മലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. തുടർന്ന് നിരവധി ഗാനങ്ങളാണ് താരത്തെ തേടി എത്തിയതും. പാട്ടു കൊണ്ടും വര്‍ത്തമാനം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരത്തിന് ഇന്ന് ഏറെ ആരാധകരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ജന്മദിമത്തിൽ ഭർത്താവായ സജീഷ് പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
തികച്ചും വ്യക്തിപരമായ ഒരു വിശേഷം എങ്ങനെയാണ് സാമൂഹികപരം കൂടിയാവുന്നത് എന്ന് ചിന്തിച്ചു പോകുന്നു. കെട്ടകാലമാണ്, നാളെയെചൊല്ലി സന്തോഷിപ്പിക്കാന്‍ ഏറെയൊന്നുമില്ല താനും. എന്നിട്ടും നമ്മള്‍ പ്രതീക്ഷ കൈവെടിയുന്നില്ല. പോരാട്ടം തന്നെ പോരാട്ടം. എങ്കിലും എത്രയെത്ര വാര്‍ത്തകളാണ്, ഓരോ കുടുംബത്തില്‍ നിന്നും. പരസ്പരം കെട്ടിപ്പിടിച്ചുകഴിയേണ്ടവര്‍ക്കെങ്ങനെയാണ് തമ്മില്‍ തള്ളാനും തല്ലാനും, കൊല്ലാനും കഴിയുന്നത്? അത്രമാത്രം അനിശ്ചിതത്വത്തിലാണ് സാഹചര്യം, അതു തന്നെയാവണം അസ്വസ്ഥമായ മനുഷ്യമനസ്സുകള്‍ക്കും കാരണം. ബുദ്ധിയും ബോധവും അനുഭവങ്ങളില്‍ നിന്നുള്‍ക്കൊള്ളുന്ന അറിവും കൊണ്ട് പ്രശ്‌നങ്ങളോടു പോരാടിയേ പറ്റൂ.
എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള വ്യക്തി എന്റെ അച്ഛനാണ് (മുരളീധരന്‍ കെ) അതുകഴിഞ്ഞാല്‍ അവളും (സിത്താര). ഞങ്ങള്‍ പരസ്പരം പഠിക്കുകയാണ് കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷങ്ങളായി. സഹാനുഭൂതി, ദയ, കരുണ എന്നൊക്കെ നമ്മള്‍ എപ്പോഴും പറയുമ്പോഴും അബോധപൂര്‍വ്വം എങ്ങനെയാണ് ഒരാള്‍ സഹജീവികളോട് സഹവര്‍ത്തിക്കേണ്ടതെന്നും, പരസ്പരമുള്ള ബഹുമാനം, സ്വാതന്ത്ര്യം എന്നിവ സത്യസന്ധമായി എങ്ങനെ നല്‍കാമെന്നും, ദിശബോധമുള്ള കഠിനാധ്വാനത്തിലൂടെ എങ്ങനെ വിജയിക്കാമെന്നുമെല്ലാമുള്ള പാഠങ്ങള്‍. ആ അര്‍ത്ഥത്തില്‍ ഗുരുവും എല്ലാ അര്‍ത്ഥത്തിലും കൂട്ടുകാരിയുമായവളേ ഈ പിറന്നാളിലും, വരും നാളുകളിലും ആശംസകള്‍. എത്തേണ്ടിടത്തെത്തുവാനെത്രയുണ്ടെത്രയുണ്ടെന്നറിയാത്തൊരീ യാത്രയില്‍ ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാള്‍ കണ്ണിമപൂട്ടാതെ കാവല്‍ നിന്നീടണം.