മിനി പറഞ്ഞ കഥ-ചെറുകഥ

ഉജിയാബ് 
topbanner
 മിനി പറഞ്ഞ കഥ-ചെറുകഥ

ഹോ... ഈ ചോദ്യം കേട്ടു മടുത്തു. 
ഇവിടെയാര്‍ക്കും മറ്റൊന്നും ചിന്തിക്കാനില്ലേ... 
റെയില്‍വേ സ്റ്റേഷനിലേക്ക് കാലെടുത്തു വച്ചാല്‍ തുടങ്ങും...
'മിനീ, എന്താ നിന്റെ ഉദ്ദേശ്യം....? മരിക്കുന്നതു വരെ ഇങ്ങനെ ഒറ്റയ്ക്ക് കഴിയാനാണോ തീരുമാനോലെം.... ഒരുപെണ്‍കുട്ടിയാ വളര്‍ന്നു വരുന്നത്. അതു മറക്കണ്ടാ....'
നെഞ്ചിലേക്ക് ആദ്യത്തെ തീപ്പന്തം പതിവായി വലിച്ചെറിയാറുള്ളത് ജാനകിയേടത്തിയാണ്. കുട്ടൂസന്റെ പുറകില്‍ ഡാകിനിയിരിക്കുന്നതുപോലെ അരിമുറുക്കു നിറച്ച ചാക്കിനടുത്ത് വെറുതേയിരിക്കുന്നതിനിടെ ഈ തള്ളയ്ക്ക് നാട്ടുകാരോട് എന്തെങ്കിലും പുന്നാരം പറഞ്ഞാലേ മനസമാധാനം കിട്ടൂ....ആ രണ്ടു വാക്കു മതിയല്ലോ.... ബാക്കിയുള്ളവരുടെ സമാധാനം കളയാന്‍. 
ഇനി വീടു വരെ ഇതുപോലെ എത്രയാളുകള്‍...?
എന്തൊക്കെ ചോദ്യങ്ങള്‍.... 
ഏതൊക്കെത്തരം ചോദ്യങ്ങള്‍... 
കമന്റടികള്‍...!
ഈശ്വരാ ഇതിനുമാത്രം എന്തപരാധമാണ് ഞാന്‍ ചെയ്തത്....
ഇത്രയും വലിയ കുഴിയിലേക്കാണു ചാടുന്നതെന്നറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഞാനയാളെ സ്നേഹിക്കില്ലായിരുന്നു. 
അല്ലെങ്കില്‍ത്തന്നെ എന്തിനാണ് അയാളെ ഇഷ്ടപ്പെട്ടത്....? 
ജീവിതത്തില്‍ ഇന്നുവരെ മനസറിഞ്ഞ് എന്തിനെയെങ്കിലും ശപിച്ചിട്ടുണ്ടെങ്കില്‍ അത് ആ നിമിഷത്തെയാണ്. സന്തോഷിന്റെ കല്യാണാലോചനയ്ക്കു മുന്നില്‍ അച്ഛനേയും അമ്മയേയും വെറുപ്പിച്ച ആ ദിവസം. 
എല്ലാം വിധി... 
അങ്ങനെ പറഞ്ഞു സമാധാനിക്കുകയല്ലാതെ ഇനി വേറെ വഴിയില്ലല്ലോ. നെഞ്ചിലെരിയുന്ന കനലിനെ ഈ രണ്ടു വാക്കുകള്‍കൊണ്ടു നനച്ചു തുടങ്ങിയിട്ട് കാലമെത്രയായി. പത്തു വര്‍ഷം..... 
അമ്മുവിന്റെ പ്രായത്തോളം..... ശരിയല്ലേ...? അമ്മുവിനിപ്പോള്‍ പത്തു വയസായി. ഓര്‍്ക്കുംതോറും തലയുടെ പെരുപ്പു കൂടുന്നു. അവള്‍ക്കിതെന്തെങ്കിലും അറിയുമോ....
അമ്മു, ഒരു ചീഞ്ഞ പ്രണയത്തിന്റെ ദുരന്തസാക്ഷ്യം. 
നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ അതുമല്ലെങ്കില്‍ മറ്റെപ്പോഴെങ്കിലും എന്നോട് അവള്‍ എന്തൊക്കെ ചോദിക്കുമായിരിക്കും....? എന്തൊക്കെ ചോദിക്കാലിയിരിക്കും... അറിയില്ല....
ഇനിയും കുറച്ചു ദൂരംകൂടിയുണ്ട് വാസുദേവന്റെ വീട്ടിലേക്ക്. എന്റെ വീട് എന്ന് ഇപ്പോള്‍ മിനി പറയാറില്ല. എങ്ങനെ പറയാനാകും. അച്ഛനും അമ്മയും പറയുന്നത് ഇനിയും കേട്ടു നില്‍ക്കാന്‍ വയ്യാതായപ്പോള്‍ മുതല്‍ സ്വന്തം വീടിനേയും വെറുത്തു തുടങ്ങി. ചെവിയില്‍ അലയ്ക്കുന്നുണ്ട് അമ്മ അന്നു പറഞ്ഞത്.
നിന്റെ മകളെ നോക്കാന്‍ ഞങ്ങള്‍ക്കു വയ്യ....
തന്തയില്ലാത്ത കൊച്ചിനെ ഞങ്ങളുടെ തലയില്‍ കെട്ടിവച്ചിട്ട് നീ നിന്റെ വഴിക്കു നടക്കുന്നു... 
നിന്റെയല്ലേ വിത്ത്.... 
നാളെ അവളും പോകും കണ്ടവന്റെ കൂടെ.... 
നന്ദിയില്ലാത്ത വര്‍ഗം....
അമ്മ ഇതൊക്കെ പറയുന്നതു കേട്ടിട്ടും അന്ന് അച്ഛന്‍ ഒരു വാക്കുപോലും മിണ്ടിയില്ല. അച്ഛനും എന്നെ മടുത്തു തുടങ്ങിയെന്നു തോന്നുന്നു...
മിനിയുടെ കാലുകള്‍ക്കു വേഗത കുറഞ്ഞു. ഈ ബാഗും തൂക്കി ഇനിയിങ്ങനെ എത്രദൂരം..... 
മടുത്തു. ഇനി ചായാന്‍ ബാക്കിയുള്ളത് മരണത്തിന്റെ ചുമല്‍മാത്രം... 
നടന്നു ക്ഷീണിച്ച വഴികളില്‍ ഇന്നുവരെ എന്തെങ്കിലുമുണ്ടോ ഒന്നോര്‍ത്തുവയ്ക്കാന്‍... 
സ്വയം എറിഞ്ഞുടച്ച ജീവിതത്തിന്റെ പൊട്ടുകളും കഷണങ്ങളും... 
ഓര്‍മയുടെ മാറാപ്പില്‍ക്കിടന്ന് എപ്പോഴും അതങ്ങനെ തുള്ളിത്തുളുമ്പുന്നു.... 
വെറുതെ വേദനിപ്പിക്കാന്‍ മാത്രം....
ഒരു മരണവാര്‍ത്തയുടെ പിന്നാലെ വരാന്‍ കാത്തിരിക്കുകയാവാം സന്തോഷ്. അമ്മുവിനോട്... അല്ല, എന്റെ മകളോട് അയാള്‍ക്കെന്തായിരിക്കാം....? 
സ്വന്തം ബീജം മുളപൊട്ടിയ വയറ്റിലേക്ക് പുറംകാലുകൊണ്ടു തൊഴിച്ചയാളുടെ മനസില്‍ മകളോടുള്ള വാത്സല്യം എങ്ങനെയാകുമെന്നുപോലും എനിക്കു ചിന്തിക്കാന്‍ വയ്യ....വേദനയുടെ മുറിപ്പാടുകള്‍ ഒരു വിള്ളലായി ഇപ്പോഴും കരുവാളിച്ചു കിടക്കുന്നുണ്ട് മനസിലും ശരീരത്തിലും.... മുന്നില്‍ കാണുന്ന കാഴ്ചകളെല്ലാം ഇപ്പോള്‍ വെറും സ്വപ്നങ്ങളായേ കരുതാറുള്ളൂ. എന്നാലും ഞാനുമൊരു പെണ്ണല്ലേ...
ഒരു മൊബൈല്‍ ഫോണിനപ്പുറം കാതോര്‍ത്തു കാത്തിരിക്കുന്ന പ്രണയക്കാഴ്ചകളില്‍ അസൂയ തോന്നി... ഈ നാല്‍പ്പതാം വയസിന്റെ വക്കില്‍, ഒരിക്കലല്ല പല വേളകളില്‍.... 
അപ്പോഴെല്ലാം എന്റെ ദുഷിച്ച പ്രേമത്തിന്റെ ദുരന്തം ഓര്‍മവരും...
ഒരു നോട്ടംകൊണ്ടെങ്കിലും എന്നില്‍ പകര്‍ന്നോ സന്തോഷ് താങ്കളുടെ പ്രേമം.... 
പണ്ട് സ്വപ്നങ്ങളുടെ ചില്ലയില്‍ ചെറുകൂടുണ്ടായിരുന്നു എനിക്കും... 
എന്റെ മുഷിഞ്ഞ സൗന്ദര്യം... 
പ്രേമക്കാഴ്ചകളുടെ ക്ലാരിറ്റിയില്ലായ്മ... 
വെറുതെ, ഒന്നിനുമല്ലാതെ, വെറുതെ....
ഞാനിപ്പോള്‍ സമാധാനിക്കുന്നു... ഇഷ്ടത്തിന്റെ തിമിരം ബാധിച്ച എന്റെ കണ്ണുകളില്‍ സ്നേഹം വെളിച്ചം പകര്‍ന്നിരുന്നു അന്ന.് അതുകൊണ്ടല്ലേ ഈ വിവാഹത്തിനു ഞാന്‍ സമ്മതിച്ചത്. നൊമ്പരത്തിന്റെ മധുരം ചാലിച്ചു നീ ഓരോ തവണ ഫോണ്‍ ചെയ്യുമ്പോഴും ഞാന്‍ സ്വയം മറന്നു. 
അറിഞ്ഞിരുന്നില്ല.... അല്ലെങ്കില്‍ മനസിലാക്കിയിരുന്നില്ല നീ എന്റെ ഹൃദയം...
രാവൊരുക്കത്തിലെ നിലാവില്‍ തളര്‍ന്നുറക്കങ്ങളെത്രയുണ്ടായി.... 
ഓരോ സ്പര്‍ശനത്തിലും എന്റെ സിരകളില്‍ നിറഞ്ഞതു സ്വപ്നങ്ങളായിരുന്നു. സിറിഞ്ചിലൂടെ നീ നിന്റെ ഞരമ്പുകളിലേക്കു കടത്തിവിട്ട ലഹരി നുരഞ്ഞുണ്ടായ പുരുഷത്വത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു അതെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു... ഒരുപാടു വൈകിയെങ്കിലും, ഞാനിപ്പോള്‍ തിരിച്ചറിയുന്നു....
സുമച്ചേച്ചിയുടെ വീട്ടില്‍ അടുക്കളപ്പണിക്കു വന്ന ആ കറുത്ത തടിച്ചിക്ക് എന്റെ കര്‍ച്ചീഫ് കിട്ടിയതെങ്ങനെ...?
എനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു ആ തൂവാല... അലമാരയില്‍ നീപോലും കാണാതെ ആ സാരി ഞാന്‍ സൂക്ഷിച്ചുവച്ചത് പിന്നീടൊരിക്കല്‍ നിന്നെത്തന്നെ അത്ഭുതപ്പെടുത്താനായിരുന്നു.... 
നീ തന്നെ പണ്ടു പറഞ്ഞതുപോലെ... 
ഒരു കൂട്ടില്‍ നമ്മള്‍ ഒറ്റയ്ക്കാകുമ്പോള്‍ ഒരു തൂവലിന്റെ മേലങ്കിപോലെ ഇതു നീ അണിയണം.... 
ആ സാരിയല്ലേ നീ ഏതോ ഒരു പെണ്ണിനു കൊടുത്തത്... തകര്‍ന്നുപോയി ഞാന്‍... ആ മഞ്ഞ സാരി ഏതോ ഒരു പെണ്ണിന്റെ മെയ്യഴകില്‍ ചാലിച്ചു ചേര്‍ത്തില്ലേ നീ.... എന്നോടു പണ്ടു നീ കാണിച്ച പ്രേമം സത്യമായിരുന്നോ. ഒരു നിമിഷംപോലും മനസുകൊണ്ടു നിന്നെ വെറുത്തിരുന്നില്ല അക്കാലത്തു ഞാന്‍. എന്നെക്കാള്‍ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു. എന്നില്‍ കാണാത്ത എന്തു സൗന്ദര്യമാണ് നീ ആ വീട്ടുവേലക്കാരിയില്‍ കണ്ടത്...
സന്തോഷ്, എനിക്കു മനസിലാകുന്നില്ല നിന്റെ മനസിനെ ഇപ്പോഴും... 
സത്യം പറയാമല്ലോ സന്തോഷ്.... 
ഇപ്പോഴും എനിക്കു മനസിലാകുന്നില്ല....
ഒരു തരത്തില്‍ അതെല്ലാം നല്ലതിനായിരുന്നു.... 
അങ്ങനെ സ്വയം പറഞ്ഞു പഠിച്ചിരിക്കുന്നു ഞാന്‍...
അറിയുക, ആ ദിവസം എന്റെ ജീവിതം അസ്തമിച്ചിരുന്നു. 
എന്റെ വിരല്‍ത്തുമ്പിനെ ഒരു പാട്ടിന്റെ ഈരടികള്‍കൊണ്ട് മറ്റൊരാള്‍ക്കു കൊടുക്കാന്‍ തയാറായിരുന്നോ നീ... എന്നെ ആരെങ്കിലുമൊന്ന് നോക്കിയാല്‍ പൊറുക്കുമായിരുന്നോ... 
ഞാന്‍ എന്തൊക്കെ സഹിച്ചു. എത്രമാത്രം ക്ഷമിച്ചു. ഒടുവില്‍, മറ്റൊരുത്തിയ്ക്കൊപ്പം അന്തിയുറങ്ങിയപ്പോള്‍ ഞാന്‍ അവസാനിപ്പിച്ചു നീയുമായുള്ള ബന്ധം. 
ഇനിയെനിക്കു നിന്നെ വേണ്ട...
നീയെന്നല്ല പുരുഷ വര്‍ഗത്തില്‍പ്പിറന്ന ഒരാളെയും ഇനി ഞാന്‍ വിശ്വസിക്കില്ല. 
നോക്ക്, എന്റെ കുഞ്ഞ് തന്തയില്ലാത്തവളായി.... 
വേലക്കാരിയുടെ ദാസനാണ് എന്റെ അച്ഛനെന്ന് അറിയപ്പെടുന്നതിനേക്കാള്‍ അവള്‍ക്കു ചേരുന്നത് ആ പേരു തന്നെ, തന്തയില്ലാത്തവള്‍...
അച്ഛനേയും അമ്മയേയും എതിര്‍ത്ത് എന്റെ പ്രണയത്തിനു ഞാന്‍ തിരി കൊളുത്തിയതിന് ആ കുഞ്ഞ് ഇപ്പോള്‍ എന്തുമാത്രം സഹിക്കുന്നു... 
വിധി. അവളുടേയും ദുര്‍വിധി...
ഇപ്പോള്‍ നീ വീണ്ടുമൊരു ഒത്തുതീര്‍പ്പിനു വിളിക്കുന്നത് എന്റെ മനസിലെ പുതിയ ചിത്രങ്ങളുടെ ഭംഗി കൂട്ടുകയാണ്. അറിയണോ ആ ദൃശ്യങ്ങളില്‍ നിന്റ സ്ഥാനം...
അനുഭവങ്ങള്‍ ക്യാന്‍വാസാക്കി, കണ്ണീരുചാലിച്ച് ഒരു പുരുഷവേശ്യയെ ഞാന്‍ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട് എന്റെ മനസില്‍. ഒരിക്കല്‍ എന്നെക്കാള്‍ നിന്നെ സ്നേഹിച്ച എന്റെ അതേ മനസില്‍.... 
പുകയും നീരുമായി തലച്ചോറിനെ മയക്കിക്കിടത്തി വഴിയരികില്‍ സ്വന്തം ശരീരം വില്‍ക്കുന്ന എന്റെ പഴയ ഭര്‍ത്താവ്... അതു നീയല്ലേ... 
സംശയിക്കണ്ട. നീ തന്നെ. സ്നേഹിച്ചു വിവാഹം കഴിച്ച സ്ത്രീയെ മുറിക്കുള്ളില്‍ ഉറക്കിക്കിടത്തി അടുത്ത വീട്ടിലെ പുതപ്പില്‍ അന്തിയുറങ്ങുന്നയാള്‍ നീ തന്നെ... നിന്നെപ്പോലെ മറ്റാരെങ്കിലും ഭൂമിയിലുണ്ടെങ്കില്‍ അവര്‍ക്കുകൂടി മായ്ച്ചാല്‍ മായാത്ത കറയാകാന്‍ നിന്റെ പേര് ആ ചിത്രത്തിനു താഴെ എഴുതുന്നു. 
ആ ചിത്രത്തിനു താഴെ നിന്റെ പേര് വലിയ അക്ഷരത്തിലെഴുതിയപ്പോള്‍ ഞാന്‍ അനുഭവിച്ച നിര്‍വൃതി....
നിന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങിയ ആദ്യരാത്രിയെക്കാള്‍ പുളകിതയാകുന്നു ഇപ്പോള്‍ ഞാന്‍... 
ഓരോ രാത്രിയിലും, ഓരോ യാത്രയിലും പകലുകളിലും ആ ചിത്രം ഞാന്‍ വീണ്ടും വീണ്ടും ഓര്‍ത്തെടുക്കും. എന്തിനാണെന്നോ....
നിനക്ക് ഈ ജന്മംകൊണ്ട് എനിക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രണയ സമ്മാനമാണത്....

Read more topics: # literature,# short story,# mini paranja kadha
literature,short story,mini paranja kadha

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES