പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ സുബീന്‍ ഗാര്‍ഗിന്റെ മരണം അപകടമല്ല, കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സിംഗപ്പൂരില്‍ നടന്ന ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഡിസംബര്‍ 8-നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 19-ന് സിംഗപ്പൂരിലെ ഒരു ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെ കടലില്‍ നീന്തുന്നതിനിടയിലാണ് സുബീന്‍ ഗാര്‍ഗ് മരിച്ചത്.
'ഒരാള്‍ ഗാര്‍ഗിനെ കൊലപ്പെടുത്തി. മറ്റുള്ളവര്‍ സഹായിച്ചു. അഞ്ചോളംപേരെ അറസ്റ്റു ചെയ്തു.' പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങള്‍ ജനത്തെ ഞെട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാഥമികമായി മുങ്ങിമരണമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും, മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായതോടെയാണ് കൊലപാതകക്കുറ്റം (ബിഎന്‍എസ് 103) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
കൊലപാതകം സംബന്ധിച്ച ഗൂഢാലോചനയും മറ്റ് തെളിവുകളും ശേഖരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഗായകന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ്മ, ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹന്ത എന്നിവരുള്‍പ്പെടെ കേസില്‍ ഇതുവരെ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ ഗായകന്റെ ബന്ധുവും അസം പോലീസ് ഡിഎസ്പിയായ സന്ദീപന്‍ ഗാര്‍ഗും ഉള്‍പ്പെടുന്നു.
സുബീന് വിഷം നല്‍കിയെന്നും ചികിത്സ നല്‍കുന്നതില്‍ മനഃപൂര്‍വം തടസ്സം വരുത്തിയെന്നുമുള്ള നിര്‍ണായക മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മരണം വിദേശത്ത് സംഭവിച്ചതിനാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) അനുമതി ആവശ്യമാണ്. ഇത് വേഗത്തില്‍ ലഭ്യമാക്കാന്‍ താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗായകന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് അസമില്‍ വന്‍ പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായത്.