മക്കളുടെ എത്രവലിയ ആഗ്രഹങ്ങളും സാധിച്ച് കൊടുക്കാന്‍ എല്ലാ മാതാപിതാക്കളും ശ്രമിക്കാറുണ്ട്. ചോദിക്കുമ്പോള്‍ തന്നെ വാങ്ങി നല്‍കാന്‍ ചിലപ്പോള്‍ സാധിച്ചെന്ന് വരില്ല. എന്നിരുന്നാലും അവര്‍ പറഞ്ഞ ആഗ്രഹം മനസ്സില്‍ കൊണ്ട് നടന്ന് അവര്‍ക്ക് വേണ്ടിയ സാധനം പിന്നീട് വാങ്ങി നല്‍കുകയും ചെയ്യും. അപ്പോള്‍ ആ മക്കളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയായിരിക്കും ഏതൊരു മാതാപിതാക്കളുടെയും ഏറ്റവും വലിയ സന്തോഷം. അങ്ങനെയൊരു ആഗ്രഹം തന്റെ മകന്‍ പറഞ്ഞപ്പോള്‍ അതുമായാണ് ആ അമ്മ വന്നത്. എന്നാല്‍ ആ സമ്മാനം ഏറ്റ് വാങ്ങാന്‍ ജിനുവിന്റെ മകന്‍ ഷാനറ്റ് ജീവനോടെ ഉണ്ടായിരുന്നില്ല.
അമ്മയുടെ കൈയില്‍ നിന്നും സമ്മാനം കിട്ടാനായി ഏറെ കാത്തിരുന്നില്ല ഷാനറ്റ്. നിറഞ്ഞ സ്വപ്‌നങ്ങളും മുന്നോട്ടുള്ള വലിയ ആഗ്രഹങ്ങളും ബാക്കിയാക്കി അവന്‍ ഈ ലോകത്തോട് വിടപറഞ്ഞു. അമ്മ ജിനു ആദ്യ ശമ്പളത്തില്‍ നിന്നും തന്റെ മകനു വേണ്ടി സ്‌നേഹത്തോടെ വാങ്ങിയ സ്മാര്‍ട് വാച്ച് മകന് കൊടുക്കാനായി നാട്ടിലെത്തുമ്പോള്‍, അവള്‍ കണ്ടത് മകന്റെ മൃതദേഹമായിരുന്നു. ആ ദൃശ്യം താങ്ങാനാവാത്ത വേദനയായെങ്കിലും, ഷാനറ്റ് ഏറെ ആഗ്രഹിച്ചിരുന്ന ആ വാച്ച് അമ്മ തന്റെ മകന്റെ മൃതദേഹത്തില്‍ വച്ച് അവന് അന്ത്യ യാത്ര ഒരുക്കി.
ആ വാച്ച് ഒരു സാധാരണ ഉപകരണമല്ലായിരുന്നു ഷാനറ്റിന്റെ മനസ്സില്‍ ഏറെ നാളായി നിറഞ്ഞിരുന്ന ഒരു ആഗ്രഹം, ഓരോ മോഹത്തിന്റെയും പ്രതീകമായിരുന്നു അത്. 'അമ്മയുടെ കൈയില്‍ നിന്ന് വാങ്ങണം' എന്ന ആശയത്തോടെ തന്നെ ആ സ്വപ്നത്തിന് കാത്തിരിപ്പുണ്ടായിരുന്നു. അമ്മയുടെ ചുംബനവും, പ്രിയപ്പെട്ടവരുടെ കണ്ണുനിറഞ്ഞ വിടപറച്ചിലുകളും സ്വീകരിച്ച ശേഷം, ആ അമ്മയുടെ ഹൃദയത്തളളത്തില്‍ ഒരിക്കലും മായാത്ത കഠിന ഓര്‍മ്മയായിട്ടാണ് ഷാനറ്റ് യാത്രയായത്. ആ വാച്ച്, ഇപ്പോള്‍ അമ്മയ്ക്ക് മകന്റെ സ്നേഹത്തിന്റെയും നഷ്ടത്തിന്റെയും ഒരിക്കലുമറിയാവുന്ന ഓര്‍മ്മയായി മാറിയിരിക്കുകയാണ്.
ഇടുക്കി കുമളിയിലെ 17 വയസുകാരന്‍ ഷാനറ്റ് ഷൈജുവും അവന്റെ അമ്മ ജിനുവും. ഏകമകനേയും ഭര്‍ത്താവിനേയും വിട്ടുപിരിഞ്ഞ് ജിനു മൂന്നു മാസം മുന്നേയാണ് കുവൈത്തിലേക്ക് വിമാനം കയറിയത്. ആഗ്രഹമുണ്ടായിട്ടായിരുന്നില്ല. ജീവിതം പച്ചപിടിപ്പിക്കണം, മകനെ നല്ല വിദ്യാഭ്യാസം നല്‍കി വളര്‍ത്തണം. അതുമാത്രമായിരുന്നു ജിനുവിന്റെ ആഗ്രഹം. അങ്ങനെ പ്രവാസിയായി കുവൈത്തിലേക്ക് വിമാനം കയറിയ ജിനുവിനെ തേടി പിന്നീടെത്തിയത് ഹൃദയം തകര്‍ക്കുന്ന സംഭവങ്ങളായിരുന്നു. അതിനെയൊക്കെ എങ്ങനെയെങ്കിലും തരണം ചെയ്ത് നാട്ടിലേക്ക് തിരിച്ചെത്താനുള്ള ശ്രമം എത്തിച്ചത് കുവൈറ്റിലെ ഇരുട്ടു നിറഞ്ഞ തടവറയിലും. അതിനിടെയാണ് ഏകമകന്റെ ദാരുണായ വേര്‍പാടും സംഭവിച്ചത്.
ഏഴ് ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം എട്ടാം നാളാണ് ഷാനറ്റിന്റെ മൃതദേഹം ഇന്നലെ വീട്ടില്‍ എത്തിച്ചത്. ഇക്കഴിഞ്ഞ 17ാം തീയതിയായിരുന്നു ആ സംഭവം. അണക്കര ചെല്ലാര്‍കോവിലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് 17 വയസുകാരനായ ഷാനറ്റ് ഷൈജു മരണത്തിനു കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് അമ്മ വിദേശത്തു നിന്നും എത്തുവാന്‍ കാത്ത് കഴിഞ്ഞ ഏഴുദിവസമായി മോര്‍ച്ചറിയില്‍ കിടക്കുകയാണ് ഷാനറ്റിന്റെ മൃതദേഹം. മൂന്നു മാസം മുമ്പ് കുവൈത്തിലേക്ക് പോയ ജിനുവിന് പറഞ്ഞിരുന്ന ജോലിക്കു പകരം കഠിനമായ മറ്റു ജോലികളാണ് ചെയ്യേണ്ടി വന്നത്.
ഒരു കുടുംബത്തിലെ കുട്ടിയെ നോക്കാനായി പത്തനംതിട്ടയിലുള്ള ഒരു ഏജന്‍സി വഴിയാണ് ജിനു കുവൈത്തില്‍ എത്തിയത്. ജോലിഭാരവും ആരോഗ്യപ്രശ്‌നങ്ങളും മൂലം തനിക്ക് ജോലിയില്‍ തുടരാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് ജിനു ഏജന്‍സിയെ അറിയിച്ചപ്പോള്‍ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും തടവിലാക്കുകയും ആയിരുന്നു. മാത്രമല്ല, വാഗ്ദാനം ചെയ്ത ശമ്പളവും കൊടുത്തില്ല. പിന്നീട് കുവൈത്ത് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍നിന്നും രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തുകയായിരുന്നു. തുടര്‍ന്ന് കോടതി നടപടികള്‍ക്കു ശേഷം തടങ്കലില്‍ കഴിയവേയാണ് മകന്റെ മരണമെത്തുന്നത്.
താല്‍ക്കാലിക പാസ്‌പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് 16നു തിരികെ വരാനിരിക്കുമ്പോഴാണ് പശ്ചിമേഷ്യയിലെ യുദ്ധവും കോവിഡും പ്രതിസന്ധിയിലാക്കിയത്. മലയാളി അസോസിയേഷനും യാക്കോബായ സഭാ നേതൃത്വവും എംപിമാരായ ഡീന്‍ കുര്യാക്കോസ്, സുരേഷ് ഗോപി, ആന്റോ ആന്റണി എന്നിവരും ജിനുവിനെ നാട്ടിലെത്തിക്കാന്‍ ഇടപെട്ടെങ്കിലും വെള്ളിയും ശനിയും കുവൈത്തില്‍ അവധിദിനങ്ങളായതിനാല്‍ ഒരു ഇടപെടലും സാധ്യമായിരുന്നില്ല. പിന്നാലെയാണ് ഇന്നലെ ആശ്വാസകരമായ കാറ്റു വീശിയത്. യാത്രാക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ജിനു നാട്ടില്‍ എത്തി. ഇന്നലെ മൂന്ന് മണിക്ക് ഷാനറ്റിന്റെ സംസ്‌കാരം നടത്തി. അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഏക മകന്റെ ഭൗതികശരീരം അമ്മയ്ക്ക് ഒരുനോക്കു കാണാന്‍ കഴിയുമോയെന്ന ആശങ്കയിലായിരുന്നു അണക്കര വെള്ളറയിലെ ഷൈജുവും ബന്ധുക്കളും. മകന്‍ മരിച്ച വിവരം പറഞ്ഞിരുന്നില്ല. നാട്ടില്‍ എത്തിയതിന് ശേഷമാണ് ജിനു മകന്റെ വേര്‍പാട് അറിയുന്നത്. അണക്കര കൊടുവേലിക്കുളത്ത് അലന്‍ കെ.ഷിബുവും അപകടത്തില്‍ മരിച്ചിരുന്നു.