Latest News

കുട്ടികളിലെ നട്ടെല്ലിലെ വളവ്; ശസ്ത്രക്രിയയെ ഭയക്കേണ്ടതുണ്ടോ?

Malayalilife
 കുട്ടികളിലെ നട്ടെല്ലിലെ വളവ്; ശസ്ത്രക്രിയയെ ഭയക്കേണ്ടതുണ്ടോ?

ട്ടെല്ലിനെ ബാധിക്കുന്ന ഒരു രോഗമാണ് സ്‌കോളിയോസിസ്. സാധാരണ ഒരു വ്യക്തിയെ നമ്മള്‍ പിന്നില്‍ നിന്ന് നോക്കുമ്പോള്‍ അയാളുടെ നട്ടെല്ല് നിവര്‍ന്ന്, നേര്‍രേഖയില്‍ കാണപ്പെടും. എന്നാല്‍ സ്‌കോളിയോസിസ് ഉണ്ടെങ്കില്‍ 'S' അല്ലെങ്കില്‍ 'C' ആകൃതിയിലായിരിക്കും നട്ടെല്ല് കാണുക. സ്‌കോളിയോസിസ്  ഏത് പ്രായക്കാര്‍ക്കും വരാം. എന്നാല്‍ കുട്ടികളിലും കൗമാരക്കാരിലുമാണ് അത് കൂടുതല്‍ കണ്ടുവരുന്നത്. പ്രത്യേകിച്ച് 10നും 16 വയസിനുമിടയിലുള്ള പെണ്‍കുട്ടികളില്‍. മുതിര്‍ന്നവരില്‍ നിരന്തരമുള്ള ഉപയോഗത്താല്‍ ഉണ്ടാകുന്ന തേയ്മാനങ്ങള്‍ കാരണം നട്ടെല്ലിന് വളവുണ്ടാകാം. പേശികളെയും ഞരമ്പുകളെയും ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി, മസ്‌കുലാര്‍ ഡിസ്‌ട്രോഫി തുടങ്ങിയ രോഗങ്ങളുള്ള കുട്ടികളിലും നട്ടെല്ലിന് വളവുണ്ടാകാം. ഹൃദയസംബന്ധമായതും വൃക്കകളെ ബാധിക്കുന്നതുമായ അസുഖങ്ങള്‍ ജന്മനായുള്ള കുട്ടികളിലും നട്ടെല്ലിലെ വളവ് നേരത്തെ തിരിച്ചറിയാറുണ്ട്. അത് ആ രോഗങ്ങളോട് അനുബന്ധമായി ഉണ്ടാകുന്ന സ്‌കോളിയോസിസ് ആണ്. എന്നാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാത്ത കുട്ടികളിലും വളരെ ചെറുപ്പത്തിലേ ഉണ്ടാകുന്ന സ്‌കോളിയോസിസിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയെ  ഇഡിയോപ്പതിക് സ്‌കോളിയോസിസ് എന്നാണ് വിളിക്കുന്നത്. നട്ടെല്ലിന് വളവുമായി ആശുപത്രിയിലെത്തുന്ന 80% കുട്ടികളിലും ഈ അവസ്ഥയാണ് കണ്ടുവരുന്നത്. ശരീരത്തില്‍ അസ്വാഭാവികമായ ചരിവോ വടിവോ ഉണ്ടാകുമ്പോള്‍ മാതാപിതാക്കളോ അധ്യാപകരോ ആയിരിക്കും ഇത് ആദ്യം ശ്രദ്ധിക്കുക. സ്‌കൂളുകളിലും മറ്റും സ്‌ക്രീനിങ് പതിവാക്കിയാല്‍ ഈ രോഗം നേരത്തെ കണ്ടുപിടിക്കാനും ചികില്‍സിച്ചു ഭേദമാക്കാനും കഴിയും.

ചരിഞ്ഞ നടത്തം, ഉന്തിയ മാറിടം; ലക്ഷണങ്ങള്‍ പലത് 

വളവ് എത്രത്തോളമുണ്ട് എന്നതനുസരിച്ച് സ്‌കോളിയോസിസിന്റെ ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. നേരിയ വളവുകള്‍ ആദ്യം ശ്രദ്ധയില്‍പ്പെടാറില്ല. മറ്റെന്തെങ്കിലും ആവശ്യത്തിന് എക്‌സ്‌റേ എടുക്കുമ്പോഴായിരിക്കും അവ ശ്രദ്ധയില്‍പ്പെടുക. വളവ് 30 ഡിഗ്രിക്ക് മുകളിലാകുമ്പോള്‍ ശരീരവടിവില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങും.

നിരപ്പല്ലാത്ത തോളുകളും ചരിഞ്ഞ കഴുത്തുമാണ് പ്രധാന ലക്ഷണങ്ങള്‍. ഇടുപ്പിലും ഒരു ചരിവ് കാണാം. അരക്കെട്ടിന്റെ ഒരു ഭാഗം ഉയര്‍ന്നിരുന്നാല്‍ സ്‌കോളിയോസിസ് സംശയിക്കണം. നടക്കുമ്പോഴും നില്‍ക്കുമ്പോഴും ഒരു വശത്തേക്ക് ചരിവും കാണാറുണ്ട്. കുനിയുമ്പോള്‍ തോല്‍പ്പലക തള്ളിനില്‍ക്കുന്നുണ്ടോ എന്നും നോക്കണം. സ്‌കോളിയോസിസ് ഉള്ള  പെണ്‍കുട്ടികളില്‍ അവരുടെ മാറിടം കൂടുതല്‍ ഉന്തിനില്‍ക്കുന്ന ശരീരപ്രകൃതമുണ്ടാകാം. കാലുകള്‍ക്ക് നീളവ്യത്യാസം കാണപ്പെടാറുമുണ്ട്. അപൂര്‍വം ചില കുട്ടികള്‍ക്ക് മാത്രമേ സ്‌കോളിയോസിസ് കാരണം നടുവേദന ഉണ്ടാകാറുള്ളൂ. എന്നാല്‍ എല്ലാ നടുവേദനയും സ്‌കോളിയോസിസ് അല്ല. 

നേരിട്ടുള്ള ശാരീരിക പരിശോധനയിലൂടെ തന്നെ ഒരു ഡോക്ടറിന് സ്‌കോളിയോസിസ് തിരിച്ചറിയാന്‍ കഴിയും. എക്സ്റേയിലൂടെ നട്ടെല്ലിന്റെ വളവ് എത്രത്തോളമുണ്ടെന്ന് മനസിലാക്കാം.

ശസ്ത്രക്രിയ ഗര്‍ഭധാരണത്തിന് തടസ്സമാകുമോ?

കുട്ടിയുടെ പ്രായം, വളവിന്റെ തോത് എന്നിവ കണക്കിലെടുത്താണ് ഏത് ചികിത്സ വേണമെന്ന് തീരുമാനിക്കുന്നത്. 10 ഡിഗ്രി വരെയുള്ള വളവുകള്‍ എല്ലാ മനുഷ്യരിലും സ്വാഭാവികമായിട്ടാണ് ഇപ്പോള്‍ കണക്കുന്നത്. ഇത്തരം നേരിയ വളവുകള്‍ക്ക് നിരീക്ഷണമാണ് പ്രധാനം. വളരുന്ന കുട്ടികളില്‍ ചിലപ്പോള്‍ അത് തനിയെ ഭേദമാകാം. കൃത്യമായ ഇടവേളകളില്‍ ചെക്കപ്പുകള്‍ നടത്തി വളവ് കൂടുന്നില്ല എന്നുറപ്പാക്കണം. എന്നാല്‍ മിക്കവരും പ്രകടമായ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നത് വളവ് കൂടുമ്പോഴാണ്. 25 മുതല്‍ 40 ഡിഗ്രി വരെ ചെരിവുള്ള കുട്ടികള്‍ക്ക് ബെല്‍റ്റുകളും വളയങ്ങളും ഉപയോഗിക്കേണ്ടിവരും. നട്ടെല്ല് കൂടുതല്‍ വളയാതിരിക്കാന്‍ ഒരുപരിധിവരെ അത് സഹായിക്കുമെങ്കിലും പൂര്‍ണമായും രോഗം ഭേദമാകില്ല. ഡോക്ടറുടെ നിര്‍ദേശം പൂര്‍ണമായും അനുസരിച്ച്, കൃത്യമായി ബെല്‍റ്റിട്ടാല്‍ മാത്രമേ പ്രയോജനമുള്ളു. പല കുട്ടികള്‍ക്കും ആദ്യം ബെല്‍റ്റ് ഇട്ടാലും പിന്നീട് ശസ്ത്രക്രിയ വേണ്ടിവരാറുണ്ട്.

40-50 ഡിഗ്രിയില്‍ കൂടുതലുള്ള വളവുകള്‍ക്ക് ശസ്ത്രക്രിയ മാത്രമാണ് പോംവഴി. സ്പൈനല്‍ ഫ്യുഷന്‍ എന്ന ശസ്ത്രക്രിയാരീതിയാണ് ഏറ്റവുമധികം ചെയ്തുവരുന്നത്. വളവുള്ള ഭാഗത്തെ കശേരുക്കളെ പിരിയാണികളും ഇമ്പ്‌ലാന്റുകളും ഉപയോഗിച്ച് ചേര്‍ത്തിടുന്ന രീതിയാണിത്. കുട്ടികളുടെ നട്ടെല്ലിന്റെ വളര്‍ച്ചയ്ക്ക് തടസമുണ്ടാകാത്ത രീതിയില്‍ പരിഹാരം കാണാവുന്ന കൂടുതല്‍ നൂതനമായ ശസ്ത്രക്രിയാ രീതികളും ഇപ്പോഴുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഈ രീതിയാണ് അനുയോജ്യം. നട്ടെല്ല് പൂര്‍ണ്ണവളര്‍ച്ചയെത്തിയ ശേഷം ചില കുട്ടികള്‍ക്ക് ഒരു ശസ്ത്രക്രിയ കൂടി വേണ്ടിവരാം.

ചിലര്‍ ഭയം കാരണം ശസ്ത്രക്രിയ വേണ്ടെന്ന് തീരുമാനിക്കാറുണ്ട്. 40 ഡിഗ്രിയില്‍ കൂടുതലുള്ള വളവുകള്‍ക്കും നിര്‍ബന്ധിച്ച് ബെല്‍റ്റിട്ടാല്‍ കുട്ടിക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും. കുട്ടി വളരുന്തോറും അവരുടെ ജീവിതനിലവാരത്തെ അത് ബാധിക്കും. ഒടുവില്‍ ലക്ഷണങ്ങള്‍ അസഹനീയമാകുമ്പോള്‍ ശസ്ത്രക്രിയ ഒഴിച്ചുകൂടാനാവാത്ത സാഹചര്യമുണ്ടാകാം. അപ്പോഴേക്കും വളവ് ഉറച്ചുപോവുകയും സര്‍ജറി സങ്കീര്‍ണമാകുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഞരമ്പുകള്‍ക്ക് പരിക്കുണ്ടാകാനും ഭാവിയില്‍ മെയ്വഴക്കം കുറയാനും സാധ്യതയുണ്ട്. അതുകൊണ്ട്, വളരുന്ന പ്രായത്തില്‍ എത്രയും നേരത്തെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്നതാണ് ഏറ്റവും ഉചിതം. 14-16 വയസിനിടയിലാണ് ശസ്ത്രക്രിയക്ക് ഏറ്റവും അനുയോജ്യമായ കാലയളവ്. ശസ്ത്രക്രിയ കഴിഞ്ഞാല്‍ ആദ്യത്തെ മൂന്ന് മാസം ശ്രദ്ധയും വിശ്രമവും അനിവാര്യമാണ്. ഈ സമയത്ത് നടക്കാനും മറ്റും കഴിയുമെങ്കിലും ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്താനോ കുനിയാനോ പാടില്ല. മൂന്ന് മാസത്തിന് ശേഷം സ്‌കൂളില്‍ പോകാനും സാധാരണ കുട്ടികളെ പോലെത്തന്നെ കളിക്കാനും കഴിയും.

പലരെയും ശസ്ത്രക്രിയയില്‍ നിന്ന് പിന്തിരിപ്പിക്കുന്ന പ്രധാന ആശങ്ക, അവരുടെ പെണ്‍കുട്ടിക്ക് വിവാഹമാകുമ്പോള്‍ ഗര്‍ഭംധരിക്കാന്‍ കഴിയുമോ എന്നതാണ്. മറ്റ് പ്രശ്‌നങ്ങളില്ലെങ്കില്‍ തീര്‍ച്ചയായും കഴിയും എന്നതാണ് അതിനുള്ള ഉത്തരം. സ്‌കോളിയോസിസിന് ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കും സാധാരണ പോലെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കഴിയും. സ്‌കോളിയോസിസ് കാരണം ഗര്‍ഭകാലത്ത് സങ്കീര്‍ണതകള്‍ ഉണ്ടാകുന്ന സാഹചര്യം വളരെ വളരെ അപൂര്‍വമാണ്. എങ്കിലും ശസ്ത്രക്രിയ നടത്തിയ വിവരം ഡോക്ടറെ അറിയിക്കുന്നത് നല്ലതാണ്. 

ശസ്ത്രക്രിയ കഴിഞ്ഞവരില്‍ ഭാവിയില്‍ നേരിയ നടുവേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതൊരിക്കലും ശസ്ത്രക്രിയയുടെ കുഴപ്പമല്ല. സ്‌കോളിയോസിസ് എന്ന രോഗത്തിന്റെ പ്രശ്‌നമാണ്. ലളിതമായ വ്യായാമങ്ങള്‍ ശീലമാക്കിയും ശരീരഭാരം കൂടാതെ നോക്കിയും നല്ല ജീവിതശൈലി പിന്തുടര്‍ന്നും ആ നടുവേദന നിയന്ത്രിക്കാനാകും. എന്നാല്‍ മെയ്വഴക്കം കൂടുതല്‍ ആവശ്യമുള്ള ചില വ്യായാമങ്ങള്‍ ഒഴിവാക്കണം. സ്‌കൂളിലും കോളേജിലും മറ്റുമുള്ള ഓട്ടമത്സരം, ഡാന്‍സ് എന്നിവയില്‍ ഭാഗമാകുന്നതിന് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാറില്ല.

ജനസംഖ്യയുടെ ഒരു ശതമാനം ആളുകളിലാണ് സ്‌കോളിയോസിസ് കാണപ്പെടുന്നത്. അതില്‍ത്തന്നെ ശസ്ത്രക്രിയ വേണ്ടിവരുന്നവര്‍ കുറവാണ്. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമുണ്ടെങ്കിലും അത് ചെയ്യുന്നില്ലെങ്കില്‍ ആ വ്യക്തിയുടെ ജീവിതനിലവാരത്തെ അത് സാരമായി ബാധിക്കും. 

 

വിവരങ്ങൾ നൽകിയത്ഡോരഞ്ജിത് കെ.ആർഓർത്തോപീഡിക് സ്പൈൻ സർജറി വിദഗ്ധൻആസ്റ്റർ മെഡ്സിറ്റികൊച്ചി

Read more topics: # ശസ്ത്രക്രിയ
children surgery for scoliosis

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES