു നിന്നും എത്തുവാന്‍ കാത്ത് കഴിഞ്ഞ ഏഴുദിവസമായി മോര്‍ച്ചറിയില്‍ കിടക്കുകയാണ് ഷാനറ്റിന്റെ മൃതദേഹം. മൂന്നു മാസം മുമ്പ് കുവൈത്തിലേക്ക് പോയ ജിനുവിന് പറഞ്ഞിരുന്ന ജോലിക്കു പകരം കഠിനമായ മറ്റു ജോലികളാണ് ചെയ്യേണ്ടി വന്നത്. ഒരു കുടുംബത്തിലെ കുട്ടിയെ നോക്കാനായി പത്തനംതിട്ടയിലുള്ള ഒരു ഏജന്‍സി വഴിയാണ് ജിനു കുവൈത്തില്‍ എത്തിയത്. ജോലിഭാരവും ആരോഗ്യപ്രശ്നങ്ങളും മൂലം തനിക്ക് ജോലിയില്‍ തുടരാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് ജിനു ഏജന്‍സിയെ അറിയിച്ചപ്പോള്‍ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും തടവിലാക്കുകയും ആയിരുന്നു. മാത്രമല്ല, വാഗ്ദാനം ചെയ്ത ശമ്പളവും കൊടുത്തില്ല. പിന്നീട് കുവൈത്ത് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍നിന്നും രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തുകയായിരുന്നു. തുടര്‍ന്ന് കോടതി നടപടികള്‍ക്കു ശേഷം തടങ്കലില്‍ കഴിയവേയാണ് മകന്റെ മരണമെത്തുന്നത്.
താല്‍ക്കാലിക പാസ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് 16നു തിരികെ വരാനിരിക്കുമ്പോഴാണ് പശ്ചിമേഷ്യയിലെ യുദ്ധവും കോവിഡും പ്രതിസന്ധിയിലാക്കിയത്. മലയാളി അസോസിയേഷനും യാക്കോബായ സഭാ നേതൃത്വവും എംപിമാരായ ഡീന്‍ കുര്യാക്കോസ്, സുരേഷ് ഗോപി, ആന്റോ ആന്റണി എന്നിവരും ജിനുവിനെ നാട്ടിലെത്തിക്കാന്‍ ഇടപെട്ടെങ്കിലും വെള്ളിയും ശനിയും കുവൈത്തില്‍ അവധിദിനങ്ങളായതിനാല്‍ ഒരു ഇടപെടലും സാധ്യമായിരുന്നില്ല. പിന്നാലെയാണ് ഇന്നലെ ആശ്വാസകരമായ കാറ്റു വീശിയത്. യാത്രാക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ജിനു ഇന്നു രാവിലെ 11.15നു നെടുമ്പാശേരിയില്‍ വിമാനമിറങ്ങും. നാളെ ഉച്ചയ്ക്കു 12നു ഷാനറ്റിന്റെ മൃതദേഹം വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് മൂന്നു മണിയ്ക്ക് അണക്കര ഏഴാം മൈല്‍ ഒലിവുമല പള്ളിയില്‍ സംസ്‌കരിക്കും.
അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഏക മകന്റെ ഭൗതികശരീരം അമ്മയ്ക്ക് ഒരുനോക്കു കാണാന്‍ കഴിയുമോയെന്ന ആശങ്കയിലായിരുന്നു അണക്കര വെള്ളറയിലെ ഷൈജുവും ബന്ധുക്കളും. ഏക മകന്റെ വേര്‍പാട് ജിനുവിനെ ഇനിയും അറിയിച്ചിട്ടില്ല. അണക്കര കൊടുവേലിക്കുളത്ത് അലന്‍ കെ.ഷിബുവും അപകടത്തില്‍ മരിച്ചിരുന്നു.