Latest News

സ്വന്തം കാശുമുടക്കാതെ പടം പിടിച്ച് കോടികള്‍ കൊയ്തു; 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് ഏഴുകോടി തട്ടിയ കേസില്‍ സൗബിനും ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കുമെതിരെ കുറ്റപത്രം; സുപ്രീംകോടതിയും കൈവിട്ടതോടെ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ കടുത്ത പൂട്ട്

Malayalilife
സ്വന്തം കാശുമുടക്കാതെ പടം പിടിച്ച് കോടികള്‍ കൊയ്തു; 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് ഏഴുകോടി തട്ടിയ കേസില്‍ സൗബിനും ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കുമെതിരെ കുറ്റപത്രം; സുപ്രീംകോടതിയും കൈവിട്ടതോടെ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ കടുത്ത പൂട്ട്

മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം (ക്രൈംബ്രാഞ്ച്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രശസ്ത നടനും നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിര്‍, അദ്ദേഹത്തിന്റെ പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ പ്രതികളാക്കിയാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിരിക്കുന്നത്. സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ ഉയര്‍ന്നുവന്ന സാമ്പത്തിക തര്‍ക്കങ്ങളിലും വഞ്ചനാക്കുറ്റത്തിലും കൃത്യമായ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാണത്തിനായി കോടിക്കണക്കിന് രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലാണ് ഈ നടപടി. 

ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ നിന്നും 40 ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികള്‍ ഏഴുകോടി രൂപ കൈപ്പറ്റിയെന്നും, എന്നാല്‍ സിനിമ വന്‍ വിജയമായിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് കേസ്. അരൂര്‍ സ്വദേശിയായ സിറാജ് വലിയവീട്ടില്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വന്‍ സാമ്പത്തിക തട്ടിപ്പ് കേസിന് തുടക്കമായത്. സിനിമയുടെ നിര്‍മ്മാണത്തിനായി പ്രതികള്‍ സ്വന്തം കൈയില്‍ നിന്നും പണം മുടക്കിയിരുന്നില്ലെന്നും, സിറാജില്‍ നിന്ന് വാങ്ങിയ ഏഴുകോടി രൂപ ഉപയോഗിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. 

2024-ല്‍ തിയേറ്ററുകളിലെത്തിയ മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ വന്‍ വിജയമായി മാറുകയും റെക്കോര്‍ഡ് കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സാമ്പത്തിക ലാഭമൊന്നും തനിക്ക് കൈമാറിയില്ലെന്നും സൗബിനും പിതാവും ചേര്‍ന്ന് തുക തട്ടിയെടുക്കുകയായിരുന്നു എന്നുമാണ് സിറാജിന്റെ പരാതി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചന, ചതി, ഗൂഢാലോചന അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ഇപ്പോള്‍ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 

തങ്ങള്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും വാങ്ങിയ പണം കൃത്യമായി തിരികെ നല്‍കിയിട്ടുണ്ടെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. തങ്ങള്‍ക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബു ഷാഹിര്‍ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും, കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന ഈ വലിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ വരും ദിവസങ്ങളില്‍ പ്രതികള്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരും.


 

manjummel boys financial fraud

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES