മലയാളികളുടെ വാനമ്പാടി കെ.എസ്. ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നോവാണ് മകള്‍ നന്ദനയുടെ വിയോഗം. 2011-ല്‍ ദുബായില്‍ വെച്ചുണ്ടായ ആ ദാരുണമായ അപകടത്തിന് ശേഷം 15 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ആ കഠിനമായ ആഘാതത്തില്‍ നിന്നും താന്‍ എങ്ങനെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് മനസ്സ് തുറക്കുകയാണ് ചിത്ര. ധന്യ വര്‍മ്മയുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ ആത്മസംഘര്‍ഷങ്ങളെക്കുറിച്ച് സംസാരിച്ചത്.
മകളുടെ വേര്‍പാടിന് ശേഷം സംഗീതത്തില്‍ നിന്നും പൊതുവേദികളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന തന്നെ മടക്കിക്കൊണ്ടുവരാന്‍ രഞ്ജിനി ഹരിദാസും വിജയ് ടിവിയിലെ സുഹൃത്തുക്കളും വലിയ പരിശ്രമമാണ് നടത്തിയത്. ഒടുവില്‍ ലതാ മങ്കേഷ്‌കര്‍ നേരിട്ട് വിളിച്ചതും ഇളയരാജയുടെ നിര്‍ബന്ധവുമാണ് തന്നെ വീണ്ടും വേദികളിലെത്തിച്ചതെന്ന് ചിത്ര ഓര്‍ക്കുന്നു. തന്റെ ഭാര്യ മരിച്ചിട്ട് പോലും താന്‍ പ്രോഗ്രാമിന് എത്തിയെന്നും അതിനാല്‍ ചിത്രയും വരണമെന്നും ഇളയരാജ പറഞ്ഞ വാചകങ്ങള്‍ തന്നെ ഏറെ ചിന്തിപ്പിച്ചുവെന്ന് അവര്‍ പറയുന്നു.
ആ വലിയ ദുരന്തത്തിന് ശേഷം ദൈവവുമായി താന്‍ മാനസികമായി ഏറെ അകന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ചിത്ര വെളിപ്പെടുത്തുന്നു. 'ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്?' എന്ന ചോദ്യം ഉള്ളിലുയര്‍ന്നപ്പോള്‍ കുറേക്കാലം അമ്പലങ്ങളില്‍ പോകാന്‍ തനിക്ക് തോന്നിയില്ല. കുട്ടികളോട് റിയാലിറ്റി ഷോകളില്‍ കടുത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന്റെ ശാപമാണോ ഇതെന്നുപോലും താന്‍ ഭ്രാന്തമായി ചിന്തിച്ചുപോയ നിമിഷങ്ങളെക്കുറിച്ച് ചിത്ര വിവരിക്കുന്നു. എന്നാല്‍ ഒരിക്കല്‍ തൃശൂരിലെ പരിപാടിക്കിടെ യാദൃശ്ചികമായി ഗുരുവായൂര്‍ നടയില്‍ താമസിക്കേണ്ടി വന്നത് ഭഗവാന്‍ തന്നെ തിരിച്ചുവിളിച്ചതാണെന്ന് അവര്‍ വിശ്വസിക്കുന്നു. അന്ന് അമ്പലത്തില്‍ പോയി മനസ്സ് നിറയെ കരഞ്ഞതോടെയാണ് ആ മാനസികാവസ്ഥയ്ക്ക് മാറ്റം വന്നത്. താന്‍ തളര്‍ന്നുപോയാല്‍ തന്നെ ചുറ്റിപ്പറ്റിയുള്ള പലരുടെയും ജീവിതം തളരുമെന്ന തിരിച്ചറിവാണ് തന്നെ മുന്‍പോട്ട് നയിച്ചതെന്ന് ചിത്ര വ്യക്തമാക്കുന്നു.
നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ആ തിരിച്ചറിവ് സഹായിച്ചു. 'ദൈവത്തിന്റെ തീരുമാനമാണ് അന്തിമം. അതുകൊണ്ട് തന്നെ ഒന്നും പ്ലാന്‍ ചെയ്യല്‍ ഇപ്പോള്‍ ഞാന്‍ നിര്‍ത്തി. വരുന്നത് വരുമ്പോള്‍ നേരിടുക എന്നതാണ് ഇപ്പോഴത്തെ രീതി,' എന്നും ചിത്ര കൂട്ടിച്ചേര്‍ത്തു. ഒന്‍പത് വയസ്സുകാരി നന്ദനയുടെ ഓര്‍മ്മകള്‍ ഇന്നും വിങ്ങലായി അവശേഷിക്കുമ്പോഴും, തന്റെ ചുറ്റുമുള്ളവരുടെ ജീവിതത്തിനായി സംഗീതത്തിലൂടെ അതിനെ മറികടക്കാനാണ് താരം ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ വെളിപ്പെടുത്തലുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും ആരാധകര്‍ക്കിടയില്‍ ചിത്രയോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കാനും കാരണമായിട്ടുണ്ട്.
'എന്നെ കൊണ്ടുവരാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ചവര്‍ രഞ്ജിനി ഹരിദാസും വിജയ് ടിവിയിലെ റൗഫ തുടങ്ങിയവരൊക്കെയാണ്. ഞാന്‍ വന്നാലെ ഷൂട്ട് തുടങ്ങുള്ളൂവെന്ന് പറഞ്ഞു. ഏഷ്യാനെറ്റില്‍ നിന്ന് എല്ലാമാസവും രഞ്ജിനിയെ എന്റെ അടുത്തേക്ക് അയക്കുമായിരുന്നു. അപ്പോഴൊന്നും എനിക്ക് തിരിച്ച് വരണമെന്നേ ഉണ്ടായിരുന്നില്ല. ആ സമയത്താണ് ലതാ ജിയുടെ പേരിലൊരു അവാര്‍ഡ് എനിക്ക് കിട്ടുന്നത്. ഹൈദരാബാദില്‍ പോയി അത് ഞാന്‍ വാങ്ങിക്കണം. അങ്ങനെ പുറത്തൊന്നും പോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. അങ്ങനെയാണ് ലതാ ജി എന്നെ ഫോണില്‍ വിളിച്ച് വരണം എന്ന് പറയുന്നത്. എനിക്ക് ഒത്തിരി പേര്‍ കൗണ്‍സിലിങ്ങിന് വന്നു. പരിചയം ഉള്ളവരും ഇല്ലാത്തവരുമായ ഒരുപാട് പേര് വന്നിരുന്നു', എന്ന് ചിത്ര പറയുന്നു.
ദൈവവുമായി അകന്നൊരു സമയമായിരുന്നു അതെന്നും ചിത്ര പറഞ്ഞു. 'ഇങ്ങനെ ഒക്കെ വരാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. ആരെയെങ്കിലും ഞാന്‍ ദ്രോഹിച്ചോ? റിയാലിറ്റി ഷോകളില്‍ കുട്ടികളോട് എന്തെങ്കിലും പറഞ്ഞ് അവര്‍ക്ക് വിഷമമുണ്ടാക്കിയോ? അവരുടെ ശാപമായിരിക്കോ ? അങ്ങനെ പലതും നമ്മള്‍ ചിന്തിക്കും. കാടുകേറി ചിന്ത പോകും. നമുക്കെന്ന് എഴുതി വച്ചിരിക്കുന്ന കാര്യം നടക്കും. ഏത് ഭഗവാനെ വിളിച്ചാലും പരീക്ഷണങ്ങള്‍ ഉണ്ടാകും. അതിനെ ഓവര്‍കം ചെയ്യാനുള്ള ശക്തിയാണ് ദൈവം തരുന്നത്.
അതൊരു റിയലൈസേഷന്‍ അല്ലേ. എന്നെ ചുറ്റിപ്പറ്റി ഒരുപാട് പേരുണ്ട്. ഞാന്‍ തളര്‍ന്ന് പോയാല്‍ അവരുടെ ജീവിതവും തളര്‍ന്ന് പോകില്ലേ. നമ്മള്‍ പലതും സ്വപ്നം കാണും. അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ. ഒരു നിമിഷം മതി അതെല്ലാം മാറി മറിയാന്‍. ദൈവത്തിന്റെ തീരുമാനം ആണ് ഫൈനല്‍. അതിന് ശേഷം പ്ലാന്‍ ചെയ്യല്‍ ഞാന്‍ നിര്‍ത്തി. എന്ത് വരുന്നോ അതപ്പോള്‍ ഫേസ് ചെയ്യുക എന്നും അവര്‍ വ്യക്തമാക്കി.