മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. നർമ്മത്തിനു പുതിയ ഭാവം നൽകി കൊണ്ട് സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ താരം തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ ശ്രീനിവാസനും മീശമാധവനിലെ പുരുഷു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജെയിംസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
'ശ്രീനിവാസൻ ഇടയ്ക്കിടെ ഒളിവിൽ പോകും. തിരക്കഥകൾ എഴുതാൻ വേണ്ടിയാണ് ആ മുങ്ങൽ. അങ്ങനെ ഒരു ഓണ സമയത്ത് ശ്രീനിവാസൻ വീണ്ടും ഒളിവിൽ പോയി. ശേഷം കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഒരു ഫോൺ വന്നു. അപ്പുറത്തെ തലയ്ക്കൽ ശ്രീനിവാസനായിരുന്നു.'ഞാനിവിടെ ഒരു ഹോട്ടലിൽ താമസിക്കുന്നുണ്ട്. തിരക്കഥ എഴുതുകയാണ് ആരെങ്കിലും വളരെ അത്യാവശ്യത്തിന് തിരക്കിയാൽ മാത്രം ഹോട്ടൽ പറഞ്ഞ് കൊടുത്താൽ മതിയെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ശേഷം കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ ശ്രീനിവാസൻ താമസിക്കുന്ന ഹോട്ടലിന് അടുത്തുകൂടി പോയപ്പോൾ അവിടെ നിർത്തി.
ഞാൻ അവിടെ ചെന്നപ്പോൾ പട്ടാളം പുരുഷുവായി പ്രേക്ഷകർക്ക് പ്രിയങ്കരനായ ജെയിംസ് അവിടെ നിൽക്കുന്നത് കണ്ടു. എന്താ ഇവിടെ നിൽക്കുന്നത് എന്ന് ചോദിച്ചപ്പോൾ ശ്രീനിവാസൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ് വന്നതാണെന്ന് പറഞ്ഞു. തിരക്കഥയെഴുതുമ്പോൾ അടുത്തേക്ക് പോയാൽ വഴക്ക് പറയുമെന്ന് അറിയാവുന്നതിനാൽ അദ്ദേഹം പുറത്ത് വരുന്നത് കാത്തിരിക്കുകയാണെന്ന് പറഞ്ഞു. എനിക്ക് അത്യാവശ്യമായി ശ്രീനിവാസനെ കാണണം സഹായിക്കണം എന്ന് കരഞ്ഞ് പറയാൻ തുടങ്ങി.'
'അവസാനം ഞാൻ ശ്രീനിവാസനെ വിളിച്ച് ഒരു ഗിഫ്റ്റ് കൊണ്ടുവരുന്നുണ്ടെന്ന് പറഞ്ഞ് ജെയിംസിനേയും കൊണ്ട് മുമ്പിൽ ചെന്നു. എന്നേയും ജെയിംസിനേയും കണ്ട ശ്രീനിവാസൻ രോഷം കണ്ടു. അവസാനം ജെയിംസിന്റെ മുഖം കണ്ട് ചിരിയടക്കാനാവാതെ ശ്രീനിവാസൻ കെട്ടിപിടിച്ചു. ശേഷം കണ്ടത് ജെയിംസ് ശ്രീനിവാസന്റെ മുറിയിൽ കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുന്നതാണ്. അങ്ങനെ ജെയിംസിനേയും ശ്രീനിവാസനേയും ചുറ്റിപ്പറ്റി നിരവധി രസകരമായ കഥകളുണ്ട്' മുകേഷ് പറയുന്നു.