അതിരപ്പിള്ളി - ഒരു പുലര്‍കാലകാഴ്ച

Malayalilife
topbanner
അതിരപ്പിള്ളി - ഒരു പുലര്‍കാലകാഴ്ച

തിരപ്പിള്ളി -ഷോളയാര്‍ കാടുകളിലൂടെ ഷാനും സുഗീഷും ഹണീഷുമായി നടത്തിയ ചില പുലര്‍കാല യാത്രകളിലെങ്ങോ മനസ്സിലുദിച്ച ഒരു ചിത്രമുണ്ട്. ഉദിച്ചുയരുന്ന അരുണാഭയാര്‍ന്ന സൂര്യന്‍ പശ്ചാത്തലമായി, ചുവപ്പ് രാശി പടരുന്ന മേഘപടലങ്ങളുടെ കീഴിൽ‍, ഇരുവഴി പിരിഞ്ഞു കുതിച്ചു ചാടുന്ന വെള്ളച്ചാട്ടത്തിന്റെ താഴെ താഴ്വാരത്തില്‍ നിന്നുള്ള ദൃശ്യം! ഇതുവരെ അച്ചടിമാധ്യമത്തിലോ ദൃശ്യമാധ്യമത്തിലോ കണ്ടിട്ടില്ലാത്ത ഈ ദൃശ്യം താഴെ താഴ്വാരത്തില്‍ നിന്നും ക്യാമറയില്‍ പകര്‍ത്തുക.
രണ്ടു മാസം മുന്‍പ് 'ലെഫ്റ്റ് ഹാന്‍ഡ്‌ സൈഡി'നെ നാട്ടില്‍ കൊണ്ട് വിടാന്‍ പോയപ്പോള്‍ ഈ ഒരു യാത്രക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിയതാണ്. യാത്രകള്‍ പലതും അങ്ങനെയാണ്. മുന്‍കൂട്ടി നിശ്ചയിച്ച്, തയ്യാറെടുപ്പുകളൊക്കെ നടത്തി തീരുമാനിക്കുന്നതൊന്നും നടക്കാറില്ല. കഴിഞ്ഞ തവണത്തെ പ്ലാനിംഗ് നടന്നു കൊണ്ടിരിക്കുമ്പോള്‍ LHS ന്റെ ഡയലോഗ്. "ഞാന്‍ ഇങ്ങനെയിരിക്കുമ്പോ കറങ്ങി നടക്കാ..അല്ലേ. ഇക്കണക്കിനു ഞാന്‍ തട്ടിപ്പോയെന്നു കേട്ടാല്‍ രണ്ടു ദിവസം കൊണ്ട് ചടങ്ങുകളൊക്കെ തീര്‍ത്ത്‌ മാഷ്‌ വീണ്ടും കറങ്ങാന്‍ പോവോല്ലോ.." ഞാന്‍ നിരായുധനായി. എല്ലാ പ്ലാനിങ്ങും അവിടെ തീര്‍ന്നു.

രാത്രി 10 മണി കഴിഞ്ഞപ്പോഴാണ് സെറാഫി മാഷിനെ വിളിച്ചത്. "മാഷെ, നാളെ പുലര്‍ച്ചെ അതിരപ്പിള്ളി വിടാം?" മാഷിന്റെ ചിരി ഫോണിൽ‍.
"ചിരിക്കൊന്നും വേണ്ട. ഇപ്പൊ തീരുമാനിച്ചാല്‍ നടക്കും. ഞാനിപ്പോ ഹനീഷിനെയും വിളിക്കാം. വീഡിയോ ക്യാമറയുടെ കാര്‍ഡുകളൊക്കെ തപ്പിയെടുത്തു വെച്ചോ. ബാറ്ററി ചാര്‍ജ്ജ് ചെയ്യാനും മറക്കണ്ട. പുലര്‍ച്ചെ 4 മണിക്ക് ഞാന്‍ വിളിക്കാം"

പുലര്‍ച്ചെ 4 മണിക്ക് തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി. സെറാഫി മാഷും ഹണീഷും ഞാനും. പടിയൂരിലെ പരിഷത്തിന്റെ നല്ല നാളുകളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു യാത്ര.. ചെറുതായി മഴ ചാറിക്കൊണ്ടിരിക്കുന്നു. പുലര്‍ച്ചയ്ക്ക് മുന്‍പേ ഇരുട്ടിലൂടെ വിശേഷങ്ങളൊക്കെ പറഞ്ഞു മെല്ലെ ഒരു യാത്ര. അതിരപ്പിള്ളി എത്തുന്നതിനു തൊട്ടുമുന്‍പ് സൈറ്റ് സീയിങ്ങിനു പറ്റിയ നല്ലൊരു വ്യൂ പോയിന്റ്‌ ആണിത്. ഇവിടെ, ഈ പ്ലാവിന്‍ ചുവട്ടില്‍ കട്ടനടിച്ച് അല്‍പ്പം വിശ്രമം

ടിക്കറ്റ്‌ കൌണ്ടറില്‍ എത്തിയപ്പോള്‍ പേടിച്ചത് തന്നെ സംഭവിച്ചു. 8 മണി കഴിയാതെ ടിക്കറ്റ്‌ കൊടുക്കില്ല. വലിയ ബോര്‍ഡില്‍ എഴുതി വെച്ചിരിക്കുന്നു. ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി അടുത്തുള്ള ക്വാർട്ടേഴ്സിൽ ഉറങ്ങി കിടന്നിരുന്ന ഗാര്‍ഡിനെ വിളിച്ചുണര്‍ത്തി അന്വേഷിച്ചിട്ടും രക്ഷയില്ല. ഞങ്ങളുടെ ഉദ്ദേശവും അപേക്ഷയുമൊന്നും വിലപ്പോയില്ല. താഴെ വെള്ളച്ചാട്ടം പതിക്കുന്നിടത്തു പത്തു പതിനഞ്ചു പേര്‍ ഫോറെസ്റ്റ് ഗാര്‍ഡുമാരായും ലൈഫ് ഗാര്‍ഡുമാരായും ജോലി ചെയ്യുന്നുണ്ട്. പനമ്പ് കൊണ്ടും ഈറ്റ കൊണ്ടും നിര്‍മ്മിച്ച അവരുടെ കൂടാരം താഴെയുണ്ട്. അവരെല്ലാം ജോലിക്ക് എത്തുന്നത് 8 മണി കഴിഞ്ഞാണ്. അവരുടെയെല്ലാം ജോലി റിസ്ക്കിലാക്കി ഞങ്ങള്‍ക്ക് വേണ്ടി ഒരു സഹായം ചെയ്തുതരാന്‍ സാറമ്മാർ വലിയ പുള്ളികള്‍ വല്ലോം ആണോ എന്നാണു അദ്ദേഹം ഞങ്ങളോട് സൌമ്യമായി ചോദിച്ചത്. ഷോളയാര്‍ ഫോറെസ്റ്റ് ഡിവിഷനില്‍ ജോലി ചെയ്യുന്ന പരിചയക്കാര്‍ ഉണ്ടായിരുന്നു. അങ്ങനെ പ്ലാന്‍ ചെയ്തു വരാമെന്ന് വെച്ചാല്‍ യാത്ര തന്നെ നടക്കില്ലെന്നു അറിയാമായിരുന്നത് കൊണ്ടാണ് ചാടിപുറപ്പെട്ടത്.

കേരളത്തിലെ ഏറ്റവും വലിയ, ഏറ്റവും മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്തു കിടക്കുന്നു എന്നതാണ് ചാര്‍പ വെള്ളച്ചാട്ടത്തിന്റെ ദുര്യോഗം! അല്ലെങ്കില്‍ വളരെ പ്രശസ്തമാകേണ്ടിയിരുന്ന ഒരു സ്ഥലമാണ് ഇത്. അരുവി വളരെ ഉയരത്തില്‍ നിന്ന് കുത്തനെ കിടക്കുന്ന പാറക്കൂട്ടങ്ങളില്‍ത്തട്ടി റോഡിനു കുറുകെ കെട്ടിയിട്ടുള്ള പാലത്തിന്റെ അടിയിലൂടെ ചാലക്കുടിപ്പുഴയില്‍ ചേരുന്നു. ചരിഞ്ഞു കിടക്കുന്ന ഈ പാറക്കെട്ട് കുത്തനെ കിടന്നിരുന്നെങ്കില്‍ അതിനു അതിരപ്പിള്ളി ഫാള്സിനേക്കാള്‍ ഉയരമുണ്ടാകുമായിരുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. എത്തിച്ചേരാനുള്ള സൌകര്യവും വെള്ളച്ചാട്ടത്തിന്റെ ഉയരവും ഭംഗിയും നോക്കുമ്പോള്‍ നിലമ്പൂരിലെ ആഡ്യന്‍പാറ പോലെ കേരളത്തിലെ പല സ്ഥലങ്ങലെക്കാള്‍ മുന്നില്‍ നില്‍ക്കും ചാര്‍പ്പ.
ചാര്‍പ്പ വെള്ളച്ചാട്ടം പടിയൂര്‍കാര്‍ക്ക് 'അന്‍സാരിപ്പാറ'യാണ്. നാട്ടുകാരുടെ കണ്ണിലുണ്ണിയായ നിലംപതിയിലെ അന്‍സാരി, അല്‍പ്പം തണ്ണിയുടെ ബലത്തില്‍ വിനോദയാത്രക്ക് വന്ന പത്തുനൂറു പെണ്‍കിടാങ്ങളെയും വാഹനങ്ങളില്‍ തിക്കിതിരക്കി വന്ന മറ്റു ടൂരിസ്ട്ടുകളെയും സാക്ഷി നിര്‍ത്തി നിറഞ്ഞൊഴുകുന്ന വെള്ളചാട്ടത്തിനു കുറുകെ, വഴുക്കലുള്ള പാറയിലൂടെ അള്ളിപ്പിടിച്ച്‌ സാഹസികയാത്ര നടത്തിയ സ്പോട്ട്..

ശേഷം കിലുക്കത്തില്‍ ജഗതിയെ പൊതിഞ്ഞു കെട്ടി ആസ്പത്രിയില്‍ നിനും കൊണ്ട് വന്ന പോലെയാണ് അന്‍സാരിയെയും കൊണ്ട് വന്നത് എന്നാണ് കണ്ടു നിന്ന ശ്രീജനൊക്കെ പറഞ്ഞത്. ചര്‍മ്മത്തിന്റെ ഭാഗങ്ങളൊന്നും പൊതിക്കെട്ടിനു വെളിയില്‍ കാണാനുന്ടായിരുന്നില്ല. സംഭവം നടന്നിട്ട് പത്തു വര്‍ഷത്തോളമായെങ്കിലും 'ചാര്‍പ വെള്ളച്ചാട്ടം' ഉള്ളിടത്തോളം കാലം പടിയൂര്‍കാര്‍ അന്‍സാരിയെയും ഈ സംഭവത്തെയും മറക്കാന്‍ വഴിയില്ല. അതുപോലെ പല്ല് പോയ മോണ കാട്ടിയുള്ള അന്‍സാരിയുടെ ചിരി കാണുമ്പോള്‍ നാട്ടുകാര്‍ ചാര്‍പ വെള്ളചാട്ടത്തെയും ഓര്‍മ്മിക്കും!

വാഴച്ചാല്‍ ഉദ്യാനത്തിന്റെ ചെക്ക്‌ പോസ്റ്റില്‍ സൂക്ഷിച്ചിരിക്കുന്ന രെജിസ്റ്ററില്‍ വിവരങ്ങള്‍ എല്ലാം കൊടുത്തു. യാത്രക്കാര്‍ കൊണ്ടുപോകുന്ന പ്ലാസ്റ്റിക് ബാഗുകളുടെയും കുപ്പികളുടെയും എണ്ണം അവര്‍ രേഖപ്പെടുത്തുന്നുണ്ട്. തിരിച്ചു വരുമ്പോഴും ഈ കുപ്പി/ ബാഗുകള്‍ അവരെ കാണിച്ചു ബോധ്യപ്പെടുത്തണം. ഇത്തരം കരുതലുകളുടെ ഫലമായി ഈ മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

എത്രകണ്ടാലും അനുഭവിച്ചാലും മതി വരാത്ത പ്രകൃതിയുടെ മായികദൃശ്യങ്ങള്‍.. എല്ലാ അവധിക്കാലവും ഞങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന എന്തോ ശക്തി ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ ഇനിയുമിനിയും ഇങ്ങോട്ട് വരും

travel experience-athirapally-morning-visuals

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES