Latest News

മൂന്ന് വര്‍ഷത്തോളം ഒരു സിനിമയ്ക്ക് വേണ്ടി മാത്രമായി ആത്മസമര്‍പ്പണം; നീണ്ട പ്രയാണത്തിനൊടുവില്‍ ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്ന് വലിയൊരു ഘട്ടം പൂര്‍ത്തിയായി; ഇനി ബാക്കിയുള്ളത് റോമില്‍ 12 ദിവസത്തെ ഷൂട്ട്; കത്തനാര്‍ പാക്കപ്പ് പറയുമ്പോള്‍ കുറിപ്പുമായി ജയസൂര്യയും എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറും

Malayalilife
 മൂന്ന് വര്‍ഷത്തോളം ഒരു സിനിമയ്ക്ക് വേണ്ടി മാത്രമായി ആത്മസമര്‍പ്പണം; നീണ്ട പ്രയാണത്തിനൊടുവില്‍ ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്ന് വലിയൊരു ഘട്ടം പൂര്‍ത്തിയായി; ഇനി ബാക്കിയുള്ളത് റോമില്‍ 12 ദിവസത്തെ ഷൂട്ട്; കത്തനാര്‍ പാക്കപ്പ് പറയുമ്പോള്‍ കുറിപ്പുമായി ജയസൂര്യയും എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറും

യസൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'കത്തനാര്‍'. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന വിശേഷണത്തോടെ എത്തുന്ന 'കത്തനാറി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി. നടന്‍ ജയസൂര്യയാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്‍ ജയസൂര്യ കത്തനാറിലെ തന്റെ കഥാപാത്രത്തിന്റെ ലുക്ക് മെയിന്റൈന്‍ ചെയ്യുകയായിരുന്നു.  മുടിയും താടിയും വളര്‍ത്തിയ ലുക്കിലാണ് ഏറെ നാളുകളായി പ്രേക്ഷകര്‍ ജയസൂര്യയെ കാണുന്നത്. 

റോജിന്‍ തോമസ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണിത്. നീണ്ട 3 വര്‍ഷത്തെ ചിത്രീകരണമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്. മൂന്ന് വര്‍ഷത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നെന്നും കൂടെ നിന്ന എല്ലാ അണിയറപ്രവര്‍ത്തകരോടും നന്ദിയുണ്ടെന്നും നടന്‍ ജയസൂര്യ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. 

ജയസൂര്യയുടെ പോസ്റ്റ് ഇങ്ങനെ:

അത്യധ്വാനത്തിന്റെ കഠിനനാളുകള്‍ക്കൊടുവില്‍ 'കത്തനാര്‍' pack up...
മൂന്ന് വര്‍ഷത്തോളം ഒരു സിനിമയ്ക്ക് വേണ്ടി മാത്രമായി ആത്മസമര്‍പ്പണം ചെയ്ത ഒരു കൂട്ടം പ്രതിഭാധനന്‍മാരായ കലാകാരന്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമൊപ്പം ദിനരാത്രങ്ങള്‍ പിന്നിട്ട ഒരുപാട് അസുലഭ മുഹൂര്‍ത്തങ്ങള്‍...

അങ്ങിനെ കത്തനാര്‍ ഒരു യാഥാര്‍ത്ഥ്യമാവാന്‍ പോകുകയാണ്.
ഈ അവസരത്തില്‍ അങ്ങേയറ്റം നന്ദിയോടെ മാത്രം മനസ്സില്‍ തെളിയുന്ന ഒരുപാട് മുഖങ്ങള്‍ ...
കത്തനാര്‍ അതിന്റെ പരമാവധി മികവില്‍ എത്തിക്കാന്‍ സാമ്പത്തികം ഒരു തടസ്സമാവരുത് എന്ന് വാശി പിടിച്ച നിര്‍മ്മാതാവ് ആദരണീയനായ ശ്രീ. ഗോകുലം ഗോപാലേട്ടന്‍, അത് യഥാര്‍ത്ഥ്യമാക്കുവാന്‍ വേണ്ടി ചുറുചുറുക്കോടെ സദാ ഓടി നടന്ന, ഔപചാരിതകള്‍ക്കപ്പുറം ഹൃദയത്തിലിടമുടമുള്ള പ്രീയ സഹോദരന്‍ executive Producer ശ്രീ. കൃഷ്ണമൂര്‍ത്തി. 

സംവിധായകന്‍ എന്നതിലുപരി സഹോദര തുല്യമായ വൈകാരിക ബന്ധത്തിലേക്ക് വളര്‍ന്ന മലയാളത്തിന്റെ അഭിമാനം ശ്രീ റോജിന്‍ തോമസ്...കത്തനാര്‍ സിനിമയാക്കുക എന്ന ആശയം ആദ്യമായി പങ്ക് വെയ്ക്കുകയും അതിനുവേണ്ടി അഹോരാത്രം പഠന ഗവേഷണങ്ങളില്‍ മുഴുകുകയും ചെയ്ത ഇളയ സഹോദരന്‍, തിരക്കഥാകൃത്ത് രാമാനന്ദ് . ദൃശ്യ വിസ്മയം തീര്‍ത്ത നീല്‍ ഡി കുഞ്ഞ. ഇനിയും ഒട്ടേറെ മുഖങ്ങള്‍...വൈകാരികത കൊണ്ട് ഒരു കുടുംബം പോലെ ജീവിച്ചവര്‍എല്ലാവര്‍ക്കുംനന്ദി.....

ഞങ്ങളെ വിശ്വസിച്ച് മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളില്‍ ഒന്ന് നിര്‍മ്മിക്കാന്‍ തയ്യാറായ ശ്രീ ഗോപാലേട്ടന് ഏതു വാക്കുകളാലാണ് നന്ദി പറയാന്‍ സാധിക്കുക.....  അത് കടപ്പാടായി എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇനി കത്തനാറിന്റെ റിലീസിംങ്ങിനായി കാത്തിരിക്കുന്ന പല സഹസ്രം കലാസ്വാദകരില്‍ ഒരാളായി ഞാനും.

അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. ബൈജു ഗോപാലന്‍, വിസി പ്രവീണ്‍ എന്നിവരാണ് കൊ-പ്രൊഡ്യൂസേര്‍സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി. 
ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ചിത്രീകരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ:

ശ്രീ ഗോകുലം മൂവീസിന്റെ ചരിത്രത്തില്‍ തന്നെ, ഒരു പക്ഷെ മലയാള സിനിമയില്‍ തന്നെ ഏറ്റവും വലിയ സിനിമയായ കത്തനാര്‍ കേരളാ ഷെഡ്യൂള്‍ പാക്കപ്പ് ആയിരിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രയാണത്തിനൊടുവില്‍ ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് കത്തനാര്‍ അതിന്റെ വലിയൊരു ഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇനി ഇറ്റലിയിലെ റോമില്‍ 12 ദിവസത്തെ ചിത്രീകരണമാണ് ബാക്കിയുള്ളത്. ഈ പ്രൊജക്റ്റുമായി ചേര്‍ന്ന് നിന്ന് വലിയൊരു കാലയളവില്‍, എല്ലാ വിധ പ്രതിസന്ധി ഘട്ടത്തിലും ഒന്നായി നിന്ന ഒരു പിടി നല്ല കലാകാരന്മാരുടെ വലിയ മനസ്സിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.


അതിലുപരിയായി എടുത്തു പറയേണ്ട ആദ്യത്തെ പേര് ഞങ്ങളുടെ എത്രയും പ്രിയപ്പെട്ട, ശ്രീ ഗോകുലം ഗോപാലന്‍ സാറിന്റെയാണ്. ഹോളിവുഡ് സ്റ്റാന്‍ഡേര്‍ഡില്‍ ഒരു മലയാള സിനിമ നിര്‍മിക്കാന്‍ കൂടെയുള്ള ടീമിനെ അങ്ങേയറ്റം വിശ്വസിച്ചു അവര്‍ക്കായി തന്റെ പരമാവധി കാര്യങ്ങള്‍, മലയാള സിനിമ വ്യവസായത്തിന്റെ പരിമിതികള്‍ മറികടന്നു ചെയ്യുകയും, ഇത്രയും വലിയ തുക അതിനായി ഇന്‍വെസ്റ്റ് ചെയ്തു എല്ലാകാലത്തും മലയാള സിനിമ ചരിത്രത്തില്‍ നൂതന മാറ്റങ്ങള്‍ കൊണ്ട് വരുന്ന ദീര്‍ഘ ദര്‍ശിയായ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്യുന്നു.


അടുത്തതായി എടുത്ത് പറയേണ്ട പേര് സഹോദര തുല്യനായ ജയസൂര്യയുടേതാണ്, ഒരു നടന്‍ ഒരു സിനിമക്കായി തന്റെ കരിയറിലെ നിര്‍ണായക സമയത്ത് ഇത്രയും കാലം മാറ്റിവെക്കുന്നത് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ അപൂര്‍വത്തില്‍ അപൂര്‍വം ആണ്. കേവലം അഭിനേതാവായി തന്റെ വേഷം അഭിനയിച്ചു മടങ്ങുന്നതില്‍ നിന്നും വ്യത്യസ്തമായി സിനിമയുടെ പ്രാരംഭ ചര്‍ച്ച മുതല്‍ വര്ഷങ്ങളായി സിനിമയുടെ നന്മ മാത്രം മുന്‍നിര്‍ത്തി എല്ലാ കാര്യത്തിലും ക്രിയാത്മകമായി ഇടപെടുകയും, അഭിനേതാവ് എന്നതിനപ്പുറം ഒരു ടെക്നിഷ്യന്‍ എന്ന പോലെ ഒരേ സമയം മാനസികമായും, ശാരീരികമായും കഠിനാധ്വാനം ചെയ്ത ജയന് അദ്ദേഹത്തിന്റെ ആത്മാര്‍പ്പണത്തിന്റെ ഫലം എല്ലാ രീതിയിലും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു


ചെയ്യുന്ന ഓരോ സിനിമയിലും തന്റെ ഏറ്റവും മികച്ച എഫര്‍ട്ട് ഇടുന്ന നാഷണല്‍ അവാര്‍ഡിലൂടെ സങ്കേതികമായി തന്റെ പ്രാഗല്‍ഭ്യം തെളിയിച്ച പ്രിയപ്പെട്ട ഡയറക്ടര്‍ റോജിന്‍ തോമസ്, ഇ യാത്രയില്‍ ഉടനീളം കൂടെ നിന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു ചേട്ടന്‍, കത്തനാരുടെ ലോകം മികച്ച ദൃശ്യനുഭവമാക്കാന്‍ തന്റെ എല്ലാവിധ അറിവും കഴിവും ഉപയോഗിച്ച് പരിശ്രമിക്കുന്ന D.O.P നീല്‍ ഡി കുഞ്ഞ, കത്തനാര്‍ എന്ന ലോകം നമുക്ക് മുന്നില്‍ തുറന്നിട്ട റൈറ്റര്‍ രാമാനന്ദ്, വരികളിലെ ആ ലോകം യഥാര്‍ഥ്യത്തിലേക്ക് അതിന്റെ ഏറ്റവും മികച്ച രീതിയില്‍ മാന്ദ്രികനെ പോലെ സൃഷ്ട്ടിച്ചു എടുക്കുന്ന പാന്‍ ഇന്ത്യ ലെവലില്‍ വലിയ സിനിമകളുടെ ഭാഗമാകുന്ന പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, കോസ്റ്റ്യുമെര്‍ അനീഷ്, ആര്‍ട്ട് ഡയറക്ടര്‍സ് അജി & രാം പ്രസാദ്, ഋഷിലാല്‍-സ്റ്റില്‍സ് ,റഫീഖ് -മേക്കിങ് വീഡിയോ, P.R.O മാരായ വാഴൂര്‍ ജോസ് & ശബരി, അനില്‍ & സൂര്യ യൂണിറ്റ് ടീം, പ്രൊഡക്ഷന്‍ ബോയ്‌സ്, ഗോഡ, ഡ്രൈവേഴ്‌സ്, ജൂനിയര്‍ ആര്‍ട്ടിസ്‌റ് കോര്‍ഡിനേറ്റര്‍ നജീബ്, ആയിരകണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി സിനിമയുടെ പലപല മേഖലകളിലെ നിര്‍വധിയാളുകള്‍


കൂടാതെ ശ്രീ ഗോകുലം മൂവീസിന്റെ തന്നെ കുടുംബാംഗങ്ങള്‍. നിരവധി പ്രശ്‌നങ്ങളില്‍ ഇടപെട്ട് എനിക്കെന്നും സഹായ ഹസ്തം നീട്ടുന്ന പ്രിയ പ്രവീണ്‍ ചേട്ടനും, ബൈജുവേട്ടനും. ഈ സിനിമയുടെ ഭാഗമായ ഓരോരുത്തരോടും പ്രത്യേയകം,പ്രത്യേയകം നന്ദി അറിയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഈ രീതിയില്‍ പറയുന്നതിന്റെ പരിമിതി മൂലം എല്ലാവരോടുമുള്ള ആത്മാര്‍ത്ഥമായ നന്ദി ചുരുങ്ങിയ വാക്കുകളില്‍ അറിയിച്ചുകൊണ്ടും, സിനിമയുടെ തുടര്‍ന്നുള്ള കാര്യങ്ങളിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ടും നിര്‍ത്തട്ടെ'. സ്‌നേഹപൂര്‍വ്വം കൃഷ്ണമൂര്‍ത്തി.
 

kathanar wrapped starring jayasurya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES