Latest News

കുറുപ്പിനെ ഒരിക്കല്‍ പിടിച്ചെന്നും ആളറിയാതെ വിട്ടയച്ചുവെന്നുമുള്ള മുന്‍ഡിജിപിയുടെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമെന്ന് വിരലടയാള വിദഗ്ധന്‍ മുഹമ്മദ് ഈസ: കേസില്‍ പൊലീസിന്റെ തിരക്കഥ ചോദ്യം ചെയ്യപ്പെടുന്നു: കുറുപ്പ് സിനിമയുടെ വരവ് കേരളാ പൊലീസിനുള്ള പണിയാകുമോ?

Malayalilife
topbanner
കുറുപ്പിനെ ഒരിക്കല്‍ പിടിച്ചെന്നും ആളറിയാതെ വിട്ടയച്ചുവെന്നുമുള്ള മുന്‍ഡിജിപിയുടെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമെന്ന് വിരലടയാള വിദഗ്ധന്‍ മുഹമ്മദ് ഈസ: കേസില്‍ പൊലീസിന്റെ തിരക്കഥ ചോദ്യം ചെയ്യപ്പെടുന്നു: കുറുപ്പ് സിനിമയുടെ വരവ് കേരളാ പൊലീസിനുള്ള പണിയാകുമോ?

സുകുമാര കുറുപ്പിനെ പിടികിട്ടാപ്പുള്ളിയാക്കിയ കേരളാ പൊലീസ് ചാക്കോ വധക്കേസില്‍ എന്തെങ്കിലും തിരിമറി കാണിച്ചിട്ടുണ്ടോ? പ്രമാദമായ കേസില്‍ കുറുപ്പിനെ പിടി കിട്ടാതെ വന്നപ്പോള്‍ പൊലീസിന്റ മാനം രക്ഷിക്കാന്‍ ഉതകും വിധം കേസ് മാറ്റി മറിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് കുറുപ്പിന്റെ ബന്ധുക്കളും നാട്ടുകാരും നേരത്തേ മുതല്‍ പറയുന്നത്. പൊലീസ് തയാറാക്കിയ തിരക്കഥ പ്രകാരമാണ് 'കുറുപ്പ്' സിനിമ വരെ പിടിച്ചിട്ടുള്ളത്.

സിനിമയിലും പൊലീസിന്റെ കഥയിലും ചാക്കോയെ കൊന്നതും കത്തിച്ചതും കുറുപ്പാണെന്നാണ് പറയുന്നത്. എന്നാല്‍, ഇത് ശരിയല്ലെന്നാണ് കേസ് മുന്‍പ് അന്വേഷിച്ച റിട്ട. ക്രൈംബ്രാഞ്ച് എസ്‌പി ജോര്‍ജ് ജോസഫ് പറയുന്നത്. ഇതിനിടെ കുറുപ്പിനെ ഒരു തവണ പിടികൂടി ആളറിയാതെ വിട്ടയച്ചുവെന്ന മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ വാദം പച്ചക്കള്ളമാണെന്ന് കേരളാ പൊലീസില്‍ വിരലടയാള വിദഗ്ധനായ മുഹമ്മദ് ഈസ കൂടി പറഞ്ഞതോടെ ചാക്കോ വധക്കേസില്‍ പൊലീസിന്റെ നീക്കത്തില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നുവെന്ന് സംശയം.

കഴിഞ്ഞ ദിവസം മറുനാടന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കുറുപ്പിന്റെ അടുത്ത ബന്ധുക്കളുടേതായി ഒരു വിവരം ചേര്‍ത്തിരുന്നു. ചാക്കോ വധക്കേസില്‍ കുറുപ്പിന് നേരിട്ട് പങ്കില്ലെന്നുള്ളതായിരുന്നു അത്. തനിക്ക് സമാനമായ മൃതദേഹം കണ്ടെത്തി അത് കത്തിക്കാന്‍ വേണ്ടി കുറുപ്പ് ഒരു കാര്‍ വാങ്ങിയിരുന്നു. ഭാര്യാ സഹോദരനായ വണ്ടാനം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറി കാവല്‍ക്കാരന്‍ മധുസൂദനന്‍ വാഗ്ദാനം ചെയ്തത് അനുസരിച്ച്‌ മൃതദേഹം കൊണ്ടു വരാന്‍ ഭാസ്‌കരപിള്ളയും ഷാഹുവും ഡ്രൈവര്‍ പൊന്നപ്പനും പോയത് കുറുപ്പ് പതിവായി ഉപയോഗിക്കുന്ന കാറിലായിരുന്നു. മൃതദേഹവുമായി മൂവര്‍ സംഘം എത്തുന്നതും കാത്ത് കുറുപ്പ്, കത്തിക്കാന്‍ വാങ്ങിയ കാറില്‍ പന്തളം-മാവേലിക്കര റോഡില്‍ നില്‍ക്കുകയായിരുന്നു.

ആലപ്പുഴയില്‍ നിന്ന് മൃതദേഹം കിട്ടാതെ മടങ്ങിയ മൂവര്‍ സംഘം വഴിയില്‍ വച്ച്‌ ചാക്കോയെ കാറില്‍ കയറ്റി കൊലപ്പെടുത്തി ആ മൃതദേഹവുമായിട്ടാണ് വന്നത്. അളിയന്‍ നല്‍കാമെന്ന് പറഞ്ഞ മൃതദേഹം കിട്ടിയില്ലെന്നും പകരം വഴിയില്‍ നിന്ന ഒരുത്തനെ കൊന്നുവെന്നും ഭാസ്‌കരപിള്ള കുറുപ്പിനെ അറിയിക്കുകയായിരുന്നു. ഇതു കേട്ട് ഞെട്ടിയ കുറുപ്പ് നിങ്ങള്‍ എന്തെങ്കിലും കാണിക്കുക എനിക്ക് ഇതില്‍ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് പന്തളത്ത് അമ്മ കിടക്കുന്ന ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ മൃതദേഹം കുറുപ്പിന്റെ കാറില്‍ നിന്ന് കത്തിക്കാന്‍ വേണ്ടി വാങ്ങിയ കാറിലേക്ക് മാറ്റി. പിന്നീട് സ്വന്തം കാറില്‍ കുറുപ്പും ഡ്രൈവര്‍ പൊന്നപ്പനും കൂടിയാണ് പന്തളത്തേക്ക് പോയത്.

മൃതദേഹവുമായി ഭാസ്‌കരപിള്ളയും ഷാഹുവും കൂടി പോയത് പിള്ളയുടെ ഭാര്യാ വീടായ സ്മിതാ ഭവനിലേക്കാണ്. അവിടെയിട്ട് മുഖം കരിച്ച്‌ വികൃതമാക്കിയ ശേഷം കുന്നത്തെ പാടത്ത് കാര്‍ കൊണ്ടിട്ട് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. തന്റെ സ്വന്തം യൂട്യൂബ് ചാനലിലും സഫാരി ചാനലിലും കുറുപ്പ് കേസ് സംബന്ധിച്ച്‌ വിശദീകരിച്ച റിട്ട. എസ്‌പി ജോര്‍ജ് ജോസഫ് ഈ വിവരം പറഞ്ഞിരുന്നു. സുകുമാരക്കുറുപ്പിന്റെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടറായിരുന്നു ജോര്‍ജ് ജോസഫ്.

കുറുപ്പ് സിനിമ വന്നതോടെ വീണ്ടും കേസ് പൊങ്ങി വന്നപ്പോള്‍ ഒരു ന്യൂസ് ചാനലിലാണ് മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് ഒരിക്കല്‍ കുറുപ്പിനെ കേരളാ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നും ആളറിയാതെ വിട്ടയച്ചുവെന്നും പറഞ്ഞത്. വിരലടയാള പരിശോധന ഫലം ലഭിക്കാന്‍ വൈകിയതിനാലാണത്രേ കുറുപ്പിനെ തിരിച്ചറിയാന്‍ കഴിയാതെ പോയത്. മുന്‍ ഡിജിപിയുടെ അഭിമുഖം വൈറല്‍ ആയതോടെ കേരളാ പൊലീസില്‍ നിന്ന് വിരലടയാള വിദഗ്ധനായി വിരമിച്ച മുഹമ്മദ് ഈസ രംഗത്തു വന്നു. അലക്സാണ്ടര്‍ ജേക്കബ് പറയുന്നത് പച്ചക്കള്ളം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

പൊലീസിന്റെ കൈയില്‍ കിട്ടിയ സമയത്ത് സുകുമാര കുറുപ്പ് തലമുടി വെട്ടിയിട്ടായിരുന്നു ഉണ്ടായിരുന്നതെന്നും പ്രതിയുടെ മുഖത്തുണ്ടായിരുന്ന മറുക് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റിയ നിലയിലായിരുന്നുവെന്നും മുന്‍ ഡിജിപി പറഞ്ഞിരുന്നു. മരിച്ചത് ചാക്കോയാണെന്നും കൊലയാളി സുകുമാരക്കുറുപ്പാണെന്നും തിരിച്ചറിഞ്ഞ ശേഷം ഒരിക്കല്‍ ഇയാളുടെ നിര്‍മ്മാണ ഘട്ടത്തിലായിരുന്ന വീടിനു മുന്നില്‍നിന്ന് ഒരു സന്യാസ വേഷധാരി പിടിയിലായി. വീട്ടിലേക്കു നോക്കി നില്‍ക്കുമ്ബോഴാണ് പിടിയിലാകുന്നത്. ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്ത ശേഷം വിരലടയാളം ശേഖരിച്ചു വിട്ടയച്ചു. പിന്നീട് സുകുമാരക്കുറുപ്പിന്റെ ഇന്‍ഷുറന്‍സ് പോളിസിയിലെ വിരലടയാളവുമായി ഒത്തുനോക്കിയപ്പോഴാണ് സന്യാസിവേഷക്കാരന്‍ കുറുപ്പായിരുന്നെന്ന് ഉറപ്പിച്ചത്.

അന്നത്തെ സംവിധാനം വച്ച്‌ വിരലടയാള പരിശോധനയുടെ ഫലം ലഭിക്കാന്‍ മൂന്നു ദിവസമെടുക്കുമായിരുന്നുവെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞിരുന്നു. എന്നാല്‍, ഈ വാദം ശരിയല്ലെന്നാണ് മുഹമ്മദ് ഇസ പറയുന്നത്. 1978 മുതല്‍ എല്ലാ ജില്ലകളിലും വിരലടയാളം പരിശോധിച്ച്‌ ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു വിദഗ്ധനു വിരലടയാളങ്ങള്‍ ലഭിച്ചാല്‍ ഒരു മിനിറ്റു പോലും പരിശോധനയ്ക്ക് ആവശ്യമില്ല. അലക്‌സാണ്ടര്‍ ജേക്കബിന് ഈ വിവരം ലഭിച്ചത് എവിടെനിന്നാണ് എന്നു വ്യക്തമല്ല. അന്നു സര്‍വീസിലുണ്ടായിരുന്നവര്‍ക്ക് അങ്ങനെ ഒരു സംഭവം നടന്നതായോ പരിശോധനയ്ക്ക് വിരലടയാളങ്ങള്‍ ലഭിച്ചതായോ അറിയില്ല. കേസ് അന്വേഷകനായിരുന്ന പൊലീസ് ഓഫീസര്‍ ഹരിദാസും ഇങ്ങനെ ഒരു അവകാശവാദം ഉന്നയിച്ചിട്ടില്ല. അദ്ദേഹമിത് സ്വപ്നം കണ്ടതായിരിക്കുമെന്നും മുഹമ്മദ് ഇസ പറയുന്നു.

1984 ജനുവരി 21ന് സുകുമാരക്കുറുപ്പ് കൊല്ലപ്പെട്ടെന്ന വാര്‍ത്തയ്ക്കു പിന്നാലെ, കുറുപ്പല്ല കൊല്ലപ്പെട്ടത് ചാക്കോ എന്നയാളാണെന്ന് അന്നത്തെ ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി പി.എം.ഹരിദാസിന്റെ വിദഗ്ധ അന്വേഷണത്തില്‍ തെളിയുകയുണ്ടായി. ഇപ്പോഴത്തെ ചര്‍ച്ചകള്‍ കണ്ടു കുറുപ്പ് മരിച്ചിട്ടില്ലെങ്കില്‍ കാണാമറയത്തിരുന്നു ചിരിക്കുന്നുണ്ടാകാം. അതല്ല ഇവിടെ ചര്‍ച്ചാവിഷയം, കുറുപ്പിനെ തിരിച്ചറിയാനുള്ള ശാസ്ത്രീയ തെളിവുകള്‍ ലഭ്യമായിരുന്നോ അതില്‍ പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നുള്ളതാണ്.

ചാനല്‍ ചര്‍ച്ചകളില്‍ പൊലീസിലെ ഡിജിപി തലം മുതല്‍ എസ്‌പി വരെ ഉന്നത സ്ഥാനങ്ങളില്‍നിന്നും വിരമിച്ചവര്‍ ഒരടിസ്ഥാനവുമില്ലാതെ അവരുടെ അനുമാനങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ടത് കുറുപ്പ് ആലപ്പുഴ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നെന്നും വിരലടയാള പരിശോധനാഫലം തിരുവനന്തപുരം ഓഫിസില്‍നിന്നും കിട്ടാന്‍ വൈകിയതു മൂലം കസ്റ്റഡിയില്‍ നിന്നും വിട്ടുവെന്നുമാണ്. അന്ന് സര്‍വീസില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ക്ക് അങ്ങനെ ഒരാള്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്നതായും വിരലടയാളങ്ങള്‍ പരിശോധനയ്ക്കു ലഭിച്ചതായും അറിവില്ല. കേസിന്റെ പ്രധാന അന്വേഷകനായ ഹരിദാസ് പോലും അങ്ങനെ അവകാശപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

വിരലടയാളത്തിന്റെ അടിസ്ഥാന തത്വം എന്താണെന്നുപോലുമറിയാത്ത ഐപിഎസുകാര്‍ ഉള്‍പ്പെടെയുള്ള ഉന്നതന്മാര്‍ ഈ വകുപ്പില്‍ ധാരാളമുണ്ട്. വിരലടയാളങ്ങള്‍ പരിശോധിക്കുന്നത് ഫൊറന്‍സിക് ലാബില്‍ ആണന്നുപോലും മുന്‍ ഡിജിപി ചാനലില്‍ തട്ടിവിട്ടു. കേരള പൊലീസ് അക്കാദമയില്‍ എസ്‌ഐമാര്‍ അടക്കം പുതിയ തലമുറയ്ക്ക് പരിശീലനത്തിന്റെ ചുമതലയിലിരുന്ന ഇദ്ദേഹത്തില്‍നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. ഇദ്ദേഹം ഒരു പത്രക്കുറിപ്പില്‍ കുറുപ്പിന്റെ ഫിംഗര്‍പ്രിന്റ് എടുത്തിരുന്നെന്നും അത് കുറുപ്പിന്റെ എല്‍ഐസി പോളിസിയിലെ വിരലടയാളവുമായി ഒത്തുനോക്കിയെന്നും കുറുപ്പാണ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നതെന്നും അപ്പോഴേക്കും കുറുപ്പിനെ വിട്ടയച്ചെന്നും വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന് ഇതെവിടെനിന്നും കിട്ടിയെന്നറിയില്ല. എവിടെ ഏത് എക്‌സ്‌പേര്‍ട്ട് ആണ് പരിശോധിച്ചത്?

പൊലീസ് വകുപ്പിലെ ഫിംഗര്‍പ്രിന്റ് എക്‌സ്‌പേര്‍ട്ട് അല്ലാതെ പുറത്ത് ഒരിടത്തും വിരലടയാള പരിശോധന അധികാരികമായി നടക്കുന്നില്ല. അങ്ങനെ ഒരു പരിശോധന കേരളത്തിലെ ഒരു ഓഫിസിലും നടന്നിട്ടില്ലെന്ന് വ്യക്തമാക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. അദ്ദേഹം സ്വപ്നം കണ്ടതായിരിക്കും. വാള്‍ എടുത്തവരെല്ലാം വെളിച്ചപ്പാടെന്ന പോലെ മറ്റൊരു മാന്യദേഹം (ചാനല്‍ ചര്‍ച്ചാ പ്രമുഖന്‍ ) കുറുപ്പു മരിച്ചെന്നും ജോഷി എന്നപേരില്‍ പുണെയില്‍ താമസിച്ചിരുന്ന ആള്‍ ഭോപ്പാലില്‍ വച്ചാണ് മരിച്ചതെന്നും അത് കുറുപ്പാണെന്നും തീര്‍ച്ചപ്പെടുത്തി. ഏതു പരിശോധനയിലാണ് ഇങ്ങനെ തെളിഞ്ഞത്. എന്നും മുഹമ്മദ് ഈസ ഫേസ് ബുക്ക് പേജില്‍ ചോദിക്കുന്നു.

ചാക്കോയെ കൊന്നു കത്തിച്ചത് കുറുപ്പായിരുന്നെങ്കില്‍ കാറിലോ ചാക്കോയുടെ മൃതദേഹത്തില്‍ എവിടെയെങ്കിലുമോ കുറുപ്പിന്റെ വിരലടയാളം കാണുമായിരുന്നില്ലേ? ആ വിരലടയാളം മതിയായിരുന്നല്ലോ അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞ പിടിയിലായ കുറുപ്പിനെ തിരിച്ചറിയാന്‍? ഇങ്ങനെ നിരവധി സംശയങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ശരിക്ക് പരിശോധിച്ചാല്‍ ചാക്കോ വധത്തില്‍ ഗൂഢാലോചനയില്‍ പോലും കുറുപ്പില്ല. ആലപ്പുഴയില്‍ നിന്ന് മൃതദേഹം കിട്ടാതെ വന്ന മൂവര്‍ സംഘം പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നു വഴിയില്‍ നിന്ന് കിട്ടിയ ചാക്കോയെ കൊല്ലുക എന്നത്.

മൃതദേഹവുമായി ചെല്ലുമ്ബോഴാണ് കുറുപ്പ് പോലും ആ വിവരം അറിയുന്നത്. ഈ സത്യം തുറന്നു പറയാന്‍ കുറുപ്പ് പൊലീസിന്റെ പിടിയില്‍ ആയതുമില്ല. പ്രമാദമായ കേസില്‍ മുഖം രക്ഷിക്കാന്‍ വേണ്ടി പിന്നീട് പൊലീസ് രചിച്ച തിരക്കഥയാണ് ഇപ്പോള്‍ മാധ്യമങ്ങളും സിനിമക്കാരും പാടി നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Read more topics: # A note about movie sukumarakurup
A note about movie sukumarakurup

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES