Latest News

'അവിടെയൊന്നും നാട്ടുകാര്‍ക്കും പോലും അറിയില്ല; പ്രേംനസീര്‍ മരിച്ചത് പോലും അറിഞ്ഞിട്ടില്ലാത്ത നാട്ടുകാരാ'; സിനിമ പ്രമോഷനില്‍ തിരുവമ്ബാടിക്കാരെ അധിക്ഷേപിച്ച്‌ ധ്യാന്‍ ശ്രീവാസന്‍

Malayalilife
'അവിടെയൊന്നും നാട്ടുകാര്‍ക്കും പോലും അറിയില്ല; പ്രേംനസീര്‍ മരിച്ചത് പോലും അറിഞ്ഞിട്ടില്ലാത്ത നാട്ടുകാരാ'; സിനിമ പ്രമോഷനില്‍ തിരുവമ്ബാടിക്കാരെ അധിക്ഷേപിച്ച്‌ ധ്യാന്‍ ശ്രീവാസന്‍

സിനിമ പ്രൊമോഷന്റെ ഭാഗമായി നല്‍കുന്ന അഭിമുഖങ്ങളില്‍ പഴങ്കഥകള്‍ പറയുന്ന ആളാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.

മീടു പ്രസ്ഥാനത്തിന് എതിരായ ധ്യാനിന്റെ പരാമര്‍ശം അടുത്തിടെ വിവാദമായിരുന്നു. 'പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്ബേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്,' എന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞത്. ഇതിന് പിന്നാലെ തന്റെ സിനിമാ ഷൂട്ടിങ് നടന്ന തിരുവമ്ബാടി മേഖലയെ മോശമായി ചിത്രീകരിച്ച്‌ ടിവി അഭിമുഖത്തില്‍ തമാശമട്ടില്‍ അഭിപ്രായം പറഞ്ഞതും പുലിവാലായി. പ്രകാശന്‍ പറക്കട്ടെ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിയില്‍ ഗോവിന്ദ് വി പൈക്കൊപ്പമായിരുന്നു വിവാദപരാമര്‍ശം

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

ഗോവിന്ദ് വി പൈ: ഒരുമലയുടെ പൊക്കത്ത് കയറിയാ പിന്നെ 30 ദിവസം അവിടെ തന്നെയായിരുന്നു

ധ്യാന്‍: (പരിഹാസചിരിയോടെ) അവിടെയൊന്നും കൊറോണ ...നാട്ടുകാര്‍ക്കു പോലും അറിയില്ല... കൊറോണ വന്നത്....അപ്പോ....പിന്നെ വലിയ വിഷയമില്ല. പ്രേംനസീര്‍ മരിച്ചത് പോലും അറിഞ്ഞി്ട്ടില്ലാത്ത നാട്ടുകാരാ..ഓ അങ്ങനെ പറയാന്‍ പാടില്ല അല്ലേ...ആ നാട്ടുകാര്....നമ്മളെ....

(സ്ഥലം പറയുന്നില്ല) ആഹ്..പറയാന്‍ പാടില്ല....കര്‍ണാടക ബോര്‍ഡറാണ്...കേരളത്തിലെയല്ല ...

ധ്യാനിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതിഷേധവും എത്തി. ധ്യാന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി എംഎ‍ല്‍എ ലിന്റോ ജോസഫ്തന്നെ രംഗത്തെത്തി. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ധ്യാന്‍ വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്ചുള്ള പ്രസ്താവന തിരുത്താന്‍ തയ്യാറാകണമെന്നും ലിന്റോ ജോസഫ് വ്യക്തമാക്കി.

സ്‌നേഹവും സഹകരണവും നിറഞ്ഞ മനുഷര്‍ താമസിക്കുന്ന സ്ഥലമാണ് തിരുവമ്ബാടി. മത സഹോദര്യത്തിന് കേള്‍വി കേട്ട, അത്യുന്നതമായ സാംസ്‌കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സര്‍വ്വാഭരണ ഭൂഷിതയായ ആ നാട് തങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണെന്നും ലിന്റോ ജോസഫ് പറഞ്ഞു.

ലിന്റോ ജോസഫിന്റെ വാക്കുകള്‍:

ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്ബാടി..പ്രിയപ്പെട്ട ധ്യാന്‍ ശ്രീനിവാസന്‍ അറിയുന്നതിന്.. താങ്കള്‍ ഒരു ഇന്റര്‍വ്യുവില്‍ തിരുവമ്ബാടി പ്രദേശത്തെയാകെ മോശമായി സംസാരിച്ചത് കണാനിടയായി. ഏത് സാഹചര്യത്തിലാണ് താങ്കളിത്തരമൊരു പരാമര്‍ശം നടത്തിയത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. അത്രയേറേ സ്‌നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷര്‍ വസിക്കുന്നയിടമാണ് തിരുവമ്ബാടി. മത സഹോദര്യത്തിന് കേള്‍വി കേട്ട, അത്യുന്നതമായ സാംസ്‌കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സര്‍വ്വാഭരണ ഭൂഷിതയായ ഈ നാട് ഞങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്.ഒരു മലയോര മേഖലയില്‍ ഉണ്ടാവാനിടയുള്ള വികസന മുരടിപ്പില്‍ നിന്ന് ഒന്നായി ചേര്‍ന്ന് ഈ നാടിനെ കൈ പിടിച്ചുയര്‍ത്തിയവരാണ് തിരുവമ്ബാടിക്കാര്‍.! താങ്കളുടെ ഫിലിം ഷൂട്ടിനിടയില്‍ താങ്കള്‍ സഞ്ചരിച്ച റോഡുകളിലൊന്ന് മലയോര ഹൈവേയാണ്. ഈ റോഡിന്റെ മുഴുവന്‍ ദൂരവും ഇരുവശത്തും സ്ഥലം സൗജന്യമായി നല്‍കി വികസനത്തെ ഹൃദയത്തില്‍ സ്വീകരിച്ചവരാണ് തിരുവമ്ബാടിക്കാര്‍..! അതിമനോഹരമായ ഈ പാത നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

താങ്കളുടെ ഫിലിം ഷൂട്ടിങ് നടന്ന ഒരു ലൊക്കേഷനായ ആനക്കാംപൊയിലില്‍ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടണല്‍ പാതയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ആരംഭിക്കുന്നത്. ബാംഗ്ലൂര്‍-കൊച്ചി ഇടനാഴിയെ എറ്റവും കൂടുതല്‍ സഹായിക്കുന്നത് ഈ പാതയായിരിക്കും. ഈ തുരങ്കപാതയുടെ അനുബന്ധ റോഡായ തിരുവമ്ബാടി -മറിപ്പുഴ റോഡിന്റെ പ്രവൃത്തി ആരംഭിക്കാന്‍ പോവുകയാണ്. പ്രവൃത്തികള്‍ പൂര്‍ത്തിയായതിന് ശേഷം ഞങ്ങളുടെ പ്രത്യേക ക്ഷണപ്രകാരം അങ്ങ് ഇവിടെ വരണമെന്ന് ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

ഞങ്ങളുടെ കുട്ടികളെല്ലാം പഠിക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്.സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതിയകാല നിര്‍മ്മാണത്തിന്റെ രൂപഭംഗി ഉള്‍ക്കൊണ്ട് ഇവരെ സ്വീകരിക്കുന്നു. താങ്കളുടെ സിനിമയുടെ മറ്റൊരു ഷൂട്ടിങ് ലൊക്കേഷനായ പുല്ലുരാംപാറയില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമി എന്നൊരു സ്ഥാപനമുണ്ട്.ദേശീയ അന്തര്‍ദേശിയ കായിക ഇനങ്ങളില്‍ രാജ്യത്തിന് അഭിമാനമായത് ഈ കുഞ്ഞു പ്രദേശത്തെ കുഞ്ഞു സ്ഥാപനത്തിലെ കുട്ടികളാണ്.

സന്തോഷ് ട്രോഫി നേടി കേരളത്തിന് അഭിമാനമായ കേരളടീമിന്റെ വിജയ ഗോളിന് വഴിയൊരുക്കിയത് ഞങ്ങളുടെ സൂപ്പര്‍ താരം തിരുവമ്ബാടിയിലെ കോസ്‌മോസിന്റെ പ്രിയപ്പെട്ട കളിക്കാരന്‍ നൗഫലാണ്. ലോകത്തെ പ്രശസ്തമായ വൈറ്റ് വാട്ടര്‍ കയാക്കിങ് ഫെസ്റ്റിവല്‍ നടക്കുന്നത് ഞങ്ങളുടെ ഇരവഴിഞ്ഞിപുഴയിലും ചാലിപ്പുഴയിലുമാണ്. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ ചാമ്ബ്യന്‍ഷിപ്പ് അടുത്ത മാസം ആരംഭിക്കും.മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിന്റെ ഇതിവൃത്തം ഞങ്ങളുടെ സുല്‍ത്താന്‍ ബി പി മൊയ്തീന്റെയും കാഞ്ചനേടത്തിയുടെയും കഥയാണ്. എന്തിനേറെ,കേരളത്തിലെ മികച്ച മൂന്ന് ഫിലിം തീയേറ്ററുകളെടുത്താല്‍ അതിലൊന്ന് ഞങ്ങളുടെ നാട്ടിലാണ്. മുക്കത്ത്.!

ഞങ്ങളുടെ മലനിരകളെ നോക്കിയാണ് നിങ്ങളീ അബദ്ധം പറഞ്ഞിട്ടുണ്ടാവുക. എന്നാല്‍ വയനാട് ചുരവും തുഷാരഗിരിയും മറിപ്പുഴയും അരിപ്പാറയും പൂവാറന്‍തോടും മേടപ്പാറയും കക്കാടംപൊയിലുമെല്ലാമുള്‍പ്പെടുന്ന ഗിരിശ്രേഷ്ഠന്മാര്‍ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്. ഇവിടുത്തെ കാലവസ്ഥയും അന്തരീക്ഷവുമെല്ലാം ഞങ്ങള്‍ക്ക് അമ്മയേപ്പോലെ പ്രിയപ്പെട്ടതാണ്.താങ്കളുടെ ഒപ്പമുണ്ടായിരുന്ന സിനിമാ പിന്നണി പ്രവര്‍ത്തകര്‍ക്കും താങ്കളുടെ അതേ അഭിപ്രായമാണോ എന്നറിയാന്‍ താത്പര്യമുണ്ട്. താങ്കള്‍ താങ്കളുടെ പ്രസ്താവന തിരുത്താന്‍ തയ്യാറാകണം. ഒരിക്കല്‍ കൂടി പറയുന്നു..തിരുവമ്ബാടി ഒരു ഓണംകേറാ മൂലയല്ല..അഭിമാനമാണ് തിരുവമ്ബാടി..!ലിന്റോ ജോസഫ്, എംഎ‍ല്‍എ, തിരുവമ്ബാടി

ലിന്റോ ജോസഫ് എംഎല്‍എയുടെ പോസ്റ്റിന് താഴെയും ധ്യാനിന് നേരേ വിമര്‍ശനങ്ങളുടെ പെരുമഴയാണ്.

 നേരത്തെ മീ ടൂ മൂവ്മെന്റിനെതിരായ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ താന്‍ പെട്ടേനെയെന്നും തന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്ബേയാണെന്നുമാണ് ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നത്. ഈ അഭിപ്രായ പ്രകടനത്തിനെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്തെത്തിയിരുന്നു.

കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്ബുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്, എന്നാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ധ്യാനിന്റെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു.
 

dhyan sreenivasan words goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES