തലയില്‍ ആരോ കൂടം കൊണ്ട് അടിച്ചത് പോലെയാണ് ആദ്യം തോന്നിയത്;  2020 എന്ന് പറയുന്ന കോപ്പിലെ വര്‍ഷത്തിന്റെ അവസാനത്തെ ചൂട്ടും കത്തിത്തീരാന്‍ പോകുന്നു; ശ്രദ്ധേയമായ ബിപിന്‍ ചന്ദ്രന്റെ കുറിപ്പ്

Malayalilife
topbanner
തലയില്‍ ആരോ കൂടം കൊണ്ട് അടിച്ചത് പോലെയാണ് ആദ്യം തോന്നിയത്;  2020 എന്ന് പറയുന്ന കോപ്പിലെ വര്‍ഷത്തിന്റെ അവസാനത്തെ ചൂട്ടും കത്തിത്തീരാന്‍ പോകുന്നു; ശ്രദ്ധേയമായ ബിപിന്‍ ചന്ദ്രന്റെ കുറിപ്പ്

ക്രിസ്തുമസ് ദിനത്തിലെ ആ വലിയ നഷ്ടത്തിന്റെ വേദനയിലാണ് സിനിമാലോകവും ആരാധകരും. നിരവധി താരങ്ങളാണ് അനിലിന്റെ വേര്‍പാടില്‍ വേദന പങ്കുവച്ച് എത്തിയത്. അനിലിന്റെ ഓര്‍മ്മയില്‍ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 
മരണ വാര്‍ത്ത കേട്ടപ്പോള്‍ തലയില്‍ ആരോ കൂടം കൊണ്ട് അടിച്ചത് പോലെയാണ് തോന്നിയതെന്നാണ് ബിപിന്‍ കുറിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ പാവാടയിലാണ് ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചത്.

ബിപിന്‍ ചന്ദ്രന്റെ കുറിപ്പ് 

നടന്‍ അനില്‍ നെടുമങ്ങാട് അപ്രതീക്ഷിത മരണം തീര്‍ത്ത മരവിപ്പിലാണ് മലയാള സിനിമാലോകം. മരിച്ചെന്നു കേട്ടപ്പോള്‍ തലയില്‍ ആരോ കൂടം കൊണ്ട് അടിച്ചത് പോലെയാണ് ആദ്യം തോന്നിയതെന്ന് തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുഖി

എന്റെ ജീവിതത്തിലെ ഏറ്റവും ഓഞ്ഞ ക്രിസ്മസ് ആയിരുന്നു ഇക്കൊല്ലത്തെത്. സന്തോഷിക്കാന്‍ പ്രത്യേകിച്ച് ഒന്നും ഇല്ലാത്ത, നരച്ചു പോയൊരു ക്രിസ്മസ്. വൈകുന്നേരമായപ്പോള്‍ അത് ഏറ്റവും കെട്ട ഒരു ക്രിസ്മസ് കൂടെയായി. അക്ഷരാര്‍ത്ഥത്തില്‍ ഒരു മുടിഞ്ഞ ക്രിസ്മസ്.

അനില്‍ നെടുമങ്ങാട് മരിച്ചെന്ന് കേട്ടപ്പോള്‍ തലയില്‍ ആരോ കൂടം കൊണ്ട് അടിച്ചത് പോലെയാണ് ആദ്യം തോന്നിയത്. നേരം കുറച്ചെടുത്തു ആ തരിപ്പൊന്ന് കുറയാന്‍. അനില്‍ എന്റെ അടുത്ത ചങ്ങാതി ഒന്നുമായിരുന്നില്ല.ഞാന്‍ എഴുതിയ പാവാട എന്ന സിനിമയിലെ ഒരു കഥാപാത്രം എന്നതിനപ്പുറം ഞങ്ങള്‍ തമ്മില്‍ അങ്ങനെ കാര്യമായ ബന്ധമൊന്നുമില്ല.

കൈരളി ടി.വി. യിലെ ജുറാസിക് വേള്‍ഡ് എന്ന പരിപാടിയുടെ അവതാരകനായാണ് അനിലിനെ ആദ്യം കാണുന്നത്. പിന്നെ കണ്ടത് ദീപന്‍ ശിവരാമന്റെ സ്‌പൈനല്‍ കോഡ് നാടകത്തിലെ നടനായിട്ടാണ്. മാര്‍ക്വേസിന്റെ 'ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ്' സ്‌പൈനല്‍ കോഡ് എന്ന നാടകം ആക്കുന്നതിനെക്കുറിച്ചുള്ള വിശദമായ പ്ലാന്‍ ദീപന്‍ ആദ്യമായി സംസാരിക്കുന്നത് എന്റെ മഹാരാജാസ് ഹോസ്റ്റല്‍ മുറിയില്‍ ഇരുന്നായിരുന്നു.വര്‍ഷങ്ങള്‍ക്കുശേഷം ബെസ്റ്റ് ആക്ടര്‍ സിനിമയുടെ എഴുത്തു നടക്കുന്ന സമയത്താണ് എറണാകുളത്തെ ഭാരതീയ വിദ്യാഭവന്‍ ഹാളില്‍ ആ നാടകം അവതരിപ്പിക്കപ്പെട്ടത്. മാര്‍ട്ടിന്‍ പ്രക്കാട്ടും ഞാനും അത് കണ്ട ശേഷമാണ് സുനില്‍ സുഖദയേയും പ്രതാപനെയും ആദ്യമായി സിനിമയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നത്.അത്യുഗ്രന്‍ നടന്മാരായ ഗോപാലനും ജയിംസ് ഏലിയക്കും അനില്‍ നെടുമങ്ങാടിനും കൊടുക്കാന്‍ ബെസ്റ്റ് ആക്ടര്‍ സിനിമയില്‍ പറ്റിയ വേഷങ്ങള്‍ ഇല്ലായിരുന്നു. പാവാടയില്‍ ആണ് ഗോപാലന്‍ ഒഴികെയുള്ളവരോടുള്ള കടം വീട്ടുന്നത്. പാവാടയിലെ ആദ്യ ഡയലോഗ് തന്നെ അനിലിന്റെതായിരുന്നു.

' നമസ്‌കാരമുണ്ട്. ഞാന്‍ ഈ സിനിമയ്ക്കകത്തെ കഥാപാത്രം ഒന്നുമല്ല കേട്ടോ. സിനിമാ തുടങ്ങുന്നേന് മുമ്ബും സിനിമായ്ക്കിടക്കുമൊക്കെ കഥ പറയുന്ന ഒരു പരിപാടി ഇല്ലേ.വല്യ വല്യ സിനിമേലൊക്കെ ശ്രീനിവാസന്‍ സാറും രഞ്ജിത്ത് സാറും ഒക്കെയാ ഈ കഥ പറച്ചിലിന്റെ പരിപാടി ചെയ്യാറ്. ഇപ്പം ഉദാഹരണം പറയുകാണേല് മീശ മാധവന്‍ സിനിമ തുടങ്ങുമ്ബം രഞ്ജിത്ത് സാറ് പറയുന്നത് കേട്ടിട്ടില്ലേ.... കേള്‍ക്കുമ്ബം തന്നെ ഒരു പ്രത്യേക ഇതാ... ഞാനാ കേട്ടോ ഈ സിനിമാപ്പടത്തിന്റെ കഥാപ്രസംഗം നടത്തുന്നത്. അതിനു നീ ആരാടാ ഉവ്വേ?... നിനക്ക് അതിനുള്ള യോഗ്യത എന്നതാടാന്നൊക്കെ ചോദിച്ചാ.... വെള്ളക്കല്ല് ഷാപ്പിലെ പറ്റുപടിക്കാരന് എന്നതാ യോഗ്യത...? എരന്നിട്ടായാലും കടം പറഞ്ഞിട്ടായാലും എന്നും കള്ളടിക്കും . പാമ്ബിന്റെയും പാവാടേടേം കഥ പറയാനേ...... അതു തന്നാ ഏറ്റവും വല്യ യോഗ്യത.'

ആഖ്യാതാവായി വന്ന അനില്‍ ആദ്യ രംഗത്തു തന്നെ അമിത മദ്യപാനികളുടെ പാവാടക്കഥയിലേക്ക് അനായാസമായി ആള്‍ക്കാരെ അടുപ്പിച്ചു. പറയാന്‍ പോകുന്നതിലേക്ക് പ്രേക്ഷകശ്രദ്ധയെ പിടിച്ചിട്ടു. സംസ്‌കൃത നാടകങ്ങളിലെ സൂത്രധാരന് സമാനമായി സിനിമയില്‍ കഥയുടെ ചരട് പിടിച്ച അനിലിനെ മരണം വല്ലാത്തൊരു ഇരുളാഴത്തിലേക്ക് വലിച്ചുകൊണ്ടുപോയിരിക്കുന്നു. അനിലിന് കരിയറിലെ ഏറ്റവും മികച്ച വേഷം കൊടുത്ത സച്ചിയേട്ടന്റെ ജന്മദിനം കൂടിയായിരുന്നു ഇന്ന്.

ഞാന്‍ താമസിച്ചിരുന്ന വാടക മുറികളിലെ ആഘോഷരാത്രികള്‍ക്ക് പിറ്റേന്ന് വാതില്‍പ്പാളികള്‍ക്ക് പിന്നിലേക്ക് നോക്കുമ്‌ബോള്‍ സ്ഥിരം കാണുന്ന ഒരു കാഴ്ച ഉണ്ടായിരുന്നു. തലേന്നു രാത്രിയില്‍ പുകഞ്ഞു കത്തിയ ബീഡിക്കുറ്റികളുടെ കരിഞ്ഞെരിഞ്ഞ തലപ്പുകളുടെ കൂമ്ബാരം . 2020 എന്ന് പറയുന്ന കോപ്പിലെ വര്‍ഷത്തിന്റെ അവസാനത്തെ ചൂട്ടും കത്തിത്തീരാന്‍ പോവുകാണ്. തിരിഞ്ഞുനോക്കുമ്‌ബോള്‍ ഓര്‍മ്മകളുടെ വാതിലരികില്‍ ഒരുപാട് പ്രിയപ്പെട്ടവരുടെ ഉയിരിന്റെ കനല്‍ കെട്ട് കുമിഞ്ഞു കിടക്കുന്നു. വിരലിടയിലും ചുണ്ടിണയിലും ഗമയില്‍ ഇരുന്നുള്ള കനല്‍ക്കത്തലില്‍ നിന്ന് ആഷ് ട്രേയുടെ ചാരപ്പറമ്ബിലേക്കുള്ള മൂക്കു കുത്തി വീഴലിലേക്ക് കരുതുന്നത്ര കാലദൈര്‍ഘ്യം ഒന്നുമില്ലെന്ന തിരിച്ചറിവില്‍ ഞാന്‍ വീണ്ടും കിടുങ്ങിപ്പോകുന്നു.

പുല്ലും വൈക്കോലും ആസ്വദിച്ച് തിന്നുകൊണ്ടിരിക്കുന്ന ആടുമാടുകളെ അല്പം പോലും കരുണയില്ലാതെ മരണത്തിലേക്ക് ആട്ടിത്തെളിക്കുന്ന അറവുകാരുടെ നിസ്സംഗത കണ്ടിട്ടില്ലേ. തട്ട് തകര്‍ത്തുവാരി ആടിത്തിമിര്‍ത്ത് നില്‍ക്കുന്ന ആര്‍ട്ടിസ്റ്റുകളെ അത്തരത്തില്‍ അപ്രതീക്ഷിതമായി സ്റ്റേജില്‍ നിന്ന് വലിച്ചിറക്കിക്കൊണ്ടുപോകുന്ന, സാഡിസ്റ്റ് നിസ്സംഗത പുലര്‍ത്തുന്ന, സംവിധായകനാണ് മരണം. അല്ലാതെ പലരും വെറുതെ പറയുന്നതുപോലെ ചുമ്മാതൊരു രംഗബോധമില്ലാക്കോമാളി ഒന്നുമല്ല.

സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ചലച്ചിത്രത്തില്‍ അനിലിന് ഒരു വേഷം കരുതിയിരുന്നു . അതിനു മുന്‍പേ നിങ്ങള്‍ അങ്ങ് പോയി. ആ സിനിമ നടക്കുന്ന കാലം വരെ ഇത് എഴുതുന്നവന്‍ തന്നെ കാണുമോ എന്ന് ഉറപ്പില്ല. പ്രിയപ്പെട്ട അനില്‍, നിങ്ങള്‍ സമാധാനമായി പൊയ്‌ക്കോളൂ.എത്രകാലം കണ്ടിന്യൂ ചെയ്യാനാകുമെന്ന് യാതൊരു ഗ്യാരണ്ടിയുമില്ലാത്ത ഈ തിയേറ്റര്‍ ഓഫ് ക്രൂവല്‍റ്റിയിലെ കളി തല്‍ക്കാലം തുടരട്ടെ. ആരു പോയാലും വന്നാലും ചില ഷോകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമല്ലോ.

bipin chandran writeup about anil p nedumangad

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES