തൃശൂരിൽ നടക്കുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളിയാകാത്തതിന് നടനും എംപിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് സംവിധായൻ നിഷാദ്. സുരേഷ് ഗോപിയെ വിമർശിക്കാനുള്ള ഒരു സാഹചര്യവും നിഷാദ് വിട്ട് കളയാറില്ല. അപ്പോഴാണ് താരത്തിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലുള്ള അഭാവത്തെ ചൂണ്ടിക്കാട്ടി നിഷാദ് രംഗത്തെത്തിയിരിക്കുന്നത്.
തൃശൂരിനെ എടുത്തു പൊക്കാൻ നോക്കി നടുവുളുക്കി ക്ഷീണത്തിലിരിക്കുകയാണെന്നാണ് പരിഹസിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പ് കാലത്ത് തൃശൂരിന് വേണ്ടി എപ്പോഴും താൻ ഉണ്ടാകുമെന്നായിരുന്നു എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എംപിയായി തെരഞ്ഞടുക്കപ്പെട്ടാൽ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തൃശൂരിലേക്ക് താമസം മാറ്റുമെന്നും പറഞ്ഞിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ അനേകം ദുരിതങ്ങൾ തൃശ്ശൂർ അനുഭവിക്കുന്ന സമയത്ത് സുരേഷ് ഗോപിയെ കാണാനില്ല. പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയും മോഹൻലാലും ജയസൂര്യയുമെല്ലാം എത്തിയപ്പോൾ തൃശൂരിന്റെ എന്താവശ്യത്തിനും എപ്പോഴും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ സുരേഷ്ഗോപിയെ വിമർശിച്ചാണ് നിഷാദിന്റെ കുറിപ്പ്. നിരവധി താരങ്ങൾ പ്രളയ സമയത്ത് ആൾക്കാരെ രക്ഷിക്കാനും സഹായപ്രവർത്തനങ്ങളിലും പങ്കാളികളായിരുന്നു. എന്നിട്ടും സുരേഷ് ഗോപിയുടെ പൊടി പോലും കണ്ടില്ല എന്നും നിഷാദ് പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
Just Remember That
പഴയ ഹിറ്റായ ഒരു സിനിമാ ഡയലോഗാണ്. ഇതിവിടെ പറയാൻ കാരണമെന്താണെന്ന് ചോദിച്ചാൽ, ഈ ചിത്രം തന്നെ ഉത്തരം നൽകും. Comparison അല്ല കേട്ടോ. ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്, ഒരു നഗരപിതാവുണ്ട്, പേര് പ്രശാന്ത്. വാക്കിലല്ല, പ്രവർത്തിയിലാണു കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയർ. ഇപ്പോൾ ഇതെഴുതുമ്പോൾ, അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു.
അടുത്ത ലോഡിനായി നമ്മടെ പൈലുകൾ റെഡിയാണണ്ണാ. ചിലരുടെ ഭാഷയിൽ ദേ പോയീ..ദാ വന്നൂ. അനന്തപത്മനാഭന്റെ മണ്ണങ്ങനെയാ. ആരെയും ചതിക്കില്ല. കൊടുത്തിട്ടേയുള്ളു മനസ്സ് നിറഞ്ഞ്. അതാണ് ശീലം. എത്ര വലിയ പുലിയാണെങ്കിലും ഇവിടെ ഈ അനന്തപുരിയിൽ വരണം, ഒന്നു നിവർന്ന് നിൽക്കണമെങ്കിൽ. അത് ചരിത്രം. തെക്കൻ മാസ്സാണ്. മരണ മാസ്സ്...
NB: ഗോപിയണ്ണനെ പറ്റി മനഃപൂർവം പറയാത്തതാണ്. തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ. നടു ഉളുക്കിയെന്നാണ് നാട്ട് വർത്തമാനം. ക്ഷീണം കാണും. അതാ.. രക്ഷാ പ്രവർത്തനത്തിനിടക്ക് ജീവൻ ഹോമിച്ച ലിനുവിന്റെ അമ്മയെ ഒന്നു സാന്ത്വനിപ്പിക്കാമായിരുന്നു. മോഹൻലാലും മമ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു. സഹായവും വാഗ്ദാനം ചെയ്തു. എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം. ചുമ്മാ പറഞ്ഞന്നേയുള്ളൂ.