ആര്‍ത്തിരമ്പുന്ന തിരമാലകളില്‍ കുമിഞ്ഞു കൂടി വന്ന മണല്‍ തരികള്‍ പതഞ്ഞു പാഞ്ഞ് ഓടി അടുത്തത് ; കിലുങ്ങുന്ന മണി കളുള്ള പദസ്വരമിട്ട കടപ്പുറത്തുകാരി 'ഫാത്തിമ' എന്ന 'പാത്തു' വിന്റെ നഗ്‌നപാദത്തില്‍ സ്പര്‍ശിക്കാനായിരിക്കണം. പക്ഷെ തിരമാലകള്‍ തൊട്ടു തോട്ടില്ലെന്നായപ്പോള്‍ അവള്‍ രണ്ടു കൈകൊണ്ടും പുടവ അല്പം പൊക്കിപിടിച്ചു വെള്ളി ക്കൊലുസ്സു കിലുക്കി പിറകിലോട്ടു മാറാന്‍ ശ്രമിക്കവെ പിന്നില്‍ ചക്രവാള ചുകപ്പ് ആസ്വദിച്ചു കൊണ്ടു നിന്ന ബാബുവിന്റെ കൈതടഞ്ഞത് കൊണ്ട് ഒരു കൂട്ടി മുട്ടല്‍ ഒഴിവായി.പരസ്പരം മിഴികള്‍ കോര്‍ത്തവര്‍ മാറിനിന്നു. കുട്ടിത്തം വിട്ടുമാറാത്ത അവളുടെ ഐശ്വര്യമുള്ള മുഖം. തലപിളര്‍ത്തി ചീകിയ മുടിയിയുടെ വശങ്ങളില്‍ കുത്തിയ സ്ലൈടില്‍ കുരുങ്ങി പാറിപ്പറക്കുന്ന തട്ടത്തിനുള്ളില്‍ ശോഭിച്ചു നില്ക്കുന്നു.മൊത്തത്തില്‍ ഒരു ഗ്രാമീണ സുന്ദരി.
അവളോടൊപ്പം അവളേക്കാള്‍ പ്രായമുള്ള 'ബാബു'വും പിന്നെ ഉപ്പയും ഉമ്മയും രണ്ടനിയന്‍ മാരും കടലിന്റെ നൃത്തം കണ്ട് ആസ്വദിക്കുകയായിരുന്നു.സന്ധ്യ യാകും വരെ അവര്‍ അവിടെ കടലും കണ്ടു നിന്നു.പാത്തുവിനെ തങ്ങളുടെ വീട്ടിലേക്കു കൊണ്ടുപോകാന്‍ വന്നതായിരുന്നു അന്നവര്‍ ആ കടപ്പുറത്തുള്ള അവളുടെ വീട്ടിലേക്ക്. ഓല മേഞ്ഞുള്ള;പരമ്പില്‍ തീര്‍ത്തിരിക്കുന്ന ചുമരുകളുള്ള വീടിന്റെ കറുത്ത നിറത്തില്‍ ചാന്തിട്ടു മിനുക്കിയ നിലം വൃത്തിയായി കിടക്കുന്നു.സീനറിയില്‍ വരച്ച ചിത്രം പോലെ ഒരു കൊച്ചു വീട്.കടലൊന്ന് ആര്‍ത്തലച്ചു വന്നാല്‍ ആമുറ്റത്ത് വെള്ളം നിറയില്ലേ ?എന്നായിരുന്നു അവിടം കണ്ടപ്പോള്‍ മുതല്‍ ബാബു ചിന്തിച്ചുകൊണ്ടിരുന്നത് .വീടിന്റെ ഇടതു വശത്തായി ഒരു കൊച്ചു കുളം ആ കുളത്തില്‍ കുഴിച്ചിട്ടിരിക്കുന്ന ഒരു മണ്‍ കുഴലില്‍ നിന്നും കുടത്തിലേക്ക് വെള്ളം കപ്പുകൊണ്ട് കോരി ഒഴിക്കുന്നതു കണ്ട് ബാബു അതിശയത്തോടെ ചോദിച്ചറിഞ്ഞു കുടിക്കാനുള്ള വെള്ളമാണതെന്നു പാത്തു വാണ് പറഞ്ഞുമനസ്സിലാക്കി കൊടുത്തത്.എങ്കിലും വിശ്വാസം വരാത്തത് പോലെ അവന്‍ അത് ശ്രദ്ധിച്ചു കൊണ്ടിരുന്നു. കുളക്കരയില്‍ കള്ളിചെടികള്‍ അവിടെ നിറഞ്ഞു നില്‍ക്കുന്നു. വലിയ തൊപ്പി ധരിച്ച; പങ്കായം കയ്യിലേന്തിയ പലരും വീടിനരികിലൂടെ കടന്നു പോകുന്നുണ്ട്.ഉമ്മറത്തെ വിരിചിട്ട പായയില്‍ പലഹാരവും ചായയും കൊട്ടുന്നു വെച്ചിട്ടുണ്ട്. കുളത്തില്‍ നോക്കിനിന്ന ബാബുവിനെ പാത്തു വന്നു വിളിച്ചു.ഉമ്മറത്തു ഉമ്മയുടെ അരികുപറ്റി നിന്നുകൊണ്ട് പലഹാരങ്ങള്‍ ഓരോന്നെടുത്ത് തിന്നു.ഉമ്മ അവരോടു കുശലം പറഞ്ഞു നിന്നു. ഉമ്മാക്ക് പെണ്‍കുട്ടികള്‍ ഇല്ലാത്തതു കൊണ്ട് ഒരു സഹായത്തിനു നിറുത്തി തരാമെന്നും മാസം ഒരു തുക അവരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് സഹായമാകും എന്നൊക്കെ ഒരു ബന്ധുവിനെകൊണ്ട് അവരെ പറഞ്ഞു ധരിപ്പിച്ചിട്ടാണ് അവളുടെ വീട്ടുകാര്‍ അവളെ പറഞ്ഞയക്കാന്‍ സമ്മതം മൂളിയിരിക്കുന്നത്. പോരാന്‍ നേരം ഒരിക്കല്‍ കൂടി കടല്‍ കാഴ്ചകള്‍ കണ്ടു ദൂരെ കറുത്തൊരു പൊട്ടുപോലെ കപ്പല്‍ കടന്നുപോകുന്നത് ബാബു അനിയന്മാര്‍ക്കു കാട്ടിക്കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ അവരെ കാറില്‍ കയറാനായി കൂക്കിവിളിച്ചു.പാത്തു പോകുമെന്ന സങ്കടം അവളുടെ ഉമ്മയുടെ മുഖത്തു തെളിഞ്ഞു കാണാം. ഉപ്പയുടെ മുഖവും അല്പം വിഷാദ ഭാവം പ്രകടമാക്കുന്നുണ്ട്..വിഹാഹ പ്രായമായ അവളുടെ സഹോദരികള്‍ അകത്തെ വാതില്‍ പൊളിയില്‍ ചാരിപ്പിടിച്ചു എത്തി നോക്കുന്നു.അവള്‍ ഞങ്ങളോടൊപ്പം ആഹ്ലാദത്തോടെ കാറിന്റെ അരികിലെ സീറ്റിലിരിക്കാന്‍ വേണ്ടി മാറിമാറി കയറിക്കൊണ്ടിരുന്നു.ഒടുവില്‍ കാറിന്റെ ചില്ലു താഴ്ത്തി നോക്കി ടാറ്റ പറഞ്ഞു കൈ ഉയര്‍ത്തിക്കാട്ടി.ആദ്യമായി കാറില്‍ കയറിയ സന്തോഷം പോലെ പുറത്തേക്കു നോക്കി അവള്‍ ആസ്വദിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോള്‍ അയല്‍ വാസികള്‍ പെണ്‍കുട്ടിയുടെ ശബ്ദം കേട്ടത് കൊണ്ടാകാം പലരും ഉമ്മയോട് തിരക്കുന്നുണ്ട്. രാതി ആയതിനാല്‍ വിശദീകരണത്തിന് നില്‍ക്കാതെ ഉമ്മ അത് എട്ടത്തിയുടെ മകളെന്നു പറഞ്ഞു ഒഴിഞ്ഞു മാറി...പതിവുപോലെ അന്നും
വീടികത്തു രാത്രിയുടെ ഇരുട്ടില്‍ ചിമ്മനി വിളക്ക് അതിന്റെ കറുത്ത പുക പരത്തിക്കൊണ്ടിരുന്നു. ഉമ്മറത്തെ ചുമരിന്റെ ത്രികോണ പൊത്തിലിരുന്ന് ആകാശ വാണി പാട്ടു പെട്ടിയില്‍ ചിലച്ചു കൊണ്ടിരുന്നു , പായവിരിച്ച് ഒരുമിച്ചിരുന്ന് ചോറു തിന്നു.അന്ന് അവിടെ ഉറങ്ങാന്‍ കിടക്കുന്നതില്‍ ആകെ പ്രശ്‌നങ്ങള്‍ തനിക്കു ഉമ്മയുടെയും ഉപ്പയുടെയും ഇടയില്‍ കിടക്കണമെന്ന് ഒരാള്‍, ഉപ്പയുടെ മറുവശം വേണമെന്ന് മറ്റൊരുത്തന്‍, പാത്തു ചെറിയൊരു വിഷാദ ഭാവത്തില്‍ ഉറക്കത്തിന്റെ ആലസ്യത്തില്‍ നില്‍ക്കുന്നു. ഉമ്മയുടെഒരു വശത്തു അവളെ കിടത്തി,അന്ന് പൊട്ടലും ചീറ്റ ലുമായി അവര്‍ ഉറങ്ങി, മറ്റൊരു പുലരി പിറന്നു. പുട്ടും മുതിരയും കൂട്ടിതിരുമ്പി പ്രഭാത ഭക്ഷണം കഴിച്ചു, ഉമ്മയെ തേങ്ങ ചിരകാനും മറ്റും കുറച്ചൊക്കെ അവള്‍ സഹായിച്ചുകൊണ്ടിരുന്നു.വീട്ടിലെ കോലായില്‍ മടക്കാന്‍ പറ്റുന്ന ശീലക്കസേര യില്‍ ഇരിക്കാന്‍ വഴക്കിടുമ്പോഴാണ് പാത്തു അവിടേക്കു പ്രവേശിച്ചു കൊണ്ട് 'ഞാന്‍ ഒന്നിരിക്കട്ടെ'എന്ന് ചോദിച്ചത്. ഒരു പെണ്‍ ശബ്ദത്തിലെ യാചന അന്നാണ് ആദ്യമായി അവര്‍ കേട്ടത്. 'കുഞ്ഞി പാത്തു '
ബാബു അതിശയം പോലെ പരസ്പരം നോക്കി അവള്‍ക്കിരിക്കാന്‍ മാറിക്കൊടുത്തു ; ഇരുന്ന ഉടനെ അവളെ ഉമ്മ വിളിച്ചു . അവള്‍ എഴുനേറ്റു പോയി. പോയ ഉടനെ തിരിച്ചു വരുമെന്നറിയാവുന്ന ബാബുവിന്റെ ചിന്തയില്‍ അവളെ പറ്റിക്കാനുള്ള വക്ര ബുദ്ധിയുദിച്ചു, കസേരയുടെ ശീലയുടെ ഒരു ഭാഗത്തെ വടി ഊരി മാറ്റിഒളിപ്പിച്ചു. അവള്‍ വീണ്ടും ഇരിക്കാനുള്ള ആവേശത്തില്‍ ഓടിവന്നു. തന്റെ പാവാട കൂട്ടിച്ചേര്‍ത്തു പിടിച്ചു നല്ലൊരു കുതിപ്പില്‍ കസേരയില്‍ ഇരുന്നതും ദാ കിടക്കുന്നു ധരണിയില്‍.മൂവരും ചിരോയോടു ചിരി. പക്ഷെ അവള്‍ ചിരിച്ചില്ല. ഉമ്മാ എന്നു വിളിച്ചു ഉറക്കെ കരയുന്ന പോലെ ഒരു അലര്‍ച്ച അവളില്‍ നിന്നു വന്നിരുന്നു. അത് കേട്ടാണ് ഉമ്മ ഓടി വന്നത്. അവളെ പിടിച്ചു എഴുനേല്‍പ്പിച്ചു. പക്ഷെ അവള്‍ക്കു കാലു നിലത്തു വെച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. ഉമ്മ അവളെ നിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിന്നു. ഉപ്പ ചായക്കടയില്‍ നിന്നും അപ്പോഴാണ് പത്രവുമായി വന്നത്.ബാബു പത്രത്തിലെ ചിത്രം നോക്കാന്‍ ഭാവിക്കവെ ഉമ്മ അത് തട്ടിപ്പറിച്ചെടുത്തു അലറി 'ആ കുട്ടിയെ തട്ടിയിട്ട് തണ്ടലൊടിച്ചു' അല്ലെ ? അപ്പോഴും ഉമ്മ വാങ്ങിയ പത്രത്തിലെ 'ഇന്നത്തെ സിനിമ' കോളം നോക്കാന്‍ പറ്റാത്തതിലായിരുന്നു അവന്റെ സങ്കടം. ഉപ്പയും ഉമ്മയും
പാത്തുവിനെ നിറുത്തിച്ചും,നടത്തിച്ചും നോക്കി. അവളെ എന്ത് ചെയ്യുമ്പോളും വാവിട്ടു കരയാന്‍ തുടങ്ങി, ഉമ്മയും ഉപ്പയും കൂടി ഒരു കാറിനു കൈകാട്ടി നിറുത്തി അവളെ ഹോസ്പിറ്റലില്‍ കൊണ്ടു പോയി. കാര്യങ്ങള്‍ വലിയ ഗുരുതര മായ അവസ്ഥയിലേക്ക് പരിണമിച്ചു. അവളെ ആശുപത്രിയില്‍ നിന്നു അവളുടെ വീട്ടിലേക്കാണ് കൊണ്ടുപോയതത്രെ. ഉമ്മയുടെ സ്വര്‍ണ്ണ കോട്ട കാതില്‍ കാണാതെയായി.ഉപ്പയും ഉമ്മയും കൂടുതല്‍ സമയം ആശുപത്രിയിലെ കാര്യങ്ങള്‍ സംസാരിക്കുന്നു അവളെ ഇനി തങ്ങളുടെ അടുത്തേക്ക് കൊണ്ടു വരാന്‍ പറ്റില്ലെന്ന് മനസ്സിലായി. കാലങ്ങള്‍ മാറി മറിഞ്ഞു ശീലക്കസേരയും കാലൊടിഞ്ഞൊരു മുക്കിലായി. വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ആ കടപ്പുറത്തിന്റെ ഓരത്തില്‍ ഇന്നവര്‍ വേച്ചു വേച്ചു നടക്കുമ്പോള്‍ കുഴിച്ചിട്ട കുഴലില്‍ നിന്നും വെള്ളമെടുത്തിരുന്ന കുളവും കള്ളിച്ചെടികള്‍ നിറഞ്ഞു ഉപയോഗ ശൂന്യമായ കെട്ടിക്കിടക്കുന്ന വെള്ളവും കണ്ടപ്പോള്‍ ബാബുവിന്റെ ഓര്‍മ്മകളില്‍ ചില ചിത്രങ്ങള്‍ മിന്നിമറഞ്ഞു
കാലം ഈ കടപ്പുറത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. കരിങ്കല്‍ ഭിത്തികളില്‍ തല തല്ലി മരിക്കാന്‍ ശ്രമിക്കുന്ന തിരമാലകള്‍. ബലൂണും, ഐസ് ക്രീമും കപ്പലണ്ടിയുമൊക്കെ വില്‍ക്കുന്നവരുടെ ഒരു നിരതന്നെയുണ്ട് ഇന്നിവിടെ വലിയവരും കുട്ടികളും വയസ്സന്‍ മാരും കൊണ്ടു നിറഞ്ഞിരിക്കുന്ന കടലോരം. എല്ലാവരും കടലിന്റെ മാറില്‍ ചവിട്ടി മെതിക്കുന്നു. അവിടെ ബാബുവും അനുജന്മാരുമുണ്ട് തങ്ങളുടെ 'കളിവേലക്കാരി 'യുടെ വീട് ഇവിടെ ആയിരുന്നെന്ന് അവര്‍ക്കറിയാം പക്ഷെ അവിടെങ്ങും ആ ഓലപ്പുര കാണുന്നില്ല.തെങ്ങിന്‍ തൈകള്‍ കൊണ്ട് നിറഞ്ഞു നിന്നിരുന്ന ആ കടലോരത്ത് അന്ന് ഭൂമിയില്‍ പച്ചപിടിച്ചിടം ഇപ്പോള്‍ ആകാശത്തു പച്ചപിടിച്ചിരിക്കുന്നു. ആ പന്ത ലിനടിയില്‍ ചുമരുകള്‍ തീര്‍ത്ത ഒരോല ഷെഡ് അതില്‍ കറുത്ത നിറമുള്ള ഒരു വലിയ വഞ്ചി ചരിഞ്ഞുറങ്ങുന്നു. അതിന്റെ ഓരം ചേര്‍ന്ന് വട്ടത്തിലിരുന്ന് ചീട്ടുകളിക്കുന്നവരെ കാണാം. ഏതു ഭാഗത്തും ആ പഴയ ഓലപ്പുര മാത്രം കാണുന്നില്ല. അന്യെഷിച്ചപ്പോഴാണ് അറിയുന്നത് അവള്‍ പരസഹായമില്ലാതെ നടക്കാവാത്ത വിധം അടച്ചിട്ട മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞു കൂടുന്നു എന്ന്. കടല്‍ കാണാനുള്ള എല്ലാ മൂടും അവര്‍ക്ക് നഷ്ടമായികാണണം . അവര്‍ അവളുടെ വീട്ടിലെത്തി അവള്‍ ഒരു പരിചയവുമില്ലാത്ത മറ്റൊരു മുഖത്തിന്റെ ഉടമ ഇരു വശങ്ങളില്‍ സ്ലൈഡുകുത്തിയ തട്ടത്തിന് പകരം തട്ടം പുതച്ചിരിക്കുന്നു. ബാബുവിനെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടവള്‍ പക്ഷെ ബാബുവിന് ചിരിക്കാനായില്ല. ഒരുനിര്ജീവമായ അവസ്ഥയില്‍ ബാബു നിന്നു. പിന്നെയും ത്തിരിച്ചവര്‍ കടപ്പുറത്തേക്ക് പൊന്നു. ആര്‍ത്തലച്ചു വന്ന തിരമാലകള്‍ കിലുങ്ങുന്ന പാദസ്വരമുള്ള പാദങ്ങള്‍ തിരക്കി അവരിലേക്ക് പാഞ്ഞു വന്നു. ഉടനെ വിഷാദ ഭാവത്തില്‍ തിരികെ പോയി.ചിലപ്പോളവ രൗദ്ര ഭാവത്തില്‍ ഉയര്ന്നു വന്നു. പണ്ടെപ്പൊഴൊ അവളെ തേടി ഈ തിരമാലകള്‍ ഭ്രാന്തമായും അലതല്ലി അലഞ്ഞിരിക്കാം. അതുകൊണ്ടാകാം ഈ കടപ്പുറത്തെ പണ്ടത്തെ ഓല മേഞ്ഞ പുരകളെ മുഴുവന്‍ നനുത്ത പൂഴികൊണ്ട് മൂടിയിരിക്കുന്നത്. ഇന്നിവിടെ വിജനമായ ഒരു കടല്‍ തീരം രൂപപ്പെട്ടിരിക്കുന്നു. എന്തെല്ലാം മാറ്റങ്ങള്‍ !ആ പഴയ ഓലപ്പുര യുടെ സ്ഥാനത്ത് ഇപ്പോള്‍ കരിങ്കല്‍ ഭിത്തികള്‍ കൈകോര്‍ത്ത് നീണ്ടു നിവര്‍ന്നു കിടക്കുന്ന അവ കാണാ മറയത്തേക്ക് അനന്തമായി നീണ്ട് പോകുന്നുണ്ട്.