നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. അടുത്തിടെ നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരാർത്ഥിയായ നിന്നതും പരാചയപെട്ടതുമെല്ലാം ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ്ഹൗസിലെ വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. മറ്റൊരാളായി സമൂഹമാധ്യമത്തില്‍ ആള്‍മാറാട്ടം നടത്തുകയും അയാളുടെ ശബ്ദം ഉപയോഗിച്ച് മറ്റുള്ളവരെ പറ്റിക്കുകയും ചെയ്യുന്നതിനെതിരെയാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്.
' ഇത് തികച്ചും അലോസരപ്പെടുത്തുന്നതാണ്. ഒരാളായി സമൂഹമാധ്യമത്തില്‍ ആള്‍മാറാട്ടം നടത്തുന്നു, അയാളുടെ ശബ്ദം ഉപയോഗിച്ച് മറ്റുള്ളവരെ പറ്റിക്കുന്നു. ഞാന്‍ ക്ലബ് ഹൗസില്‍ ഒരു അക്കൗണ്ടും തുടങ്ങിയിട്ടില്ലെന്ന് ദയവായി മനസ്സിലാക്കൂ. ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഗൗരവമായി നേരിടും', ഫേക്ക് അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചു.