ദില്ലിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കുവെച്ച അഭിപ്രായവുമായി ബന്ധപ്പെട്ട് അവതാരകയും നടിയും ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി പങ്കുവെച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. തന്റെ അഭിപ്രായപ്രകടനത്തിനു പിന്നാലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി അന്വേഷണം പ്രഖ്യാപിച്ചെന്ന് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പങ്കുവെച്ച പോസ്റ്റും പേളി ഷെയര്‍ ചെയ്തിരുന്നു.
പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കി പേളി പങ്കുവച്ച ദീര്‍ഘമായ കുറിപ്പാണ് ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിച്ചത്. സമരത്തിന്റെ മൂല്യം അക്രമം മൂലം നഷ്ടപ്പെടരുതെന്നും സമാധാനപരമായ പ്രതിഷേധമാണ് ആവശ്യമെന്നും കുറിച്ച പേളി, അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്നത് ബലഹീനതയല്ല, വളര്‍ച്ചയാണ് എന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരത്തിന്റെ നിലപാട് നിഷ്പക്ഷത നടിക്കലാണെന്നും വിഷയത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്നതാണെന്നും ആരോപിച്ച് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വേദനാജനകമായിരുന്നു. നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെ കരുത്തും ഐക്യവും ദൃഢനിശ്ചയവും നാം തിരിച്ചറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറ്റുമുട്ടലുകളില്‍ പരിക്കേല്‍ക്കുന്ന ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാന്‍ കണ്ടു. എനിക്ക് പറയാനുള്ളത് ഇതാണ്: ദയവായി സുരക്ഷിതരായിരിക്കുക. പരിക്കേല്‍ക്കാതെ നോക്കുക. നിങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് തോന്നുന്നുവെങ്കില്‍, അവിടെ നിന്ന് മടങ്ങിപ്പോവുക. ഒരു ലക്ഷ്യവും ഒരു ജീവനെക്കാള്‍ വലുതല്ല. ഓരോ വിദ്യാര്‍ത്ഥിയും പലരുടെയും മകനോ മകളോ ആണ്. പലരുടെയും സ്വപ്നമാണ്. പലരുടെയും ലോകമാണ്. സുതാര്യവും നീതിയുക്തവും ഓരോ കുട്ടിക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്നതുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് വേണ്ടതെന്ന് മറ്റു പലരെയും പോലെ ഞാനും വിശ്വസിക്കുന്നു. അവരുടെ ശബ്ദം കേള്‍ക്കപ്പെടണം. സമാധാനപരമായി സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കണം.
എന്നാല്‍, ഈ മുന്നേറ്റത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഒരിക്കലും മങ്ങിപ്പോകരുത് എന്നാണ് എന്റെ ആഗ്രഹം. ഒരു മുന്നേറ്റം ഇത്രയും ശ്രദ്ധിക്കപ്പെടുമ്പോള്‍ വികാരങ്ങള്‍ ശക്തമാകുകയും, പലവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരികയും, ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യുന്നത് സ്വാഭാവികമാണ്. പക്ഷേ, നമ്മുടെ ശ്രദ്ധ എല്ലായ്‌പ്പോഴും വിദ്യാര്‍ത്ഥികളിലേക്കും ഭാവിയെക്കുറിച്ച് അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങളിലേക്കും തന്നെയായിരിക്കണമെന്നാണ് എന്റെ ആഗ്രഹം. സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍, അക്രമം ആരുടെ ഭാഗത്തുനിന്ന് വന്നാലും ഞാന്‍ അതിനെ ഒരിക്കലും അംഗീകരിക്കുന്നില്ല. ഇത്തരം മുന്നേറ്റങ്ങള്‍ ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുക, അത് എന്തിനുവേണ്ടി നടന്നു എന്നതിനെ അടിസ്ഥാനമാക്കി മാത്രമല്ല, അത് എങ്ങനെയാണ് മുന്നോട്ടുപോയത് എന്നതിനെക്കൂടി അടിസ്ഥാനമാക്കിയാണ്. വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍, വേദനയും ഭയവും ഭിന്നിപ്പുമല്ല, മറിച്ച് അവിടെ കാണിച്ച ധൈര്യവും അനുകമ്പയും, രാജ്യത്ത് നല്ല മാറ്റങ്ങള്‍ വരുത്താന്‍ മുന്നിട്ടിറങ്ങിയ ഒരു തലമുറയെയുമാണ് നമ്മള്‍ ഓര്‍ക്കേണ്ടത്.
ഈ വിഷയത്തില്‍ എന്റെ അഭിപ്രായം പങ്കുവെക്കണമെന്ന് നിങ്ങളില്‍ പലരും ആവശ്യപ്പെട്ടു. ചിലര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. മറ്റുചിലര്‍ എന്റെ മൗനത്തെ ചോദ്യം ചെയ്തു. രണ്ടും ഞാന്‍ മനസിലാക്കുന്നു. എന്റെ വാക്കുകള്‍ ഒരുപാട് ആളുകളിലേക്ക് എത്തുമെന്ന് അറിയാവുന്നതുകൊണ്ടുതന്നെ, ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍, വളരെ ഉത്തരവാദിത്തത്തോടെയും സൂക്ഷ്മതയോടെയും സംസാരിക്കേണ്ട ബാധ്യത എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തോട് എല്ലാവരും യോജിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. കാരണം, ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
എല്ലാത്തിനുമുപരിയായി, സമാധാനത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഓരോ വിദ്യാര്‍ത്ഥിയുടെയും, ഓരോ ഉദ്യോഗസ്ഥന്റെയും, ഓരോ പൗരന്റെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. വിവേകം നമ്മെ നയിക്കട്ടെ. കരുണ നമ്മെ ഒന്നിപ്പിക്കട്ടെ. ഓരോ കുട്ടിക്കും മെച്ചപ്പെട്ട വിദ്യാഭ്യാസവും, തുല്യ അവസരങ്ങളും, സ്വന്തം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു ഭാവി നമുക്ക് ഒരുമിച്ച് പടുത്തുയര്‍ത്താന്‍ കഴിയട്ടെ.
അവസാനമായി ഒരു കാര്യം കൂടി... എനിക്ക് അറിയാവുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യങ്ങളൊക്കെ പറഞ്ഞത്. ഇതു സംബന്ധിച്ച്, നാളെ പുതിയ വിവരങ്ങളോ വസ്തുതകളോ പുറത്തുവന്നാല്‍, അതേക്കുറിച്ച് പഠിക്കാനും, ആലോചിക്കാനും, ആവശ്യമെങ്കില്‍ എന്റെ അഭിപ്രായം മാറ്റാനും ഞാന്‍ ഒരിക്കലും മടിക്കില്ല. അതിനെ ഞാന്‍ ബലഹീനതയായി കാണുന്നില്ല. മറിച്ച്, വളര്‍ച്ചയുടെയും ഉത്തരവാദിത്തബോധത്തിന്റെയും അടയാളമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ, എന്റേത് ഉള്‍പ്പെടെ ആരുടെയും അഭിപ്രായം അന്ധമായി നിങ്ങള്‍ പിന്തുടരുത്. വായിക്കുക. കേള്‍ക്കുക. ചോദ്യങ്ങള്‍ ചോദിക്കുക. അറിവ് നേടുക. വിമര്‍ശനാത്മകമായി ചിന്തിക്കുക. ഏറ്റവും പ്രധാനമായി, സ്വന്തം നിലപാട് സ്വയം രൂപപ്പെടുത്തുക. നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ വ്യക്തി നിങ്ങളായിരിക്കട്ടെ. എല്ലായിടത്തും സ്‌നേഹവും നന്‍മയും ഉണ്ടാകട്ടെ', എന്നാണ് പേളി മാണി കുറിച്ചത്.
വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പേര്‍ളി മാണി മറ്റൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്.
എന്റെ പോസ്റ്റിനൊപ്പം ഒരു മുന്നറിയിപ്പ് നല്‍കേണ്ടിയിരുന്നു എന്ന് തോന്നുന്നു! അത് പലരെയും അസ്വസ്ഥരാക്കി...
അത് എത്രയധികം പേരെയാണ് പ്രകോപിപ്പിച്ചത്! എനിക്ക് സമാധാനവും സുരക്ഷിതത്വവും അഹിംസയുമാണ് വേണ്ടത്! .. ഇവരൊക്കെ ആരാണെന്നോര്‍ത്ത് എനിക്ക് ആകാംക്ഷ തോന്നുന്നു. ഒരു പരാജയപ്പെട്ട സിനിമാക്കാരന്‍ എന്റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് ഇപ്പോള്‍ ഒരു പത്ത് പേജ് തിരക്കഥയെഴുതുന്നു. അതിനെ പരമാവധി അനാരോഗ്യകരമാക്കാന്‍ മുളകുപൊടിയും അജിനോമോട്ടോയും ചേര്‍ക്കുന്നു ! എന്റെ രണ്ട് കുട്ടികള്‍ ഇപ്പോള്‍ സുരക്ഷിതരാണോ എന്ന് ചിലര്‍ പരിഹാസരൂപേ.
ണ ചോദിക്കുന്നുണ്ട്. അവര്‍ പെണ്‍കുട്ടികളാണെന്ന് എന്നെ ഓര്‍മിപ്പിച്ചുകൊണ്ട്... അതെ, അവര്‍ പെണ്‍കുട്ടികളാണെന്ന്
എനിക്കറിയാം. അതുകൊണ്ടെന്താ ? ഓ ! എന്റെ പ്രസ്താവന മാറ്റാന്‍ എന്നെ ഭീഷണിപ്പെടുത്തുകയാണോ? അതിനായി ആദ്യം അവ
അവരുടെ ഈ അമ്മപോരാളിയെ തൊടണം. നിങ്ങള്‍ കളിക്കുന്നത് തെറ്റായ ആളോടാണ്. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്‍കേണ്ട കാര്യം നിങ്ങള്‍ക്കില്ല. അത് എനിക്കിപ്പോള്‍ തന്നെയുണ്ട്, ഞാന്‍ അത് ഉപയോഗിക്കുകയും ചെയ്യും! നിങ്ങളുടെ പതിവ് പാവയല്ല ഞാന്‍. ഞാന്‍ പേളി മാണിയാണ്. അതെ! എന്റെ പ്രിയപ്പെട്ട നിറം കാവിയാണ്' എന്നു പേളി ഇന്‍സ്റ്റഗ്രാംമില്‍ കുറിച്ചു.
എന്നാല്‍ വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് സ്റ്റോറി നീക്കിയതെന്നാണ് സോഷ്യല്‍ മീഡിയയിലെ വിലയിരുത്തല്‍. എന്നാല്‍ സ്റ്റോറി പിന്‍വലിച്ചതിന്റെ കാരണം സംബന്ധിച്ച് പേര്‍ളി മാണി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.ഇതിനിടയില്‍, സ്റ്റോറിയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചയാകുകയും ചെയ്തു.