ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ വിവേചനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ വിദ്യുത് ജംവാല്‍. തന്റെ സിനിമയെ തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന പുതിയ സിനിമകളുടെ പ്രഖ്യാപന പരിപാടിയില്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് വിദ്യുത് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ വിദ്യുത് ജമാലിന്റേതടക്കം ഏഴ് സിനിമകളുടെ റിലീസാണ് പ്രഖ്യാപിക്കാനിരുന്നത്.
എന്നാൽ ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ തങ്ങളുടെ പരസ്യത്തിലൂടെ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍, ആലിയ ഭട്ട്, വരുണ്‍ ധവാന്‍ എന്നിവരുടെ സിനിമകള്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഒരു വലിയ അറിയിപ്പ് തന്നെയാണ്. ഏഴ് സിനിമകള്‍ റിലീസ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും അഞ്ച് എണ്ണത്തിന് മാത്രമേ പ്രഖ്യാപനത്തിന് അര്‍ഹതയുള്ളു. 2 സിനിമകള്‍ക്ക് അറിയിപ്പോ ക്ഷണമോ ഇല്ല. ഈ ‘സൈക്കിള്‍’ തുടരുന്നു.’എന്നാണ് വിദ്യുത് ട്വീറ്റിൽ കുറിച്ചിരുന്നത്.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ വിദ്യുത് ജംവാലിന്റെ ‘ഖുദാ ഹാഫിസ്’ ചിത്രമാണ് റിലീസ് ചെയ്യാനിരുന്നത്. ഡിജിറ്റല്‍ സ്ട്രീമിംഗിനൊരുങ്ങിയ മറ്റൊരു ചിത്രം കുണാല്‍ കെമ്മു ഒരുക്കിയ ‘ലൂട്ട്കേസ്’ ആണ്. റിലീസിനെത്തുന്ന മറ്റ് സിനിമകൾ അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ്, ആലിയ ഭട്ടിന്റെ സഡക്ക് 2, അഭിഷേക് ബച്ചന്റെ ബിഗ് ബുൾ, അജയ് ദേവ്ഗണിന്റെ ഭുജ് എന്നീ ചിത്രങ്ങളാണ്.