മലയാള സിനിമ പ്രേമികളുടെ പ്രിയ താരമായിരുന്നു രേഖ മേനോൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് താരത്തിന്റെ വിയോഗ വാർത്ത എത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ രേഖ മരിച്ച് ആറ് വര്‍ഷം കഴിയുമ്പോഴും ഭാര്യയുടെ ഓര്‍മയില്‍ കഴിയുകയാണ് ഭര്‍ത്താവ് മോഹന്‍ കൃഷ്ണന്‍.
രേഖയുടെ വിയോഗത്തെ കുറിച്ച് മോഹന്‍ കൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധനേടുകയാണ്. രേഖ പോയതോടെ ജീവിതത്തിലെ വെളിച്ചം ഇല്ലാതെയായി. ഭാര്യയായിട്ടല്ല ഒരു കുഞ്ഞിനെപ്പോലെ അവളെ കൊണ്ടുനടക്കാനായിരുന്നു എനിക്ക് ഇഷ്ടം. തൃശൂരിലെ ഞങ്ങളുടെ പുതിയ വീടിന്റെ പണി നടക്കുന്ന സമയത്താണ് രേഖ നാട്ടില്‍ വന്നത്. അതിന്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മരിക്കുന്നതിന് തലേ ദിവസം വിളിച്ചപ്പോഴും എന്നോട് സംസാരിച്ചിരുന്നു.
ഞാനും രേഖയും തമ്മില്‍ പത്ത് വയസിന്റെ പ്രായവ്യത്യാസമുണ്ട്. പ്രായവ്യത്യാസം എന്ന കാരണം പറഞ്ഞ് വിവാഹം മുടക്കാനായി പലരും ശ്രമിച്ചു. രേഖയായിരുന്നു പ്രായവ്യത്യാസം ഒരു തടസമല്ലെന്നും അദ്ദേഹത്തെ തന്നെ മതിയെന്നും പറഞ്ഞ് ശഠിച്ചത്. വിവാഹത്തിന് നിര്‍ബന്ധം പിടിച്ചത് രേഖയായിരുന്നുവെന്ന് അറിഞ്ഞത് പിന്നീടാണ്. അതേക്കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ അവള്‍ ചിരിച്ച് കൊണ്ട് തമാശ പറയുമായിരുന്നു. അവള്‍ പറഞ്ഞ വാക്കിന് പ്രാധാന്യം കൊടുക്കുന്ന ആളാണ്. തിരിച്ചും അത് പ്രതീക്ഷിക്കും. ഇത് തെറ്റിയപ്പോള്‍ ചില സെറ്റുകളില്‍ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്. ലോകം മുഴുവനും കറങ്ങണം എന്നായിരുന്നു അവളുടെ ആഗ്രഹം. അതുകൊണ്ടു തന്നെ ഞങ്ങള്‍ ഒരുപാട് യാത്രകള്‍ പോയിട്ടുണ്ട്.
സംഭവം നടന്ന ദിവസം വിളിച്ചിട്ടും മെസേജ് അയച്ചിട്ടും രേഖയെ കിട്ടുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ഡ്രൈവറോട് പോയി നോക്കാനായി പറഞ്ഞത്. പത്രം പുറത്ത് കിടക്കുന്നത് ഡ്രൈവര്‍ കണ്ടിരുന്നു. വിളിച്ചിട്ട് വാതില്‍ തുറക്കാതെ വന്നപ്പോഴാണ് മറ്റുള്ളവരോട് പറഞ്ഞത്. ടേബിളിന് പുറത്ത് കമിഴ്ന്ന് കിടക്കുകയായിരുന്നു അവള്‍. ഞാന്‍ എത്തിയതിന് ശേഷം അവളെ എടുത്താല്‍ മതിയോയെന്ന് ചോദിച്ചിരുന്നുവെങ്കിലും ഇനി ഇരുത്താന്‍ ആവില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. രേഖ പോയതോടെ എന്റെ ജീവിതത്തിലെ വെളിച്ചമാണ് കെട്ടത്.