Latest News

ഈ വര്‍ഷം അയാളുടെ മാത്രം'; ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ 'എമ്പുരാന്‍'; പുതിയ റെക്കോര്‍ഡ് അറിയിച്ച് മോഹന്‍ലാലും പൃഥ്വിരാജും; റീ എഡിറ്റ് 'എമ്പുരാന്‍' ഇന്ന് എത്തിയേക്കും; മാസ്റ്ററിങ് നടന്നത് നാഗാര്‍ജുനയുടെ സ്റ്റുഡിയോയില്‍; എമ്പുരാന്‍' വിവാദം പ്രതിഷേധാര്‍ഹമെന്ന് ഫെഫ്ക

Malayalilife
ഈ വര്‍ഷം അയാളുടെ മാത്രം'; ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ 'എമ്പുരാന്‍'; പുതിയ റെക്കോര്‍ഡ് അറിയിച്ച് മോഹന്‍ലാലും പൃഥ്വിരാജും; റീ എഡിറ്റ് 'എമ്പുരാന്‍' ഇന്ന് എത്തിയേക്കും; മാസ്റ്ററിങ് നടന്നത് നാഗാര്‍ജുനയുടെ സ്റ്റുഡിയോയില്‍; എമ്പുരാന്‍' വിവാദം പ്രതിഷേധാര്‍ഹമെന്ന് ഫെഫ്ക

ഒരുവശത്ത് വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് മോഹന്‍ലാലിന്റെ എമ്പുരാന്‍. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം. അതായിരുന്നു എമ്പുരാന്‍ എന്ന സിനിമയിലേക്ക് മലയാളികളെ ഒന്നടങ്കം ആകര്‍ഷിച്ച ഘടകം. കാത്തിരിപ്പുകള്‍ക്കൊടുവില്‍ പൃഥ്വിരാജ്- മോഹന്‍ലാല്‍ കോമ്പോയില്‍ എത്തിയ ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളില്‍ എത്തി. 

റിലീസ് ചെയ്ത് മൂന്നുദിവസം കൊണ്ട് ഇന്ത്യയ്ക്ക് പുറത്തുനിന്ന് ഒരുകോടി ഡോളറാണ് (ഏകദേശം 85 കോടി ഇന്ത്യന്‍ രൂപ) ചിത്രം നേടിയത്. 48 മണിക്കൂറിനകമാണ് എമ്പുരാന്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. ആദ്യദിന കളക്ഷനിലും വമ്പന്‍ റെക്കോര്‍ഡ് എമ്പുരാന്‍ സ്വന്തമാക്കിയിരുന്നു. നേരത്തേ അഡ്വാന്‍സ് സെയില്‍സിലും എമ്പുരാന്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. 58 കോടി രൂപയിലേറെയാണ് അഡ്വാന്‍സ് ടിക്കറ്റ് സെയില്‍സിലൂടെ ചിത്രം നേടിയത്. 

 മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എമ്പുരാന്‍ എത്തിയത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. ആദ്യദിനം മുതല്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ചിത്രം പക്ഷേ വിവാദ ചുഴയില്‍ പെട്ടിരുന്നു.

പിന്നാലെ എമ്പുരാന് റീ എഡിറ്റിങ്ങും നിര്‍ദ്ദേശിച്ചിരുന്നു. പുതിയ പതിപ്പ് തിയറ്ററുകളില്‍ വൈകാതെ എത്തുമെന്നാണ് വിവരം.  ചിത്രത്തിന്റെ റീ സെന്‍സറിംഗ് ഞായറാഴ്ച പൂര്‍ത്തിയായിരുന്നു.എഡിറ്റിംഗും മാസ്റ്ററിംഗും പൂര്‍ത്തിയാക്കാന്‍ വൈകിയതാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകാന്‍ കാരണം.ഹൈദരാബാദില്‍ നടന്‍ നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ സ്റ്റുഡിയോയിലാണ് മാസ്റ്ററിംഗ് ജോലികള്‍ നടന്നത്.
പുതിയ പതിപ്പ് ഇന്ന് ഉച്ചയ്ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം.രാവിലെയുള്ള ഷോകളില്‍ പഴയ പതിപ്പ് ആയിരിക്കും പ്രദര്‍ശിപ്പിക്കുക

എമ്പുരാന്‍ സിനിമയുടെ മൂന്ന് മിനിട്ട് കട്ട് ചെയ്ത പതിപ്പാണ് ഇന്ന് തിയേറ്ററുകളിലെത്തുന്നത്.  പ്രതിനായക കഥാപാത്രങ്ങളിലൊരാള്‍ ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്ന രംഗമടക്കമാണ് മാറ്റുന്നത്. ഒപ്പം ചിത്രത്തിലെ പ്രതിനായകന്റെ ബജ്റംഗി എന്ന പേരും മാറ്റും. റീ എഡിറ്റ് ചെയ്ത പതിപ്പ് ഉടന്‍ തിയറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം. അവധി ദിവസമായിട്ടും ഇന്നലെ സെന്‍സര്‍ ബോര്‍ഡ് പ്രത്യേകം യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. 

17 സീനുകളില്‍ മാറ്റം വരുത്തുന്നതോടൊപ്പം വില്ലന്‍ കഥാപാത്രത്തിന്റെ പേരും മാറും. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളില്‍ സംഭാഷണം നിശബ്ദമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സിനിമയിലെ വിവാദങ്ങളില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നും പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചു. 

ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുത്താണ് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ഒരുമിച്ച് തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.  കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖേദം പ്രകടിപ്പിച്ചുള്ള മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും ഇതുവരെ മുരളിഗോപി അതിന് തയ്യാറായിട്ടില്ല.സിനിമ വിവാദമായതിനെക്കുറിച്ചോ മോഹന്‍ലാലിന്റെ സാമൂഹികമാദ്ധ്യമക്കുറിപ്പ് പങ്കുവയ്ക്കുന്നതിനെക്കുറിച്ചോ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളിഗോപി. തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണം ഉയര്‍ന്നിട്ടും മുരളിഗോപി പ്രതികരിച്ചില്ല. സിനിമാ സംഘടനകളും വിഷയത്തില്‍ മൗനത്തിലാണ്. വിവാദങ്ങള്‍ക്കിടയിലും തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം.

2025ലെ ഏറ്റവും വലിയ ഇന്ത്യന്‍ ഓപ്പണറായി എമ്പുരാന്‍ മാറിയെന്ന വിവരവും മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. ഒപ്പം പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. 'ഈ വര്‍ഷം അയാളുടെ മാത്രം' എന്ന ക്യാപ്ഷനും പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്. സംവിധായകന്‍ പൃഥ്വിരാജും ഇതേ പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ ആശംസകളുമായി ആരാധകരും രംഗത്തെത്തി. 

വിദേശത്ത് ഒരു മലയാള സിനിമ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് എമ്പുരാന്‍ ഇതിനകം നേടിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനും എമ്പുരാന്‍ സ്വന്തം പേരിലാക്കി. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന, 2019 ല്‍ പുറത്തെത്തി വലിയ വിജയം നേടിയ ലൂസിഫറിന്റെ സീക്വല്‍ ആണ് എമ്പുരാന്‍. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യ റിലീസ് ആയാണ് ചിത്രം എത്തിയത്.

ഇതിനിടെ ിനിമയുടെ പേരിലുള്ള കോലാഹലങ്ങള്‍ക്കിടെ പിന്തുണയുമായി ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള രംഗത്തെത്തി. സിനിമ സംഘടനകള്‍ മൗനം തുടരുന്നുവെന്ന ആക്ഷേപത്തിനിടെയാണ് ഫെഫ്കയുടെ പ്രതികരണം. എന്നാല്‍, സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമര്‍ശിക്കുന്നതിനെ ഫെഫ്്ക സ്വാഗതം ചെയ്തു. എന്നാല്‍ വിമര്‍ശനം വ്യക്ത്യധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുത്. എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരേയും തങ്ങള്‍ ചേര്‍ത്തു നിര്‍ത്തുന്നു. പൃഥ്വിരാജിനും മുഖ്യനടനായ മോഹന്‍ലാലിനും എതിരെ (സാമൂഹ്യ)മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നും ഫെഫ്കയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു

ഫെഫ്കയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: 'എമ്പുരാന്‍' സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ.പൃഥ്വിരാജിനും മുഖ്യനടനായ ശ്രീ.മോഹന്‍ലാലിനും എതിരെ (സാമൂഹ്യ)മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമര്‍ശിക്കുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സര്‍ഗ്ഗാത്മകമായ വിമര്‍ശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാന്‍ സാധിക്കൂ. 

എന്നാല്‍ വിമര്‍ശനം വ്യക്ത്യധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും ഞങ്ങള്‍ക്ക് പറയാനുള്ളത്. സാര്‍ത്ഥകമായ ഏതു സംവാദത്തിന്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാന്‍ അനുവദിക്കുക എന്നതാണ്. എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരേയും ഞങ്ങള്‍ ചേര്‍ത്തു നിര്‍ത്തുന്നു. ഉറക്കത്തില്‍ സിംഹങ്ങളെ സ്വപ്നം കണ്ട വൃദ്ധനായ സാന്റിയാഗോ എന്ന ഹെമിങ്ങ് വേ കഥാപാത്രം പറയുന്നുണ്ട്, 'നിങ്ങള്‍ക്കൊരാളെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല'. കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. 

Read more topics: # എമ്പുരാന്‍
Empuraan movie collects 85 crore

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES