ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നടന്ന ക്രൂരമായ റാഗിങ്ങിന് പിന്നാലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന ഹാഷ്ടാഗുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ നിന്ന് ചാടിയാണ് വിദ്യര്‍ത്ഥി ആത്മഹത്യ ചെയ്തത്. സ്‌കൂളില്‍ സഹപാഠികള്‍ നിറത്തിന്റെ പേരില്‍ പരിഹസിക്കുകയും ടോയ്‌ലെറ്റ് നക്കിച്ചുവെന്നും ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വച്ച് ഫ്‌ളഷ് ചെയ്തുവെന്നും മാതാവിന്റെ പരാതിയില്‍ പറയുന്നുണ്ട്.
ഈ സംഭവത്തോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ''പാരന്റ്സ്, ഹോംസ്, ടീച്ചേഴ്സ്, സ്‌കൂള്‍സ്.. എംപതി.. ഈസ് ലെസണ്‍ നമ്പര്‍ 1'' എന്നാണ് പൃഥ്വിരാജ് സ്റ്റോറിയില്‍ കുറിച്ചത്. പൃഥ്വിരാജിന്റെ സ്റ്റോറി ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍, റാഗിംഗ് എന്നിവ ആചാരങ്ങളല്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് മിഹിറിന്റെ മരണം. മാനസികവും ശാരീരികവും ചിലപ്പോള്‍ വൈകാരികവുമാകാറുണ്ട് ഇതില്‍ ഏതാണെങ്കിലും റാഗിംഗ് ആക്രമം തന്നെയാണെന്നും നടി അഭിപ്രായപ്പെട്ടു.നമ്മുടെ രാജ്യത്ത് കര്‍ശനമായ റാഗിംഗ് വിരുദ്ധ നിയമങ്ങളുണ്ടെന്ന് തോന്നുന്നു. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ നിശ്ശബ്ദത പാലിക്കുന്നു, സംസാരിക്കാന്‍ ഭയപ്പെടുന്നു. എവിടെയാണ് നമ്മള്‍ പരാജയപ്പെടുന്നത്. ഇത് വെറും അനുശോചനങ്ങള്‍ കൊണ്ട് അവസാനിക്കരുത്. മിഹിറിന് നീതി ലഭിക്കണം. സത്യം മൂടിവെയ്ക്കില്ലെന്ന് പ്രതീക്ഷിക്കുന്നു, കുട്ടിയെ മരണത്തിലേക്ക് നയിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും സാമന്ത ആവശ്യപ്പെട്ടു.
ഒരാളെ ഭീഷണിപ്പെടുത്തുന്നത് കണ്ടാല്‍ അത് തടയുകയും അതിജീവിച്ചവരെ പിന്തുണയ്ക്കുകയും വേണം. ഭയവും വിധേയത്വവുമല്ല, സഹാനുഭൂതിയും ദയയും നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. മിഹിറിന് വേണ്ടിയുളള നീതി കൊണ്ട് അര്‍ത്ഥമാക്കുന്നത് മറ്റൊരാള്‍ക്കും ഇങ്ങനെ സംഭവിക്കരുത് എന്നാണ്. അവനോട് നമ്മള്‍ അത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്നും സാമന്ത പറഞ്ഞു
സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടി അനുമോള്‍ രംഗത്തെത്തി. ഇങ്ങനെയൊരു സംഭവം വിശ്വസിക്കാനാവുന്നില്ല. ഒരു കുട്ടി വേദന പേറുന്ന ഏതുതരം ലോകമാണ് നാം കെട്ടിപ്പടുക്കുന്നത്? നമ്മള്‍ എപ്പോഴാണ് പഠിക്കുക എന്നാണ് അനുമോള്‍ ചോദിക്കുന്നത്.
''സോറി മോനേ... ഞങ്ങള്‍ നിന്നെ പരാജയപ്പെടുത്തി. നിന്നെ കൂടുതല്‍ ചേര്‍ത്തു പിടിക്കണമായിരുന്നു. നിനക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കേണ്ടതായിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല. ഇപ്പോള്‍, ഞങ്ങള്‍ക്ക് നിന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. ഒരു കുട്ടി വേദന പേറുന്ന ഏതുതരം ലോകമാണ് നാം കെട്ടിപ്പടുക്കുന്നത്? മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍ ജീവിതത്തേക്കാള്‍ ഭാരമേറിയതാകുന്നത് എവിടെയാണ്?''
''ഇത് മറ്റൊരു വാര്‍ത്തയല്ല. ക്രൂരതയ്ക്ക്, നിശബ്ദതയ്ക്ക്, അത് ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ കാണാന്‍ ഇപ്പോഴും വിസമ്മതിക്കുന്ന ഒരു സമൂഹത്തിന് നഷ്ടപ്പെട്ട ഒരു ജീവിതമാണിത്. നീ ഒരിക്കലും ഒറ്റയ്ക്കല്ല. നീ എല്ലാവരാലും സ്നേഹിക്കപ്പെടുന്നുണ്ട്. കാത്തിരിക്കൂ. ബാക്കിയുള്ളവരോട്, നമ്മള്‍ എപ്പോഴാണ് പഠിക്കുക? എപ്പോഴാണ് നമ്മള്‍ മുഖംതിരിക്കുന്നത് നിര്‍ത്തുക?''
'ക്രൂരതയ്ക്ക് പകരം ദയ അറിയുന്ന കുട്ടികളെ നമ്മള്‍ എപ്പോഴാണ് വളര്‍ത്താന്‍ തുടങ്ങുന്നത്? മോനെ, വിശ്രമിക്കൂ'' എന്നാണ് അനുമോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്.
സംഭവം ഞെട്ടിക്കുന്നതാണെന്നാണ് കൈലാസ് കുറിച്ചിരിക്കുന്നത്.
''ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്. ഇത്രയും ഭയാനകമായ റാഗിങ്ങും ഭീഷണിയും മിഹിറിന് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് അറിഞ്ഞതില്‍ വിമഷമമുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ സമഗ്രമമായ അന്വേഷണം നടത്തി മിഹിറിനും കുടുംബത്തിനും നീതി ഉറപ്പാക്കണം. ഒരു വാക്കുകള്‍ക്കും നിങ്ങളെ ആശ്വസിപ്പിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്കും കുടുംബത്തിനും എന്റെ എല്ലാവിധ പിന്തുണയുമുണ്ട്. ഇത് കഴിയുംപോലെ വ്യാപകമായി ഷെയര്‍ ചെയ്യുന്നുമുണ്ട്'' എന്നാണ് കൈലാസ് മേനോന്റെ കമന്റ്.