Latest News

ടൊവിനോ ഇനി എഴുത്തുകാരനും; ഒരു (കു) സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകള്‍ എന്ന പുസ്തകത്തിന്റെ കോപ്പി പുറത്തിറങ്ങി

Malayalilife
ടൊവിനോ ഇനി എഴുത്തുകാരനും; ഒരു (കു) സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകള്‍ എന്ന പുസ്തകത്തിന്റെ കോപ്പി പുറത്തിറങ്ങി


ടൊവിനോ തോമസ് തന്റെ ഇത്രയും കാലത്തെ ജീവിതത്തെ ഒതുക്കിപ്പറയാന്‍ ശ്രമിക്കുകയാണ് 'ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍. 29 വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ അത്ര സംഭവബഹുലമായതുകൊണ്ടല്ല വായനക്കാര്‍ ഈ പുസ്തകത്തെ ഹൃദയത്തോട് ചേര്‍ക്കാന്‍ പോകുന്നത്. യുവതലമുറയ്ക്ക് അനുകരിക്കാവുന്ന ഒരുപാട് നന്മകള്‍ ഈ യുവാവിനുണ്ട്. പ്രശസ്തിയുടെ ആകാശത്തേക്ക് അനുദിനം കുതിക്കുമ്പോഴും കാലുകള്‍ മണ്ണിലുറപ്പിച്ചുവെക്കാന്‍ ടൊവീനോ തോമസ് എന്ന കലാകാരന് കഴിയുന്നു.പുസ്തത്തിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ മാത്രം വളര്‍ന്നോ എന്ന് ടൊവീനോ സന്ദേഹിക്കുന്നുണ്ട്. പക്ഷേ ഒറ്റയിരുപ്പിന് വായിച്ചുപോകാവുന്ന ഈ പുസ്തകം തീര്‍ച്ചയായും വായനക്കാരുടെ ചിന്തയില്‍ ഒരുപാട് ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഒട്ടും അതിശയോക്തിയോ ഏച്ചുകെട്ടോ ഇല്ലാതെ ലളിതമായി, ഒരു സുഹൃത്തിനോടെന്ന പോലെയാണ് ടൊവീനോ സംസാരിക്കുന്നത്. 30 അധ്യായങ്ങളിലായി സമാഹരിച്ച പുസ്തകത്തിന് അവതാരിക കുറിച്ചത് എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാലാണ്. മധുപാലിന്റെ 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന പുതിയ സിനിമയിലെ നായകനായ ടൊവീനോയെ ആകെയുഴിയാന്‍ മധുപാലിന്റെ കുറിപ്പിന് കഴിയുന്നു.

 

''ടൊവീനോയെ പോലുള്ള ചെറുപ്പക്കാര്‍ ഉണ്ടാവുന്നു എന്നത് തന്നെയാണ് നമ്മുടെയൊക്കെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതീക്ഷയായി ഞാന്‍ കാണുന്നത്. ഇങ്ങനെ ഒരു ആക്ടര്‍ മലയാളസിനിമയ്ക്ക് എല്ലാ നിലയിലും ഒരു ഭാഗ്യമാണ്.'' കഥാകൃത്തും നോവലിസ്റ്റുമായ വി എച്ച് നിഷാദാണ് പുസ്തകത്തിന്റെ എഡിറ്റര്‍. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായി കവി ശൈലനും ഇന്‍സൈറ്റ് പബ്ലിക്കയുടെ സാരഥി സുമേഷും പുസ്തകത്തിന്റെ പിന്നണിയിലുണ്ട്. 


'ഒരു കുഞ്ഞു പ്രേക്ഷകന്‍' എന്ന ആദ്യ അധ്യായത്തില്‍ കുട്ടിക്കാലത്തെ സിനിമാ ഓര്‍മ്മകളാണ് പങ്കുവെക്കുന്നത്. ''കുട്ടിക്കാലത്തു തന്നെ സിനിമ ജീവിതത്തിലേക്ക് നിശബ്ദമായി കടന്നുവന്നിരുന്നു. അപ്പനും അമ്മയും ചേട്ടനും ചേച്ചിയും അടങ്ങുന്ന ഞങ്ങളുടെ കൊച്ചുകുടുംബത്തിന്റെ ഇടയ്ക്കുള്ള സന്തോഷങ്ങള്‍ അവധിക്കാലത്തുള്ള ചില സിനിമാ തിയറ്റര്‍ യാത്രകളായിരുന്നു.'' ഇരിങ്ങാലക്കുടയിലെ സിനിമാ ഓര്‍മ്മകളാണ് ഈ അധ്യായം നിറയെ. സിനിമാ ഷൂട്ടിങ് കാണാന്‍ പോയ ഓര്‍മ്മകളും ടൊവീനോ പങ്കുവെക്കുന്നുണ്ട്.


ഫാന്‍സ് അസോസിയേഷനെ കുറിച്ചുതന്നെ രണ്ട് അധ്യായങ്ങള്‍ പുസ്തകത്തില്‍ ഉണ്ട്. ഫാന്‍സുകാരുടെ നെഗറ്റീവ് മാത്രം പൊതുവേ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതിന്റെ പോസിറ്റീവ് വശമാണ് ടൊവീനോ പറയുന്നത്. നടന്‍മാര്‍ക്കോ നടിമാര്‍ക്കോ വേണ്ടിയല്ല. മറിച്ച് സിനിമകള്‍ക്കാണ് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാകേണ്ടത് എന്ന ഏറെ തെളിച്ചമുള്ള വാദമാണ് ടൊവീനോ മുന്നോട്ടുവെക്കുന്നത്. 


ബാലരമ, ബാലഭൂമി, പൂമ്പാറ്റ എന്നിവയിലൂടെ വായന ശീലമാക്കിയ ടൊവീനോ എംടി, ബഷീര്‍, ഒ വി വിജയന്‍, വേളൂര്‍ കൃഷ്ണന്‍കുട്ടി... തുടങ്ങിയവരിലൂടെ ആ ലോകം വിപുലമാക്കി. കോയമ്പത്തൂരിലെ വാടകവീട്ടില്‍ നിന്നും കിട്ടിയ 'ഖസാക്കിന്റെ ഇതിഹാസം' ചെലുത്തിയ സ്വാധീനം ഏറെയാണ്.  പ്രണയത്തിന്റെ ലഹരിയെയും ഒരു കാമുകഭാവത്തില്‍ പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്. 3 ലക്ഷത്തില്‍പരം വര്‍ഷത്തെ പഴക്കമുള്ള മനുഷ്യകുലത്തിന് രണ്ടരലക്ഷം വര്‍ഷത്തോളം മതമില്ലായിരുന്നു,   എന്നിട്ടും മനുഷ്യന്‍ സുഖമായി ജീവിച്ചിരുന്നില്ലേ എന്ന് ചോദിക്കുന്ന ടൊവീനോ മനുഷ്യത്വത്തെ ഒരു മതമായും സഹജീവി സ്നേഹത്തെ രാഷ്ട്രീയ വിശ്വാസമായും കണ്ടാല്‍ എല്ലാം സിംപിളാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. എല്ലാവരുടെ ഉള്ളിലും നന്മയുടെ ഒരു സിസ്റ്റമുണ്ടെന്നും ഇന്‍ബില്‍റ്റായ ആ സിസ്റ്റത്തെ ഉണര്‍ത്തുകയാണ് വേണ്ടതെന്നും പറഞ്ഞുവെച്ചുകൊണ്ടാണ് 'ഒരു (കു) സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകള്‍' അവസാനിപ്പിക്കുന്നത്.

tovino-thomas-writes-his-first-book

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES