Latest News

കുറച്ചു കാലങ്ങളായി ചുറ്റിനുമുള്ളവര്‍ വട്ടാണല്ലേ'? എന്ന് മുതലാ ചാണകത്തില്‍ വീണത്? നീയും സംഘിയായോ? തുടങ്ങിയ അടച്ചാക്ഷേപങ്ങള്‍ ഉന്നയിക്കുന്നു; എന്നാല്‍ യാതൊരു ലക്ഷ്യവുമില്ലാതിരുന്ന തന്റെ ജീവിതം മാറ്റിമറിച്ചത് ഉണ്ണി മുകുന്ദന്‍; വിമര്‍ശകര്‍ക്ക് മറുപടിയായി യുവതി എഴുതിയ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
topbanner
 കുറച്ചു കാലങ്ങളായി ചുറ്റിനുമുള്ളവര്‍ വട്ടാണല്ലേ'? എന്ന് മുതലാ ചാണകത്തില്‍ വീണത്? നീയും സംഘിയായോ? തുടങ്ങിയ അടച്ചാക്ഷേപങ്ങള്‍ ഉന്നയിക്കുന്നു; എന്നാല്‍ യാതൊരു ലക്ഷ്യവുമില്ലാതിരുന്ന തന്റെ ജീവിതം മാറ്റിമറിച്ചത് ഉണ്ണി മുകുന്ദന്‍; വിമര്‍ശകര്‍ക്ക് മറുപടിയായി യുവതി എഴുതിയ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍.
പുതിയ ചിത്രം മാളികപ്പുറം തിയേറ്ററുകളില്‍ തരംഗം തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ഒട്ടും പ്രതീക്ഷകള്‍ ഇല്ലാതെ ഇറങ്ങിയ ചിത്രമായിരുന്നു മാളികപ്പുറം എന്ന് മാത്രമല്ല ഇറങ്ങിയ സമയത്ത് പല കോണുകളില്‍ നിന്നും വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ സിനിമ നേരിട്ടിരുന്നു. എന്നാലിപ്പോള്‍ നടനെക്കുറിച്ച് ഒരു യുവതി പങ്ക് വച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് നടന്‍ ഉണ്ണിമുകുന്ദനാണെന്നാണ് ഷാമില സയ്യിദ് അലി ഫാത്തിമ എന്ന യുവതി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്ക് വച്ചത്.ജീവിതത്തില്‍ യാതൊരു ലക്ഷ്യവുമില്ലാതിരുന്ന തന്റെ ജീവിതം മാറ്റിമറിച്ചത് ഉണ്ണി മുകുന്ദന്റെ ഒരു അഭിമുഖമാണെന്നും നടന് ദിവസവും നന്ദി പറയാറുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

This is the Perfect time to Pay My Gratitude to Unni Mukundan Unni Mukundan

ഉണ്ണി മുകുന്ദന്‍ വലിയ വിജയങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ്. ഞാനും അത് ആഘോഷിക്കുന്നു. പലരും വന്നു എന്നോട് ചോദിക്കുന്നു. 'എന്തിന്...!' കുറച്ചു കാലങ്ങളായി എനിക്ക് ചുറ്റിനുമുള്ളവര്‍ തമാശയായി 'വട്ടാണല്ലേ' എന്ന് ചോദിക്കുന്നു. 'എന്ന് മുതലാ ചാണകത്തില്‍ വീണത്. നീയും സംഘിയായോ.. അവന്റെ മൂട് താങ്ങിക്കോ... അവന്‍ നിന്നെയും സംഘിയാക്കും'.. എന്നിങ്ങനെയുള്ള അടച്ചാക്ഷേപങ്ങള്‍ കേള്‍ക്കുന്നു. അതിനുള്ള മറുപടിയാണ് ഈ വരികള്‍.

എന്നു മുതലാണ് ഉണ്ണി മുകുന്ദന്റെ സന്തോഷങ്ങള്‍ എന്നെ കൂടി സന്തോഷിപ്പിക്കാന്‍ ആരംഭിച്ചത്. എന്ന് മുതലാണ് ഉണ്ണി മുകുന്ദന്റെ വിജയങ്ങള്‍ എന്റെ കൂടി വിജയങ്ങളായത്.ഉണ്ണി മുകുന്ദന്‍ എനിക്കൊരു നടന്‍ മാത്രമായിരുന്നു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ. ഒരു സാധാരണ സിനിമാസ്വാദക ഒരു നടനെ ഇഷ്ട്ടപ്പെടുന്ന അത്രയും ഇഷ്ടം മാത്രം.

2017ലാണ് വാപ്പച്ചി പോകുന്നത്. ഇന്നലെ വരെ സ്‌നേഹത്തണലായി എല്ലാമെല്ലാമായിരുന്ന ഒരാള്‍.. ഇന്ന് മുതല്‍ അങ്ങനെയൊരാള്‍ ഇനിയില്ല എന്ന് വരുകില്‍.. ആ തിരിച്ചറിവ് ഒരു മരവിപ്പാണ് ഉണ്ടാക്കിയത്. ഒപ്പം ചേര്‍ത്ത് നിര്‍ത്തിയിരുന്ന പ്രിയപെട്ടവരുടെ വിയോഗം ഒരു മനുഷ്യനെ എത്രമേല്‍ ആഴത്തില്‍ മുറിപ്പെടുത്തുമെന്നു തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ആ ഉണങ്ങാത്ത മുറിവിന്റെ നീറ്റല്‍ ജീവിതത്തെയാകെ പിടിച്ചുലച്ചിരുന്നു. ആ മന്ദതയില്‍ ജീവിതം മുന്നോട്ടു ഒഴുകവേ ഒരിക്കല്‍ 2018ലാണെന്നു തോന്നുന്നു. ഒരോണക്കാലത്തു വളരെ യാദൃശ്ചികമായി യൂട്യൂബില്‍ ഒരു വീഡിയോ കാണാനിടയായി. സജഷന്‍ വീഡിയോയുടെ കൂട്ടത്തില്‍ വന്ന ഒരു വീഡിയോ. വെറുതെ ഇരിക്കാന്‍ ഒരുപാടു സമയം ഉള്ളത് കൊണ്ട് കണ്ടതാണ്. ഉണ്ണി മുകുന്ദന്റെ ഒരു ഇന്റര്‍വ്യൂ. ആ വര്‍ഷം വിഷുവിനു ആണ് അത് അപ്ലോഡ് ചെയ്തിരിക്കുന്നത്. അഭിമുഖത്തില്‍ ഉണ്ണിയോട് വിഷു ഓര്‍മകളെക്കുറിച്ചു അവതാരകന്‍ ചോദിക്കുന്നുണ്ട്.

വളരെ രസകരമായ ഒരു ഇന്റര്‍വ്യൂ. ഉണ്ണി മുകുന്ദന്‍ അദ്ദേഹത്തിന് 30 വയസായതിനെക്കുറിച്ചും മുടി നരച്ചതിനെ കുറിച്ചും കുട്ടികള്‍ വന്നു അങ്കിള്‍ എന്ന് വിളിക്കുന്നതിനെക്കുറിച്ചുമെല്ലാം വളരെ നര്‍മ്മത്തോടെ സംസാരിക്കുന്നുണ്ട്. അതിലങ്ങനെ മുഴുകിയിരിക്കുമ്പോളാണ് ആ ചോദ്യം വരുന്നത്. ഉണ്ണി മുകുന്ദന്റെ സ്വപ്നങ്ങളെ കുറിച്ച്. എന്റെ ജീവിതം മാറ്റിയ ഉത്തരമായിരുന്നു അതിന്റെ മറുപടി.

ഉണ്ണി അദ്ദേഹത്തിന്റെ സ്വപ്നങ്ങളെക്കുറിച്ചു പറയാന്‍ ആരംഭിച്ചു. അദ്ദേഹത്തിനൊരു വലിയ സ്വപ്നമുണ്ടെന്നും ഹിന്ദി സിനിമയില്‍ അഭിനയിക്കണമെന്നും അതാണ് ലക്ഷ്യമെന്നും. അതിനൊരു purpose ഉണ്ട്. അദ്ദേഹം പഠിച്ചിരുന്ന സ്‌കൂളിന് എതിര്‍വശമുള്ള അനുപം തിയേറ്ററില്‍ അദ്ദേഹത്തിന്റെ ഒരു സിനിമ റിലീസ് ആകണം. അവിടെ ഉണ്ണിയുടെ ഒരു വലിയ കട്ട് ഔട്ട് വരണം. ഇതാണ് സ്വപ്നം. അത് കഴിഞ്ഞു അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'ഇത് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും പറയും അതിമോഹമല്ലേ.

ഞാന്‍ പറയുന്നു അതിമോഹം ആവാം. ജീവിതത്തില്‍ ഒരു സ്വപ്നവും ഇല്ലാത്തതാണ് disaster.' ഇതായിരുന്നു വാക്കുകള്‍. ഇത് കേട്ടതും ഒരു നിമിഷം ഞാന്‍ stuck ആയി. എന്താണ് പറഞ്ഞത് എന്ന് ഞാന്‍ വീണ്ടും വീണ്ടും കേട്ടപ്പോള്‍ എനിക്ക് മുഖത്തടി കിട്ടുന്നത് പോലെ തോന്നി. അതെന്നെ അലോസരപ്പെടുത്തി. ഉണ്ണി പറയുന്നത് എന്നെയല്ലേ ഞാന്‍ തിരിച്ചറിയുകയായിരുന്നു. ഞാന്‍ എന്നെ തന്നെ തിരിച്ചറിഞ്ഞ നിമിഷം.


ഞാന്‍ എന്നെ കുറിച്ച് ഓര്‍ക്കാന്‍ ആരംഭിച്ച നിമിഷം. ഞാന്‍ എന്നിലേക്ക് തന്നെ നോക്കാന്‍ ആരംഭിച്ച നിമിഷം. ആ യാഥാര്‍ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു. 'ഞാന്‍ ജീവിതത്തില്‍ ഒരു സ്വപ്നവും ഇല്ലാത്ത ആളാണ്. ലക്ഷ്യങ്ങള്‍ ഇല്ല.' ആ തിരിച്ചറിവ് എനിക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. ഒരു നിമിഷം ഉണ്ണി മുകുന്ദനോട് ദേഷ്യമാണ് തോന്നിയത്. ഇത്ര കടുത്ത വാക്കുകള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നി.

പല പ്രാവശ്യം ഞാന്‍ ആ ഭാഗം കണ്ടു. ഞാന്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു. അഥവാ എന്നെത്തന്നെ ഉള്‍ക്കൊണ്ടു. ഞാന്‍ ജീവിതത്തില്‍ ഒരു സ്വപ്നവും ഇല്ലാത്ത ആള്‍ ആണ്. പ്രത്യേകിച്ച് ഒരു നേട്ടവും ഇല്ല. എന്റെ ഇരു കൈകളും ശൂന്യമായിരുന്നു. പക്ഷെ ആ തിരിച്ചറിവ് ഇല്ലാതിരുന്നതു കൊണ്ട് (വാപ്പച്ചിയെ നഷ്ട്ടപ്പെട്ടതൊഴിച്ചു) മറ്റു ദുഃഖങ്ങള്‍ ഇല്ലായിരുന്നു. നാളെയെക്കുറിച്ചു വ്യാകുലതകള്‍ ഇല്ലായിരുന്നു. ആ നിമിഷം മുതല്‍ എന്റെ കണ്ണുകള്‍ തുറന്നു.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ കണ്ണുകള്‍ തുറപ്പിച്ചു. ഞാന്‍ എന്നെ നോക്കി ചിരിക്കാന്‍ പഠിച്ചു. ഞാന്‍ എന്നിലേക്ക് നോക്കാന്‍ പഠിച്ചു. അതൊരു യാത്രയുടെ ആദ്യ ചുവടുവയ്പ്പ് ആയിരുന്നു. എന്നിലേക്കുള്ള യാത്ര. ആദ്യം ചെയ്തത് എന്റെ മുടി മുഴുവന്‍ വെട്ടി കളഞ്ഞു. (മുന്‍പും സങ്കടം വരുമ്പോള്‍ ഞാന്‍ മുടി മുറിക്കും. ഇതിലൂടെ എന്റെ നെഗറ്റീവുകള്‍ പുറത്തേക്കു പോകുന്നു എന്ന് കരുതും.അതോടെ പ്രശ്‌നങ്ങള്‍ തീരില്ലെങ്കിലും അത് എന്നെ ബാധിക്കാതെ ആകുമായിരുന്നു. എന്റെ സ്വന്തം ടെക്നിക്) അതിലൂടെ എന്റെ ഉള്ളിലെ തിരിച്ചറിയപ്പെടാതെ പോയ എല്ലാ നെഗറ്റീവുകളും പോയി എന്ന് വിശ്വസിച്ചു. അപ്പോഴും എന്ത് ചെയ്യണം എവിടെ തുടങ്ങണം എന്ന് എനിക്കറിയില്ലായിരുന്നു. ഉണ്ണി മുകുന്ദന് ഒരു കത്ത് എഴുതിയാലോ എന്ന് വിചാരിച്ചു. അത് ചെയ്തില്ല. പിന്നീടങ്ങോട്ട് ഉണ്ണി മുകുന്ദന്റെ ഇന്റര്‍വ്യൂ മാരത്തോണ്‍ ആയി കാണുന്നതായിരുന്നു പ്രധാന വിനോദം. വെറുതെ കണ്ടു തീര്‍ക്കലല്ല. അതില്‍ നിന്നും എനിക്കാവശ്യമുള്ളതൊക്കെ എടുക്കാന്‍ ആരംഭിച്ചു. ആദ്യം ഒരു സ്വപ്നം വേണം. എന്താണ് എനിക്ക് വേണ്ടത് എന്ന് അറിയില്ലായിരുന്നു. ഒരു ശരാശരി മലയാളി എന്ന നിലയില്‍ എന്റെ സ്വപ്നം ഒരു ഗവണ്മെന്റ് ജോലിയായിരുന്നു. അതായിരുന്നു ലക്ഷ്യം. ഇനി അതിനൊരു purpose വേണം. അതും കണ്ടു പിടിച്ചു. ഒരു നിശ്ചിത തുക ശമ്പളവും 9-5 ഡ്യൂട്ടിയും. (ചാനല്‍ ജോലി ഇഷ്ട്ടപ്പെട്ടിരുന്നെങ്കിലും ഷിഫ്റ്റില്‍ ജോലി ചെയ്തു മടുത്തിരുന്നു.) അങ്ങനെ രാവ് പകലാക്കി ഞാന്‍ psc പഠനം ആരംഭിച്ചു. അടുത്തവര്‍ഷം ഒരു റാങ്ക് ലിസ്റ്റില്‍ കയറി കൂടി. ആയിടയ്ക്ക് ഒരു സുഹൃത്ത് വഴി ഒരു പ്രൈവറ്റ് കമ്പനിയില്‍ ഇതേ digital ലൈബ്രേറിയന്‍ പോസ്റ്റില്‍ ജോലിക്കു ഓഫര്‍ വന്നു. ഞാന്‍ purpose ആയി കണക്കു കൂട്ടിയ അതെ നിശ്ചിത തുക സാലറിയു0 9-5 ജോലിയും. അങ്ങനെ ആദ്യമായി ഞാന്‍ വിചാരിച്ച, ലക്ഷ്യം വച്ച കാര്യം സംഭവിച്ചു. അത് എനിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. അപ്പോഴും ഉണ്ണി മുകുന്ദന് ഒരു കത്ത് എഴുതിയാലോ എന്ന് കരുതി. മേല്‍വിലാസം അറിയാത്തതു കൊണ്ട് ചെയ്തില്ല.

ഇതിനിടയില്‍ ഉണ്ണിയുടെ ഇന്റര്‍വ്യൂ കാണുന്നത് its part of the game ആയി മാറി കഴിഞ്ഞിരുന്നു. ഉണ്ണിയിലൂടെ ആദ്യം പഠിച്ചത് സ്വപ്നം കാണാന്‍ ആണെങ്കില്‍ രണ്ടാമത് പഠിച്ചത് എന്നെ തന്നെ സ്‌നേഹിക്കാനാണ്. നമ്മളാണ് നമ്മളെ ഏറ്റവും നന്നായി സ്‌നേഹിക്കേണ്ടതെന്നു ഉണ്ണി പറഞ്ഞ് തന്നു. അങ്ങനെ ഞാന്‍ എന്നെ സ്‌നേഹിക്കാന്‍ ആരംഭിച്ചു.

'എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ട്ടം ഷാമിലയെ ആണ്' എന്ന് പറയുന്ന ഒരാള്‍ പോലും എന്റെ ജീവിതത്തില്‍ ഇല്ലല്ലോ എന്ന് ഞാന്‍ പലപ്പോഴും വിഷമിച്ചിരുന്നു. എന്നിലേക്ക് ഞാന്‍ നോക്കിയപ്പോള്‍ മനസിലായത് ഞാന്‍ പോലും എന്നെ സ്‌നേഹിക്കുന്നുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് മറ്റുള്ളവര്‍ എന്നെ സ്‌നേഹിക്കുക. അതോടെ അത്തരം പരിഭവങ്ങള്‍ എല്ലാം മാറി. ഇന്ന് ഞാന്‍ ഈ ലോകത്ത് ഏറ്റവും അധികം സ്‌നേഹിക്കുന്നത് എന്നെത്തന്നെയാണ് എന്ന് എനിക്ക് ഉറക്കെ പറയാന്‍ കഴിയും.

60 kg ideal weight ആവശ്യമുള്ള ഞാന്‍ 68 കിലോയില്‍ നിന്ന് 58 കിലോയിലേക്കു മാറി.

അതിനു ശേഷമാണ് ഉണ്ണിയുടെ മറ്റൊരു ഇന്റര്‍വ്യൂ കാണാന്‍ ഇടയായത്. The real game changer. അതില്‍ ഉണ്ണി പറയുന്നത് 'നമ്മള്‍ നമ്മളെ എപ്പോഴും അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കണം. 10,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ വരെ 3 മാസം കൂടുമ്പോള്‍ അപ്‌ഡേറ്റ് ആക്കും. അപ്പോള്‍ ഇത്രയും വിലയുള്ള നമ്മളെ നമ്മള്‍ അപ്‌ഡേറ്റ് ചെയ്യണം' അത് എന്റെ ഹൃദയത്തോട് ചേര്‍ത്ത് വച്ചിരിക്കുന്നു. 'Yes', ഞാന്‍ എന്നെ അപ്‌ഡേറ്റ് ആക്കാന്‍ തീരുമാനിച്ചു.

ഉണ്ണി പറയുന്നത് ഒരു ദിവസം 1% എങ്കിലും അപ്‌ഡേറ്റ് ആക്കുക എന്നാണ്. എന്റെ ജീവിതത്തിന്റെ സമസ്ത മേഖലയിലും അപ്‌ഡേറ്റ് ചെയ്യാന്‍ ആരംഭിച്ചു. Physically, Mentally and Spiritually. physical ഡെവലപ്‌മെന്റിന്റെ ഭാഗമായാണ് ബുള്ളെറ്റ് ഓടിക്കാന്‍ പഠിക്കാന്‍ തീരുമാനിച്ചത്. എനിക്ക് ടു വീലര്‍ മാത്രമേ ഓടിക്കാന്‍ അറിയുമായിരുന്നുള്ളു. എന്റെ അടുത്ത സുഹൃത്തിനോട് ബുള്ളറ്റ് പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അവനാണ് കാര്‍ പഠിക്കാന്‍ പറഞ്ഞത്. ഗിയര്‍ ഉപയോഗിക്കാന്‍ പഠിച്ചാല്‍ പിന്നെ ബൈക്ക് എളുപ്പമാകും എന്ന്. അങ്ങനെ കാര്‍ പഠിക്കാന്‍ പോയി. കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയപ്പോള്‍ അത് എന്റെ ലോകം തന്നെ മാറ്റി. ഇന്ന് ജീവിതത്തില്‍ ഒരു വലിയ സ്വപ്നമുള്ള ആളാണ് ഞാനും. A Big Dream.

എനിക്ക് ഉയരം വളരെ പേടിയായിരുന്നു. വെള്ളം ഭയങ്കര പേടിയായിരുന്നു. ധൈര്യം എന്നാല്‍ ഭയം ഇല്ല എന്നല്ല ഭയത്തിനു മുകളില്‍ മറ്റെന്തോ ഉണ്ട് എന്നുള്ള തിരിച്ചറിവ് എന്നെ പേടിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു. ഞാന്‍ നീന്തല്‍ പഠിക്കാന്‍ പോയി. ഭയത്തോടെ. ആദ്യത്തെ ദിവസം വെള്ളത്തില്‍ ഇറങ്ങി. പേടിയോടെ. മസില്‍ ക്ഷീണിക്കുന്നത് വെള്ളത്തില്‍ അറിയില്ല. ഒന്നര മണിക്കൂര്‍ വെള്ളത്തില്‍ കിടന്നു. ഭയന്നു തന്നെ. തിരിച്ചു കയറിയപ്പോള്‍ സ്‌പോട്ടില്‍ ബോധം പോയി. എന്റെ സിസ്റ്റര്‍ പൊക്കിയെടുത്തു ഹോസ്പിറ്റലില്‍ കൊണ്ട് പോയി. പക്ഷെ വിട്ടു കൊടുത്തില്ല. അവള്‍ ഫ്രീ ആയ ദിവസങ്ങളില്‍ മാത്രം നീന്തല്‍ പരിശീലനം. തിരിച്ചു കയറുമ്പോള്‍ ട്രെയ്‌നര്‍ മാഡം സഹപ്രവര്‍ത്തകയോട് പറയുന്നത് കേള്‍ക്കാം.

വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട് എന്ന്. അത് മുഴുവന്‍ എന്റെ വയറ്റില്‍ ഉണ്ട്. വെള്ളം കുടിച്ചു കുടിച്ചു ഞാന്‍ നീന്താന്‍ പഠിച്ചു. കഴിഞ്ഞ മാസം പുന്നമട house boatല്‍ യാത്ര പോയി. അതില്‍ നിന്നും adventure speed boat drive ഉണ്ടായിരുന്നു. ഞാന്‍ കയറി. ഏറ്റവും പിന്നിലെ സീറ്റില്‍ വെള്ളത്തില്‍ ചേര്‍ന്നു കിടന്നു ആയിരുന്നു ride. ആ വെള്ളം എന്നെ ഭയപ്പെടുത്തിയില്ല. ഞാന്‍ എന്നെത്തന്നെ ജയിച്ച നിമിഷമായിരുന്നു അത്. കണ്ണെത്താ ദൂരത്തെ പുന്നമട കായലിനു നടുവില്‍ വെള്ളത്തെ നോക്കി ആകാശത്തെ നോക്കി ഞാന്‍ ഉണ്ണി മുകുന്ദന് നന്ദി പറഞ്ഞു.

ഇതിനിടയില്‍ 2012ല്‍ പഠിച്ച യോഗ ഞാന്‍ പൊടിതട്ടി എടുത്തു. എന്നോ മതിയാക്കിയ മെഡിറ്റേഷന്‍ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. പുസ്തക വായന പുനഃരാരംഭിച്ചു. യോഗയും മെഡിറ്റേഷനും ചെയ്യുന്നതില്‍ നിന്ന് പതുക്കെ പതുക്കെ സദ്ഗുരുവിന്റെ ഇഷ യോഗയിലേക്കു എത്തപ്പെട്ടു. അവിടെ നിന്നും ശാംഭവി മഹാമുദ്ര എന്ന ദീക്ഷ ക്രിയ പഠിച്ചു. അത് എന്റെ spiritual life ഏറെ ദൂരം മുന്നോട്ടു പോകാന്‍ സഹായകമായി. അതിലൂടെ നേടിയ അറിവ്. അനുഭവങ്ങള്‍ വിവരണാതീതം. എന്നെത്തന്നെ അത്ഭുതപെടുത്തിയ ഞാന്‍. Thank you ഉണ്ണി മുകുന്ദന്‍. ആ യാത്ര എത്തി നില്‍ക്കുന്നത്. ഒരു sathvik lifeല്‍ ആണ്.

നോണ്‍ വെജ് ഒഴിവാക്കി, ഡയറി പ്രോഡക്ട് ഒഴിവാക്കി, പഞ്ചസാര പൂര്‍ണമായും ഒഴിവാക്കി, ജങ്ക് ഫുഡ്‌സ് ഒഴിവാക്കി. Only living food.രാവിലെ 9 മണിക് ശേഷം ഉറക്കം ഉണര്‍ന്നിരുന്ന എന്റെ പുലരികള്‍. ഇന്ന് രാവിലെ 5 മണിക്ക് മുന്‍പ് ആരംഭിക്കുന്നു. യോഗ, മെഡിറ്റേഷന്‍, Excercise, വായന, ഇഷ ക്രിയ, ചക്ര healing, Aura healing എന്നിങ്ങനെ പോകുന്നു. എന്നിലെ ഏറ്റവും മികച്ച എന്നെ തന്നെ നല്‍കാന്‍ ഓരോ നിമിഷവും ഞാന്‍ aware ആയി ഇരിക്കുന്നു. രാത്രി കിടക്കുന്നതിനു മുന്‍പ് ഗ്രേറ്റിറ്റിയൂഡ് ജേര്‍ണല്‍ എഴുതും. എല്ലാ ദിവസവും ഉണ്ണി മുകുന്ദന് നന്ദി പറയാറുണ്ട്. അതാതു ദിവസം അന്ന് സഹായിച്ച ഓരോരുത്തര്‍ക്കും ലഭിച്ച ഭക്ഷണങ്ങള്‍ക്കും എല്ലാം നന്ദി പറയുന്നു.

എല്ലാ ദിവസവും രാവിലെ ഉണരുമ്പോള്‍ കണ്ണ് തുറക്കുമ്പോള്‍ തന്നെ Thank you യൂണിവേഴ്സ്, Thank you Myself, Thank you ഉണ്ണി മുകുന്ദന്‍ എന്ന് പറഞ്ഞു ആരംഭിക്കുന്നു. ഉണ്ണി പറഞ്ഞത് ഒരു ദിവസം 1% എങ്കിലും അപ്‌ഡേറ്റ് ആക്കുക എന്നാണ്. ഞാന്‍ എന്നോട് കുറച്ചു കൂടി ദയ കാണിച്ചു. ഒരു ദിവസം .1% എങ്കിലും അപ്‌ഡേറ്റ് ആക്കാന്‍ ആണ് ഞാന്‍ ശ്രമിക്കുന്നത്. എല്ലാ ദിവസവും കിടക്കുന്നതിനു മുന്‍പ് ഞാന്‍ ശ്രദ്ധിക്കും ഇന്ന് രാവിലെ ഉണര്‍ന്ന എന്നില്‍ നിന്ന് ഒരു പുതിയ വാക്കെങ്കിലും പഠിച്ച് ഞാന്‍ എന്നെ അപ്‌ഡേറ്റ് ചെയ്‌തോ എന്ന്.

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര ആക്റ്റീവ് അല്ല. 2021ല്‍ ഉണ്ണിയുടെ ഒരു അഭിമുഖം കണ്ടപ്പോള്‍ ആണ് അറിയുന്നത് ഉണ്ണി ഏറ്റവും ആക്റ്റീവ് ആയിരിക്കുന്നത് ഇന്‍സ്റ്റാഗ്രാമില്‍ ആണെന്ന്. അങ്ങനെ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഞാന്‍ ആരംഭിച്ചു. അതും ഉണ്ണിയുടെ അപ്ഡേഷന്‍ എളുപ്പം കിട്ടാന്‍ വേണ്ടി. ഇന്ന് പഴയ പോലെ ഉണ്ണിയുടെ ഇന്റര്‍വ്യൂ ഞാന്‍ കാണുന്നില്ല. എന്തെന്നാല്‍ ഞാന്‍ തിരക്കിലാണ്. ഓരോ നിമിഷവും എന്നെ അപ്‌ഡേറ്റ് ചെയ്യാനുള്ള തിരക്ക്. ഓരോ നിമിഷവും എന്നെ ഏറ്റവും മികച്ച ഞാന്‍ ആയി വയ്ക്കാനുള്ള തിരക്ക്. ഓരോ നിമിഷവും എനിക്ക് ഞാന്‍ ഏറ്റവും നല്ല moment കൊടുക്കണം എന്നുള്ള തിരക്ക്. എന്നാലും ഇന്‍സ്റ്റാഗ്രാമില്‍ എല്ലാ ദിവസവും ഉണ്ണിയുടെ പേജില്‍ കയറി നോക്കും. എന്നെ മികച്ചതാക്കാനുള്ള എന്ത് മാജിക് ആണ് ഉണ്ണി കരുതിവച്ചിരിക്കുന്നത് എന്ന് അറിയാന്‍.

ഇതുമാത്രമല്ല എന്നെ സന്തോഷിപ്പിക്കുന്ന ഒരുപിടി കുഞ്ഞു കുഞ്ഞു കാര്യങ്ങളും ഉണ്ട്. ഞാന്‍ തിരിച്ചറിയുന്നുണ്ട്. ജീവിതത്തിന്റെ മനോഹാരിത ചെറിയ കാര്യങ്ങളിലാണ് എന്ന്.

ഇതൊക്കെ എന്നെങ്കിലും ഉണ്ണി മുകുന്ദനെ കാണാന്‍ കിട്ടിയാല്‍ പറയണം എന്നുണ്ട്. ഇല്ലെങ്കിലും എനിക്ക് പരിഭവമില്ല. ഈ കഥ എന്നെ അത്ഭുതപ്പെടുത്തുന്നത് പോലെ ഉണ്ണിയെ അത്ഭുതപെടുത്തണമെന്നില്ല. ഇതുപോലെ എത്രപേര്‍ അവരെ inspire ചെയ്ത പ്രിയപ്പെട്ട ഉണ്ണിയോട് കഥകള്‍ പറയുന്നുണ്ടാവും. നൂറു കണക്കിന് കഥകള്‍ ഉണ്ണി കേട്ടിട്ടുണ്ടാകാം.

ഇങ്ങനെയാണ് ഉണ്ണിയുടെ സന്തോഷങ്ങള്‍ എന്നെ സന്തോഷിപ്പിക്കാന്‍ ആരംഭിച്ചത്. ഇങ്ങനെയാണ് ഉണ്ണിയുടെ വിജയങ്ങള്‍ എന്റെ കൂടി വിജയങ്ങള്‍ ആകുന്നത്.

നന്ദി ഉണ്ണി... സ്വപ്നങ്ങള്‍ ഇത്രമേല്‍ മധുരമാണ് എന്ന് എനിക്ക് മനസിലാക്കി തന്നതിന്...
നന്ദി ഉണ്ണി... എന്നിലെ മികച്ച എന്നെ കണ്ടെത്താന്‍ സഹായിച്ചതിന്...
നന്ദി ഉണ്ണി... ജീവിതം ഇത്രമേല്‍ മനോഹരമാണെന്ന് എന്നെ പഠിപ്പിച്ചതിന്...
സ്‌നേഹത്തോടെ

ഷാമില

 

Unnimukundan motivational story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES