എന്തേ ഇപ്പോള്‍ വീണ്ടും ഒരു നാഷണല്‍ അവാര്‍ഡ് ഒക്കെ വാങ്ങിയേക്കാമെന്നൊരു തോന്നല്‍...എവിടെ ആയിരുന്നു മനുഷ്യാ ഇത്രയും നാള്‍...! പേരന്‍പിനെ വാനോളം പുകഴ്ത്തി സിനിമാ ആസ്വാദകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

Malayalilife
topbanner
എന്തേ ഇപ്പോള്‍ വീണ്ടും ഒരു നാഷണല്‍ അവാര്‍ഡ് ഒക്കെ വാങ്ങിയേക്കാമെന്നൊരു തോന്നല്‍...എവിടെ ആയിരുന്നു മനുഷ്യാ ഇത്രയും നാള്‍...! പേരന്‍പിനെ വാനോളം പുകഴ്ത്തി സിനിമാ ആസ്വാദകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

സിനിമ കണ്ടവര്‍ക്കെല്ലാം ഒരേ അഭിപ്രായം മമ്മൂട്ടി എന്ന് അഭിനേതാവിന്റെ ജീവിതത്തിലെ നാഴികകല്ല്. നിറഞ്ഞ കൈയ്യടിയോടെയാണ് ഗോവന്‍ അന്താരാഷ്ട്ര ചലചിത്രമേളയില്‍ പേരന്‍പിനെ ചലചിത്രപ്രേമികള്‍ ഏറ്റുവാങ്ങിയത്. ആദ്യ പ്രദര്‍ശനത്തിന് ശേഷ്ം ആരാധകരുടെ കൈയടി നേടിയ പേരന്‍പ് പ്രക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു.

ചിത്രത്തിന്റെ പ്രീമിയര്‍ കഴിഞ്ഞതോടെ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രം കണ്ട ഒരു ആസ്വാദകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. സ്വാതി ബീന സതീഷ് എന്ന ആസ്വാദക സിനിമ പാരഡിസോ ക്ലബ്ബില്‍ പങ്കു വെച്ച നിരൂപണം ആണ് ശ്രദ്ധ നേടുന്നത്. 

പേരന്‍പ്! Also entitled as 'Resurrection' അഥവാ ഉയിര്‍ത്തെഴുന്നേല്‍പ്പ്!

മികച്ച തമിഴ് സിനിമ, മികച്ച വരികള്‍, മികച്ച ബാലതാരം എന്നിങ്ങനെ, മൂന്നു ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ 'തങ്കമീന്‍കള്‍' എന്ന സിനിമയുടെ സംവിധായകനായ റാമിന്റെ നാലാമത്തെ ചിത്രമാണ് 'പേരന്‍പ്'! Spactictiy ബാധിച്ച പതിന്നാല് വയസ്സുകാരി പാപ്പയുടെയും(സാധന) അവളുടെ അച്ഛനായ അമുദവന്റെയും(മമ്മൂട്ടി) കഥ പറയുന്നു ഈ തമിഴ് ചിത്രം!

ആദ്യത്തെ ചോദ്യം മമ്മൂക്കയോടാണ് 'എന്തേ, ഇപ്പൊ വീണ്ടുമൊരു നാഷണല്‍ അവാര്‍ഡൊക്കെ വാങ്ങിയേക്കാമെന്നൊരു തോന്നല്‍?' എവിടെ ആയിരുന്നെടോ മനുഷ്യാ ഇത്രയും നാള്‍? പത്തേമാരിക്ക് ശേഷം മമ്മൂട്ടിയെന്ന അഭിനേതാവിന്റെ ഉജ്ജ്വലമായൊരു തിരിച്ചു വരവിന് വഴിയൊരുക്കിയ, റാം സര്‍, നിങ്ങള്‍ക്കൊരുപാടൊരുപാട് നന്ദി.

IFFI (International Film Festival of India)ക്ക് ടിക്കറ്റ് കാലേക്കൂട്ടി ബുക്ക് ചെയ്തിട്ടു പോലും, മണിക്കൂറുകളോളം വരി നിന്നിട്ടാണ് അകത്തു കടക്കാനായത്. സിനിമയുടെ ഭൂരിഭാഗം പ്രേക്ഷകരും തമിഴരായിരുന്നു. ഈയൊരു സിനിമ കാണാന്‍ വേണ്ടി മാത്രം തമിഴ്നാട്ടില്‍ നിന്ന് ഗോവക്കു വണ്ടി കേറി വന്നവര്‍. തമിഴ്മക്കളോടൊപ്പം ഒരു തമിഴ് സിനിമ കാണുന്നത് വേറിട്ടൊരു അനുഭവമാണെന്നത് പറയാതെ വയ്യ. മാസ്സ്മസാലപ്പടങ്ങള്‍ മാത്രമല്ല, ജീവിതഗന്ധിയായ, ഒരു പുഴ പോലെ ശാന്തമായൊഴുകുന്ന പേരന്‍പ് പോലുള്ള ചലച്ചിത്രങ്ങളും അവര്‍ നെഞ്ചോടു ചേര്‍ക്കുന്നു എന്നതിന് തെളിവാണ്, തിയേറ്ററിലുടനീളം നീണ്ടു നിന്ന കയ്യടി.

ഡയറക്ടറും, പ്രൊഡ്യൂസറും ഉള്‍പ്പെടെ, സാധന എന്ന മിടുക്കിക്കുട്ടിയുമുണ്ടായിരുന്നു സിനിമ കാണാന്‍ പ്രേക്ഷകരോടൊപ്പം. മമ്മൂട്ടിയുടെ ഉള്ളുതൊടുന്ന ശബ്ദത്തിലൂടെ, പ്രകൃതിയുടെ 12 ഭാവങ്ങളെ, പാപ്പയുടെയും അമുദവന്റെയും ജീവിതവുമായി ഇഴ ചേര്‍ത്ത് , 12 അദ്ധ്യായങ്ങളിലായാണ് സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തെ, അതിന്റെ അതേ പാരുഷ്യത്തോടെ, നന്മയോടെ, സ്‌നേഹത്തോടെ, കയ്യൊതുക്കത്തോടെ വരച്ചിട്ടിരിക്കുന്നു സംവിധായകന്‍! ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കി, മാറിനിന്ന് സഹതപിക്കാനേ നമുക്കറിയൂ, അവരുടെ മാതാപിതാക്കള്‍ കടന്നു പോകുന്ന മാനസികാവസ്ഥയെ കുറിച്ച് ചിന്തിക്കുക പോലും അസാധ്യമാണ്. തുടക്കം മുതലൊടുക്കം വരെ മനസ്സ് നീറിയെങ്കിലും കണ്ണ് നനഞ്ഞത് ഒന്നോ രണ്ടോ തവണ മാത്രമാണ്. ജീവിതത്തില്‍ കണ്ണീരിനൊരു സ്ഥാനവുമില്ലെന്ന് തന്നെയാണ് സിനിമ അടിവരയിടുന്നതും.

'Nature create everyone differently, but we treat them equally!' എന്ന സംവിധായകന്റെ തന്നെ വാക്കുകളിലൊതുക്കുകയാണ് ഞാന്‍ സിനിമയെ. എത്ര പുരോഗമനം പറഞ്ഞാലും ചില യാഥാര്‍ഥ്യങ്ങള്‍ നമ്മള്‍ക്കു ദഹിക്കാനിത്തിരി ബുദ്ധിമുട്ടാണ്. അത്തരം വിഷയങ്ങളെ തന്മയത്തത്തോടെ അഭിനയിച്ചു കാണിക്കാന്‍ തയ്യാറായ മനസ്സുണ്ടല്ലോ, മമ്മൂക്കാ...നിങ്ങളൊരു തികഞ്ഞ അഭിനേതാവാണെന്നതിന് വേറെ തെളിവുകളൊന്നും വേണ്ട. നിറഞ്ഞ കയ്യടികള്‍ക്കു ശേഷമുള്ള ചര്‍ച്ചയില്‍, സംവിധായകന്റെ വാക്കുകളിങ്ങനെ 'മമ്മൂട്ടിയുടെ അമരം പോലുള്ള ചിത്രങ്ങള്‍ ഒരുപാട് കണ്ടൊരാളാണ് ഞാന്‍. ഈ തിരക്കഥയെഴുതുമ്പോള്‍ അമുദവനായി മമ്മൂട്ടി മാത്രമായിരുന്നു എന്റെ മനസ്സില്‍.' തുടര്‍ന്നുണ്ടായ, 'മമ്മൂട്ടി മലയാളികളുടെ മാത്രമല്ല, ഞങ്ങളുടേത് കൂടിയാണ്, ഇന്ത്യന്‍ സിനിമയുടേത് കൂടിയാണെന്ന' തമിഴ്മക്കളുടെ പൊതുപ്രസ്താവനക്ക് കയ്യടിക്കാതിരിക്കായില്ല.


സാധന, മോളെ...എന്ത് പറയാനാണ്‍ 'തങ്കമീന്‍കള്‍' എന്ന സിനിമയിലെ, മികച്ച ബാലതാരത്തിനുള്ള, നാഷണല്‍ അവാര്‍ഡിന് ശേഷം, ദേ അടുത്തത്! 'You did it wonderfully' എന്ന് പറഞ്ഞു, ആ കൈ പിടിച്ചു കുലുക്കുമ്പോഴും വാക്കുകളൊന്നും കിട്ടുന്നുണ്ടായില്ല പറയാന്‍. ഒരു സീനില്‍ പോലും ആ കയ്യോ കാലോ, ചേഷ്ടകളോ മാറി പോയതായി തോന്നിയില്ല. അമുദവന്റെ പാപ്പയായി ജീവിക്കുകയായിരുന്നു സിനിമയിലൂടെ നീളം. സിനിമ കഴിയുമ്പോള്‍ 'സാധന' എന്ന പേര് 'മമ്മൂട്ടി' എന്ന പേരിനോളം തന്നെ കയ്യടി ഏറ്റുവാങ്ങുമ്പോഴറിയാം ആ അഭിനയമികവ്. അഭിനേത്രി എന്ന നിലയില്‍ അഞ്ജലി അമീറിന്റെ നല്ലൊരു തുടക്കമാണ് 'മീര' എന്ന കഥാപാത്രമെന്നതും പറയാതെ വയ്യ.

അമുദവനും, അമുദവന്റെ പാപ്പയും മനസ്സില്‍ കേറി ഇരിപ്പാണ്. ഇറങ്ങിപ്പോകുന്നേയില്ല. പ്രത്യാശയുടെ തിരിനാളങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നതെങ്കിലും, എന്നെ സംബന്ധിച്ചിടത്തോളം, സ്‌നേഹത്തില്‍ പൊതിഞ്ഞു പിടിച്ച വലിയൊരു നോവാണ് പേരന്‍പ്!

Read more topics: # peranbu,# review,# viral,# swathy beena satheesan
peranbu,review,viral,swathy beena satheesan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES