കണ്ണൂര്‍ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേര്‍ന്നാണ് കൊട്ടിയൂര്‍ ദേശം. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു. പുഴയുടെ തെക്കുഭാഗത്താണ് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരില്‍ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവില്ല...
ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍, ദക്ഷന്‍ യാഗം നടത്തിയ സ്ഥലമാണെന്ന് വിശ്വസിച്ചു പോരുന്നു. കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ ഉല്‍സവകാലത്ത് കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂര്‍. കണ്ണൂര്‍ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേര്‍ന്നാണ് കൊട്ടിയൂര്‍ ദേശം.
ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവില്ല. മേടമാസം വിശാഖം നാളില്‍ ഉത്സവത്തെക്കുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരില്‍ പ്രാക്കൂഴം ചടങ്ങോടെയാണ് ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. ഇരുപത്തിയെട്ടു ദിവസം നീളുന്ന വൈശാഖ ഉത്സവം തീരുമ്പോള്‍ പൂജകള്‍ മുഴുവനാകരുതെന്നാണ് വൈദികവിധി.
ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം മുഴുവനാകാതിരുന്ന പൂജകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ്. നീരെഴുന്നള്ളത്ത് സംഘം ഇക്കരെ കൊട്ടിയൂരില്‍നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും ഒറ്റപ്പിലാന്‍ എന്ന കുറിച്യസ്ഥാനികന്റെയും നേതൃത്വത്തില്‍ ബാവലിയില്‍ സ്നാനം നടത്തി കൂവയിലയില്‍ ബാവലിതീര്‍ഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തും.
ബാവലി തീര്‍ഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും. ഇടവത്തിലെ ചോതി നാളില്‍ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവില്‍ നിന്നു വാള്‍ എഴുന്നള്ളത്ത് ഇക്കരയിലെത്തും. കുറ്റ്യാടി ജാതിയൂര്‍ മഠത്തില്‍ നിന്നുള്ള അഗ്നി ഉപയോഗിച്ച് ചോതി വിളക്ക് തെളിയിക്കും.
ഉത്സവം തുടങ്ങുന്നത് അഷ്ടബന്ധം നീക്കികൊണ്ടാണ്, ഉല്‍സവം കഴിഞ്ഞാല്‍ ബിംബം അഷ്ടബന്ധമിട്ട് മൂടുകയാണ് പതിവ്. പിന്നെ അടുത്ത ഉല്‍സവം വരെ 11 മാസം നിത്യപൂജയില്ല. മൂന്നാം ദിവസമായ വൈശാഖത്തില്‍ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്. കൊട്ടിയൂരിനടുത്തുള്ള മണത്തണയിലെ കരിമ്പനയ്ക്കല്‍ ഗോപുരത്തില്‍ സൂക്ഷിച്ച ഭണ്ഡാരങ്ങള്‍ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും.
ഇതിനുശേഷമാണ് നെയ്യാട്ടം. അതിനുശേഷം മാത്രമേ സ്ത്രീ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉള്ളൂ. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടുവരുന്നത്. നെയ്യാട്ടം കഴിഞ്ഞാല്‍ ഇളനീരാട്ടമാണ്. മലബാറിലെ തിയ്യസമുദായക്കാരാണ് ഇതിനു വേണ്ട ഇളനീരുകള്‍ എത്തിക്കുന്നത്. ഇതിനായി അവര്‍ വിഷു മുതല്‍ വ്രതം ആരംഭിക്കുന്നു.
ഭക്തര്‍ ആയിരക്കണക്കിന് ഇളനീരുകള്‍ ശിവലിംഗത്തിനു മുമ്പില്‍ സമര്‍പ്പിക്കും. തൊട്ടടുത്ത ദിവസം മേല്‍ശാന്തി ഇളനീര്‍ ശിവലിംഗത്തിനു മേല്‍ അഭിഷേകം ചെയ്യും. ഇത് ഇളനീരാട്ടം എന്നറിയപ്പെടുന്നു. ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവന്‍ കോപാകുലനായിരിക്കും, കോപം തണുക്കാനാണ് നീരഭിഷേകം, ഇള നീരഭിഷേകം, കളഭാഭിഷേകം എന്നിവ നിര്‍ത്താതെ ചെയ്യുന്നതെന്നാണ് വിശ്വാസം.
മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് രോഹിണി ആരാധന അല്ലെങ്കില്‍ ആലിംഗന പുഷ്പാഞ്ജലി. വിഗ്രഹത്തെ ശൈവസാന്ത്വനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും. രണ്ട് ആനകളുടെ പുറത്ത് ശിവനേയും പാര്‍വതിയേയും എഴുന്നള്ളിയ്ക്കുന്ന ചടങ്ങും ഉത്സവത്തിന്റെ ഭാഗമായുണ്ട്. മകം നാള്‍ മുതല്‍ സ്ത്രീകള്‍ക്ക് കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.
കലങ്ങള്‍ ഉപയോഗിച്ചാണ് മകം, പൂരം, ഉത്രം നാളുകളിലുള്ള ഗൂഢ കര്‍മ്മങ്ങള്‍ നടക്കുന്നത്. ഇത് കഴിഞ്ഞ് അത്തം നാളില്‍ അഭിഷേക പൂജ. കലശപൂജയും ചിത്തിര നാളില്‍ കലശലാട്ടവും നടക്കും. അതിനു മുമ്പായി ശ്രീകോവില്‍ പൊളിച്ച് മാറ്റും. ഇതിനുശേഷം കളഭാഭിഷേകം എന്നറിയപ്പെടുന്ന തൃക്കലാട്ടത്തോടെ ഉത്സവം സമാപിക്കും.
പിന്നെ അക്കരെ കൊട്ടിയൂരില്‍ അടുത്ത വര്‍ഷത്തെ ഉത്സവം വരെ ആര്‍ക്കും പ്രവേശനമില്ല. കൊട്ടിയൂര്‍ ഉത്സവത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ് ഓടപ്പൂക്കള്‍. ദക്ഷന്റെ താടിയുടെ പ്രതീകമാണ് ഓടപ്പൂ. ഇത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഉത്സവ സ്ഥലത്തെ കടകളില്‍ നിന്നും വില കൊടുത്താല്‍ ലഭ്യമാകും. ഉത്സവത്തിനെത്തി ദേവനെ കണ്ട് വണങ്ങി മടങ്ങുന്നവര്‍ ഇവ വാങ്ങി വീട്ടില്‍ കൊണ്ടുപോയി ഉമ്മറ വാതിലിലോ പൂജാമുറി വാതിലിലോ തൂക്കുന്നത് ഉത്സവ കാലത്തെ പ്രത്യേകതയാണ്.
ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. പരമശിവനെ, സതി വിവാഹം ചെയ്തത് ഇഷ്ടപ്പെടാതെ പിതാവ്, ദക്ഷന്‍ ശിവനൊഴികെ പതിനാലുലോകത്തെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാന്‍ പോയിയെന്നും അവിടെവച്ച് പരമശിവനെ ദക്ഷന്‍ അവഹേളിച്ചതില്‍ ദുഃഖിതയായ സതീദേവി യാഗാഗ്നിയില്‍ ചാടി ജീവനൊടുക്കിയെന്നുമാണ് വിശ്വാസം.
കൈലാസത്തിലിരുന്ന പരമശിവന്‍ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചുവെന്നും ഇതില്‍ നിന്നും വീരഭദ്രന്‍ ജനിച്ചുവെന്നും പുരാണകഥകളില്‍ പരാമര്‍ശിക്കുന്നു. വീരഭദ്രന്‍ യാഗശാലയില്‍ ചെന്ന് ദക്ഷന്റെ താടി പറിച്ചെറിയുകയും ശിരസ് ഛേദിക്കുകയും ചെയ്തു.
ശിവന്‍ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മാവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ദക്ഷന്റെ തല അതിനിടയില്‍ ചിതറി പോയതിനാല്‍ ആടിന്റെ തല ചേര്‍ത്ത് ശിവന്‍ ദക്ഷനെ പുനര്‍ജീവിപ്പിച്ചു. യാഗവും പൂര്‍ത്തിയാക്കിയന്നാണ് വിശ്വാസം. പിന്നീട് ആ പ്രദേശം വനമായിമാറി.
മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പര്‍ണ്ണശാലകളും കുടിലുകളും ചേര്‍ന്നതാണ് താല്‍ക്കാലിക ക്ഷേത്ര സമുച്ചയം. ബാവലിയില്‍ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയല്‍ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്.
ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്. ഉല്‍സവകാലത്ത് 34 താല്‍ക്കാലിക ഷെഡ്ഡുകള്‍ കെട്ടും. അമ്മാറക്കല്ലിന് മേല്‍ക്കൂരയില്ല. ഒരു ഓലക്കുടയാണ് ഉള്ളത്. പ്രകൃതിയോട് ഇണങ്ങി ചേര്‍ന്ന് നില്‍ക്കുന്ന ഉത്സവം,ഹൈന്ദവ വിശ്വാസികളായ എല്ലാ വിഭാഗക്കാര്‍ക്കും ആചാരപരമായി ചടങ്ങുകളുള്ള ഉത്സവം, വനവാസികള്‍ തൊട്ട് നമ്പൂതിരിമാര്‍ വരെയുള്ള അവകാശികള്‍ ഒന്നിച്ച് ഏകാത്മഭാവത്തോടെ നടത്തുന്ന അപൂര്‍വ്വം ഉത്സവങ്ങളിലൊന്നാണ് കൊട്ടിയൂര്‍ ഉത്സവം