നടന്‍ വിജയ് നായകനായ 'ജനനായകന്‍' എന്ന സിനിമയുടെ ചോര്‍ന്ന ദൃശ്യങ്ങള്‍ കണ്ടെന്ന് വെളിപ്പെടുത്തി നടി കസ്തൂരി ശങ്കര്‍. വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) മൂന്ന് മണിക്കൂര്‍ നീളുന്ന പ്രചാരണമാണ് ഈ ചിത്രമെന്നും കസ്തൂരി ആരോപിച്ചു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, പ്രദര്‍ശനാനുമതി ലഭിക്കാത്ത ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
വാട്സാപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുമാണ് താന്‍ ദൃശ്യങ്ങള്‍ കണ്ടതെന്ന് കസ്തൂരി പറഞ്ഞു. 'ഈ സിനിമ ജനങ്ങളിലേക്ക് എത്തുന്നത് വിജയ്യുടെ പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യും. സിനിമയിലെ ഓരോ വാക്കും വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം ദൃശ്യങ്ങള്‍ ചോര്‍ത്തിയതാണെന്ന് സംശയിക്കുന്നു. സെന്‍സര്‍ ബോര്‍ഡിനെയും കേന്ദ്ര മന്ത്രാലയത്തെയും വെട്ടിച്ച് എങ്ങനെയാണ് സിനിമയുടെ ഉയര്‍ന്ന ഗുണമേന്മയുള്ള പതിപ്പ് പുറത്തുവന്നത്?' - കസ്തൂരി ചോദിച്ചു. സിനിമയിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഭയന്ന് ഡിഎംകെ സര്‍ക്കാര്‍ റിലീസ് തടയാന്‍ ശ്രമിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
അതേസമയം, ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ പരാതിയില്‍ ചെന്നൈ സൈബര്‍ ക്രൈം പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സിനിമ പ്രചരിപ്പിച്ച മുന്നൂറോളം ലിങ്കുകള്‍ പോലീസ് നീക്കം ചെയ്തിട്ടുണ്ട്. ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്ഫോമുകളില്‍ സിനിമ അപ്ലോഡ് ചെയ്ത ശേഷം ലിങ്കുകള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു വെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ 21 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്