കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി ആരോപണങ്ങളാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പുറത്തെത്തുന്നത്.സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താനായി ദിലീപ് പദ്ധതിയിട്ടു എന്ന് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോള്‍ സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ് സമാന ആരോപണവുമായി എത്തിയിരിക്കുകയാണ് . തന്നെയും ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്:
ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാള്‍ എനിക്കും വിധിച്ചു. ആലപ്പുഴക്കാരന്‍ ഹസീബ് നിര്‍മ്മിച്ച കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആലപ്പുഴയില്‍ വന്നതായിരുന്നു ദിലീപിന്റെ സന്തത സഹചാരിയായ സംവിധായക നടന്‍. അയാള്‍ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലര്‍ എന്നെ തുരുതുരാ ഫോണില്‍ വിളിച്ച് അഷ്‌റഫിക്കാ. സൂക്ഷിക്കണെ.. എന്ന്.
ഞാനോ എന്തിന്. ഷൂട്ടിംഗ് സെറ്റില്‍ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവര്‍ത്തകര്‍ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംസാരിച്ചുവത്രേ. നടിക്കൊപ്പമുള്ള എന്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമര്‍ശിച്ചു. എന്റെ പേരു കേട്ടതും അയാള്‍ ക്ഷുഭിതനായ് . ആലപ്പി അഷറഫ് അവനെ ലോറി കേറ്റി കൊല്ലണം. ഇതായിരുന്നു അയാളുടെ ഭീഷണി ആ ക്രൂരമായ വാക്കുകള്‍ കേട്ട് ഒപ്പമിരുന്നവര്‍ ഞെട്ടി. അവരില്‍ ചിലരാണ് എന്നെ വിളിച്ചു ഒന്നു സൂക്ഷിക്കാന്‍ മുന്നറിയിപ്പ് നല്കിയത്.
അന്ന് ഞാനതത്ര കാര്യമാക്കിയില്ല. ഇന്നിപ്പോള്‍ പക്ഷേ ഭയമില്ലങ്കിലും ഞാനത് കാര്യമായ് തന്നെ കാണുന്നു. ഇതൊക്കെ കേട്ട് പിന്‍തിരിഞ്ഞോടാന്‍ ചോദ്യം ചെയ്യുമ്പോള്‍ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാന്‍. ജനിച്ചാല്‍ എന്നായാലും ഒരിക്കല്‍ മരിക്കും. മരണം വരെ നീതിക്കായ് അവള്‍ക്കൊപ്പം.