Latest News

 പെരുമ്പാവൂരിലെ ലഹരി മാഫിയക്കെതിരെ പൊലീസ് ആക്ഷന്‍; മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രിക്കും നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍; സാമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവെച്ച യുവാക്കള്‍ക്കും പ്രശംസ; സമൂഹത്തില്‍ മാറ്റം വരുത്താന്‍ ഓരോരുത്തരും ശബ്ദമുയര്‍ത്തണമെന്ന് താരം 

Malayalilife
 പെരുമ്പാവൂരിലെ ലഹരി മാഫിയക്കെതിരെ പൊലീസ് ആക്ഷന്‍; മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രിക്കും നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍; സാമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവെച്ച യുവാക്കള്‍ക്കും പ്രശംസ; സമൂഹത്തില്‍ മാറ്റം വരുത്താന്‍ ഓരോരുത്തരും ശബ്ദമുയര്‍ത്തണമെന്ന് താരം 

പെരുമ്പാവൂരില്‍ പകല്‍വെളിച്ചത്തില്‍ പരസ്യമായി ലഹരി ഉപയോഗിക്കുന്ന സംഘത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട യുവാക്കള്‍ക്കും, അതിന്മേല്‍ ഉടനടി കടുത്ത നടപടിയെടുത്ത കേരള പൊലീസിനും കൈയടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. പെരുമ്പാവൂരിലെ ലഹരി മാഫിയക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ശക്തമായ നടപടികളെ അഭിനന്ദിച്ച താരം, 'ഓപ്പറേഷന്‍ തൂഫാന്‍' എന്ന പേരില്‍ പൊലീസ് നടത്തുന്ന വ്യാപക പരിശോധനകളും അറസ്റ്റുകളും സമൂഹത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നതെന്നും വ്യക്തമാക്കി. 

'പെരുമ്പാവൂര്‍ സ്റ്റോറീസ്' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന വിഡിയോ കേരള പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഉണ്ണി മുകുന്ദന്‍ നേരത്തെ പങ്കുവെച്ചിരുന്നു. നടന്റെ പോസ്റ്റ് വൈറലായതോടെ പൊലീസിന്റെ ഐടി സെല്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ അതിവേഗം രംഗത്തിറങ്ങുകയും കടുത്ത നടപടികളിലേക്ക് കടക്കുകയുമായിരുന്നു. 

ഉണ്ണി മുകന്ദന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം: ഞാന്‍ പെരുമ്പാവൂരില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിമരുന്നിന്റെ വിപത്തിനും സംഘടിത മയക്കുമരുന്ന് ശൃംഖലകള്‍ക്കുമെതിരെ നിലവില്‍ സ്വീകരിച്ചുവരുന്ന നിര്‍ണ്ണായക നടപടികള്‍ക്ക് കേരള സര്‍ക്കാരിനോടും, പ്രത്യേകിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനോടും ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയോടും എന്റെ ആത്മാര്‍ത്ഥമായ നന്ദിയും കടപ്പാടും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. 

 'ഓപ്പറേഷന്‍ തൂഫാന്‍' എന്ന പേരില്‍ കേരള പൊലീസ് നടത്തിവരുന്ന ശക്തമായ പരിശോധനകള്‍ വലിയ രീതിയിലുള്ള അറസ്റ്റുകളിലേക്ക് നയിക്കുകയും, ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. അതിലുപരി, നമ്മുടെ സമൂഹത്തെ സംരക്ഷിക്കുന്നതിനും ഭാവിതലമുറയ്ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഭരണകൂടവും നിയമപാലകരും എത്രത്തോളം പ്രതിജ്ഞാബദ്ധരാണെന്ന് ഇത് തെളിയിക്കുന്നു. 

മയക്കുമരുന്ന് ഉപയോഗത്തിന്റെ അവിടുത്തെ യഥാര്‍ത്ഥ അവസ്ഥ ദൃശ്യങ്ങളില്‍ പകര്‍ത്തി പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ധൈര്യം കാണിച്ച ആ ചെറുപ്പക്കാരെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. ഓണ്‍ലൈനില്‍ അവര്‍ പങ്കുവെച്ച ആ വിഡിയോയിലൂടെയാണ് ഞാന്‍ ഈ പ്രശ്‌നത്തെക്കുറിച്ച് അറിയുന്നത്; തുടര്‍ന്ന് ഞാനത് കേരള പൊലീസിന് കൈമാറുകയായിരുന്നു. ഈ വിഷയത്തില്‍ വളരെ പെട്ടെന്ന് തന്നെ ഇടപെട്ട പൊലീസ് വകുപ്പിനെയും അതിന്റെ ഐടി സെല്ലിനെയും ഞാന്‍ അഭിനന്ദിക്കുന്നു. എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ആദ്യഘട്ടത്തില്‍ അവര്‍ കാണിച്ച വേഗത മാത്രമല്ല, മറിച്ച് ആദ്യത്തെ അറസ്റ്റുകളില്‍ മാത്രം ഒതുങ്ങാതെ ഈ ലഹരിവിരുദ്ധ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ കാണിക്കുന്ന നിശ്ചയദാര്‍ഢ്യമാണ്. 

ഇത്തരം നടപടികള്‍ നമ്മുടെ നിയമവ്യവസ്ഥയിലും പൊലീസ് സേനയിലും സംസ്ഥാനത്തെ ഭരണസംവിധാനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടും ദൃഢമാക്കുന്നു. ഒരു പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ നമ്മുടെ സര്‍ക്കാരും പൊലീസും ജനങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയും അതിവേഗം പ്രതികരിക്കുകയും ചെയ്യുന്നത് പൗരന്മാര്‍ എന്ന നിലയില്‍ നമുക്ക് നല്‍കുന്ന ആശ്വാസവും ഉറപ്പും വളരെ വലുതാണ്. നമ്മുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നും അതിന്മേല്‍ കൃത്യമായ നടപടികള്‍ ഉണ്ടാകുമെന്നുമുള്ള ആത്മവിശ്വാസം ഇത് വര്‍ദ്ധിപ്പിക്കുന്നു. 

സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഒരു വ്യക്തിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യം നമ്മള്‍ പലപ്പോഴും സ്വയം ചോദിക്കാറുണ്ട്. എന്റെ ഉത്തരം ലളിതമാണ്: ആ വ്യക്തി നിങ്ങളായിരിക്കുക. നടപടിയെടുക്കുക. നിങ്ങളുടെ ശബ്ദമുയര്‍ത്തുക. മറ്റാരെങ്കിലും അത് ചെയ്യുമെന്ന് കരുതി കാത്തിരിക്കരുത്. സാധാരണക്കാരായ പൗരന്മാര്‍ ഉത്തരവാദിത്വത്തോടെയും ബോധ്യത്തോടെയും പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുമ്പോള്‍ പോസിറ്റീവായ മാറ്റങ്ങള്‍ അവിടെ ആരംഭിക്കുകയായി. 

ഈ പ്രക്രിയയില്‍ ഒരു ചെറിയ പങ്കു വഹിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിലുപരി, സോഷ്യല്‍ മീഡിയയെ വിനോദത്തിനുള്ള ഒരു ഉപാധിയായി മാത്രമല്ല, പൊതുനന്മയ്ക്കുള്ള ഒരു ഉപകരണമായും ഉപയോഗിക്കാന്‍ തിരഞ്ഞെടുത്ത ആ യുവാക്കളെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു. നമ്മളെയെല്ലാം ബാധിക്കുന്ന ഒരു വിഷയം പുറത്തുകൊണ്ടുവരാന്‍ അവര്‍ വ്യക്തിപരമായ അപകടസാധ്യതകള്‍ ഏറ്റെടുത്തു, അതിനായി അവര്‍ നമ്മുടെ ബഹുമാനവും അഭിനന്ദനവും അര്‍ഹിക്കുന്നുണ്ട്.

നമ്മളെല്ലാവരും മൗനം പാലിക്കുന്നത് കൊണ്ട് മാത്രം നമ്മുടെ ചെറുപ്പക്കാരായ സഹോദരങ്ങളും സഹോദരിമാരും ലഹരിയുടെ ഇരകളായി മാറാന്‍ പാടില്ല. അടുത്ത തലമുറയുടെ ഭാവി സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വമുള്ള ഓരോ പൗരന്റെയും കടമയാണ്. അവസാനമായി, കേരള പൊലീസ് വകുപ്പിന് മുഴുവനായും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഒപ്പം ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ വലിയ പ്രതിജ്ഞാബദ്ധത കാണിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീ. ഹാര്‍ദിക് മീനയ്ക്ക് എന്റെ പ്രത്യേക നന്ദിയും രേഖപ്പെടുത്തുന്നു. ഉത്തരവാദിത്വമുള്ള പൗരന്മാരും നിയമപാലകരും സര്‍ക്കാരും ഒരേ ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ ഉണ്ടാകുക എന്നത് സാധ്യമാണെന്ന് മാത്രമല്ല, അത് അനിവാര്യവുമാണ് എന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ ഇത്.

unni mukundan appreciates kerala government

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES