Latest News

സങ്കടങ്ങളുടെയും പരിഹാസ്യത്തിന്റെയും ഒറ്റപെടലിന്റെയും വേദന അങ്ങേയറ്റം സഹിക്കേണ്ടി വന്ന നാലാ വര്‍ഷത്തെ എന്റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്;ഈ പണി നിര്‍ത്തി പോടാ എന്ന് പലരും പറയുന്നുണ്ട് തുറമുഖം തിയേറ്റററിലെത്തുമ്പോള്‍ പ്രതികരണവുമായി തുറമുഖം നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട്

Malayalilife
 സങ്കടങ്ങളുടെയും പരിഹാസ്യത്തിന്റെയും ഒറ്റപെടലിന്റെയും വേദന അങ്ങേയറ്റം സഹിക്കേണ്ടി വന്ന നാലാ വര്‍ഷത്തെ എന്റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്;ഈ പണി നിര്‍ത്തി പോടാ എന്ന് പലരും പറയുന്നുണ്ട് തുറമുഖം തിയേറ്റററിലെത്തുമ്പോള്‍ പ്രതികരണവുമായി തുറമുഖം നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട്

തുറമുഖം സിനിമയുടെ നിര്‍മാതാവിനെതിരായ നടന്‍ നിവിന്‍ 
പോളിയുടെ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട്.സിനിമയുടെ റിലീസ് പലതവണ നീട്ടി വയ്ക്കാന്‍ കാരണം ചിത്രത്തിന്റെ നിര്‍മ്മാതാവ് ആണെന്ന് കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റില്‍ നിവിന്‍ പോളി തുറന്നു പറഞ്ഞിരുന്നു. ഒരുപാട് നിയമകുരുക്കുകള്‍ അഴിച്ചെടുത്താണ് സിനിമ റിലീസ് ചെയ്യുന്നതെന്ന് ലിസ്റ്റിന്‍ സ്റ്റീഫനും പ്രതികരിച്ചിരുന്നു. ഈ വാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സുകുമാര്‍ തെക്കേപ്പാട്ട്. താന്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ചാണ് സുകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സുകുമാര്‍ തെക്കേപ്പാട്ടിന്റെ കുറിപ്പ്:

തുറമുഖം സിനിമ നിങ്ങള്‍ക്കറിയാവുന്നതു പോലെ ഇന്ന് നിങ്ങള്‍ക്ക് മുമ്പിലെത്തുകയാണ്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. എല്ലാവരും തിയേറ്ററില്‍ തന്നെ പോയി സിനിമ കാണുമെന്ന് പ്രത്യാശിക്കുന്നു. രാജീവേട്ടന്‍ മികച്ചതായി ചെയ്ത ഒരു ചലച്ചിത്ര കാവ്യമാണ് തുറമുഖം എന്നാണ് എന്റെ പക്ഷം. അതുപോലെ സങ്കടങ്ങളുടെയും പരിഹാസങ്ങളുടെയും ഒറ്റപെടലിന്റെയും വേദന അങ്ങേയറ്റം ഞാന്‍ കഴിഞ്ഞ നാലു വര്‍ഷം സഹിക്കേണ്ടി വന്ന എന്റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്.

പല പ്രാവശ്യം സിനിമ റിലീസിന് തയ്യാറെടുത്തെങ്കിലും നടപടിയായില്ല, കാരണം ഇതില്‍ സ്ഥാപിത താല്‍പര്യക്കാരായ ചിലര്‍ ഉണ്ടായിരുന്നു എന്നും അവര്‍ അതിന് അപ്പോഴെല്ലാം ബോധപൂര്‍വ്വം തടസ്സം നിന്നു എന്ന് തന്നെ പറയേണ്ടിവരും. ഞാന്‍ ആര്‍ജ്ജിച്ച ജീവിതത്തിന്റെ മാന്യത കൊണ്ട് ഇപ്പോള്‍ ആരുടെയും പേരെടുത്ത് പറയുന്നില്ല. ഓരോ ഘട്ടത്തിലും ട്രെയ്ലറിന്റെയും ഫെയ്സ്ബുക്ക് പോസ്റ്റുകളുടെയും താഴെ തനിക്ക് സിനിമ നിര്‍മ്മിക്കാനും അതും വിതരണം ചെയ്യാനും പറ്റില്ലെങ്കില്‍ ഈ പണി നിര്‍ത്തി പോടാ എന്ന് പല തരം ഭാഷകളില്‍ പറഞ്ഞവരുണ്ട്. എല്ലാരോടും എനിക്ക് നന്ദി മാത്രമേയുള്ളൂ.

എന്റെ ജീവിതം അടിമുടി സിനിമയാണ്. സിനിമ സ്വപ്നം കണ്ടുറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്ത ഒരു ജീവിതമുണ്ട്. മദ്രാസില്‍ കിടന്നുറങ്ങാന്‍ ഇടമില്ലാത്ത കാലത്ത് സിനിമാമോഹങ്ങളുമായി നടന്നൊരു കാലം. എണ്ണയടിക്കാന്‍ പോലും പൈസയില്ലാതെ പഴയൊരു സ്‌പ്ലെണ്ടര്‍ ബൈക്കുമായി സിനിമയുടെ എക്സിക്യൂട്ടീവ് ആയി നടന്നൊരു കാലമുണ്ട്. അങ്ങനെ തുടങ്ങിയതാണിത്. സിനിമയില്‍ ഞാന്‍ പരമാവധി ആളുകളെ സഹായിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പലപ്പോഴും ഒന്നും നേടിയിട്ടുമില്ല. അതേസമയം ധാരാളം പഴികള്‍ മാത്രം കിട്ടിയിട്ടുമുണ്ട്. തുറമുഖം പോലൊരു സിനിമ ചെയ്യാന്‍ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം, ചിലപ്പോള്‍ പലര്‍ക്കും കൊടുക്കാനുള്ള പൈസ കൊടുക്കാന്‍ ആവാത്ത സാഹചര്യത്തില്‍ ചില ചെറിയ കള്ളങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം, പലരുടെയും പക്കല്‍ നിന്ന് കടം വാങ്ങിയിട്ടുണ്ടാകാം. എല്ലാം സമ്മതിക്കുന്നു. ഇതെല്ലാം സിനിമ എന്ന മേഖലയോടുള്ള പ്രണയം കൊണ്ടാണ്.

വേദനയുടെ വല്ലാത്ത തീച്ചൂളയില്‍ നിന്ന് കാലും കൈയ്യും വെന്തുരുകുമ്പോഴും, മനസ്സ് വല്ലാതെ വ്രണപ്പെട്ടപ്പോഴും കൂടെ നിന്ന, ചേര്‍ത്തുപിടിച്ച അനേകം പേരുണ്ട്. പേരെടുത്ത് പറയുന്നില്ല. അവരോട് നന്ദി പറയാന്‍ ഭാഷകളില്ല, അവരോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. കടപ്പാടുണ്ട് പ്രേക്ഷകരായ നിങ്ങളോടും. സിനിമയില്‍ തന്നെ ഉണ്ടാകും മരണം വരെയും. കാരണം ഏറെ പ്രണയിച്ചുപോയി സിനിമയെ. എല്ലാവരും സിനിമ കാണുമെന്ന പ്രതീക്ഷയോടെ. തുറമുഖത്തിന് വേണ്ടി, രാജീവേട്ടന് വേണ്ടി സുകുമാര്‍ തെക്കേപ്പാട്ട്.


രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് റിലീസ് ചെയ്യുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് സിനിമയുടെ പ്രധാന പ്രമേയം. ചിത്രത്തില്‍ മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്.

നിവിന്‍ പോളി, ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠ രാജന്‍, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍. രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍ - ബി. അജിത്കുമാര്‍, കലാസംവിധാനം - ഗോകുല്‍ ദാസ്, സംഗീതം - ഷഹബാസ് അമന്‍ & കെ തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി സിനിമാസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മ്മാതാവാണ്. എഡിറ്റിങ് -ബി അജിത്കുമാര്‍, കലാസംവിധാനം -ഗോകുല്‍ ദാസ്, സംഗീതം -കെ ഷഹബാസ് അമന്‍. ഡിസൈന്‍ - ഓള്‍ഡ്മങ്ക്‌സ്, ഡിസ്ട്രിബൂഷന്‍ ലീഡ് - ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രൊമോഷന്‍ - അനൂപ് സുന്ദരന്‍, പി ആര്‍ ഓ- എ എസ് ദിനേശ്, ആതിര, മാര്‍ക്കറ്റിങ് പ്ലാന്‍ - ബിനു ബ്രിങ്‌ഫോര്‍ത്ത്.

 

sukumar thekkepat post ABOUT thuramukham Release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES