Latest News

ശൈശവ വിവാഹക്കേസ്: വൈറല്‍ താരത്തിന്റെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മധ്യപ്രദേശ് പോക്സോ കോടതി തള്ളി; രേഖകള്‍ വ്യാജമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി; വീണ്ടും കേരളാ ഹൈക്കോടതിയില്‍ നിയമ പോരാട്ടത്തിന് ഫര്‍ഹാന്‍; കേരളാ പോലീസ് ഇനി എടുക്കുന്ന നിലപാട് നിര്‍ണ്ണായകം

Malayalilife
 ശൈശവ വിവാഹക്കേസ്: വൈറല്‍ താരത്തിന്റെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മധ്യപ്രദേശ് പോക്സോ കോടതി തള്ളി; രേഖകള്‍ വ്യാജമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി; വീണ്ടും കേരളാ ഹൈക്കോടതിയില്‍ നിയമ പോരാട്ടത്തിന് ഫര്‍ഹാന്‍; കേരളാ പോലീസ് ഇനി എടുക്കുന്ന നിലപാട് നിര്‍ണ്ണായകം

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ നിര്‍ണ്ണായക നിയമനടപടി. വിവാഹത്തിന് പിന്നാലെ ഉയര്‍ന്ന ശൈശവ വിവാഹ ആരോപണങ്ങളില്‍ പ്രതിയായ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മധ്യപ്രദേശിലെ മണ്ഡ്ലേശ്വര്‍ പോക്സോ കോടതി തള്ളി. തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹം നിയമവിരുദ്ധമായ ശൈശവ വിവാഹമാണെന്ന വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് കോടതിയുടെ പുതിയ ഉത്തരവ്. 

താരത്തിന്റെ വിവാഹം നിയമപരമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടതായാണ് വിവരം. കേസില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതിഭാഗം നിയമത്തിന്റെ എല്ലാ വഴികളും തേടിയിരുന്നെങ്കിലും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ജാമ്യാപേക്ഷ നിരാകരിക്കുകയായിരുന്നു. പ്രമുഖ അഭിഭാഷകനായ അഡ്വ. അനില്‍ വിളയിലാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. 

വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സര്‍വ്വ അടവുകളും പയറ്റിയ പ്രതിഭാഗത്തിന്റെ ജാമ്യ നാടകങ്ങള്‍ക്കാണ് ഇതോടെ മധ്യപ്രദേശ് കോടതിയില്‍ അന്ത്യമായിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നതിനിടയിലാണ് ഭര്‍ത്താവിന് തിരിച്ചടിയായി കോടതി വിധി വന്നിരിക്കുന്നത്. അതിനിടെ വീണ്ടും കേരളാ ഹൈക്കോടതിയെ ഫര്‍ഹാന്‍ സമീപിച്ചേക്കും. കേരളാ പോലീസിന്റെ സംരക്ഷണയിലാണ് ഇവരുള്ളത്. ഈ കേസില്‍ തങ്ങള്‍ ആരും തന്നെ പെണ്‍കുട്ടിക്ക് എതിരല്ലെന്നും എന്നാല്‍ സമൂഹത്തില്‍ നടക്കുന്ന ഇത്തരം അധാര്‍മ്മികമായ പ്രവണതകള്‍ക്കെതിരെയുള്ള പോരാട്ടമാണിതെന്നും അഡ്വ. അനില്‍ വിളയില്‍ വ്യക്തമാക്കി. 

ഇത്തരം നിയമവിരുദ്ധമായ പ്രവൃത്തികള്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്നും, വിജയം അല്പം വൈകിയാലും അത് നീതിയുടെ പക്ഷത്തായിരിക്കുമെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ കുറിച്ചു. മധ്യപ്രദേശ് കോടതിയില്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേസിന്റെ സുഗമമായ നടത്തിപ്പിനും പ്രതികളെ സംരക്ഷിക്കുന്നതിനുമായി ചിലര്‍ ഹൈക്കോടതിയില്‍ നിയമപരമായ നീക്കങ്ങള്‍ നടത്തിയതായാണ് സൂചന. ഹൈക്കോടതിയില്‍ നടന്ന അണിയറ നാടകങ്ങളുടെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും അനില്‍ വിളയില്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള വൈറല്‍ താരത്തിന്റെ വിവാഹം അടുത്ത കാലത്താണ് വലിയ തോതില്‍ ചര്‍ച്ചയായത്. 

എന്നാല്‍ വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് നിയമപരമായി വിവാഹം കഴിക്കാനുള്ള പ്രായമായിട്ടില്ലെന്ന ആരോപണം ഉയര്‍ന്നതോടെയാണ് സംഭവം വിവാദത്തിലേക്ക് വഴിമാറിയത്. ഇതിനെതിരെ സാമൂഹിക പ്രവര്‍ത്തകരും നിയമവിദഗ്ദ്ധരും രംഗത്തെത്തുകയായിരുന്നു. വിവാഹം വിവാദമായതോടെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് സ്ഥാപിക്കുന്നതിനായി ചില തദ്ദേശ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും രേഖകള്‍ പ്രതിഭാഗം ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖകളില്‍ വലിയ രീതിയിലുള്ള തിരിമറികള്‍ നടന്നിട്ടുണ്ടെന്നും, അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ വ്യാജമായി ചമച്ചതാണെന്നും പരാതിക്കാര്‍ കോടതിയില്‍ വാദിച്ചു. ഈ വാദങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് മണ്ഡ്ലേശ്വര്‍ കോടതിയുടെ നിരീക്ഷണം. 

 ശൈശവ വിവാഹ നിരോധന നിയമപ്രകാരവും പോക്സോ നിയമപ്രകാരവുമുള്ള കര്‍ശനമായ വകുപ്പുകളാണ് ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും അതിന് കൂട്ടുനില്‍ക്കുന്നതും കടുത്ത ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. കേരളത്തിന് പുറമെ മധ്യപ്രദേശിലും കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ ജന്മസ്ഥലവുമായോ അല്ലെങ്കില്‍ വ്യാജ രേഖകള്‍ ചമച്ചതുമായോ ബന്ധപ്പെട്ടാണ് കേസ് മധ്യപ്രദേശ് കോടതിയുടെ പരിഗണനയില്‍ എത്തിയത്. കോടതിയുടെ ഈ ഉത്തരവ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. 

സോഷ്യല്‍ മീഡിയയിലെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശ് കോടതിയുടെ ധാര്‍മ്മികമായ ഈ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. നിയമവിരുദ്ധമായ ഇത്തരം വിവാഹങ്ങള്‍ക്കെതിരെയും അതിനായി വ്യാജ രേഖകള്‍ ഉണ്ടാക്കുന്ന മാഫിയക്കെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പരാതിക്കാരുടെ തീരുമാനം.

Read more topics: # ഫര്‍ഹാന്‍
kumbh mela viral star wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES