ശോഭനയുടെയും സുരേഷ് ഗോപിയുടെയും മികച്ച തിരിച്ചു വരവിന് വഴിതെളിച്ച ചിത്രമാണ് അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട്. ശോഭനയും സുരേഷ് ഗോപിയും ഡേറ്റ് തന്നില്ലായിരുന്നുവെങ്കില്‍ ഈ സിനിമ യാഥാര്‍ത്ഥ്യമാകില്ലെന്ന് അനൂപ് സത്യന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാനായി ശോഭനയുടെ സമ്മതം വാങ്ങാനായി പിറകെ നടന്നത് ഒന്നരവര്‍ഷത്തോളം ആണെന്ന അനൂപ് സത്യന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
'എപ്പോഴും നോ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ശോഭന മാമിനെ ഞാന്‍ ആദ്യമായി മീറ്റ് ചെയ്തപ്പോള്‍ അരമണിക്കൂര്‍ ആയിരുന്നു സമയം അനുവദിച്ചത്. ഇംഗ്ലീഷില്‍ കഥ പറഞ്ഞു തുടങ്ങി. പത്ത് മിനിറ്റ് കഥ പറയുന്നത് കേട്ടു. പത്ത് മിനിറ്റ് വെറുതെ ഇരുന്നു. തനിക്ക് വേറൊരു അപ്പോയിന്‍മെന്റ് ഉണ്ടെന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ സിനിമയിലെ രണ്ട് സീന്‍ പറഞ്ഞുകൊടുത്തു. അതുകേട്ട് അവര്‍ ചിരിച്ചു. അവിടെ നിന്നും 45 മിനിറ്റോളം ആ കൂടിക്കാഴ്ച നീണ്ടു. അങ്ങനെ ഞാന്‍ തിരിച്ചുപോയി. കഥ നല്ലതാണെന്ന് പറഞ്ഞെങ്കിലും പക്ഷേ പിന്നെ മാമിനെ കാണാന്‍ കിട്ടിയില്ല.'
'വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയില്‍ മാമിന്റെ വീടിന്റെ മുമ്പില്‍ വന്ന് നിന്ന് ആ ഫോട്ടോ അവര്‍ക്ക് അയച്ചു കൊടുത്തിട്ട് പറയും 'ഞാന്‍ വീടിനു മുന്നിലുണ്ടെന്ന്'. എന്നാലും നോ റിപ്ലെ. ഞാന്‍ തിരിച്ചുപോരും. ഇടയ്ക്ക് കാണാന്‍ പറ്റുമ്പോഴൊക്കെ കഥയുടെ ബാക്കി പറയും,
കേട്ട് കേട്ട് ബോറടിക്കുന്നില്ലെന്ന് എന്നോട് മറുപടിയായി പറയും. എങ്ങനെ ഒന്നരവര്‍ഷം നീണ്ടു. ഒരുദിവസം വീണ്ടും മാമിനെ കാണാന്‍ പറ്റി. അന്ന് എന്റെ മകള്‍ ഒപ്പമുണ്ടായിരുന്നു. മകളോട് ഏത് ക്ലാസിലാണ് പഠിക്കുന്നതെന്ന് മാം ചോദിച്ചു. ആറാം ക്ലാസിലായിരുന്നുവെന്ന് അവള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അഞ്ചാം ക്ലാസിലായിരുന്നു. അത് കേട്ട് എല്ലാവരും ചിരിച്ചു. അവിടെവെച്ചാണ് ഞങ്ങള്‍ കൈ കൊടുക്കുന്നത്.അങ്ങനെ ഏകദേശം ഒന്നര വര്‍ഷത്തോളം പുറകെ നടന്നു.
സുരേഷ് ഗോപി-ശോഭന കെമിസ്ട്രി തന്നെ സിനിമയില്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു, അവരുണ്ടെങ്കിലേ ഈ സിനിമയുള്ളൂ എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു, തീയേറ്ററുകളില്‍ അവരെ കാണിക്കുമ്പോഴുള്ള കൈയ്യടി കാണുമ്പോള്‍ അവര്‍ തിരിച്ചെത്തിയ സിനിമയില്‍ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യമുണ്ടെന്ന് അനൂപ് പറയുന്നു.സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തെ ആസ്വാദകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു.