എപ്പോഴും വാര്‍ത്തകളില്‍ തിളങ്ങിനില്‍ക്കുന്ന ഒരാളാണ് സിനിമ സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍ ശാലു പേയാട്. ഇടയ്ക്ക് സംഘടനാ വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ശാലു പേയാടിനെ ഫെഫ്കയില്‍ നിന്നുവരെ പുറത്താക്കിയിരുന്നു. അതുപോലെ ബിഗ് ബോസ് താരം റോബിനുമായുള്ള വിവാദങ്ങളിലും അദ്ദേഹം കളം പിടിച്ചു. ഇപ്പോഴിതാ, സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയെ ആണ് പുതിയ പ്രശ്നം. ഒരു വീടിന് മുന്നില്‍ തടിച്ചുകൂടി നില്‍ക്കുന്ന ആളുകളുടെ മുന്നിലിട്ട് ശാലു പേയാട് ഒരു സ്ത്രീയെ പരസ്യമായി തല്ലുന്ന രീതിയിലുള്ള വീഡിയോ ആണ് ആദ്യം പുറത്തുവന്നത്. തറയില്‍ കിടക്കുന്ന അവരുടെ കൈ പിടിച്ച് തിരിക്കാന്‍ ശ്രമിക്കുന്നതെല്ലാം വ്യക്തം. നൊടിയിടയില്‍ ദൃശ്യങ്ങള്‍ വൈറലായതും ശാലു പേയാടിനെതിരെ വിമര്‍ശനവും ശക്തമായി.
എന്നാല്‍, ഇപ്പോള്‍ അതിന്റെ സത്യാവസ്ഥ തുറന്നുകാട്ടിയിരിക്കുകയാണ്. റോഡരികില്‍ അശരണരായിക്കണ്ട കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുന്നിട്ടിറങ്ങിയ തനിക്ക് വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതയും ചതിയും നേരിടേണ്ടി വന്നതായിട്ടാണ് ശാലു പേയാട് തുറന്നടിച്ചിരിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ താന്‍ വലിയൊരു കെണിയില്‍ അകപ്പെടുകയായിരുന്നുവെന്നും, സഹായിക്കാന്‍ ചെന്ന തന്നെയും നാട്ടുകാരെയും ഈ കുടുംബം കബളിപ്പിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
തന്റെ മകള്‍ മരണപ്പെട്ടുവെന്നും തങ്ങള്‍ക്ക് താമസിക്കാന്‍ മറ്റ് ഇടമില്ലെന്നും പറഞ്ഞ് കൊല്ലം സ്വദേശികളായ ഒരു സ്ത്രീയും അവരുടെ മൂന്ന് മക്കളും ശാലു പേയാടിനെ സമീപിക്കുകയായിരുന്നു. ഈ വാക്കുകള്‍ വിശ്വസിച്ച് ഇവര്‍ക്കായി ഒരു വീട് നിര്‍മ്മിച്ച് നല്‍കാന്‍ താന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, മകള്‍ മരിച്ചുവെന്നത് ഉള്‍പ്പെടെയുള്ള ഇവരുടെ മുന്‍കാല കഥകളെല്ലാം വ്യാജമാണെന്നും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്നും പിന്നീടാണ് വ്യക്തമായതെന്ന് ശാലു പേയാട് പറയുന്നു. നിലവില്‍ തന്നില്‍ നിന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് ഈ കുടുംബം പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ പ്രദേശത്ത് വലിയ രീതിയിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും, ഇത് ചോദ്യം ചെയ്ത ശാലു പേയാടിനെ കല്ലെടുത്ത് എറിയാന്‍ ശ്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.
പ്രദേശവാസികള്‍ സാക്ഷികളായിരിക്കെയാണ് തനിക്കെതിരെ വധശ്രമം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കെതിരെ മുന്‍പും പോലീസ് നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പോലീസ് സ്റ്റേഷനില്‍ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പരസ്യമായി അസഭ്യം പറയുകയും അക്രമസ്വഭാവം കാണിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. പോലീസിനോ നിയമത്തിനോ ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ശാലു പേയാട് ചൂണ്ടിക്കാണിക്കുന്നു. കുടുംബത്തിലെ സ്ത്രീയുടെ മാനസികനില തെറ്റിയ നിലയിലാണെന്നും കൂടെയുള്ള മൂന്ന് കുഞ്ഞുങ്ങളുടെ ജീവന്‍ നിലവില്‍ വലിയ അപകടത്തിലാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഈ കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന സാഹചര്യമാണുള്ളത്. അതിനാല്‍, അധികാരികള്‍ അടിയന്തരമായി ഇടപെട്ട് സ്ത്രീയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും, കുട്ടികളെ സുരക്ഷിതമായി ചൈല്‍ഡ് ലൈന്റെ സംരക്ഷണത്തിലേക്കും മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തികച്ചും വ്യക്തിപരമായ ഈ തര്‍ക്കത്തെയും സാമ്പത്തിക തട്ടിപ്പിനെയും ചിലര്‍ ബോധപൂര്‍വ്വം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതായി ശാലു പേയാട് ആരോപിച്ചു. യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ഇതിലേക്ക് രാഷ്ട്രീയം കുത്തിനിറച്ച് വിഷയം വക്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ അതില്‍ നിന്നും പിന്തിരിയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ശാലു പേയാടിന്റെ വാക്കുകള്‍... 'എന്റെ ജീവിതത്തില്‍ ഒരു അബദ്ധം പറ്റി എനിക്ക്. റോഡില്‍ കിടന്ന ഒരു മൂന്ന് പിള്ളേരെയും ഒരു വട്ടുപിടിച്ച സ്ത്രീയെയും ഞാന്‍ ഒരു വീട് വെച്ചു കൊടുക്കാം എന്ന് വിചാരിച്ചിട്ട്... എന്നുവെച്ചാല്‍ അവരുടെ, അവര് നമ്മുടെ അടുത്ത് പറഞ്ഞത് എന്താണെന്ന് വെച്ചുകഴിഞ്ഞാല്‍, അവര്‍ക്ക് മോളില്ല, മോള് മരിച്ചു എന്നൊക്കെയാണ് പറഞ്ഞത്. കൊല്ലത്ത് വെച്ചാണ് ദേഹപ്പിച്ചത് എന്നൊക്കെയാണ് പറഞ്ഞത്. സത്യം പറഞ്ഞാല്‍ അങ്ങനെ ഒരു സംഭവം ഇല്ലായിരുന്നു, ഇവര് നമ്മളെ പറ്റിച്ചതായിരുന്നു. ഇത് എനിക്ക് അറിഞ്ഞൂടായിരുന്നു.
ഇന്ന് ദാ ഇവിടെ മൊത്തം നാട്ടുകാരും കൂടി ഇവിടെ കിടന്ന് ഇവരെ മൊത്തം അലമ്പ്, ഭയങ്കര പരിപാടി. അപ്പൊ ഇവര് പറയുന്നത് എന്താണെന്ന് വെച്ചാല്‍ ഇവര്‍ക്ക് ഒരു കോടി രൂപ വേണം എന്നാണ് ഇപ്പൊ പറയുന്നത്. ഇവര്‍ക്ക് വട്ടാണ്. പോലീസിന്റെ കയ്യിലൊന്നും നില്‍ക്കുന്നില്ല. ഞങ്ങള്‍ രണ്ടു ദിവസം മുന്‍പ് രാത്രി പോലീസ് സ്റ്റേഷനില്‍ കിടന്നു, അമ്മാതിരി അലമ്പ് കാണിച്ച് അവിടെ കിടന്നുള്ള പോലീസുകാരെയൊക്കെ തെറി വിളിച്ചു...
അവരുടെ കയ്യില്‍ നില്‍ക്കുന്നില്ല. ഇന്ന് ഇപ്പൊ ഇവിടെ വന്നപ്പോ എന്നെ തെറി വിളിച്ച്, എനിക്ക് അതൊന്നും കുഴപ്പമില്ല. എന്നെ അടിക്കാന്‍ വേണ്ടി, എറിയാന്‍ വേണ്ടി കല്ല് എടുത്തു. ഞാന്‍ ഇവിടെ, ഇവിടെ നാട്ടുകാരെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഈ കാണുന്ന കല്ലെടുത്താണ് ഇവര് എന്നെ എറിയാന്‍ വേണ്ടി വന്നത്. നിങ്ങള്‍ പറ, ഞാന്‍ പിടിച്ചു മാറ്റിയതില്‍ എന്താണ് തെറ്റ്? ദയവുചെയ്ത് ഈ കേസില്‍ നാളെ ഒരാള്‍ക്കും എന്റെ അടുത്ത് ഒരു തെറ്റിദ്ധാരണ തോന്നരുത്. ഇവര് മുഴുത്ത വട്ടുള്ള ആളാണ്, ഇത് എനിക്ക് അറിഞ്ഞൂടായിരുന്നു. പിന്നെ അധികാരികളോട് എനിക്ക് പറയാനുള്ള ഒറ്റ കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാല്‍, പറ്റുവാണെന്നുണ്ടെങ്കില്‍ ഈ മൂന്ന് മക്കള്‍, ഇവരുടെ കൂടെ സേഫ് അല്ല. ഇവര്‍ എന്തുവേണമെങ്കിലും ചെയ്യും. നിങ്ങള്‍ എവിടെയെങ്കിലും ഇവരെ ഒന്ന് സേഫ് ആക്കി മാറ്റിയില്ലെങ്കില്‍ ഈ മൂന്ന് കൊച്ചുപിള്ളേരെ ഇവര് കൊല്ലും, ഉറപ്പാണ്.
നമ്മള്‍ ഇത് എങ്ങനെയെങ്കിലും സര്‍ക്കാര്‍ സെറ്റപ്പില്‍ ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇത്തിരി എത്തിക്കണം. അതുപോലെതന്നെ ഈ മൂന്ന് പിള്ളേരെ ചൈല്‍ഡ് ലൈനില്‍ എവിടെയെങ്കിലും ഏല്‍പ്പിക്കണം എന്ന് പറഞ്ഞിട്ട് ഞാന്‍ അതിനുവേണ്ടിയിട്ടുള്ള പരിപാടിയാണ് ഞാന്‍ നോക്കിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് തൊട്ടടുത്തുള്ള ആരൊക്കെയോ വന്നിട്ട് ഈ കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ട് ഇതിനകത്ത് രാഷ്ട്രീയം കേറ്റുന്നത്. എന്റെ പൊന്ന് സഖാക്കന്മാരെ, ഈ കുത്തിത്തിരിപ്പ് ഉണ്ടാക്കല്ലേ.'