Latest News

'പിഷാരടി ജയിച്ചപ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ചിത്രം പുറത്തുവിട്ട ആളാണ് ശ്വേത; എം.എല്‍.എയായ പിഷാരടിയെ ഇത്രയും മോശമാക്കാന്‍ പാടില്ലായിരുന്നു; ഇത് വിശ്വാസവഞ്ചനയാണ്; 'അമ്മ'യെ രക്ഷിക്കാന്‍ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ഇറങ്ങണം'; ശ്വേത മേനോന് എതിരെ തുറന്നടിച്ച് ബീന ആന്റണി 

Malayalilife
 'പിഷാരടി ജയിച്ചപ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ചിത്രം പുറത്തുവിട്ട ആളാണ് ശ്വേത; എം.എല്‍.എയായ പിഷാരടിയെ ഇത്രയും മോശമാക്കാന്‍ പാടില്ലായിരുന്നു; ഇത് വിശ്വാസവഞ്ചനയാണ്; 'അമ്മ'യെ രക്ഷിക്കാന്‍ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ഇറങ്ങണം'; ശ്വേത മേനോന് എതിരെ തുറന്നടിച്ച് ബീന ആന്റണി 

അമ്മ' സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടയില്‍ ജനപ്രതിനിധിയും നടനുമായ രമേഷ് പിഷാരടിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോനെതിരെ കടുത്ത വിമര്‍ശനവുമായി നടി ബീന ആന്റണി രംഗത്ത്. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ തമ്മിലുള്ള തികച്ചും സ്വകാര്യമായ സംഭാഷണങ്ങള്‍ പരസ്യപ്പെടുത്തി, രാഷ്ട്രീയമായും സാമൂഹികമായും നല്ല പ്രതിച്ഛായയില്‍ നില്‍ക്കുന്ന രമേഷ് പിഷാരടിയെപ്പോലൊരു വ്യക്തിയെ വേദനിപ്പിച്ചത് വലിയ വിശ്വാസവഞ്ചനയാണെന്ന് ബീന ആന്റണി കുറ്റപ്പെടുത്തി. 

ശ്വേത മേനോന്റെ ഈ പ്രവര്‍ത്തിയില്‍ തനിക്കുള്ള വ്യക്തിപരമായ എതിര്‍പ്പും ശക്തമായ പ്രതിഷേധവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ ബീന ആന്റണി പരസ്യമായി വ്യക്തമാക്കുന്നുണ്ട്. സംഘടന നേരിടുന്ന കടുത്ത പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിക്കാനും പിന്തുണയ്ക്കാനും എത്തിയ ആളാണ് രമേഷ് പിഷാരടിയെന്നും, അദ്ദേഹത്തെ മോശം രീതിയില്‍ ചിത്രീകരിക്കാനും ഇത്തരമൊരു മോശം അവസ്ഥയിലേക്ക് തള്ളിവിടാനും ശ്രമിച്ച ശ്വേതയുടെ നിലപാടിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്ന് ബീന ആന്റണി തുറന്നടിച്ചു. നിലവില്‍ വലിയ തകര്‍ച്ചയുടെ വക്കിലുള്ള 'അമ്മ' സംഘടനയെ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി അടക്കമുള്ള സിനിമയിലെ മുതിര്‍ന്ന താരങ്ങള്‍ അടിയന്തിരമായി മുന്‍കൈ എടുക്കണമെന്നും അവര്‍ തന്റെ വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു. 

മുതിര്‍ന്ന താരങ്ങളുടെ ഇടപെടലിലൂടെ മാത്രമേ സംഘടനയെ ഇനി തിരിച്ചുപിടിക്കാനാകൂ എന്ന ആശങ്കയും അവര്‍ പങ്കുവെച്ചു. ബീന ആന്റണി പങ്കുവച്ച വിഡിയോയുടെ ഉള്ളടക്കം: 'കുറച്ചു ദിവസമായിട്ട് ഞാന്‍ ഇങ്ങനെ ഒരു വിഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കുറച്ചു തിരക്കുകളും കാരണങ്ങളും ഒക്കെ ആയതുകൊണ്ടാണ് ഇത് ഇപ്പോ ഇത്രയും നീണ്ടുപോയത്. നമുക്കെല്ലാവര്‍ക്കും അറിയാം, 'അമ്മ' സംഘടനയില്‍ ഇപ്പോള്‍ ഈ കുറച്ചു നാളുകളായിട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍. എല്ലാം എല്ലാവരും വായിക്കുകയും കേള്‍ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. നിങ്ങളൊക്കെ ചോദിക്കുന്നുണ്ടാവാം, 'അമ്മ'യിലെ കാര്യങ്ങള്‍ക്ക് ഞങ്ങള്‍ക്കെന്താണ്, ഞങ്ങളെ എങ്ങനെ ബാധിക്കും എന്ന് പബ്ലിക്കിന് ചോദിക്കാം. 

പക്ഷേ, 'അമ്മ' എന്നൊരു സംഘടന എന്ന് പറഞ്ഞാല്‍ ഞങ്ങളെയൊക്കെ സംബന്ധിച്ചിടത്തോളം, ഈ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ടതാണ്. ഞങ്ങള്‍ ഞങ്ങളുടെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന ഒരു സംഘടന തന്നെയാണ് എത്രയോ വര്‍ഷങ്ങളായിട്ട്. അപ്പോള്‍ അതിനിടയില്‍ കുറെ പ്രശ്നങ്ങള്‍ ഉണ്ടാവുക, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒരു ഒത്തൊരുമയില്ലാതെ നില്‍ക്കുക എന്ന് പറയുമ്പോള്‍ അത് നമ്മളെ എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. മാനസികമായിട്ട് ഞങ്ങള്‍ എല്ലാവരും നല്ല വിഷമത്തിലാണ്. 

കഴിഞ്ഞ ജനറല്‍ ബോഡിയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഒക്കെ തിരിച്ചും മറിച്ചും ഒന്നും പറഞ്ഞിട്ട് കാര്യമില്ല, എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞാന്‍ എന്റെ ഒരു വ്യക്തതയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. എന്റെ പ്രേക്ഷകര്‍, എന്നെ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍, അവര്‍ക്ക് അറിയാന്‍ വേണ്ടി ഞാന്‍ എന്റെ ഭാഗം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അന്ന് കുറെ പ്രശ്നങ്ങള്‍ ഉണ്ടായതിനു ശേഷം ഒരു ഇന്റര്‍വ്യൂവില്‍ വന്നപ്പോള്‍, എന്നോട് ഇതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു, ശ്വേത അടക്കമുള്ള, ശ്വേതയുടെ ആ ഭരണസമിതിക്ക് ഒരുപാട് പിഴവുകള്‍ ആദ്യം തന്നെ സംഭവിച്ചു എന്ന്. അത് എപ്പോഴും ഞാന്‍ പറയുന്ന കാര്യമാണ്. അവര്‍ തമ്മിലുള്ള സ്പ്ലിറ്റ്, അവര്‍ പല പല ചേരിയായി തിരിഞ്ഞത്, ഓരോരുത്തര്‍ക്കും വന്ന ഈഗോ പ്രശ്നങ്ങള്‍. ഇതൊക്കെ സംഭവിച്ചത് ഞാന്‍ അന്നും പറയുന്നു, ഇന്നും പറയുന്നു. 

പക്ഷേ, അന്നത്തെ ജനറല്‍ ബോഡിയില്‍ അവര്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ എന്തോ ഒരു ഇത് തോന്നി. അതിനു മുന്നേ അവിശ്വാസപ്രമേയം വന്നപ്പോള്‍ ഞാന്‍ അതില്‍ ഒപ്പിട്ട ആളാണ്, ഇവര്‍ നില്‍ക്കേണ്ട എന്ന് എനിക്ക് തോന്നിയതാണ്. എന്നാല്‍ അവര്‍ സംസാരിച്ചപ്പോള്‍ അവര്‍ക്കൊരു 45 ദിവസം കൊടുക്കാം എന്ന് എനിക്ക് തോന്നി, അതിനുവേണ്ടി ഞാന്‍ അവിടെ സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി, അതിലൊന്നും ഒരു കാര്യവുമില്ലെന്ന്. അവിടെ ഭയങ്കര പ്രശ്നങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് വാക്കുതര്‍ക്കങ്ങളും എല്ലാം കഴിഞ്ഞിട്ട്, അവസാനത്തെ തീരുമാനത്തില്‍ ഈ 17 അംഗങ്ങളുള്ള സമിതി രാജിവയ്ക്കുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങിപ്പോകുന്നു. അവര്‍ പുറത്തുവന്ന് മാധ്യമങ്ങളെ കാണുന്നു. ശ്വേത പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കുന്നു. 'അമ്മ'യില്‍ നിന്ന് പോകരുതെന്ന് ഞങ്ങള്‍ എല്ലാവരും അന്ന് പറഞ്ഞിരുന്നു; ശ്വേത ആ ഒരു തീരുമാനം ഇപ്പോള്‍ എടുക്കല്ലേ എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അതൊന്നും കേട്ടില്ല, പുള്ളിക്കാരി പുള്ളിക്കാരിയുടെ ഇഷ്ടം പറഞ്ഞു, അതങ്ങനെ കഴിഞ്ഞു. 

എന്നിട്ട് ഇപ്പോള്‍ ഈ രണ്ടു ദിവസമായിട്ട് നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ വന്നത്, ശ്വേതയും രമേഷ് പിഷാരടിയും തമ്മിലുള്ള വിഷയം. പിഷാരടി ഈ ഒരു പ്രശ്നങ്ങള്‍ സോള്‍വ് ചെയ്യാന്‍ വേണ്ടി നമ്മുടെ കൂടെ നിന്ന ആളാണ്. ഇപ്പോള്‍ നല്ലൊരു പൊസിഷനില്‍, ഏറ്റവും നല്ല ജനപിന്തുണയോടെ ഒരു എം.എല്‍.എ ആയിട്ട് വന്ന ആളാണ് പിഷാരടി. ഞങ്ങള്‍ക്ക് ഒരുപാട് അഭിമാനമുണ്ട് പിഷാരടിയുടെ കാര്യത്തില്‍. ആ പിഷാരടി നമ്മുടെ 'അമ്മ'യുടെ ഈ അവസ്ഥയില്‍ സഹായിക്കാന്‍ വന്ന ഒരാളാണ്. ശ്വേതയോട് ഏറ്റവും അടുപ്പമുള്ള രണ്ട് സുഹൃത്തുക്കളാണ് അവര്‍. അവര്‍ തമ്മിലുള്ള സംസാരം ഇങ്ങനെ പുറത്തേക്ക് എടുത്തിട്ട്, പിഷാരടിയെപ്പോലെ ഇത്രയും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്ന ഒരു വ്യക്തിയെ ഇതുപോലെ വേദനിപ്പിച്ചതിലും മോശമാക്കിയതിലും ഞാന്‍ എന്റെ ദുഃഖം രേഖപ്പെടുത്തുകയാണ്. അത് വളരെ മോശമായിപ്പോയി എന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. 

ഒരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നു, വളരെ വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നത്. കാരണം അവര്‍ തമ്മില്‍ എത്രയോ ആത്മബന്ധമുള്ള ആള്‍ക്കാരാണ്. പിഷാരടി ജയിച്ചപ്പോള്‍ ശ്വേത കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ആ ഒരു സന്തോഷം പ്രകടിപ്പിച്ച ചിത്രം പുറത്തുവിട്ടവര്‍ തന്നെയാണ്. അത്രയും ആത്മബന്ധമുള്ള ആള്‍ക്കാരാണ് അവര്‍. ആ ഒരു ചാറ്റ് അല്ലെങ്കില്‍ സംസാരം എടുത്ത് പുറത്തിട്ടപ്പോള്‍ ശ്വേത ഒരു കാര്യം ആലോചിക്കേണ്ടേ, ആ മനുഷ്യനെ അത് എത്രമാത്രം ബാധിക്കുമെന്ന്? രാഷ്ട്രീയമായി ഇത്രയും വലിയൊരു ഇമേജില്‍ നില്‍ക്കുന്ന ഒരു മനുഷ്യനെ എന്തുമാത്രം മോശം രീതിയിലാണ് ഇപ്പോള്‍ മറ്റുള്ള പാര്‍ട്ടിക്കാരും ആളുകളും പറയുന്നത്! ആ ഒരു അവസ്ഥയിലേക്ക് ഒരിക്കലും പിഷാരടിയെ ആക്കാന്‍ പാടില്ലായിരുന്നു ശ്വേത. ഞാന്‍ അതില്‍ ശക്തമായി ശ്വേതയോട് പ്രതിഷേധിക്കുന്നു. 

അതോടൊപ്പം, ഈ ലാസ്റ്റ് നിമിഷത്തില്‍ വന്നിട്ട് ശ്വേത പറയുന്നു 'ഞാന്‍ രാജിവെച്ചിട്ടില്ല, ഞങ്ങളുടെ ഭരണഘടനയും ഭരണസമിതിയും ഇനിയും തുടരും' എന്നൊക്കെ. അതില്‍ യാതൊരു അര്‍ഥവുമില്ല ശ്വേത. അതില്‍ ഇനി എങ്ങനെ സപ്പോര്‍ട്ട് ചെയ്യാനാണ്? നിങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ നിങ്ങളിലുള്ള വിശ്വാസം പിന്നെയും പോവുകയല്ലേ ഉള്ളൂ? ശ്വേത ഇപ്പോള്‍ ഈ ചെയ്തത് എന്താണ്? നിങ്ങള്‍ ഭരണസമിതിയില്‍ ഇരിക്കുമ്പോള്‍ ഓരോ സംഭവങ്ങള്‍ പുറത്തുപോയതിനെക്കുറിച്ചൊക്കെ നമ്മള്‍ അന്നേ പറഞ്ഞിരുന്നു, അവിടെയാണ് നിങ്ങളുടെ പരാജയം സംഭവിച്ചതെന്ന്. ഇപ്പോള്‍ ആ കാര്യങ്ങള്‍ വെളിയിലേക്ക് കൊണ്ടുവരുന്നത് ശ്വേത തന്നെയല്ലേ ചെയ്തിരിക്കുന്നത്? അതിന് എന്ത് ന്യായമാണ് ശ്വേതയ്ക്ക് പറയാനുള്ളത്? അപ്പോള്‍ എനിക്ക് അതില്‍ വളരെ എതിര്‍പ്പുണ്ട്, എന്റെ വ്യക്തിപരമായ എതിര്‍പ്പ് ഞാന്‍ പ്രകടിപ്പിക്കുകയാണ്. ഈ ചെയ്തതിനോട് എനിക്ക് ഒരിക്കലും ശ്വേതയോട് യോജിക്കാന്‍ കഴിയില്ല. പിഷാരടിയോട് ചെയ്തത് വലിയൊരു തെറ്റായിപ്പോയി. 

 ഈ ഒരു സംഭവത്തെ എല്ലാവരും വളരെയധികം വേദനയോടെയാണ് നോക്കിക്കാണുന്നത്. ഇനി 'അമ്മ'യുടെ പോക്ക് എങ്ങോട്ടാണെന്ന് എല്ലാവര്‍ക്കും ആശങ്കയുണ്ട്. 'അമ്മ' എന്ന സംഘടനയെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാനും നയിക്കാനും ശക്തമായിട്ടുള്ള നമ്മുടെ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ഒക്കെ മുന്‍പന്തിയിലേക്ക് ഇറങ്ങണം. ഇത് ഞങ്ങളുടെ ഒരു വിനീതമായ അഭ്യര്‍ഥന ആണ്. നമ്മളുടെ അമ്മയെ രക്ഷിക്കാന്‍ നിങ്ങളൊക്കെ തന്നെ മുന്നില്‍ ഉണ്ടാവണം. നന്ദി.'

Read more topics: # ബീന ആന്റണി
beena antony against swetha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES