മലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. തുടർന്ന് നിരവധി ഗാനങ്ങളാണ് താരത്തെ തേടി എത്തിയതും. പാട്ടു കൊണ്ടും വര്‍ത്തമാനം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരത്തിന് ഇന്ന് ഏറെ ആരാധകരാണ് ഉള്ളത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സൂപ്പര്‍ ഫോര്‍ എന്ന റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളായി സിത്താര സുപരിചിതയാണ്. സൂപ്പര്‍ ഫോറിലെ മറ്റ് വിധികര്‍ത്താക്കള്‍ സിത്താരയെ കൂടാതെ ജ്യോത്സ്ന, വിധുപ്രതാപ്, റിമി ടോമി എന്നിവരായിരുന്നു. എന്നാൽ ഇപ്പോള്‍ സൂപ്പര്‍ ഫോര്‍ വേദിയിലെ തമാശകളെ കുറിച്ചും മറ്റും ഒരു അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് സിത്താര.
നമ്മള്‍ക്കെല്ലാവര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത കൊവിഡ് സമയത്താണ് സൂപ്പര്‍ ഫോര്‍ വരുന്നത്. ഞങ്ങളെ സംബന്ധിച്ച വളരെ ബ്ലെസ്സിംഗായിരുന്നു ആ പ്രോഗ്രാം. നമ്മള്‍ വര്‍ക്ക് ചെയ്യുന്നു എന്നത് മാത്രമല്ല, ഈ നാല് പേരാണ് ഒരുമിച്ചിരിക്കുന്നത്. അവിടെ ടേക്ക് പറഞ്ഞ് കട്ട് പറയുന്നത് വരെ ഇവര്‍ കണ്ടിന്യൂസായി ഇങ്ങനെ പറഞ്ഞോണ്ടിരിക്കും. റിമിയും വിധുച്ചേട്ടനും കൗണ്ടര്‍ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുകയാണ്. ജ്യോത്സ്നയ്ക്കും എനിക്കും ഇങ്ങനെ കണ്ട് നില്‍ക്കാന്‍ മാത്രമേ പറ്റുന്നുള്ളൂ, പക്ഷേ ഞങ്ങളത് ഭയങ്കരമായി എന്‍ജോയ് ചെയ്യുകയായിരുന്നു. ടി.വിയില്‍ കാണുന്നതിന്റെ പത്തിരട്ടി ഞങ്ങള്‍ അവിടെ എന്‍ജോയ് ചെയ്യുന്നുണ്ട് എന്നും സിത്താര പറയുന്നു.
ഇവര്‍ മൂന്നുപേരുമായി നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും എന്നാല്‍ സൂപ്പര്‍ ഫോറിലെത്തിയതോടെയാണ് തങ്ങള്‍ക്കിടയിലുള്ള ബന്ധം കൂടുതല്‍ ദൃഢമായതെന്നും സിത്താര പറഞ്ഞു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ സജീവവുമാണ് സിത്താര. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ താരം തുറന്ന് പറയാറുമുണ്ട്.