Latest News

മലയാളത്തിലെ ആദ്യ ഐമാക്‌സ് റിലീസ്; വേള്‍ഡ് വൈഡ് റിലീസിന്റെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കിയത് സൈബര്‍ സിസ്റ്റംസ്; ട്രെയിലര്‍ ആദ്യമായി കണ്ടത് രജനികാന്ത്; ചിത്രത്തെക്കുറിച്ച് പങ്ക് വച്ച് പൃഥി; ആരാധകര്‍ കാത്തിരിക്കുന്ന എമ്പുരാന്‍ റിലീസിന് ഒരുങ്ങുമ്പോള്‍

Malayalilife
മലയാളത്തിലെ ആദ്യ ഐമാക്‌സ് റിലീസ്; വേള്‍ഡ് വൈഡ് റിലീസിന്റെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കിയത് സൈബര്‍ സിസ്റ്റംസ്; ട്രെയിലര്‍ ആദ്യമായി കണ്ടത് രജനികാന്ത്; ചിത്രത്തെക്കുറിച്ച് പങ്ക് വച്ച് പൃഥി; ആരാധകര്‍ കാത്തിരിക്കുന്ന എമ്പുരാന്‍ റിലീസിന് ഒരുങ്ങുമ്പോള്‍

ലൂസിഫറിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. എമ്പുരാന്‍ വെള്ളിത്തിരയില്‍ എത്തും മുമ്പ് ലൂസിഫര്‍ റീ റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ച് 20ന് ലൂസിഫര്‍ തിയേറ്ററിലെത്തും. 

ഇതിനിടെ എമ്പുരാന്‍' ട്രെയ്ലറിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളോട് പുതിയ വിശേഷം പങ്കുവച്ച് പൃഥ്വിരാജ്. ട്രെയ്ലര്‍ ആദ്യമായി കണ്ടത് രജനികാന്ത് ആണെന്നും അദ്ദേഹം പറഞ്ഞ വാക്കുകള്‍ അമൂല്യമാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. '

'എമ്പുരാന്‍ ട്രെയ്‌ലര്‍ ആദ്യം കണ്ട ആള്‍ രജനികാന്ത്, ട്രെയ്‌ലര്‍ കണ്ടതിന് ശേഷം നിങ്ങള്‍ പറഞ്ഞത് ഞാന്‍ എപ്പോഴും ഓര്‍ക്കും! അത് എനിക്ക് മറക്കാന്‍ സാധിക്കില്ല! ലോകം കീഴടക്കിയ സന്തോഷമുണ്ട്. രജനികാന്തിന്റെ കടുത്ത ആരാധകന്‍!'' എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് വൈകിട്ട് 6 മണിക്ക് ചിത്രത്തിന്റെതായി അപ്ഡേറ്റ് ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇത് ട്രെയ്‌ലര്‍ അപ്ഡേറ്റ് ആയിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. 

മാര്‍ച്ച് 27ന് രാവിലെ 6 മണി മുതല്‍ എമ്പുരാന്റെ ഷോ ആരംഭിക്കും. സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്നും ലൈക പ്രൊഡക്ഷന്‍സ് പിന്മാറിയിരുന്നു. പകരം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയര്‍ ഏറ്റെടുത്തിട്ടുണ്ട്. സിനിമയുടെ റിലീസ് വൈകുമെന്ന വാര്‍ത്തകള്‍ ഇതിനിടെ പ്രചരിച്ചിരുന്നു. എന്നാല്‍ റിലീസ് വൈകില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് പുതിയൊരു പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് വ്യക്തമാക്കിയിരുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ട്രെയ്‌ലര്‍ ഉടന്‍ റിലീസ് ചെയ്യും എന്നും വിവരങ്ങളുണ്ട്. 

ചിത്രം ഐമാക്‌സില്‍ റിലീസ് ചെയ്യുന്ന വിവരവും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലുടെ പങ്കുവച്ചു്. മലയാളത്തിലെ മലയാളത്തിലെ ആദ്യ ഐമാക്‌സ് റിലീസായിരിക്കും എമ്പുരാന്‍.എമ്പുരാന്റെ വേള്‍ഡ് വൈഡ് റിലീസിന്റെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈബര്‍സിസ്റ്റംസ് ഓസ്‌ട്രേലിയ ആണ്. ജി.സി.സി., അമേരിക്ക എന്നിവിടങ്ങള്‍ ഒഴികെയുള്ള ഓവര്‍സീസ് റൈറ്റ്‌സ് ആണ് എമ്പുരാന് വേണ്ടി സൈബര്‍സിസ്റ്റംസ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഓരോ രാജ്യത്തെയും സമയമനുസരിച്ച് റിലീസുകളില്‍ മാറ്റമുണ്ടാകും.

ഇന്ത്യയില്‍ ആദ്യ ഷോ മാര്‍ച്ച് 27ന് പുലര്‍ച്ചെ ആറ് മുതലായിരിക്കും ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 11 വര്‍ഷങ്ങളായി ഓവര്‍സീസ് വിതരണ രംഗത്ത് നിറസാന്നിധ്യമായ ടീം ആണ് ഷിബു ജോണിന്റെ നേതൃത്വത്തിലുള്ള സൈബര്‍സിസ്റ്റംസ് ഓസ്‌ട്രേലിയ.

മാര്‍ക്കോ, ബാറോസ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, രേഖാ ചിത്രം, പണി, മഞ്ഞുമ്മല്‍ ബോയ്‌സ്, മലൈകൊട്ടെ വാലിബന്‍, ലിയോ, റിലീസിന് ഒരുങ്ങുന്ന മരണമാസ്സ്, ലൗലി തുടങ്ങി ഒട്ടനവധി സിനിമകളുടെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത് സൈബര്‍സിസ്റ്റംസ് ഓസ്‌ട്രേലിയ ആണ്. 

പ്രധാനമായും ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ വിതരണ അവകാശമാണ് സൈബര്‍സിസ്റ്റംസ് ഇതുവരെ ചെയ്ത് വന്നിരുന്നത്. ഇതാദ്യമായാണ് എമ്പുരാനിലൂടെ വേള്‍ഡ് വൈഡ് ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കുന്നത്. കൂടാതെ എമ്പുരാന്റെ റിലീസിന് മുന്നോടിയായി മാര്‍ച്ച് 20ന് ചിത്രത്തിന്റെ ആദ്യ പാര്‍ട്ടായ 'ലൂസിഫര്‍' റീ-റിലീസ് ചെയ്യാന്‍ ഒരുങ്ങുകയുമാണ്.

ലൂസിഫറിന്റെ ക്ലൈമാക്‌സ് ലൊക്കേഷന്‍ അവസാനം നിമിഷം മാറ്റേണ്ടി വന്നതിനെ കുറിച്ച്  പൃഥ്വിരാജ് പങ്ക് വച്ച വാക്കുകളും ശ്രദ്ധ നേടിക്കഴിഞ്ഞു.ദുബായില്‍ ജെബല്‍ അലിയിലെ മനോഹരമായ ഒരു സ്വകാര്യ ചാര്‍ട്ടേഡ് ടെര്‍മിനലില്‍ ആയിരുന്നു ലൂസിഫറിന്റെ ക്ലൈമാക്സ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഷൂട്ടിങ്ങിനുള്ള അനുമതി ലഭിച്ചെങ്കിലും അവസാന നിമിഷം ദുബായ് ഫിലിം കമ്മിഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് ലൊക്കേഷന്‍ മാറ്റിയത് എന്നാണ് പൃഥ്വിരാജ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പൃഥ്വിരാജിന്റെ വാക്കുകള്‍: ലൂസിഫറിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാനിരുന്നത് ദുബായില്‍ ജെബല്‍ അലി എന്ന സ്ഥലത്തുള്ള ഒരു സ്വകാര്യ ചാര്‍ട്ടേഡ് ടെര്‍മിനലില്‍ ആയിരുന്നു. ഏകദേശം 100ല്‍ അധികം സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളും ഉയര്‍ന്ന നിലവാരമുള്ള സ്വകാര്യ ജെറ്റുകളും എല്ലാം പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന മനോഹരമായ ഒരു ടെര്‍മിനലാണ് അത്. അവിടെ സിനിമ ചിത്രീകരിക്കാന്‍ എനിക്ക് അനുമതി ലഭിച്ചതാണ്. നിര്‍ഭാഗ്യവശാല്‍ സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം അവസാന നിമിഷം ദുബായ് ഫിലിം കമ്മിഷന്‍ അനുമതി നിഷേധിച്ചു. കാരണം എന്താണെന്ന് ശരിക്ക് എനിക്കറിയില്ല, എന്തോ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് എന്നാണ് അറിഞ്ഞത്. 

അതിനാല്‍ അവസാന നിമിഷം എനിക്ക് മറ്റൊരു ഓപ്ഷന്‍ നോക്കേണ്ടി വന്നു, ഇതിനകം തന്നെ ഞങ്ങള്‍ റിലീസ് തിയതി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ ആകെ ആശയക്കുഴപ്പത്തില്‍ ഇരിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്താണ് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് നിര്‍ദ്ദേശിച്ചത്. എന്റെ സുഹൃത്തിന് അവിടെ കോണ്‍സുലേറ്റില്‍ ഒരു സുഹൃത്ത് ഉണ്ടെന്നും വേണ്ട സഹായങ്ങള്‍ ചെയ്തു തരാമെന്ന് പറഞ്ഞു. മോഹന്‍ലാല്‍ സാറിനെയും ആന്റണി പെരുമ്പാവൂരിനെയും ഉടനെ തന്നെ വിളിച്ചു. 

ഞാന്‍ റഷ്യയിലേക്ക് പോകുന്നു, 48 മണിക്കൂറിനുള്ളില്‍ അവിടുത്തെ കാര്യങ്ങള്‍ മനസിലാക്കിയതിന് ശേഷം വിളിക്കാം, എല്ലാം ഓക്കേ ആണെങ്കില്‍ അടുത്ത വിമാനത്തില്‍ തന്നെ നിങ്ങള്‍ എത്തിച്ചേരണം'' എന്ന് പറഞ്ഞു. എംഎ ബേബിയാണ് പെട്ടെന്ന് വിസ ലഭിക്കാന്‍ ഞങ്ങളെ സഹായിച്ചത്. എനിക്ക് 24 മണിക്കൂറിനുള്ളില്‍ വിസ ലഭിച്ചു, ലാല്‍ സാറും ടീമിലെ മറ്റുള്ളവര്‍ക്കും 48 മണിക്കൂറിനുള്ളില്‍ വിസ കിട്ടി. വിസ കിട്ടിയ ഉടന്‍ തന്നെ ഞാന്‍ റഷ്യയിലേക്ക് പോയി. 

പോകുന്നതിന് മുന്നേ ആന്റണി പെരുമ്പാവൂര്‍ എനിക്കൊരു ക്രെഡിറ്റ് കാര്‍ഡ് തന്നിട്ട് പറഞ്ഞു രാജുവിന് എന്ത് ആവശ്യമുണ്ടെങ്കിലും ഇത് ഉപയോഗിക്കാം. ഞാന്‍ അവിടെ എത്തി ഷൂട്ടിങ്ങിനുള്ള തയാറെടുപ്പുകള്‍ എല്ലാം ചെയ്തതിനു ശേഷം ലാല്‍ സാറിനെ വിളിച്ച് അടുത്ത ഫ്ളൈറ്റില്‍ തന്നെ എത്തിച്ചേരാന്‍ പറഞ്ഞു. ഉടന്‍തന്നെ ലാല്‍ സാറും ക്രൂവും എല്ലാം അവിടെ എത്തി ഷൂട്ടിങ് പുനരാരംഭിച്ചു. ലാല്‍ സാറും ആന്റണിയും ഫിലിം മേക്കര്‍ എന്ന നിലയില്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാരണമാണ് ഇതെല്ലാം സാധ്യമായത്. ഞാന്‍ എന്നും അവരോട് നന്ദി ഉള്ളവനായിരിക്കും. എമ്പുരാന്‍ എന്ന സിനിമയുടെ കാര്യത്തിലും അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

Read more topics: # 'എമ്പുരാന്‍
Empuran relase world wide

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES