Latest News

എമ്പുരാന്‍ സിനിമയില്‍ വെട്ട് 17 അല്ല, 24 വെട്ടുകള്‍! പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കി; എന്‍.ഐ.എയെ പരാമര്‍ശിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കി; പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സംഭാഷണത്തിനും വെട്ട്; സുരേഷ് ഗോപിക്കുള്ള നന്ദികാര്‍ഡും നീക്കി; റീ എഡിറ്റഡ് എമ്പുരാന്‍ ഇന്നുമെത്തില്ല; പൃഥിക്ക് പിന്തുണയുമായി ലിസ്റ്റിനും ആഷിക് അബുവും

Malayalilife
 എമ്പുരാന്‍ സിനിമയില്‍ വെട്ട് 17 അല്ല, 24 വെട്ടുകള്‍! പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കി; എന്‍.ഐ.എയെ പരാമര്‍ശിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കി; പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സംഭാഷണത്തിനും വെട്ട്; സുരേഷ് ഗോപിക്കുള്ള നന്ദികാര്‍ഡും നീക്കി; റീ എഡിറ്റഡ് എമ്പുരാന്‍ ഇന്നുമെത്തില്ല; പൃഥിക്ക് പിന്തുണയുമായി ലിസ്റ്റിനും ആഷിക് അബുവും

ഏറെ വിവാദങ്ങള്‍ക്കിടയിലും വിപണിയില്‍ സൂപ്പര്‍ഹിറ്റായ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റീ എഡിറ്റിംഗ് പൂര്‍ത്തിയായി. നേരത്തെ സിനിമയില്‍ പരാമര്‍ശിച്ചതു പോലെ 17 വെട്ടുകളല്ല എമ്പുരാനില്‍ വരുത്തിയത്. സിനിമയില്‍ ആകെ 24 വെട്ടുകളാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റീ എഡിറ്റഡ് സെന്‍സര്‍ രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ സിനിമയുടെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്നും തീയറ്ററുകളില്‍ എത്തിയേക്കില്ലെന്നാണ് സൂചന. നാളെയോടെയാകും ചിത്രം തീയറ്ററുകളില്‍ എത്തുക എന്നാണ് ലഭിക്കുന്ന വിവരം. 

ചിത്രത്തിലെ സുപ്രധാന രംഗങ്ങളും ഡയലോഗുകളും വെട്ടിമാറ്റിയിട്ടുണ്ട്. സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ മുഴുവനായും ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ടെന്നതാണ് മറ്റൊരു മാറ്റം. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. സിനിമയുടെ തടസങ്ങള്‍ നീക്കാന്‍ സുരേഷ് ഗോപിയും നേരത്തെ ഇടപെടലുകള്‍ നടത്തിയിരുന്നു. 

സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രം കൗമാരകാലത്ത് പിതാവുമായി സംസാരിക്കുന്ന ഭാഗങ്ങളും മ്യൂട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ അടിമുടി വെട്ടാണ് സിനിമയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്. നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തില്‍ വരുത്തുന്നത് എന്നാണ് പുറത്തുവന്ന വാര്‍ത്ത. എന്നാല്‍, അതിന് അപ്പുറത്തേക്കുള്ള വെട്ടുകള്‍ നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.  അതേസമയം റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മര്‍ദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. മുരളി ഗോപി ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സീനുകള്‍ നീക്കിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും റീ എഡിറ്റിങ് ഒരു സംഘടനയുടേയും താല്‍പ്പര്യ പ്രകാരമല്ലെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഭാവിയില്‍ ഏത് സിനിമ ചെയ്യുമ്പോഴും ഏതെങ്കിലും ആളുകള്‍ക്ക് വിഷമമുണ്ടായാല്‍ അതിനെ ആ രീതിയില്‍ പരിഹരിക്കണമെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങളെല്ലാവരും. സിനിമയിലെ സീനുകള്‍ മാറ്റുന്നതില്‍ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവിതത്തില്‍ ആര്‍ക്കെങ്കിലും വിഷമം വരുത്തണമെന്ന് ആഗ്രഹിക്കുന്നവരല്ല ഞാനും മോഹന്‍ലാലും പൃഥ്വിരാജുമൊന്നും. ജീവിതത്തില്‍ അത്തരത്തിലൊരു സംഭവം മുന്‍പ് ഉണ്ടായിട്ടില്ല. ഈ സിനിമ വന്നപ്പോള്‍ ഏതെങ്കിലും ആള്‍ക്കാര്‍ക്ക് അതില്‍ സങ്കടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മാറ്റേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഒരു എഡിറ്റ് നടന്നിരിക്കുന്നത്. 

അത് രണ്ട് മിനിറ്റും ചെറിയ സെക്കന്‍ഡുകളും മാത്രമാണ് സിനിമയില്‍ നിന്ന് മാറ്റിയിരിക്കുന്നത്. അത് വേറെ ആരുടേയും നിര്‍ദേശപ്രകാരമൊന്നും അല്ല. ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. ഒരു സംഘടനയുടേയും താല്‍പ്പര്യ പ്രകാരമല്ല സീനുകള്‍ നീക്കിയത്. സീനുകള്‍ നീക്കുന്നതില്‍ ആര്‍ക്കും വിയോജിപ്പുകളില്ല. ഇതില്‍ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല,' ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 'ഭാവിയില്‍ ഏത് സിനിമ ചെയ്യുമ്പോഴും ഏതെങ്കിലും ആളുകള്‍ക്ക് വിഷമമുണ്ടായാല്‍ അതിനെ ആ രീതിയില്‍ പരിഹരിക്കണമെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങളെല്ലാവരും. റീ സെന്‍സേര്‍ഡ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. മോഹന്‍ലാല്‍ സാറിനും എനിക്കും മറ്റെല്ലാവര്‍ക്കും ഈ സിനിമയുടെ കഥ നേരത്തെ അറിയാമായിരുന്നു. അറിയില്ലെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. മേജര്‍ രവിയുടെ പ്രസ്താവനകളോട് ഞാന്‍ പ്രതികരിക്കുന്നില്ല,' ആന്റണി പറഞ്ഞു. 

പൃഥിരാജിനെ ആരും ഒറ്റപ്പെടുത്തിയെന്ന് ഞാന്‍ കരുതുന്നില്ല. അതിന്റെ കാര്യവുമില്ല.. ഞങ്ങള്‍ എത്രയോ നാളുകളായി ഒന്നിച്ച് ജോലി ചെയ്യുന്നവരാണ്. ഞങ്ങള്‍ക്ക് നല്ലതെന്ന് തോന്നിയതാണ് സിനിമയായി എടുത്തത്. സിനിമ ജനം ഭയങ്കരമായി സ്വീകരിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായി ഘ3 വരും. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമമെന്ന നിലയിലാണ് ഈ സിനിമ ഇത്രയും പണംമുടക്കി എടുത്തിരിക്കുന്നത്,' എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവ് പറഞ്ഞു. 

അതേ സമയം ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാന്റെ നേട്ടം. 175.4 കോടി ആയിരുന്നു 2018 ന്റെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്‍ ഇതിനെ മറികടന്നിരിക്കുന്നത്. ഒപ്പം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു. ഔദ്യോഗികമായിത്തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട് ഇപ്പോള്‍. മോഹന്‍ലാലിന്റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സ് മാത്രമാണ് മലയാളത്തില്‍ എമ്പുരാന് മുന്നില്‍ കളക്ഷനില്‍ അവശേഷിക്കുന്നത്. 240 കോടിയാണ് മഞ്ഞുമ്മലിന്റെ നേട്ടം. 

എമ്പുരാന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകിയേക്കുമെന്ന് വിവരം. റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തീയേറ്ററുകള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. സാങ്കേതികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്പുരാന്‍ ബുധനാഴ്ചയോ, വ്യാഴാഴ്ചയോ തീയേറ്ററുകളില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ റീ എഡിറ്റിങ് പ്രക്രിയകള്‍ ഹൈദരാബാദിലാണ് നടന്നത്. സാങ്കേതികപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നതാണ് കാലതാമസത്തിന് കാരണമെന്നാണ് സിനിമയുമായി ബന്ധപ്പെട്ടുള്ളവര്‍ പറയുന്നത്. റീ എഡിറ്റ് ചെയ്ത് ചിത്രം എന്ന് എത്തും എന്നത് സംബന്ധിച്ച് തീയേറ്ററുകള്‍ക്ക് വിവരം ലഭിച്ചിട്ടില്ല. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ബുധനാഴ്ചയോടെ വ്യാഴാഴ്ചയോ തിയേറ്ററുകളില്‍ എഡിറ്റഡ് വേര്‍ഷന്‍ എത്തുക എന്നാണ് വിവരം. 

അതിനിടെ എമ്പുരാന്‍ വിവാദം വെറും ഡ്രാമയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചു. സിനിമയെ മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഇതിലെ വിവാദമെന്തിനാണ്. ഇതെല്ലാം വെറും കച്ചവടം മാത്രമാണ്. ജനങ്ങളെ ഇളക്കിവിട്ട് പൈസയുണ്ടാക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപിയും സന്തോഷ് കുമാര്‍ എംപിയും രാജ്യസഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം രാജ്യത്ത് വര്‍ധിക്കുന്നു. മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരെ സംഘടിതമായ ആക്രമണം നടക്കുന്നു.ഭീഷണിയിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ആസൂത്രിതമായ ശ്രമമാണിതെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.

വിവാദങ്ങളില്‍ ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജിന് പിന്തുണയുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ രംഗത്തെത്തിയിട്ടുണ്ട്. മികച്ച ഒരു ടീമിന്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിന്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വ്യക്തിയെ മാത്രമല്ല, സിനിമാ ഇന്‍ഡസ്ട്രിയെ തന്നെയാണ് ദോഷമായി ബാധിക്കുന്നതെന്ന് ലിസ്റ്റിന്‍ കുറിച്ചു.


ഫേസ്ബുക്കിലൂടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പൃഥ്വിരാജിനും എമ്പുരാന്‍ ടീമിനും പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ചര്‍ച്ചയാവാം , വിയോജിപ്പുകളാവാം, പക്ഷേ പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെയെന്നും ലിസ്റ്റിന്‍ ഓര്‍മ്മിപ്പിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ കളക്ഷനിലേക്ക് എമ്പുരാന്‍ പറന്നുയരുന്നത് കലയിലും വ്യവസായത്തിലും വലിയ സ്വപ്നങ്ങള്‍ കാണാനുള്ള സാധ്യത തുറന്നു വച്ചിട്ടാണെന്നും ലിസ്റ്റിന്‍ അഭിപ്രായപ്പെട്ടു.

മലയാള സിനിമയിലെ കളക്ഷന്‍ കണക്കുകള്‍ ഇനി രണ്ടായി വിഭജിക്കപ്പെടും. എമ്പുരാന് മുന്‍പും ശേഷവും. ആദ്യമായി ഒരു വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, സമീപിക്കുകയെന്ന് പൃഥ്വിരാജിനെ പിന്തുണയ്ക്കുന്ന വരികള്‍ക്കൊപ്പം സിനിമയെ ഇഷ്ടപ്പെടുന്നവരും, ആഗ്രഹിക്കുന്നവരും നിങ്ങളോടൊപ്പം ഉണ്ടെന്ന പിന്തുണയും പങ്കുവയ്ക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

മലയാള സിനിമയ്ക്ക് പരിമിതമായ ബജറ്റേ പ്രായോഗികമാകൂ എന്ന പഴയ നിയമത്തെ കാറ്റില്‍ പറത്തി കുതിയ്ക്കുകയാണ് ' എമ്പുരാന്‍ '
ഇത് ഒരു ഫാന്‍ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ലാ, ഒരു തീയറ്റര്‍ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ കളക്ഷനിലേക്ക് എമ്പുരാന്‍ പറന്നുയരുന്നത് കലയിലും വ്യവസായത്തിലും വലിയ സ്വപ്നങ്ങള്‍ കാണാനുള്ള സാധ്യത തുറന്നു വച്ചിട്ടാണ്. മികച്ച ഒരു ടീമിന്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിന്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വെക്തിയെ മാത്രമല്ല, സിനിമാ ഇന്‍ഡസ്ട്രിയെ തന്നെയാണ് ദോഷമായി ബാധിക്കുന്നത്. ചര്‍ച്ചയാവാം , വിയോജിപ്പുകളാവാം, പക്ഷേ പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെ.

രാജു... ആദ്യമായി ഒരു വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, സമീപിക്കുക. സിനിമയെ ഇഷ്ടപ്പെടുന്നവരും, ആഗ്രഹിക്കുന്നവരും നിങ്ങളോടൊപ്പം ഉണ്ട്. കാരണം, ഇനിമുതല്‍ നമ്മുടെ കൊച്ചു കേരളം ഭൂപടത്തില്‍ മറ്റെല്ലാ ഭാഷകളോടും കിടപിടിയ്ക്കും. രാജു... ഇതിന് മുമ്പും ഈ അവഗണനകള്‍ ഒക്കെ നേരിട്ടത് ആണല്ലോ.. ഇത് ഒന്നും ഒരു പുതുമയുള്ള കാര്യം അല്ലാ

ഓരോ വെള്ളിയാഴ്ച എത്രയോ സിനിമകള്‍ ഇറങ്ങുന്നു, അതില്‍ ഒന്ന് മാത്രം ആണ് ' എമ്പുരാന്‍ '. സിനിമയെ സിനിമ മാത്രം ആയി കാണുക.
മലയാള സിനിമയിലെ കളക്ഷന്‍ കണക്കുകള്‍ ഇനി രണ്ടായി വിഭജിക്കപ്പെടും. Before EMPURAAN & After EMPURAAN.
എമ്പുരാന്‍ ചരിത്രത്തിലേക്ക് !
പൃഥ്വിരാജിനൊപ്പം
സിനിമയ്ക്കൊപ്പം
എന്നും എപ്പോഴും

പൃഥ്വിരാജിന് താന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ ആഷിഖ് അബുവും രംഗത്തെത്തി.'എമ്പുരാന്‍' വിവാദത്തില്‍ പ്രതികരിച്ചാണ് ആഷിഖ് അബു സംസാരിച്ചിരിക്കുന്നത്. ബോധപൂര്‍വമായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. എമ്പുരാന്റേത് വളരെ നിര്‍ഭാഗ്യകരമായൊരു അവസ്ഥയാണ്. കേരളം ഒന്നടങ്കം പൃഥ്വിരാജിനൊപ്പം നില്‍ക്കും എന്നാണ് ആഷിഖ് അബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി എമ്പുരാനെതിരെ വരുന്ന വിവാദങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. വളരെ നിര്‍ഭാഗ്യകരമായൊരു അവസ്ഥ ഉണ്ടെന്ന തിരിച്ചറിവ് ഭയപ്പാടോട് കൂടി കാണേണ്ട അവസ്ഥ. അതും മലയാളത്തിലെ ഏറ്റവും വലിയ സിനിമയ്ക്ക് നേരെ തന്നെ വരികയും ഭീഷണിക്ക് വഴങ്ങുകയും ചെയ്ത ഏറ്റവും സങ്കടകരമായ അവസ്ഥയിലാണ് നമ്മളൊക്കെ ഉള്ളത്.

മലയാളത്തിലെ ഏറ്റവും പ്രമുഖരായിട്ടുള്ള ഫിലിം മേക്കേഴ്സ്, വലിയൊരു ബാനര്‍, ആന്റണി പെരുമ്പാവൂരിനെ പോലെ ആഘോഷിക്കപ്പെടുന്ന നിര്‍മ്മാതാവ് തുടങ്ങി വലിയൊരു സംഘം ചെയ്ത സിനിമയ്ക്കാണ് ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്. ഭീഷണിക്ക് വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഉറപ്പായുമത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
പൃഥ്വിരാജ് എന്ന് പറയുന്നയാള്‍ മുമ്പെ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളിയാണ്. ആ വൈരാഗ്യം ഈ അവസരത്തില്‍ പൂര്‍ണ്ണ ശക്തിയോടെ ഉപയോഗിക്കുകയാണ്. അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. ബോധപൂര്‍വമായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണത്.

Read more topics: # എമ്പുരാന്‍
empuraan movie re edited version

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES