ജീവിതം ചിലര്‍ക്കെതിരെ ജനിക്കുമ്പോള്‍ മുതല്‍ തന്നെ പരീക്ഷണങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ചിലര്‍ ആ പരീക്ഷണങ്ങളില്‍ തളര്‍ന്നുപോകാനുള്ള കാരണമാകുന്നില്ല, ആ പോരായ്മ വിജയത്തിലേക്കുള്ള ചിറകുകളാക്കിത്തീരുന്നു. കുഞ്ഞുനാളുകളില്‍ തന്നെ കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ നേരിട്ടെങ്കിലും അതിന് കീഴടങ്ങാതെ, ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും സ്വപ്‌നങ്ങളെ ആകാശത്തേക്ക് പറത്തിയ ഒരാളാണ് അര്‍ച്ചന. അര്‍ച്ചനയെ പോലെ ഉള്ള എല്ലാവര്‍ക്കും ഒരു പ്രചോദനമാണ് അവളുടെ ജീവിതവും ലക്ഷ്യത്തിലേക്ക് എത്തിയതിന്റെ കഠനി പ്രയത്‌നങ്ങളും.
ജനിച്ച ആറാം മാസത്തിലാണ് അര്‍ച്ചനയ്ക്ക് ആരോഗ്യപ്രശ്‌നം ഉണ്ടെന്ന് കണ്ടെത്തുന്നത്. അച്ഛന്‍ വിജയന്‍ പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. അമ്മ ദേവി അക്ഷയ സെന്ററിലും. സെറിബ്രല്‍ പാള്‍സി എന്നാണ് ആദ്യം വിചാരിച്ചിരുന്നതെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എസ്എംഎ ആണെന്നു കണ്ടെത്തിയത്. അതുകൊണ്ട് തന്നെ അര്‍ച്ചനയുടെ കുട്ടിക്കാലം എല്ലാം തന്നെ ആശുപത്രിയും മരുന്നിന്റെ ഗന്ധവും ഫിസിയോതെറാപ്പി ഉപകരണങ്ങളും ഒക്കെയായിരുന്നു. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗത്തിനോടുള്ള പോരാട്ടമായിരുന്നു.
ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുമ്പോള്‍ തന്നെ മനസ്സില്‍ തോന്നി തുടങ്ങിയ സ്വപ്‌നമാണ് ഡോക്ടര്‍ ആകുക എന്നത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു വെക്കേഷന്‍ സമയത്തു പാലക്കാട് എന്‍ട്രന്‍സ് കോച്ചിങ്ങിനു ചേര്‍ന്നു. പ്ലസ്ടു കഴിഞ്ഞ ശേഷം 2016ല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി. അന്നു നീറ്റ് പരീക്ഷയല്ല. നല്ല മാര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ പ്രവേശനം ലഭിക്കണമെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി വേണം. തിരുവനന്തപുരത്തു വച്ചായിരുന്നു ബോര്‍ഡുമായി കൂടിക്കാഴ്ച. അന്നു അര്‍ച്ചന വീല്‍ചെയര്‍ ഉപയോഗിച്ചിരുന്നില്ല. ശാരീരികവൈകല്യം ഉള്ളതു കൊണ്ട് എംബിബിഎസ്സിന് അഡ്മിഷന്‍ നല്‍കാന്‍ പ്രയാസമാണ് എന്നാണ് അവര്‍ പറഞ്ഞത്. പകരം മറ്റു വൈദ്യശാസ്ത്രമേഖലകളില്‍ സീറ്റ് തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചു. കിട്ടിയ ചാന്‍സ് കളയരുത് എന്നെല്ലാം ഉപദേശം ലഭിച്ചു. എംബിബിഎസ് മതി എന്ന തീരുമാനത്തില്‍ അര്‍ച്ചന ഉറച്ചുനിന്നു. ഒടുവില്‍ സീറ്റ് വേണ്ട എന്നു ഔദ്യോഗികമായി എഴുതി നല്‍കി.
എന്നാല്‍ വീണ്ടും വാശിയായി. തൃശൂരില്‍ താമസിച്ചു വീണ്ടും എന്‍ട്രന്‍സ് കോച്ചിങ്ങിനു ചേര്‍ന്നു. അമ്മയും കൂെട ഉണ്ടായിരുന്നു. ഇതേ മെഡിക്കല്‍ ബോര്‍ഡിനെ തന്നെയാണു വീണ്ടും നേരിടേണ്ടത് എന്ന് അറിയാമായിരുന്നു. എങ്കിലും ഒരു വര്‍ഷത്തിനു ശേഷം വീണ്ടും പരീക്ഷ എഴുതി. അതു നീറ്റ് പരീക്ഷ ആയിരുന്നു. തലേ വര്‍ഷത്തെക്കാള്‍ മികച്ച മാര്‍ക്കും നേടി. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡ് ഡോക്ടര്‍മാരുടെ മുന്നില്‍ എത്തിയപ്പോള്‍ എല്ലാം പോയി. കഴിഞ്ഞ വര്‍ഷം നടന്നത് തന്നെ നടന്നു. അതുകൊണ്ട് അമ്മയും അച്ഛനും പറഞ്ഞു. കിട്ടുന്ന കോഴ്‌സ് എടുക്കാന്‍. പക്ഷേ അര്‍ച്ചനയ്ക്ക് എംബിബിഎസ് മാത്രം മതിയായിരുന്നു. കോഴിക്കോട് അഡ്മിഷന്‍ ലഭിച്ചെങ്കിലും മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ഇല്ലാതെ സീറ്റ് ലഭിച്ചില്ല. ഡിസെബിലിറ്റി ആക്ടില്‍ ഭേദഗതി വന്നതോടെ വീണ്ടും നീറ്റ് എഴുതി. നാഷണല്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജറായി. യോഗ്യത ലഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു.
കോട്ടയം വന്ന് ശേഷം പഠിക്കാന്‍ ഏറെ ബുദ്ധിമുട്ടി. വീല്‍ചെയര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് കോട്ടയത്ത് പഠനത്തിന് എത്തിയ ശേഷം. എന്നാല്‍ വീല്‍ ചെയര്‍ ഉപയോഗിക്കാനുള്ള റാംപുകള്‍ ഉണ്ടായിരുന്നില്ല. പലയിടങ്ങിലും എത്താന്‍ സാധിക്കുന്നില്ല. നാല് നിലകളിലായിട്ടാണ് ക്ലാസുകള്‍ നടക്കുന്നത്. ചില ക്ലാസിലേക്ക് പോകാന്‍ പടികള്‍ മാത്രമാണ് ഉള്ളത്. അമ്മ വകുപ്പ് മേധാവിയുടെ അടുത്ത് അപേക്ഷ നല്‍കും. അങ്ങനെ ക്ലാസ് താഴേ ഏതെങ്കിലും റൂമിലേക്ക് മാറ്റും. അങ്ങനെ പതിയെ ഓരോ കാര്യവും ശരിയാക്കിയെടുത്തു. രണ്ടു നിലകള്‍ക്കിടയിലുള്ള അനാട്ടമി ഡിസെക്ഷന്‍ ഹാളിലേക്കു പോകാന്‍ ഒക്കെ പ്രയാസമായിരുന്നു. ഇങ്ങനെയുള്ള ഞാന്‍ എംബിബിഎസ് പഠിക്കാന്‍ വരരുതായിരുന്നു എന്ന തരത്തിലുള്ള സംസാരമൊക്ക േകട്ടിട്ടുണ്ട്. അതെല്ലാം ഭയങ്കര മെന്റല്‍ ടോര്‍ച്ചര്‍ ആയിരുന്നു.
പിജി പീഡിയാട്രിക്കില്‍ വേണമെന്നാണ് ആഗ്രഹം. 2024ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയപ്പോള്‍ എങ്ങും എത്തില്ല എന്ന് പരിഹസിച്ചവരോടായി പറഞ്ഞു മനസ്സിന് ധൈര്യം ഉണ്ടെങ്കിലും ഇവിടെ എന്തും സാധിക്കും. പരിമിതകള്‍ ഒന്നിനും വിലങ്ങാവില്ല എന്ന്.