പ്രാചീന ഇന്ത്യയിലെ ഏറ്റവും വലിയ ദുരാചരങ്ങളിൽ ഒന്നായിരുന്ന സതിയെ പുകഴ്‌ത്തിയും സതി നിർത്തലാക്കാൻ പ്രയത്‌നിച്ച സാമൂഹ്യ പരിഷ്‌കർത്താവ് രാജാറാം മോഹൻ റോയിയെ അധിക്ഷേപിച്ചും നടി പായൽ റോത്തഗി. രാജാറാം മോഹൻ റോയി ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്നു. സതി ആചാരത്തെ രാജാറാം മോഹൻ റോയി ആക്ഷേപിച്ചതായും ഇവർ പറയുന്നു
ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്ന രാജ്യദ്രോഹി രാജാറാം മോഹൻ റോയി സതി ആചാരത്തെ നിരോധിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതായി പായൽ ട്വീറ്റിൽ പറഞ്ഞു. സതി നിർബന്ധമുള്ള ആചാരമല്ലായിരുന്നു. സ്ത്രീകൾക്കുള്ള ചോയ്‌സ് ആയിരുന്നു. ഹിന്ദു ഭാര്യമാർ അധിനിവേശക്കാരായ മുഗളരുടെ കൈകളിൽ പെട്ട് വേശ്യാവൃത്തിയിൽ അകപ്പെട്ട് പോകാതിരിക്കാനാണ് സതി കൊണ്ടു വന്നതെന്നും പായൽ പറയുന്നു.
മുഗൾ രാജാവായ ഖിൽജിയുടെ ഭരണകാലത്ത് റാണി പത്മാവതിയുമായി ബന്ധപ്പെട്ടതാണ് ജോഹർ. ബ്രിട്ടീഷുകാർ രാജാറാംമോഹൻ റോയിയെപ്പോലെയുള്ള രാജ്യദ്രോഹികളുടെ സഹായത്തോടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ വേണ്ടിയാണ് സതിയെ നിർബന്ധിത ദുരാചാരമാക്കി മാറ്റിയത്. ഹിന്ദുക്കളിൽ വിവാഹിതരായ സ്ത്രീകളെ മുഗൾ ഭരണാധികാരികൾ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നത് തടയാൻ വേണ്ടിയാണ് സതി എന്ന സമ്പ്രദായം മുമ്പോട്ട് വെച്ചത്. അത് സ്ത്രീകൾ തെരഞ്ഞെടുത്തത് ആയിരുന്നു. സതി സമൂഹത്തെ പുരോഗതിയെ പിന്നോട്ട് നയിക്കുന്നില്ല'- പായൽ ട്വിറ്ററിൽ കുറിച്ചു.
'ട്രൂത്ത് ബിഹൈൻഡ് സതി പ്രത ഇൻ ഇന്ത്യ' എന്ന പേരിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പായൽ സതി സമ്പ്രദായത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.
മുമ്പും വിവാദപരാമർശങ്ങളുടെ പേരിൽ വാർത്തകളിലിടം നേടിയിട്ടുള്ളയാളാണ് പായൽ. മുംബൈ വിമാനത്താവളത്തിൽ വൈകിയെത്തിയതിന്റെ പേരിൽ ഉദ്യോഗസ്ഥർ കയറ്റിവിടാതിരുന്നപ്പോൾ ഉദ്യോഗസ്ഥർ മുസ്ലിങ്ങൾ ആണെന്നും താൻ ഹിന്ദു ആയതിനാലാണ് തന്നോട് ഇങ്ങിനെ പെരുമാറിയതെന്നും അവർ പറഞ്ഞിരുന്നു. ടെലിവിഷൻ പരിപാടിയായ ബിഗ് ബോസിലൂടെ ജനശ്രദ്ധ നേടിയ താരമാണ് പായൽ.