മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിലെ പൊട്ടിത്തെറി ശാന്തമാകുന്നില്ല. ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്ത് പുതിയ ഭരണ സമതിയുടെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങണമെന്ന ആവശ്യം അടക്കം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഭാരവാഹികള്‍ തമ്മിലുള്ള ചേരിപ്പോരും പരസ്പരമുള്ള ചെളിവാരിയെറിയലും പുതിയ തലത്തിലേക്ക് കടന്നതോടെയാണ് ഈ ആവ്ശ്യം ശക്തിപ്പെട്ടത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുരുഷന്മാര്‍ മാറിനിന്ന് ശ്വേതാ മേനോന്‍ പ്രസിഡന്റായും കുക്കു പരമേശ്വരന്‍ സെക്രട്ടറിയായും സ്ത്രീകള്‍ ഭരണം ഏറ്റെടുത്തതോടെയാണ് മുമ്പില്ലാത്തെ വിധത്തില്‍ പൊതുസമൂഹത്തില്‍ താരസംഘടന നാണംകെടുന്ന അവസ്ഥ ഉണ്ടായത്. 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി പദവിയില്‍ നിന്നും രാജിവെച്ച നടി അന്‍സിബ ഹസന്‍ അപമാനഭാരം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞുകൊണ്ട് സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ഓഡിയോ സന്ദേശം മറുനാടന്‍ മലയാളിക്ക് ലഭിച്ചു. ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നു എന്ന് അന്‍സിബ ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
തനിക്ക് 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരുന്നിട്ട് നീതി ലഭിക്കാത്തതുകൊണ്ടാണ് പുറത്തിറങ്ങി കാര്യങ്ങള്‍ പറയേണ്ടി വന്നതെന്ന് അന്‍സിബ ഓഡിയോയില്‍ വ്യക്തമാക്കുന്നത്. താന്‍ ധൈര്യത്തോടെ ഒറ്റയ്ക്ക് നിന്ന് സംസാരിക്കുമ്പോള്‍ അതിനെ വെറും 'പരദൂഷണം' എന്ന് പറഞ്ഞ് ഒതുക്കാനാണ് സംഘടനയിലെ ചിലര്‍ ശ്രമിക്കുന്നത്. ഈ സംഘടന ഇനിയെങ്കിലും നന്നാവാനും സ്ത്രീകള്‍ക്ക് നീതി ലഭിക്കാനും വേണ്ടിയാണ് താന്‍ പോരാടുന്നത്. എപ്പോഴും പുരുഷന്മാരെ മാത്രം പിന്തുണയ്ക്കുന്ന പ്രവണതയാണ് ഇവിടെയുള്ളത്. താന്‍ സത്യം പറഞ്ഞതിന്റെ പേരില്‍ തന്നെ മോശക്കാരിയാക്കാന്‍ സംഘടനയിലെ ചില സ്ത്രീകളെക്കൊണ്ട് തന്നെ തനിക്കെതിരെ സംസാരിപ്പിക്കുകയാണെന്നും അന്‍സിബ സങ്കടത്തോടെ പറയുന്നത് വ്യക്തമാണ്.
നടന്‍ ടിനി ടോം തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞുവെന്ന് നടി നീനാ കുറുപ്പ് തന്നോട് വെളിപ്പെടുത്തിയിരുന്നു. മറ്റ് ചില അംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ടിനി ടോം അന്‍സിബയെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞത്. ഇതിന് സാക്ഷി പറയാന്‍ നീനാ കുറുപ്പ് തയ്യാറായി മുന്നോട്ടുവരികയും ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ടിനി ടോമിനെ സംരക്ഷിക്കാന്‍ വേണ്ടി സംഘടനയിലെ മറ്റ് ചില സ്ത്രീകള്‍ രംഗത്തുവരുന്നത് വലിയ മാനസിക വിഷമം ഉണ്ടാക്കുന്നുവെന്നും, നീനാ കുറുപ്പിന്റെ പരാതി കത്ത് ഒരിക്കലെങ്കിലും വായിച്ചാല്‍ ആരും ടിനി ടോമിനെ പിന്തുണയ്ക്കില്ലെന്നും അന്‍സിബ പറയുന്നു.
അന്‍സിബയ്ക്ക് നേരെ സംഘടനയ്ക്കുള്ളില്‍ നിന്നും 'ജിഹാദി' എന്ന വിളിപ്പേര് ഉണ്ടായതിന് പിന്നില്‍ ക്ഷേത്രത്തിന്റെ സ്പോണ്‍സര്‍ഷിപ്പിനെ എതിര്‍ത്തതു കൊണ്ടാണ്. 'അമ്മ'യുടെ ഒരു പരിപാടിക്ക് വേണ്ടി എറണാകുളം വെണ്ണലയിലുള്ള ഒരു ക്ഷേത്രം ടൈറ്റില്‍ സ്പോണ്‍സര്‍ ആയി എത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ക്ഷേത്രമോ പള്ളിയോ മോസ്‌കോ ആകട്ടെ, ഒരു മതസംഘടനയും സംഘടനയുടെ പരിപാടിയുടെ ഔദ്യോഗിക ടൈറ്റില്‍ സ്പോണ്‍സര്‍ ആകാന്‍ പാടില്ലെന്നും അത് മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ കാരണമാകും എന്നുമായിരുന്നു അന്‍സിബയുടെ നിലപാട്. ഇതിന്റെ പേരില്‍ അന്‍സിബ മുസ്ലിം ആയതുകൊണ്ട് മാത്രം അവരെ 'ജിഹാദി' എന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു.
ഈ വിവാദ ക്ഷേത്രത്തിന്റെ ഭാരവാഹികളുടെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോഴാണ് ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നത്. സാധാരണ രീതിയില്‍ ഭക്തര്‍ ക്ഷേത്രങ്ങളിലേക്കാണ് പണം നല്‍കാറുള്ളത്, എന്നാല്‍ ഈ ക്ഷേത്രം 'അമ്മ'യുടെ പരിപാടി സ്പോണ്‍സര്‍ ചെയ്യാന്‍ 75 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. കുപ്രസിദ്ധനായ 'ദല്ലാള്‍ നന്ദകുമാര്‍' എന്ന ടി.ജി. നന്ദകുമാറാണ് ഈ ക്ഷേത്രത്തിന്റെ പ്രസിഡന്റ്. നിരവധി കോടതി ഇടപാടുകളിലും കേസുകളിലും ആരോപണവിധേയനായ ഒരാളുടെ പണം വാങ്ങി 'അമ്മ' പരിപാടി നടത്താന്‍ പാടില്ലെന്ന അന്‍സിബയുടെ കൃത്യമായ നിലപാടാണ് വലിയ ശത്രുതയ്ക്ക് കാരണമായത്. താരങ്ങളെ ക്ഷേത്രത്തിലെത്തിച്ച് മാര്‍ക്കറ്റ് ചെയ്യാനും ഭക്തരെ ആകര്‍ഷിക്കാനുമുള്ള ദല്ലാള്‍ നന്ദകുമാറിന്റെ ബിസിനസ് തന്ത്രത്തിന് 'അമ്മ' സംഘടന കൂട്ടുനില്‍ക്കുന്നു എന്നു വേണം കരുതാന്‍.
ഇപ്പോള്‍ അന്‍സിബയ്ക്ക് അനുകൂലമായി സാക്ഷി പറഞ്ഞതിന്റെ പേരില്‍ നടി നീനാ കുറുപ്പിനെ സംഘടനയില്‍ നിന്നും പുറത്താക്കാനാണ് നിലവിലെ ഭരണസമിതിയുടെ നീക്കം. അതിനിടെ അന്‍സിബയോട് യോജിക്കുന്നുവെന്ന് മാല പാര്‍വതി വ്യക്തമാക്കിയിട്ടുണ്ട്. അന്‍സിബ പറയുന്നത് ലോജിക്കും സത്യസന്ധവുമായ കാര്യങ്ങളാണെന്നും അമ്മ നേതൃത്വം മൂന്നോ നാലോ ഗ്രൂപ്പായി മാറിയെന്നും ക്ഷേത്ര സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരിലാണ് നിലവിലെ തര്‍ക്കങ്ങള്‍ ഉടലെടുത്തതെന്നും മാല പാര്‍വതി പറഞ്ഞു. കൂടുതല്‍ കണ്ടെത്തുക സാമ്പത്തിക വാര്‍ത്തകള്‍ സാങ്കേതികവിദ്യ നുറുങ്ങുകള്‍ വാര്‍ത്താക്കുറിപ്പ് സേവനം 'ശ്വേതയും കുക്കുവും ആദ്യം ഒരുമിച്ചായിരുന്നു. മെമ്മറി കാര്‍ഡിന്റെ പേരില്‍ കുക്കുവുമായി പ്രശ്‌നം ഉണ്ടായിരുന്നു. ക്ഷേത്രം- സ്‌പോണ്‍സര്‍ഷിപ്പിനെ അന്‍സിബ എതിര്‍ത്തു. സന്തോഷ് കീഴാറ്റൂരും എതിര്‍ത്തു. ശ്വേതക്ക് പണം വാങ്ങി പ്രോഗ്രാം നന്നായി നടത്തണമെന്നായിരുന്നു ആഗ്രഹം. പ്രസിഡന്റിനെ അറിയിക്കാതെ മീറ്റിങ്ങുകള്‍ നടത്തി എന്ന് ആരോപണമുയര്‍ന്നു അന്ന് തുടങ്ങിയ പ്രശ്‌നങ്ങളാണ് വലുതായത്', മാലാ പാര്‍വതി പറഞ്ഞു.
കുടുംബസംഗമത്തിന് സ്റ്റീഫന്‍ ദേവസിയുടെ പ്രോഗ്രാം നിശ്ചയിച്ചിരുന്നു. 15 ലക്ഷമാണ് അതിന് നിശ്ചയിച്ചത്. അത്രയും വലിയ തുക അന്‍സിബ എതിര്‍ത്തെന്നും അതൊന്നും ഭാരവാഹികള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. അമ്മയിലെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ ഫോണ്‍ എടുക്കാറില്ലെന്നും പ്രതികരിക്കാതെ ഒളിച്ചിരിക്കുന്നുവെന്നും മാല പാര്‍വതി പ്രതികരിച്ചു. വിവാദമായ ലക്ഷ്മി പ്രിയയുടെ ശബ്ദസന്ദേശം അപമാനകരമാണെന്നും അന്ന് നടപടി എടുത്തിരുന്നെങ്കില്‍ പ്രശ്‌നം പിന്നീട് വഷളാകില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'നീന കുറുപ്പ് ടിനിക്കും ലക്ഷ്മി പ്രിയക്കും എതിരെ അയച്ച പരാതി പരിഗണിച്ചില്ല.
അന്‍സിബയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടിനി പിന്തുണച്ചിരുന്നു. ഇപ്പോള്‍ സ്വന്തം നിലക്ക് അന്‍സിബ അഭിപ്രായം പറഞ്ഞപ്പോള്‍ അതൃപ്തിയായി', മാല പാര്‍വതി പറഞ്ഞു.് സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരേണ്ടെന്ന് താന്‍ പറഞ്ഞത് വൈകാരികമായെന്നും കുക്കു സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. ടിനി ടോം പറഞ്ഞത് അന്‍സിബ കേട്ടതാണെന്നും നീനാ കുറുപ്പിന്റെ ഫോണില്‍കൂടിയാണ് കേട്ടതെന്നും മാല പറഞ്ഞു.