Latest News

പരസ്യമായി തളര്‍ന്നു വീഴരുതെന്ന് മനസ്സില്‍ എത്ര കരുതിയിട്ടും കുഴഞ്ഞുവീണു; ചങ്ക് ചലനമറ്റ് കിടക്കുന്നത് കാണലത്ര എളുപ്പമല്ല;അനിലേട്ടന്‍ പോയിട്ട് അഞ്ച് വര്‍ഷം'; വൈകാരിക കുറിപ്പുമായി ശൈലജ പി.അംബു

Malayalilife
 പരസ്യമായി തളര്‍ന്നു വീഴരുതെന്ന് മനസ്സില്‍ എത്ര കരുതിയിട്ടും കുഴഞ്ഞുവീണു; ചങ്ക് ചലനമറ്റ് കിടക്കുന്നത് കാണലത്ര എളുപ്പമല്ല;അനിലേട്ടന്‍ പോയിട്ട് അഞ്ച് വര്‍ഷം'; വൈകാരിക കുറിപ്പുമായി ശൈലജ പി.അംബു

നടന്‍ അനില്‍ നെടുമങ്ങാടിന്റെ അഞ്ചാം ചരമവാര്‍ഷികത്തില്‍ ഹൃദയസ്പര്‍ശിയായ അനുസ്മരണക്കുറിപ്പുമായി നടി ശൈലജ പി. അംബു. അഞ്ചു വര്‍ഷം മുന്‍പ് ഒരു ക്രിസ്മസ് ദിനത്തില്‍ തൊടുപുഴയിലെ മലങ്കര ജലാശയത്തില്‍ മുങ്ങിമരിച്ച അനിലിന്റെ ഓര്‍മ്മകള്‍ ശൈലജ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. അദ്ദേഹവുമായുള്ള ഗാഢമായ സൗഹൃദത്തെക്കുറിച്ചും മരണം വരുത്തിവെച്ച ആഘാതത്തെക്കുറിച്ചും ശൈലജ കുറിപ്പില്‍ മനസ്സു തുറന്നു. അനിലേട്ടന്‍ പോയിട്ട് ഇന്നലെ അഞ്ച് വര്‍ഷമായെന്നും, പലരും ഫേസ്ബുക്കില്‍ ഓര്‍മ്മിപ്പിച്ചെങ്കിലും മനഃപൂര്‍വ്വം ഒന്നും എഴുതാതിരുന്നെന്നും ശൈലജ പറയുന്നു. എന്നാല്‍, ഹൃദയം വല്ലാതെ വിങ്ങുന്നതിനാല്‍ പഴയൊരു എഴുത്ത് വീണ്ടും ഇവിടെ പങ്കുവെക്കുകയാണെന്നും അവര്‍ കുറിച്ചു.

ശൈലജയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം:

അനിലേട്ടന്‍ പോയിട്ട് ഇന്നലെ അഞ്ച് വര്‍ഷമായി. പലരും എഫ്ബിയില്‍ ഓര്‍മ്മപ്പെടുത്തി. ഞാന്‍ മനപൂര്‍വ്വം ഒന്നും എഴുതിയില്ല. വല്ലാതെ വിങ്ങുന്നു. പഴയ ഒരെഴുത്ത്. ഇവിടെ പിന്നെയും... 'എടേ ദീപാ ... എടേ ജ്യോതിഷേ' എന്ന വിളിയുമായി ഒരു മാസ് എന്‍ട്രി. ഒത്ത പൊക്കവും വണ്ണവും! ചുരുണ്ട തലമുടി... ഗോതമ്പിനെ നിറം. വൗ... മുന്നില്‍ നില്‍ക്കുന്നത് കൈരളി ചാനലില്‍ ജുറാസിക് വേള്‍ഡിന്റെ അവതാരകന്‍ ചേട്ടന്‍. യുവകോമളന്‍! അനിലേട്ടന്‍ വന്നപ്പോള്‍ തന്നെ 'അഭിനയ'യില്‍ മൊത്തം ഒരു സീന്‍ ചെയ്ഞ്ച്. പൊട്ടിച്ചിരി, അട്ടഹാസം, ബഹളം, കോനയടി. ദീപന്‍, ജ്യോതിഷ്, അനില്‍ ഇവര്‍ മൂന്നുപേര്‍ക്കും പറയുവാന്‍ ഒരുമിച്ച് അനുഭവിച്ച സ്‌കൂള്‍ ഓഫ് ഡ്രാമയിലെ കുറെ നാടക കഥകള്‍ . സഹപാഠികളുടെ അനുഭവങ്ങളും ട്രോളുകളും തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്നു. കേള്‍വിക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. ആര്‍ക്കും ഇടയില്‍ എഴുന്നേറ്റ് പോകാന്‍ തോന്നില്ല. അത്ര മനോഹരമാണ് അവരുടെ കഥ പറച്ചില്‍. അനിലേട്ടന്‍ കോന അടിയുടെ ആശാനാണ്. നമ്മള്‍ ചിരിച്ച് ഊപ്പാട് വരും. പെട്ടെന്ന് സൗഹൃദം സ്ഥാപിച്ചു കളയും. നമ്മള്‍ പറയാതെ തന്നെ നമ്മുടെ മനസ്സില്‍ കയറി ഇരിക്കും. അങ്ങനെയാണ് അനില്‍ നെടുമങ്ങാട് .

'കമല' നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാംപില്‍ തുടങ്ങിയ ഞങ്ങളുടെ സൗഹൃദം പിന്നെ വിട്ടു പോയതേ ഇല്ല. സിദ്ധാര്‍ത്ഥ, മാക്ബത്ത്, സ്‌പൈനല്‍ കോഡ്, ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത് എന്നീ നാടകങ്ങളില്‍ ഞാനാ നടനെ തൊട്ടടുത്ത് കണ്ടു. പണത്തിനും പ്രശസ്തിക്കും മുകളില്‍ അദ്ദേഹം സൗഹൃദങ്ങള്‍ക്ക്, സ്‌നേഹത്തിന് വില നല്‍കിയിരുന്നതായി തോന്നിയിട്ടുണ്ട്. ഇത് എന്റെ മാത്രം അഭിപ്രായമല്ല. ജുബിത്ത് നമ്രടത്ത് സംവിധാനം ചെയ്ത 'ആഭാസം' എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഏകദേശം ഒന്നര മാസത്തോളം ഞങ്ങള്‍ എന്നും കണ്ടു കൊണ്ടിരുന്നത്. അനിലേട്ടനും ഞാനും ഭാര്യയും ഭര്‍ത്താവും, എന്റെ മകള്‍ അലമേലു ഞങ്ങളുടെ മകളും. ഷൂട്ടിങ്ങിന്റെ 80 ശതമാനവും ബാംഗ്ലൂരിലായിരുന്നു. അവിടെ ശ്രീ ഇന്ദ്രന്‍സ് ചേട്ടനും അനിലേട്ടനും ഞാനും അടുത്തടുത്ത് മുറികളില്‍. ഞാന്‍ ഒരു കെറ്റില്‍ കയ്യില്‍ കരുതിയിരുന്നു. ഇന്ദ്രന്‍സ് ചേട്ടന് എന്നും കട്ടന്‍ ചായ ഇട്ടു കൊടുക്കും. അനിലേട്ടന് വല്ലപ്പോഴും . ഒരു ദിവസം കട്ടന്‍ചായയും ആയി ഞാന്‍ അനിലേട്ടനെ മുറിയുടെ മുമ്പില്‍ എത്തി. കതക് ചാരിയിട്ടേയുള്ളൂ. അനിലേട്ടാ എന്ന് വിളിച്ച് ഞാന്‍ കൂളായി അകത്തേക്ക് പോയി. 'എടേയ് എനിക്ക് കട്ടന്‍ചായ ഒന്നും നിര്‍ബന്ധമില്ല ടേയ്'. 'ഷൈലു നിനക്കെന്റെ റൂമിലോട്ടു വരാന്‍ പേടിയില്ലേ ? എനിക്ക് നിഷ്‌കളങ്കമായ ആ ചോദ്യം കേട്ട് ചിരി വന്നു.'എത്ര വര്‍ഷമായി എനിക്ക് അറിയാം അനിലേട്ടാ നിങ്ങളെ. ഞാന്‍ എന്തിനു പേടിക്കണം ?'. 'അതുമതിയെടേ..എന്റെ കൂടെ നാടകം കളിച്ച നീയും, കനിയും സിജിയും ഒന്നും എന്നെപ്പറ്റി മീടൂ പറയൂല്ല.' ഷൂട്ടിങ് ഇല്ലാത്ത ഒരു ദിവസം ഞങ്ങളൊരുമിച്ച് മാര്‍ക്കറ്റില്‍ പോയി.

മോള്‍ക്ക് ഉടുപ്പ് വാങ്ങി. കുറേ മാലയും, കമ്മലുകളും വാങ്ങി. ഒരേ പോലത്തെ മാല അനിലേട്ടന്‍ രണ്ടെണ്ണം വാങ്ങി. ഒന്ന് എന്റെ മോള്‍ടെ കഴുത്തിലിട്ട് കൊടുത്തു. ഒന്നവളുടെ കൈയ്യില്‍ കൊടുത്തു. 'മോളിത് സൂക്ഷിച്ചുവയ്ക്കണം. എന്റെ മോളേയും കൊണ്ട് മാമന്‍ വീട്ടില്‍ വരാം. അവിടുന്ന് രണ്ടുപേര്‍ക്കും ഒരുപോലെ മാലയിട്ട് മാനവീയത്തില്‍ പോകാം'. അനിലേട്ടന്‍ മോളെയും കൂട്ടി വന്നു. വീട്ടിലിരുന്ന് ഒരുപാട് നേരം എന്റെ അമ്മയോടും കിഷോറിനോടും വര്‍ത്തമാനം പറഞ്ഞു. രണ്ടു കുഞ്ഞു സുന്ദരികളും ഒരുപോലെ മാലയിട്ട് മാനവീയത്തില്‍ പോയി .പിന്നീടൊരിക്കല്‍ വാട്‌സാപ്പില്‍ വോയിസ് മെസ്സേജ് വന്നു.

'ഷൈലു ...നീയും കിഷോറും തമ്മിലുള്ള പ്രശ്‌നം എന്താണെന്ന് എനിക്കറിയില്ല. അറിയണ്ട. പക്ഷേ, നീ മോളെ , അവന് കാണണം എന്ന് പറഞ്ഞാല്‍, കാണിക്കണം.' കാണിക്കാം ചേട്ടാ ... ഞാന്‍ മറുപടി എഴുതി. നിരന്തരമുള്ള കാഴ്ചകളോ ഫോണ്‍വിളികളോ ഇല്ലെങ്കിലും വളരെ ഊഷ്മളമായ ഒരു ബന്ധം. കാണുമ്പോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാന്‍ പറ്റുന്ന ഒരാള്‍. മനുഷ്യര്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സുരക്ഷിതമായ സൗഹൃദങ്ങള്‍ ഉണ്ടാകുന്നത് ചെറിയ കാര്യമല്ല. അങ്ങനെ ഒന്നാണത്.

അയ്യപ്പനും കോശിയും കണ്ടിറങ്ങിയപ്പോള്‍ ഞാന്‍ വിളിച്ചു. ഇടുക്കിയിലെ ഷൂട്ട് കഴിഞ്ഞ് വണ്ടിയോടിച്ചു വരികയാണ് തിരുവനന്തപുരത്തേക്ക്.. ആ കഥാപാത്രത്തെ പറ്റി ഒരുപാട് സംസാരിച്ചു. എന്റെ പുകഴ്ത്തലുകളെ 'ഇതൊക്കെ എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുമെടേ ഷൈലു . നീ എന്നെ ഇങ്ങനെ പുകഴ്ത്താതെ എന്ന് ട്രോളി.. കൂടെ അനില്‍ നെടുമങ്ങാട് ഒരു നല്ല നടന്‍ ആണല്ലേ എന്ന് സ്വന്തമായും ഒന്ന് ട്രോളി. എനിക്ക് കാന്തി എന്ന സിനിമയിലെ അഭിനയത്തിന് അമേരിക്കന്‍ ബോസ്റ്റണ്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയപ്പോള്‍, വിളിച്ചു അഭിനന്ദിച്ചു. നീയും മുന്‍നിര നടിയാകുന്നു പിന്നെയും ട്രോളി. എന്നോട് പിണക്കം ഉള്ള ഞങ്ങളുടെ ഒരു സുഹൃത്ത് അഭിപ്രായ വ്യത്യാസത്തോടെ എനിക്ക് കിട്ടിയ അവാര്‍ഡിന് എഫ്ബിയില്‍ ആശംസ പറഞ്ഞിരുന്നു. അനിലേട്ടന്‍ അതിനു താഴെ കമന്റ് ചെയ്തു. അഭിപ്രായ വ്യത്യാസം ഒക്കെ വേറെ. അവള്‍ നല്ല നടിയാണെങ്കില്‍ നല്ലതാണെന്ന് പറയണം. പിന്നെ മെസ്സഞ്ചറില്‍ എനിക്കു വോയിസ് അയച്ചു. അഭിപ്രായ വ്യത്യാസം ഒന്നും ഇങ്ങനെയൊരു അവാര്‍ഡ് കിട്ടുമ്പോള്‍ പബ്ലിക് പ്ലാറ്റ്‌ഫോമില്‍ പറയാന്‍ പാടില്ല ഷൈലു. ഞാന്‍ അവനും വോയ്‌സ് അയച്ചിട്ടുണ്ട്. അവന്‍ ചെയ്തത് ശരിയായില്ല എന്ന് . രണ്ടുപേരുടെ പ്രശ്‌നങ്ങള്‍ക്കിടയില്‍ അങ്ങോട്ടുപോയി തലയിട്ട് നമ്മള്‍ ബുദ്ധിമുട്ടിലാവണ്ട എന്നാണ് പലരും കരുതുക. പക്ഷേ, ചേട്ടന്‍ അങ്ങനെ ആയിരുന്നില്ല. സൗഹൃദങ്ങളില്‍ അദ്ദേഹം അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തി.

കോള്‍ഡ് കേസില്‍ എന്നോടൊപ്പം അനിലേട്ടന്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ സന്തോഷിച്ചു. പാര്‍വതി ചേച്ചിയും, ബിലാസേട്ടനും അനിലേട്ടനും . ആഹാ നാടക സൗഹൃദം. ഒരേ സിനിമയില്‍ ... മെസ്സഞ്ചറില്‍ വോയ്‌സ് വന്നു. 'ഷൈലു ഈ സിനിമയില്‍ നമുക്ക് കോംബിനേഷന്‍ സീന്‍ ഇല്ലെടെ .നമ്മള്‍ ഇനിയും ഒരുമിച്ചു നായികാനായകന്മാരായി അഭിനയിക്കും. '2020 ഡിസംബര്‍ 25 ന് വൈകിട്ട് ശ്രീകണ്ഠന്റെ ഫോണ്‍ വിളിയാണ് ആദ്യം വരുന്നത്. അവന്‍ മാതൃഭൂമി പത്രത്തിന്റെ റിപ്പോര്‍ട്ടറാണ്.' എടീ അനിലേട്ടന് ആക്‌സിഡന്റ് പറ്റീന്ന് കേള്‍ക്കുന്നു. നീ അറിഞ്ഞോ? ഒന്ന് തിരക്കെടീ'. കാറ് എവിടെയെങ്കിലും കൊണ്ടുപോയി ചെറുതായി ഒന്ന് ഇടിച്ചുകാണും അത്രയേ ഞാന്‍ കരുതിയുള്ളൂ. ഞാന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു. 'അയ്യോ ..ഇല്ലെടാ എനിക്ക് വയ്യ ഞാന്‍ തിരക്കത്തില്ല'.

ടി വി ഇട്ടപ്പോള്‍ ചിരിക്കുന്ന മുഖവും മരണവാര്‍ത്തയും. ഏതൊക്കെയോ സിനിമാതാരങ്ങള്‍ അനുശോചനം പറയുന്നു. ഞാന്‍ ടിവി മ്യൂട്ട് ചെയ്തു. ഞാന്‍ വീട്ടില്‍ ഒറ്റയ്ക്ക് ആയിരുന്നു. ആദ്യം വിളിച്ചത് സുഹൃത്ത് അജിത്തേട്ടനെ ആണ് . 'അനിലേട്ടന്‍ പോയി.' അജിത്തേട്ടന്‍ ആദ്യം വിശ്വസിച്ചില്ല. ആര് ? അനില്‍ നെടുമങ്ങാട് - മങ്കയം ഡാമില്‍ ... നിലവിളി. മോളില്ലേ നിന്റെ കൂടെ ? ഞാന്‍ പറഞ്ഞു ഇല്ല. ഞങ്ങളങ്ങോട്ട് വരാം'. പിന്നെ വിളിച്ചത് ജ്യോതിഷേട്ടനെ ആണ്. എന്റെ നിലവിളിക്ക് മറുപടിയായി അങ്ങേത്തലയ്ക്കല്‍ മൗനം. ഞാന്‍ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ചേട്ടന്‍ ഫോണ്‍ കട്ട് ചെയ്തു.

പിന്നെ എന്റെ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. കിഷോര്‍, കനി , സുഭാഷേട്ടന്‍ , സാം, മൂര്‍ത്തിച്ചേട്ടന്‍, ബിലാസേട്ടന്‍, ശശിയേട്ടന്‍ , ഹരി ചേട്ടന്‍... ആരെക്കെയോ..അജിത്തേട്ടനും റ്റിജു ചേട്ടനും കാറുമായി വീട്ടില്‍ വന്നു. പാര്‍വതി ചേച്ചി വിളിച്ചു' ഷൈലജേ എവിടെ ? ഇങ്ങ് വരുന്നോ ?' അജിത്തേട്ടന്‍ പറഞ്ഞു. നിങ്ങള്‍ ഫ്രണ്ട്‌സ് എല്ലാവരും കൂടെ ഒരുമിച്ച് ഇരിക്കുന്നതാണ് നല്ലത്. അമ്പലമുക്കില്‍ വീടിനു മുമ്പില്‍ ബിലാസേട്ടന്‍ എന്നെ കാത്തു നിന്നു. തലേന്ന് രാത്രിയില്‍ ഞങ്ങള്‍ ഒരുപാട് നേരം അനിലേട്ടനെ പറ്റി പറഞ്ഞതാണ്. ആ തിരക്കുള്ള റോഡ് സൈഡ് ഞങ്ങള്‍ കെട്ടിപ്പിടിച്ച് ഉച്ചത്തില്‍ നിലവിളിച്ചു.

അജിത്തേട്ടന്‍ പറഞ്ഞു' ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നു'. 'ആള്‍ക്കാര്‍ ശ്രദ്ധിച്ചാല്‍ എനിക്ക് എന്താ അജിത്തേട്ടാ' എന്ന് ഞാന്‍ സാധാരണ ചോദിക്കാറുണ്ട് എങ്കിലും അന്ന് ഒന്നും മിണ്ടീല്ല. പാര്‍വ്വതി ചേച്ചീടെ വീട്ടില്‍ ജ്യോതിഷേട്ടനും , ഭാര്യ സുനലയും , ഗോപീകൃഷ്ണനും ഉണ്ടായിരുന്നു. ഞങ്ങളൊരുമിച്ച് വഴിയില്‍ നിന്നും കരകുളം അജയന്‍ ചേട്ടനേയും കൂട്ടി അനിലേട്ടന്റെ വീട്ടില്‍ പോയി. അമ്മയെ കണ്ട് ജ്യോതിഷേട്ടന്‍ അപ്പോള്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. തിരികെ പ്രേംജിത്തിന്റെ കാറില്‍ ഞാന്‍ എന്റെ അമ്മയുടെ വീട്ടില്‍ വന്നു. എല്ലാവരെയും പോലെ ഞാനും ഉറങ്ങിയില്ല. കിടന്നതേ ഇല്ല. മൂര്‍ത്തി ചേട്ടന്റെ ഫോണ്‍ സംഭാഷണം ഓര്‍മ്മവന്നു.. 'മക്കളെ നീ തളര്‍ന്നു പോവല്ലേ... നിനക്ക് അനിലിന് വേണ്ടി ചെയ്യാന്‍ എന്തെങ്കിലും കൂടെ കാണും ആലോചിക്ക്'. പെട്ടെന്ന് തോന്നി അനിലേട്ടന്റെ ശരീരം പൊതുദര്‍ശനത്തിന് വയ്ക്കണം. വെറുതേ പോകേണ്ട ആളല്ല. അതിരാവിലെ പാര്‍വതി ചേച്ചിയെ വിളിച്ച് കാര്യം പറഞ്ഞു. വേണു ചേട്ടനോട് ചോദിച്ച് നോക്കാം. ഞാന്‍ വേണു ചേട്ടനെ വിളിച്ചു. 'നമുക്ക് ചെയ്യണം ശൈലജ. വീട്ടുകാരുടെ സമ്മതം ചോദിക്കണം'. ചേട്ടാ ഞാന്‍ അത് തിരക്കി പറയാം. അപ്പോള്‍ തന്നെ ഞാന്‍ എന്റെ അനിയന്റെ ഒപ്പം അനിലേട്ടന്റെ വീട്ടില്‍ പോയി . അനിലേട്ടന്റെ ചേട്ടനോടും ചേട്ടത്തിയോടും സംസാരിച്ചു. അനുവാദം വാങ്ങി.

ഭാരത് ഭവന്റെ സഹകരണത്തോടെ തൈക്കാട്, ഭാരത് ഭവന്റെ അങ്കണത്തില്‍ പൊതുദര്‍ശനത്തിനുള്ള ഏര്‍പ്പാടുകള്‍ വേണു ചേട്ടനും പാര്‍വതി ചേച്ചിയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബോഡി പെട്ടെന്ന് വിട്ടുകിട്ടാനുള്ള നടപടികള്‍ ചെയ്യുന്നുണ്ടായിരുന്നു. കോട്ടയത്ത് അംബി നീനാസമുണ്ട്. തൃശൂരില്‍ നിന്നും പ്രതാപേട്ടനും , മല്ലുവും എത്തിയിട്ടുണ്ട്. അംബി അപ്പപ്പോള്‍ കാര്യങ്ങള്‍ വിളിച്ചറിയിച്ചു കൊണ്ടിരുന്നു.ഭാരത് ഭവനില്‍ ശ്രീ പ്രമോദ് പയ്യന്നൂരും വേണു ചേട്ടനും , കരമന ഹരി ചേട്ടനും,പാര്‍വതി ചേച്ചിയും ജ്യോതിഷേട്ടനും ... മറ്റ് നിരവധി സുഹൃത്തുക്കള്‍. അനിലേട്ടന് കിടക്കുവാന്‍ ഉള്ളിടത്ത് പൂക്കള്‍ കൊണ്ട് അലങ്കരിക്കുവാന്‍ ഞാന്‍ കൂടെ കൂടി. (അനിലേട്ടന്‍ ഇനി ഇല്ല എന്ന് മനസ്സിനെ ബോധ്യപ്പെടുത്തുവാനുള്ള ഒരു ശ്രമം) പാര്‍വതി ചേച്ചിയും, കരമന ഹരി ചേട്ടനും എല്ലാത്തിനും മേല്‍നോട്ടം വഹിച്ച ഓടി നടക്കുന്നുണ്ടായിരുന്നു. ആറര കഴിഞ്ഞപ്പോള്‍ ആംബുലന്‍സിന്റെ ഹോണടി . വേണു ചേട്ടന്റെ കൈയ്യില്‍ ഞാന്‍ ഇറുക്കി പിടിച്ചു. അനിലേട്ടന്റെ ജീവന്‍ തുടിക്കുന്ന ഫോട്ടോ പതിപ്പിച്ച വണ്ടി അടുത്ത് വന്നു.

'വേണു ചേട്ടാ.. സത്യമായും അനിലേട്ടനിനി ഇല്ല അല്ലേ ?' വേണു ചേട്ടന്‍ എന്റെ തോളില്‍ കൈ വെച്ച് ചേര്‍ത്തു നിര്‍ത്തി. ഓരോരുത്തരായി അനിലേട്ടനെ കണ്ടു. സാമിന്റെ ഭാര്യ രേഷ്മയും, എന്റെ മോള്‍ അലമേലുവും എന്നെ താങ്ങി പിടിച്ചിരുന്നു. ജ്യോതിഷേട്ടന്‍ അനിലേട്ടനെ കണ്ടില്ല. ചങ്ക് ചലനമറ്റ് കിടക്കുന്നത് കാണലത്ര എളുപ്പമല്ല. ഷൂട്ടിങ് നിര്‍ത്തി വെച്ച് തൃശൂരില്‍ നിന്ന് ഓടി വന്ന സിജിക്ക് ചേട്ടനെ കാണാന്‍ പറ്റിയില്ല. അവള്‍ വന്നപ്പോഴേക്കും ശരീരം നെടുമങ്ങാടിന് കൊണ്ട് പോയിരുന്നു.ഭാരത് ഭവന് മുന്നിലെ റോഡിലെ ഫുഡ് പാത്തില്‍ അവള്‍ വീണു കിടന്നു കരഞ്ഞു. പരസ്യമായി തളര്‍ന്നു വീഴരുതെന്ന് ഞാന്‍ മനസ്സില്‍ എത്ര കരുതിയിട്ടും കുഴഞ്ഞുവീണു. അതുകൊണ്ടുതന്നെ അനിലേട്ടനൊപ്പം വീട്ടിലേക്ക് എന്നെ ആരും കൊണ്ടുപോയില്ല.

മണ്‍റോത്തുരുത്ത് ഒരു ഷൂട്ടിങ്ങിന്റെ ഭാഗമായി കായലിന്റെ ആഴമില്ലാത്ത ഒരിടത്തേക്ക് ഒന്നിറങ്ങേണ്ടി വന്നതൊഴിച്ചാല്‍ വെള്ളം കണ്ടാല്‍ കരയില്‍ കയറാത്ത ഞാന്‍ പിന്നെ ഇതുവരെ കടലിലോ പുഴയിലോ ഇറങ്ങിയില്ല. ഞാനീ പറഞ്ഞു വെച്ചത് ചേട്ടന്റെ കടലോളം ഉള്ള സൗഹൃദത്തിന്റെ ഒരു കുമ്പിള്‍ ജലമാണ്. ഇതൊക്കെ ഇത്ര ദീര്‍ഘമായി പറയാതിരിക്കാനും കഴിയും. പക്ഷേ, പറയാന്‍ ഒരു കാരണമുണ്ട്. 'അനില്‍ മരിച്ചപ്പോള്‍ ഷൈലജ അങ്ങനെ കരയരുതായിരുന്നു, ഇങ്ങനെ പോസ്റ്റ് ഇടരുതെന്ന് ഷൈലജയോട് പറയണം. പൊതുസ്ഥലത്തു നീ കുഴഞ്ഞുവീണത് ശരിയായില്ല. ഇങ്ങനെ പലതും ഞാന്‍ കേട്ടു.

ഹേ മനുഷ്യരെ...പൊതുവിടങ്ങളില്‍ ലിംഗ സമത്വം പറയുന്ന, മൈക്ക് കടിച്ചു തിന്നുന്ന, സ്‌നേഹത്തെപ്പറ്റി, കരുതലിനെ പറ്റി, ചേര്‍ത്തുനിര്‍ത്തലിനെപ്പറ്റി എഫ്ബിയില്‍ പറയുന്ന, ആരും അറിയില്ലെങ്കില്‍ എന്ത് നെറികേടും കാണിക്കുന്ന കള്ളന്‍ പവിത്രന്‍മാരെ .... വിശുദ്ധ മാലാഖമാരെ ...സ്ത്രീപുരുഷ സൗഹൃദങ്ങള്‍ക്ക് നിങ്ങള്‍ കൊടുത്തിരിക്കുന്ന അളവുകോല്‍ ഉണ്ടല്ലോ... നിങ്ങള്‍ കരുതുന്നത് പോലെ അത് കേവലം ലിംഗത്തിന്റെ നീളം അല്ല

shylaja Ambu emotional note

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES