കൊച്ചടൈയാൻ സിനിമയുമായി ബന്ധപ്പെട്ട പണമിടപാടുകേസിൽ രജനീകാന്തിന്റെ ഭാര്യ ലതയ്ക്കെതിരായ കേസിൽ കോടതി നടപടികൾ റദ്ദാക്കിയ കർണാടക ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കേസിൽ ലത വിചാരണ നേരിടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സിനിമയ്ക്ക് വേണ്ടി പണം വായ്പ നൽകിയ സ്വകാര്യകമ്പനിക്ക് രജനിയുടെ ഭാര്യ ലത ഡയറക്ടറായ മീഡിയാവൺ ഗ്ലോബൽ എന്റർടെയ്ന്മെന്റ് കമ്പനി 6.2 കോടിയും പലിശയും തിരിച്ചുനൽകണമെന്ന് സുപ്രീംകോടതി ഫെബ്രുവരിയിൽ ഉത്തരവിട്ടിരുന്നു.എന്നാൽ ജൂലായ് മൂന്നിന് 10 ലക്ഷത്തിന്റെ ചെക്ക് മാത്രമാണ് ലതയുടെ അഭിഭാഷകർ നൽകിയത്. ഇതിനെ തുടർന്ന് പരസ്യ കമ്പനി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ലതയ്‌ക്കെതിരായ കേസ് തുടരുമെന്നും അതുകൊണ്ടു തന്നെ വിചാരണ നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
2014 ഏപ്രിലിൽ സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് കൊച്ചടൈയാന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മുടങ്ങിയ അവസരത്തിലാണ് ആഡ്ബ്യൂറോ 10 കോടി രൂപ മീഡിയാവണ്ണിന് വായ്പ നൽകിയത്. എന്നാൽ, ചിത്രം പരാജയപ്പെട്ടതോടെ തിരിച്ചടവിൽ വീഴ്ച വരുകയും ആഡ്ബ്യൂറോ കോടതിയെ സമീപിക്കുകയുമായിരുന്നു.
മുടക്കു മുതൽ ലഭിക്കാതെ വന്നപ്പോൾ ചിത്രം വിതരണത്തിന് എടുത്തവർ രജനീകാന്തിന്റെ വീടിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായ ലത കമ്പനിയിൽ നിന്ന കടം വാങ്ങിയത്. തുക തിരിച്ചടയ്ക്കാനുണ്ടെന്ന് തുടർച്ചയായി നോട്ടീസ് നൽകിയിട്ടും ലത പ്രതികരിച്ചില്ലെന്നും പരസ്യകമ്പനിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. ലതക്കെതിരെയുള്ള നടപടികൾ കർണാടക ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. തുടർന്ന് പരസ്യകമ്പനി സുപ്രീംകോടതിയിൽ ഹർജി നൽകുകയായിരുന്നു.
ലതയ്ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയാൽ എത്രയും പെട്ടെന്ന് വിചാരണ ആരംഭിക്കാനാണ് കോടതി ഉത്തരവിൽ പറയുന്നത്. 125 കോടിയോളം ചെലവിട്ട് രജനിയുടെ മകൾ സൗന്ദര്യയാണ് സിനിമ സംവിധാനം ചെയ്തത്.