Latest News

പലരും എന്റെ ജീവപര്യന്തം മോഹിച്ചു ആഘോഷിച്ചു; ആദ്യം വിളിച്ചത് സുരേഷ് ഗോപി; ഹാജരായത് എന്നേക്കാള്‍ ജൂനിയര്‍ ആയ മിടുക്കി:; സത്യത്തെ മുറുകെ പിടിച്ചു യാത്ര ഇനിയും തുടരും; ജാമ്യം ലഭിച്ച സന്തോഷത്തില്‍ അഖില്‍ മാരാര്‍ കുറിച്ചത്

Malayalilife
 പലരും എന്റെ ജീവപര്യന്തം മോഹിച്ചു ആഘോഷിച്ചു; ആദ്യം വിളിച്ചത് സുരേഷ് ഗോപി; ഹാജരായത് എന്നേക്കാള്‍ ജൂനിയര്‍ ആയ മിടുക്കി:; സത്യത്തെ മുറുകെ പിടിച്ചു യാത്ര ഇനിയും തുടരും; ജാമ്യം ലഭിച്ച സന്തോഷത്തില്‍ അഖില്‍ മാരാര്‍ കുറിച്ചത്

പഹല്‍ഗാം ആക്രമണത്തിന്റെയും ഓപ്പറേഷന്റെയും പശ്ചാത്തലത്തില്‍ നടത്തിയ പ്രസ്താവനയുടെ പേരിലെടുത്ത രാജ്യദ്രോഹ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിഗ്‌ബോസ് താരം അഖില്‍ മാരാര്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. വിഷയത്തില്‍ തന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി ആണെന്നും സ്വന്തം പാര്‍ട്ടി നല്‍കിയ പരാതി ആയിരുന്നിട്ടും തന്നെ തിരിച്ചറിഞ്ഞ് ചേര്‍ത്ത് പിടിച്ചത് നന്ദിയോടെ സ്മരിക്കുന്നുവെന്ന് അഖില്‍ മാരാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ടതിന് പിന്നാലെയാണ് സംവിധായകന്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. പഹല്‍ഗാം ആക്രമണത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തില്‍ നടത്തിയ പ്രസ്താവനയുടെ പേരിലാണ് അഖിലിനെതിരെ കേസ് എടുത്തത്.

അഖില്‍ മാരാരുടെ കുറിപ്പ്:

എനിക്കെതിരെ കൊട്ടാരക്കര പൊലീസ് എടുത്ത 152 ബിഎന്‍എസ് രാജ്യദ്രോഹ കേസില്‍ ബഹു കേരള ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനപ്പുറം എന്താണ് കേസെടുക്കാനുള്ള കാരണം എന്ന് വ്യക്തമാക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ഇന്നലെ വരെ എന്നെ വ്യക്തമായി അറിഞ്ഞിട്ടുള്ള പലരും ഞാന്‍ ഡിലീറ്റ് ചെയ്ത ലൈവിന്റെ പേരില്‍ എന്റെ ജീവപര്യന്തം മോഹിച്ചു ആഘോഷിച്ചു.

ഈ വിഷയത്തില്‍ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു. സ്വന്തം പാര്‍ട്ടി നല്‍കിയ പരാതി ആയിരുന്നിട്ടും എന്നെ തിരിച്ചറിഞ്ഞു ചേര്‍ത്ത് പിടിച്ചത് നന്ദിയോടെ ഞാന്‍ സ്മരിക്കുന്നു. ബിജെപിയുടെ സംസ്ഥാന നേതൃത്വം പ്രാദേശിക നേതാവിന്റെ പബ്ലിസിറ്റി മോഹം തള്ളി കളഞ്ഞു. ഇനിയൊരു മണ്ഡലം കമ്മിറ്റിയും ഇത്തരം പരാതികള്‍ ഉണ്ടെങ്കില്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കുക എന്നും തീരുമാനം എടുത്തു. പേര് പറയേണ്ട ഒപ്പമുണ്ട്, എന്നു വിളിച്ചു പറഞ്ഞ ബിജെപി സംസ്ഥാന നേതാക്കള്‍.

തുടക്കം മുതല്‍ കട്ടയ്ക്കു കൂടെ നിന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സര്‍ തിരക്കിനിടയിലും എന്നെ വിളിച്ചു ധൈര്യം നല്‍കി. ജാമ്യം കിട്ടിയ ശേഷവും വിളിച്ചു..നിരന്തരം ഫോളോ അപ്പ് ചെയ്ത രമേശ് ചെന്നിത്തല സാര്‍. അദ്ദേഹം എന്നും എനിക്കൊപ്പമുണ്ട് എന്നത് ഒരു ധൈര്യമാണ്, ജാമ്യം കിട്ടി എന്ന് ആദ്യം എന്നെ വിളിച്ചു പറഞ്ഞ പ്രിയപ്പെട്ട ഹൈബി ഈഡന്‍ എംപി. സുപ്രീം കോടതിയില്‍ പോയാലും ജാമ്യം എടുക്കും അഖിലേ എന്ന് പറഞ്ഞു വിളിച്ച ചാണ്ടി ഉമ്മന്‍, മാത്യു കുഴല്‍ നാടന്‍, കൊടിക്കുന്നില്‍ സുരേഷ്, മേജര്‍ രവി, എനിക്ക് വേണ്ടി കട്ടയ്ക്ക് ഒപ്പം നിന്ന പ്രിയപ്പെട്ട സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് ഒരായിരം നന്ദി..

എനിക്ക് വേണ്ടി ഹാജര്‍ ആയത് എന്നേക്കാള്‍ ജൂനിയര്‍ ആയ ഒരു മിടുക്കി ആയിരുന്നു. ഇത്രയും ഗൗരവം ഉള്ള കേസ് സീനിയര്‍ വക്കീലന്മാരെ ഏല്പിക്കാന്‍ പലരും പറഞ്ഞപ്പോഴും വിമല ബിനു മതി എന്നത് എന്റെ തീരുമാനമായിരുന്നു.. എന്റെ വിശ്വാസം വിമല കാത്തു. നന്ദി ഡിയര്‍.

നീ ധൈര്യമായി വാദിച്ചോ കിട്ടിയില്ലെങ്കില്‍ ഞാന്‍ ജയിലില്‍ കിടന്നോളാം..'' ഇതിലും നല്ല കക്ഷിയെ വക്കീലിന് എവിടെ നിന്ന് കിട്ടും. അന്നും എന്നും എന്നും എന്നെ നയിക്കുന്നത് എന്നെ എതിര്‍ക്കുന്നവരേക്കാള്‍ എത്രയോ വലിയ ശക്തിയാണ്.. എന്റെ ശെരികളില്‍ സത്യത്തെ മുറുകെ പിടിച്ചു യാത്ര ഇനിയും തുടരും...ഓരോ ഇറക്കവും അവസാനിക്കുന്നത് കയറ്റത്തിന്റെ മുന്നിലാണ്...അടുത്ത വര്‍ഷം ഇതേ സമയം കുറിച്ച് വച്ചോളൂ...മനസ് കൊണ്ട് ഒപ്പം നിന്നവര്‍ക്ക് ഒരായിരം നന്ദി..സത്യമേവ ജയതേ.


 

akhiL marar Post about bail

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES