മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത രണ്ട് താരദമ്പതികളാണ് സായ് കുമാറും ബിന്ദു പണിക്കരും നായകനായും വില്ലനായിട്ടും കോമേഡിയനായിട്ടും തനിക്ക് കിട്ടുന്ന ഏത് കഥാപാത്രത്തെയും അനശ്വരമാക്കുന്ന നടനും ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന നടി ബിന്ദു പണിക്കരും സിനിമ ദ ക്യുവിന് നല്കിയ അഭിമുഖത്തില്‍ തങ്ങളുടെ ചെറുപ്പകാല വിശേഷങ്ങളും സിനിമയിലേക്കുള്ള വരാനുണ്ടായ സാഹചര്യവും ഒക്കെ പങ്ക് വച്ചിരിക്കുകയാണ്.
കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഒറ്റ മകനായിരുന്നുവെങ്കിലും അച്ഛന്റെ സ്വത്തുക്കള്‍ ഒന്നും താന്‍ സ്വീകരിച്ചിട്ടില്ലെന്ന് സായ് കുമാര്‍ പറയുന്നു. തനിക്ക് ഇന്ന് ഉള്ളതെല്ലാം സ്വന്തമായി സമ്പാദിച്ചതാണെന്നും ഇപ്പോള്‍ ഫ്‌ളാറ്റിലാണ് താമസമെങ്കിലും തങ്ങള്‍ക്കിഷ്ടം വീട് തന്നെയാണെന്നും ഇരുവരും പങ്ക് വക്കുന്നു.
കളമശ്ശേരിയിലെ ഗ്ലാസ് ഫാക്ടറിയ്ക്ക് അടുത്തുള്ള വില്ലയിലായിരുന്നു ബിന്ദു പണിക്കരും മകളും അമ്മയും ആന്റിയും സായ്കുമാറും ഒക്കെ താമസിച്ചിരുന്നത്. ആ വില്ലയുടെ കോമ്പൗണ്ടില്‍ തന്നെ എട്ടു സെന്റ് സ്ഥലം വാങ്ങാനും തീരുമാനിച്ചിരുന്നു. അതിനിടെയാണ് പ്രളയം സംഭവിച്ചതും ആ വീട് മുഴുവന്‍ മുങ്ങിപ്പോയതും. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ആ ദിവസത്തെക്കുറിച്ചും ഇവര്‍ ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്
ഏക മകനാണെങ്കിലും കൊട്ടാരക്കരയില്‍ തറവാടു അടക്കം തനിക്ക് ലഭിച്ചിട്ടില്ലെന്നും വേറൊരു പെങ്ങള്‍ക്കാണ് അത് കൊടുത്തത്. അച്ഛന്‍ എഴുതി വെച്ചതൊന്നുമായിരുന്നില്ല. അതേ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും സായ് കുമാര്‍ പറഞ്ഞ് തുടങ്ങുന്നു..ഒരു വഴിയില്‍ കൂടി തറവാട് അവരുടേതായി.
വേറെ ഏതെങ്കിലും രീതിയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ എന്നോട് പറഞ്ഞാല്‍ ഞാന്‍ എന്താണെന്ന് വെച്ചാല്‍ ചെയ്ത് തരാമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. പക്ഷെ എന്നോട് അവര്‍ ചോദിച്ചില്ല. അതിന് മുമ്പ് കൊടുത്തു. വേറെ ആര്‍ക്കോവാണ് കൊടുത്തത്.അമ്മ മരിക്കും മുമ്പ് കൊടുത്തിരുന്നു. അമ്മയും അറിഞ്ഞിരുന്നു. സ്വത്തുക്കള്‍ അച്ഛന്‍ മരിക്കും മുമ്പ് ആരുടേയും പേരില്‍ എഴുതി വെച്ചിരുന്നില്ല. പക്ഷെ തറവാടിനോട് ചേര്‍ന്ന് മറ്റൊരു വീടുണ്ടായിരുന്നു. അത് അച്ഛന്‍ എന്റെ രണ്ടാമത്തെ സഹോദരിക്ക് കൊടുത്തിരുന്നു. തറവാടിന്റെ ഭാ?ഗമായി എനിക്കൊന്നും കിട്ടിയിട്ടില്ല. ആരുടെ ഭാ?ഗത്ത് നിന്നും ഒന്നും കിട്ടിയിട്ടില്ല. ഞാന്‍ ഒറ്റയ്ക്കുണ്ടാക്കി ഞാന്‍ തന്നെ ജീവിക്കുന്നു. അതൊരു സുഖമാണെന്നും നടന്‍ പറഞ്ഞു.
ആരോടും ഉത്തരം പറയേണ്ടതില്ല. എനിക്ക് സഹോദരിമാരുമായൊന്നും പ്രശ്‌നമില്ല. അവര്‍ക്ക് എന്താണ് പ്രശ്‌നമെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്ന പ്രശ്‌നം മാത്രമെയുള്ളു. ഒരു സമയത്ത് ഞങ്ങള്‍ എല്ലാവരും വളരെ സന്തോഷത്തില്‍ കഴിഞ്ഞിരുന്നതാണ്. പിന്നീട് അവര്‍ ഇങ്ങോട്ട് വരുന്നത് കുറഞ്ഞു. ബിന്ദുവിനെ കല്യാണം കഴിച്ചതിലെ പ്രശ്‌നമാണെങ്കില്‍ അവളുണ്ടാക്കിയ ദോശയും തിന്ന് പന്ത്രണ്ട് മണിക്ക് ഞങ്ങളുടെ വീട്ടില്‍ അവര്‍ ഇരിക്കേണ്ട കാര്യമില്ലല്ലോ. കുട്ടികള്‍ അടക്കം എല്ലാവരും വരുമായിരുന്നു. മൂന്ന് മണിവരെയൊക്കെ അവര്‍ വീട്ടില്‍ ഉണ്ടാകുമായിരുന്നു എന്നും സായ് കുമാര്‍ പറഞ്ഞു. അമ്മയുമായുണ്ടായിരുന്ന അടുപ്പത്തെ കുറിച്ചും നടന്‍ സംസാരിച്ചു
എന്നെ നന്നായി കേട്ടിരുന്ന ഒരാള്‍ അമ്മയാണ്. പറയേണ്ട കാര്യം അമ്മ ഒറ്റ തവണയെ പറയൂ. ബിന്ദു ആഭരണങ്ങള്‍ അണിഞ്ഞ് നടക്കാത്തതില്‍ അമ്മയ്ക്ക് പരാതിയുണ്ടായിരുന്നു. ഞാന്‍ ബിന്ദുവിന് സ്വര്‍ണ്ണം വാങ്ങി കൊടുക്കാറിലെന്നാണ് അമ്മ കരുതിയിരുന്നത്. യഥാര്‍ത്ഥത്തില്‍ ആഭരണങ്ങള്‍ അണിഞ്ഞ് നടക്കുന്നതിനോട് അവള്‍ക്ക് താല്‍പര്യമില്ലാത്തതാണ്. അമ്മയും ഒരുങ്ങി നടക്കാന്‍ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു. ചന്ദനം തൊട്ടാല്‍ കാണാന്‍ പറ്റാത്ത തരത്തില്‍ നിറമായിരുന്നു അമ്മയ്ക്ക്. അച്ഛനേക്കാള്‍ അമ്മയെയായിരുന്നു എനിക്ക് ഇഷ്ടം. 92 വയസിലാണ് അമ്മ മരിച്ചത്. എന്റെ ഉയര്‍ച്ചയും ഞാന്‍ അനുഭവിച്ച പ്രശ്‌നങ്ങളും എല്ലാം അമ്മ കണ്ടു. പക്ഷെ മകനെന്ന രീതിയില്‍ അമ്മയ്ക്ക് ചെയ്ത് കൊടുക്കേണ്ട ചില കാര്യങ്ങള്‍ എനിക്ക് ചെയ്യാന്‍ പറ്റിയില്ല. മരണശേഷമാണെങ്കിലും. അച്ഛന് അടുത്ത് തന്നെ എന്നേയും അടക്കണമെന്ന് അമ്മ നിരന്തരം പറയുമായിരുന്നു. പക്ഷെ എന്റെ സഹോദരിമാര്‍ അമ്മയെ കൊല്ലത്ത് ഒരു ശമ്ശാനത്തില്‍ കൊണ്ടുപോയി അടക്കി. അത് വലിയൊരു വിഷയമാകേണ്ടെന്ന് കരുതി ഞാന്‍ അതില്‍ അധികം പ്രതികരിച്ചില്ല. മരിക്കും വരെ അമ്മ ചെരുപ്പിടില്ലായിരുന്നു. കാല്‍ ഭൂമിയില്‍ ചവിട്ടി നടക്കാനുള്ളതാണെന്നാണ് പറയാറ്. കുളി പോലും വളരെ ചിട്ടയോടെയായിരുന്നു. പഴയ കാല രീതിയിലായിരുന്നു.
അമ്മയും അച്ഛനും തമ്മില്‍ പൊട്ടിത്തെറികളുണ്ടായി കണ്ടിട്ടില്ല. ചെറിയ ചെറിയ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. അച്ഛന്‍ എനിക്ക് വല്ലപ്പോഴും മാത്രം കാണാന്‍ കിട്ടുന്നൊരാളായിരുന്നു. എപ്പോഴും അ?ദ്ദേഹത്തെ ചന്ദന പൗഡര്‍ മണക്കും. അതുകൊണ്ട് അച്ഛന്റെ വിയര്‍പ്പിന്റെ മണം അറിയില്ല. അച്ഛന്‍ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു. അതുകൊണ്ട് തന്നെ നസീര്‍ സാര്‍ അടക്കം എല്ലാവരും വീട്ടില്‍ വരുമായിരുന്നു. അമ്മയുടെ തക്കാളി തീയല്‍ നസീര്‍ സാറിന് പ്രിയപ്പെട്ടതായിരുന്നു. ആര് വീട്ടില്‍ വന്നാലും അച്ഛന് വിളമ്പുന്ന ഭക്ഷണം എല്ലാവര്‍ക്കും വിളമ്പണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഭക്ഷണം തികയ്ക്കാന്‍ അമ്മ പാട് പെടും.
സഹായിക്കാന്‍ ആളുകളുണ്ടെങ്കിലും ഭക്ഷണം താന്‍ തന്നെ തയ്യാറാക്കണമെന്ന നിര്‍ബന്ധം അമ്മയ്ക്കുണ്ടായിരുന്നു. ബിന്ദുവും അതുപോലെ തന്നെയാണെന്നും സായ് കുമാര്‍ പറയുന്നു. തനിക്ക് പാചകത്തിനോടും സിനിമയോടും താല്‍പര്യം വരാനുള്ള കാരണത്തെ കുറിച്ച് ബിന്ദു പണിക്കരും മനസ് തുറന്നു. ബിന്ദുവിന്റെ കൈപുണ്യം പഴയ സിനിമാക്കാര്‍ക്ക് അറിയാവുന്ന ഒന്നാണ്. സിനിമ കഴിഞ്ഞാല്‍ പിന്നെ എനിക്ക് എല്ലാം വീടാണ്. കഴിയുന്നതും വീട്ടില്‍ തന്നെയാണ് സമയം ചിലവഴിക്കാറ്. ഭക്ഷണം ഞാന്‍ തന്നെ തയ്യാറാക്കിയെങ്കിലെ എനിക്ക് തൃപ്തി വരു. പ്രൊഡക്ഷന്‍ ഫുഡ് കഴിച്ച് മടുപ്പാകുന്നത് കൊണ്ടാണ് കഴിവതും കുക്ക് ചെയ്യാന്‍ ശ്രമിക്കുന്നത്.
കുക്കിങ് ഞാന്‍ തനിയെ പഠിച്ചതാണ്. എന്റെ അമ്മ ക്രിസ്ത്യനും അച്ഛന്‍ നായരുമാണ്. വിപ്ലവമുണ്ടാക്കിയ കല്യാണമായിരുന്നു. നല്ല ഭക്ഷണം ഉണ്ടാക്കിയില്ലെങ്കില്‍ ഭര്‍ത്താക്കന്മാര്‍ പുറത്ത് പോയി കഴിക്കുമെന്ന് ചെറുപ്പം മുതല്‍ ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാണ് കുക്കിങ്ങ് പഠിച്ചതെന്ന് ബിന്ദു പറയുന്നു. ബിന്ദുവിന് ഒരു ട്രാവല്‍ കിറ്റുണ്ട്. മുളക്, മല്ലി തുടങ്ങിയവയെല്ലാം അടങ്ങിയ കിറ്റാണ്. കൂടാതെ ഒരു കുക്കറും മേശയുമെല്ലാമുണ്ട്. അതുകൊണ്ട് തന്നെ യാത്ര പോകുമ്പോള്‍ വഴിയില്‍ വണ്ടി ഒതുക്കി അവള്‍ പാചകം ചെയ്യും. ഞാന്‍ എല്ലാ സാധനങ്ങളും നന്നാക്കാനും മറ്റും അവളെ സഹായിക്കും. ഹോട്ടലില്‍ വെച്ചും ഭക്ഷണമുണ്ടാക്കും. കഴിക്കുന്നതിനേക്കാള്‍ കഴിപ്പിക്കാനാണ് ബിന്ദുവിന് ഇഷ്ടമെന്ന് സായ് കുമാറും പറഞ്ഞു.
മാതാപിതാക്കളെ കുറിച്ചും നടി സംസാരിച്ചു. അമ്മയും അച്ഛനും കോഴിക്കോട്ടുകാരായിരുന്നു. ഒരുമിച്ച് പഠിച്ചപ്പോള്‍ പ്രണയിച്ച് വിവാ?ഹിതരായവരാണ്. അച്ഛന്‍ മരിക്കുമ്പോള്‍ ഞാന്‍ ഷൂട്ടിങ് സെറ്റിലായിരുന്നു. അച്ഛന് സിനിമ താല്‍പര്യമില്ലായിരുന്നു. ഞാന്‍ ക്ലാസിക്ക് ഡാന്‍സ് പഠിച്ചിരുന്നു. എന്റെ സുഹൃത്താണ് എന്റെ ഫോട്ടോകള്‍ ഓഡീഷന് നിരന്തരം അയച്ച് കൊടുത്തിരുന്നത്. അങ്ങനെ സിനിമയില്‍ അവസരം കിട്ടി. പക്ഷെ അന്ന് അച്ഛന്‍ എതിര്‍ത്തില്ല.
സിനിമ പ്രൊഫഷനാക്കാന്‍ ചിന്തിച്ചിരുന്നില്ല. ബി.ഫാം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കാമെന്നാണ് കരുതിയിരുന്നത്. അമ്മ ഇപ്പോഴും എന്റെ കൂടെയാണ് താമസം. അമ്മ മതം മാറിയിരുന്നില്ല. പക്ഷെ പള്ളിയില്‍ പോയി കണ്ടിട്ടില്ല. പള്ളിയില്‍ പോകണമെന്ന് ഞങ്ങളോടും പറഞ്ഞിട്ടില്ല. ഹിന്ദു ആചാരങ്ങളും എനിക്ക് അറിയില്ലായിരുന്നു. ദൈവം ഒരു ശക്തിയാണെന്നാണ് അച്ഛന്‍ ഞങ്ങളോട് പറഞ്ഞിരുന്നതെന്നും ബിന്ദു പണിക്കര്‍ പറയുന്നു.