ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ട്രാന്‍സിനെ പ്രശംസിച്ച് സിനിമാ പ്രവര്‍ത്തകനും നിര്‍മാതാവുമായ തമ്പി ആന്റണി രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയുടെ ആസ്വാദനക്കുറിപ്പില്‍ അന്ധ വിശ്വാസികള്‍ കാണേണ്ട സിനിമയാണെന്ന് വ്യക്തമാക്കുന്നുമുണ്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് മികച്ച പ്രക്ഷക സ്വീകാര്യതയാണ് നേടുന്നത്.
ട്രാൻസിന് ഒരാസ്വാദനം
ട്രാൻസ് വെറും ഒരു സിനിമയല്ല. എല്ലാ അന്ധവിശ്വസികളും കാണേണ്ടതാണ് കണ്ടറിയേണ്ടതാണ്. മതത്തിലൂടെ രോഗം മാറുമെന്ന് വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ്. ക്രിസ്ത്യൻ പാസ്റ്റർമാരുടെ പശ്ചാത്തലം ഈ കഥയ്ക്ക് തെരഞ്ഞെടുത്തതും യുക്തിപൂർവമാണ്. മറ്റ് മതങ്ങളാണ് ഉപയോഗിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇങ്ങനെ ഒരു സിനിമ വെളിച്ചം കാണില്ലായിരുന്നു. തിരക്കഥ എഴുതിയത് വിൻസെന്റ് വടക്കാനാണെന്നത് ക്രിസ്ത്യാനികൾ മറക്കേണ്ട കേട്ടോ. പാസ്റ്ററായി വരുന്ന ഇതിലെ നായകൻ വിജു പ്രസാദ് നിരീശ്വരവാദിയാണ്. ഒരു മോട്ടിവേഷണൽ പ്രാസംഗികനായിരുന്ന വിനു പ്രസാദിനെ തീവ്ര പരിശീലനത്തിലൂടെ പാസ്റ്റർ ഫാദർ ജോഷ്വ കാൾട്ടൻ ആക്കുകയാണ്. മറ്റൊരു ആൾദൈവത്തെ ഉണ്ടാക്കി വിശ്വാസികളിൽനിന്നും പണം അടിച്ചെടുക്കാനുള്ള ഒരു അടവായിരുന്നു അത്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആരും വിശ്വസികളല്ല, കച്ചവടക്കാരാണ്. ഗൗതം മേനോനും ചെമ്പൻ വിനോദും ദിലീഷ് പോത്തനും ആ ജോലി ഭംഗിയായി നിർവഹിക്കുന്നുമുണ്ട്.
അവർക്കു കളക്ഷനിലാണ് ശ്രദ്ധ. ഇതുതന്നെയല്ലേ എല്ലാ മതത്തിലും സംഭവിക്കുന്നത്. അവിശ്വാസികളുടെ സംഘടനകൾ അന്ധവിശ്വാസികളെ പറ്റിച്ചുകൊണ്ടിരിക്കുന്നു. ഇനി ക്രിസ്ത്യാനികളെ കളിയാക്കിയെന്നും പറഞ്ഞുകൊണ്ട് കുരു പൊട്ടുന്നവരോടൊരു ചോദ്യം. മറ്റു ഏത് മതം തെരഞ്ഞെടുത്താലാണ് ഇങ്ങനെ നാടകീയമായ ഒരു സിനിമ പുറത്തിറക്കാൻ പറ്റുക. മാത്രമല്ല ഇത്രയധികം സ്റ്റേജ് ഡ്രാമയും മെലോഡ്രാമയും കോമഡിയും വേറെ ഏതെങ്കിലും മതത്തിൽ ഉണ്ടോ? കത്തോലിക്കർക്ക് കുറച്ചു കുറവുണ്ടായിരുന്നെങ്കിലും പോട്ടയിലൂടെയും ധ്യാനകേന്ദ്രങ്ങളിലൂടെയും അവർ അതുകൂടി പരിഹരിക്കുന്നുണ്ട്. മറ്റ് മതക്കാരും അവരുടെ വലയിൽ വീഴുന്നുണ്ട് എന്നാണു കേട്ടത്.
കെട്ടിപ്പിടുത്തം മറ്റൊരു പറ്റിക്കലാണെങ്കിലും ഒരു സിനിമക്ക് പറ്റിയ സ്റ്റേജ് കോമഡി കിട്ടാഞ്ഞിട്ടായിരിക്കണം അവരെ ഒഴിവാക്കിയത്. രാഗശാന്തി ഉണ്ടെന്ന് അവർ പറയുന്നില്ലെങ്കിലും അവിടെ പോകുന്നവർക്ക് വെറും ശാന്തി കിട്ടുന്നുണ്ട് എന്നാണ് പറയുന്നത്. മറ്റ് മതക്കാരും ക്രിസ്ത്യാനികളെ അനുകരിച്ചുകൊണ്ട് ഇങ്ങനെയുള്ള സ്റ്റേജ് ഷോകൾ നടത്തുന്നുണ്ടെന്നുള്ളതൊന്നും മറച്ചുവയ്ക്കുന്നില്ല. കാരണം എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണല്ലോ.
ഇനിയെങ്കിലും പെന്തകോസ്ത് പാസ്റ്റന്മാരും അവരെ സപ്പോർട്ട് ചെയുന്ന കോമാളികളും യൂട്യൂബിൽ കയറി പ്രതിഷേധിച്ചു വെറുപ്പിക്കല്ലേ, ഇതൊരപേക്ഷയാണ്.
സ്ത്രീകളോടൊരപേക്ഷ
ഇനിയെങ്കിലും പാപമോചനത്തിനായി ആചാരങ്ങളുടെ പേരിൽ ഉദ്ധിഷ്ട കാര്യം സാധിക്കാൻ പുണ്യ സ്ഥലങ്ങളിലേക്ക് ഭർത്താവിനെയും കുട്ടികളെയും നിർബന്ധിച്ചു വിടരുത്. പള്ളികളും അമ്പലങ്ങളും നിങ്ങൾ അശുദ്ധമാക്കുമെന്ന് പറഞ്ഞു പറ്റിക്കുന്ന അവിശ്വാസികളായ ആണുങ്ങളെയും പൂജാരികളെയും വിശ്വസിക്കരുത്. കാരണം നിങ്ങളാണ് ഇന്ന് ഏറ്റവും അധികം വിശ്വാസത്തിന്റെ പേരിൽ ചൂഷണം ചെയ്യപെടുന്നവർ. അതിന് നിങ്ങൾ സൗകര്യപൂർവം നിന്നുകൊടുക്കുകയാണ് ചെയ്യുന്നത്. നിങ്ങളാരും നിങ്ങളുടെ മതക്കാരോട് ഞങ്ങൾക്ക് അച്ഛനാകണം, പൂജാരിയാകണം, മുല്ലാക്കയാകണം എന്നൊന്നും ആവശ്യപ്പെടുന്നുപോലുമില്ല. ഉപബോധ മനസിൽ സ്വയം പുരുഷന്മാരുടെ അടിമത്വം ആഗ്രഹിക്കുന്നവരാണ് സ്ത്രീകൾ എന്നാണു അവരുടെ വസ്ത്രധാരണകളിൽ നിന്നുപോലും മനസിലാകുന്നത്.
സ്ത്രീകൾ മാത്രമല്ല വിശ്വാസത്തിന്റെ പേരിൽ ചൂഷണം ചെയ്യപ്പെടുന്ന എല്ലാവരും അവർ ഏത് മതത്തിൽ പെട്ടവരാണെങ്കിലും കാണേണ്ട സിനിമയാണ് ട്രാൻസ്. ഫഹദ് ഫാസിൽ തകർത്തഭിനയിച്ചിരിക്കുന്നു. ഒരു നാഷണൽ അവാർഡോ ഇന്റർനാഷണൽ അവാർഡോ കിട്ടിയാൽ അത്ഭുതപ്പെടാനൊന്നുമില്ല. നസ്രിയയുടെ എസ്തയും സൗബിന്റെ മാത്യൂസും വ്യത്യസ്തത പുലർത്തുന്നു. എന്നാലും മിസ്‌കാസ്റ്റിംഗ് ആയിപ്പോയോ എന്നൊരു സംശയമുണ്ട്. വിനായകൻ പാസ്റ്ററിനോട് മാത്രം ക്ഷമിക്കുന്നത് ഒരു വിരോധാഭാസമായി തോന്നി.
എന്തായാലും ആദ്യ പകുതിയിലെ പിരിമുറുക്കം രണ്ടാം പകുതിയിൽ ഇല്ലാതെ പോയി. രണ്ടാം പകുതിയിലെ ആവശ്യമില്ലാത്ത മെലോ ഡ്രാമകൾ ഒഴിവാക്കിയിരുന്നെങ്കിൽ രണ്ട് മണിക്കൂർ അൻപത് മിനിറ്റെന്നുള്ളത് രണ്ടര മണിക്കൂറിൽ ഒതുക്കാമായിരുന്നു. എങ്കിൽ ഇതൊരു ഗംഭീര സിനിമയാകുമായിരുന്നു. മൂന്ന് വർഷങ്ങൾ കൊണ്ട് കോടികൾ മുടക്കി എടുക്കുമ്പോൾ അതൊക്കെ ശ്രദ്ധിക്കണമായിരുന്നു. ഇന്ന് സമയത്തിനാണ് ഏറ്റവും കൂടുതൽ വില. അപ്പോത്തിക്കരിയും പഴശ്ശിരാജയുമുൾപ്പെടെ പല നല്ല സിനിമകളുടെയും പരാജയ കാരണം അനാവശ്യമായ വലിച്ചുനീട്ടലാണ്. രണ്ട് മണിക്കൂറിൽ കൂടുതൽ ഒരു സിനിമക്കും ആവശ്യമില്ല എന്നാണു എനിക്കും തോന്നിയിട്ടുള്ളത്. എന്നാലും സമയമുണ്ടാക്കി കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് ട്രാൻസ്. എല്ലാ കലാകാരന്മാർക്കും സാംസ്‌കാരിക നായകന്മാരാക്കും സമൂഹത്തോട് പ്രതിബദ്ധതയുണ്ട്. ജനങ്ങൾ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മാധ്യമമായ സിനിമയ്ക്ക് മാത്രമേ ഇങ്ങനെയുള്ള നല്ല സന്ദേശങ്ങൾ സാധാരണക്കാരിൽ എത്തിക്കാൻ കഴിയുകയുള്ളു. അത് നിർവഹിക്കേണ്ടത് കലാകാരന്മാർ തന്നെ എന്നതിൽ സംശയമില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും അവരവരുടെ ജോലി ഭംഗിയായി നിർവഹിച്ചു, അഭിനന്ദനങ്ങൾ.