പൊത്തന്‍കുടിലിലെ വീട്ടുവാതില്‍ക്കല്‍ മൊബൈല്‍ ഫോണ്‍ മുഴങ്ങുമ്പോഴൊക്കെ ഒരു നിമിഷം എല്ലാവരും ഒന്ന് കാതോര്‍ക്കും. ഫോണ്‍ ബെല്ലടിക്കുന്ന നിമിഷം എല്ലാവരുടെയും കണ്ണുകള്‍ ആ ഫോണ്‍ ഇരിക്കുന്നതിലേക്ക് തിരിയും. 'ഇന്ദ്രജിത്തിന്റെ ഫോണ്‍ ആകുമോ?'' എന്ന പ്രതീക്ഷയോടെ. പക്ഷേ ഫോണ്‍ എടുത്ത് അത് ഇന്ദ്രജിത്തില്ല എന്ന് അറിയുമ്പോള്‍ വീണ്ടും ആ വീട് സങ്കടക്കലായി മാറുന്നു. മൊസാംബിക്കിലെ ബോട്ട് അപകടത്തിന് ശേഷം രണ്ടുദിവസമായി ഇന്ദ്രജിത്തിനെ കുറിച്ചുള്ള ഒരു ശുഭവാര്‍ത്തയ്ക്കായി കുടുംബം കാത്തിരിക്കുകയാണ്. അയല്‍വാസികളും ബന്ധുക്കളും ആശ്വാസ വാക്കുകളുമായി വീട്ടില്‍ എത്തുന്നു, പക്ഷേ അമ്മ ഷീനയുടെ കണ്ണുകളില്‍ മാത്രം മകന്‍ തിരികെ വരുമെന്ന പ്രതീക്ഷയിലാണ്. കടലിനോടുള്ള ഇഷ്ടം ജീവിതമാക്കി മാറ്റിയ യുവ എഞ്ചിനീയര്‍ ഇപ്പോള്‍ ആ കടലില്‍ തന്നെ ജീവന്‍ നഷ്ടമായിരിക്കാനാണ് സാധ്യത.
ഒരു വര്‍ഷത്തോളമായി സ്‌കോര്‍പിയോ മറൈന്‍ മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ദ്രജിത്ത് കഴിഞ്ഞ 14നാണ് പിതാവ് സന്തോഷിനൊപ്പം നാട്ടില്‍നിന്ന് തിരിച്ചത്. യാത്രയുടെ ദിവസമായിരുന്ന രാവിലെ, വീട്ടിലെ അന്തരീക്ഷം ഒരുപാടും വ്യത്യസ്തമായിരുന്നു അമ്മ ഷീനയുടെ കണ്ണുകളില്‍ ആശങ്കയും, മകനോട് വേര്‍പിരിയുന്ന വേദനയും ഉണ്ടായിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുമായിരുന്നു രണ്ട് അച്ഛനും മകനും പേകേണ്ടിയിരുന്നത്. ഇന്ദ്രജിത്ത് മൊസാംബിക്കിലേക്കും, പിതാവ് സന്തോഷ് ദക്ഷിണാഫ്രിക്കയിലേക്കുമാണ് യാത്ര തിരിച്ചത്. മൊസാംബിക്കില്‍ എത്തിയതിനു ശേഷം ഇന്ദ്രജിത്ത് അമ്മയെ വിളിച്ചിരുന്നു. അവിടെ എത്തിയെന്നും ബോട്ടിലേക്ക് കയറാന്‍ പോകുകയാണെന്നും പിന്നെ വിളിക്കാം എന്നും പറഞ്ഞാണ് ഫോണ്‍ വച്ചത്. പക്ഷേ പിന്നീട് ആ നമ്പറില്‍ നിന്നും ഷീനയ്ക്ക് കോള്‍ ഒന്നും വന്നിരുന്നില്ല.
കടലിനെയും കപ്പലുകളെയും ഇന്ദ്രജിത്ത് ബാല്യകാലം മുതലേ അത്ഭുതത്തോടെ നോക്കി കാണുമായിരുന്നു. അതുകൊണ്ട് തന്നെ കപ്പലില്‍ എന്തെങ്കിലും ജോലി ലഭിക്കുന്ന എന്തെങ്കിലും പഠിക്കണം എന്നായിരുന്നു ഇന്ദ്രജിത്തിന്റെ ആഗ്രഹം. തുടര്‍ന്ന് ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് മെക്കാനിക്കല്‍ എന്‍ഞ്ചിനീയറിങ് ഇന്ദ്രജിത്ത് തിരഞ്ഞെടുക്കുന്നത്. പഠനം പൂര്‍ത്തിയാക്കിയ ഉടനെ തന്നെ കടല്‍ബന്ധിത ജോലികളിലേക്ക് കടന്ന ഇന്ദ്രജിത്ത് തന്റെ കഴിവുകൊണ്ട് മുന്നേറുകയായിരുന്നു. സമുദ്രത്തിന്റെ ആഴം പോലെതന്നെ തന്റെ സ്വപ്നങ്ങളും വലുതായിരുന്ന ആ യുവാവിനെക്കുറിച്ചുള്ള വാര്‍ത്തയ്ക്കായി ഇപ്പൊഴും ആ വീട് മുഴുവന്‍ കാത്തിരിക്കുകയാണ്.
പഠനം പൂര്‍ത്തിയാക്കിയ ഉടനെ തന്നെ ഇന്ദ്രജിത്ത് ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ജോലിയില്‍ പ്രവേശിച്ചു. കടലിനോടുള്ള ആകര്‍ഷണവും കപ്പലുകളോടുള്ള താല്‍പര്യവും കാരണം, ഈ ജോലി അദ്ദേഹത്തിന് ഒരു തൊഴില്‍മാത്രമല്ല, ഒരു സ്വപ്നസാഫല്യവുമായിരുന്നു. ജോലി തുടങ്ങിയതുമുതല്‍ ഇന്ദ്രജിത്ത് അതീവ ഉത്തരവാദിത്വത്തോടെയും ആത്മാര്‍ത്ഥതയോടെയും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇരുപതോളം കപ്പലുകളുടെ സുരക്ഷാപരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ അഭിമാനത്തോടെ പറയുന്നു. ജോലിയോടുള്ള സമര്‍പ്പണവും കൃത്യതയും കാരണം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇന്ദ്രജിത്തിനെപ്പറ്റി നല്ല അഭിപ്രായമായിരുന്നു.
സഹോദരന്‍ അഭിജിതും ഇന്ദ്രജിത്തിന്റെ പാത പിന്തുടരുകയായിരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി, കപ്പല്‍ ജോലിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ഇന്ദ്രജിത്ത് പോലെതന്നെ, അഭിജിതിനും സമുദ്രജീവിതത്തോടുള്ള ആഗ്രഹം വളരെയേറെയാണ്. വീട്ടിലെ മൂത്തവനായ ഇന്ദ്രജിത്ത് സഹോദരന്മാര്‍ക്ക് എപ്പോഴും പ്രചോദനമായിരുന്നു പഠനത്തിലും ജീവിതത്തിലും. ഇളയ സഹോദരന്‍ ശ്രീജിത് ഇപ്പോഴും വിദ്യാര്‍ഥിയാണ്. ഇന്ന് പക്ഷേ എല്ലാവരും ആശങ്കയുടെ നിഴലിലാണ്. രണ്ട് ദിവസമായി കാണാതായിരിക്കുന്ന മകന്‍ തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ആ വീട്ടിലെ എല്ലാവരും.