മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത ഹാസ്യപ്രതിഭ കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് 26 വര്‍ഷം തികയുന്നു. കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പു ഓര്‍മ്മ ദിനത്തില്‍ പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
'അച്ഛന്റെ ഇരുപത്തിയാറാം ചരമവാര്‍ഷികത്തില്‍, അച്ഛനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ആ ദിനമല്ല, മറിച്ച് അച്ഛനോടൊപ്പം പങ്കിട്ട മനോഹരമായ നിമിഷങ്ങളാണ് ഞാന്‍ ഇന്ന് ഓര്‍ക്കുന്നത്. അച്ഛന്‍ പകര്‍ന്നുതന്ന പാഠങ്ങളും, ആ ചിരിയും, സ്നേഹവും ഇന്നും ഓരോ ദിവസവും എന്റെ കൂടെയുണ്ട്. കാലം കടന്നുപോയി, എങ്കിലും ആ ശൂന്യത ഒരിക്കലും മാറുന്നില്ല. അച്ഛന്‍ ഇന്ന് എന്റെ കൂടെ ശാരീരികമായി ഇല്ലായിരിക്കാം, പക്ഷേ അച്ഛന്റെ സാന്നിധ്യം എപ്പോഴും എനിക്ക് വഴികാട്ടിയായിട്ടുണ്ട്. അച്ഛന് എന്നെയോര്‍ത്ത് അഭിമാനം തോന്നുന്ന രീതിയില്‍ ജീവിക്കാന്‍ എനിക്ക് കഴിഞ്ഞു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും അതുപോലെ തന്നെ നികത്താനാവാത്ത വലിയ നഷ്ടവുമാണ് അച്ഛന്‍.അച്ഛനെ ഒരുപാട് സ്നേഹിക്കുന്നു'', എന്നാണ് ബിനു പപ്പു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അച്ഛന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
1963ല്‍ പുറത്തിറങ്ങിയ മൂടുപടം ആണ് കുതിരവട്ടം പപ്പുവിന്റെ ആദ്യ ചിത്രം. പത്മദളാക്ഷന്‍ എന്നാണ് യഥാര്‍ത്ഥ പേര്. വൈക്കം മുഹമ്മദ് ബഷീര്‍ ആണ് ' ഭാര്‍ഗ്ഗവീനിലയം' എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ' കുതിരവട്ടം പപ്പു' എന്നത് അദ്ദേഹത്തിന് നല്‍കിയത്. പിന്നീട് ആ പേരില്‍ അദ്ദേഹം പ്രശസ്തനായി. ഏകദേശം 1500-ഓളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മലയാളികളുടെ ദൈനംദിന സംഭാഷണങ്ങളില്‍ പോലും ഇന്നും പപ്പുവിന്റെ ഡയലോഗുകള്‍ ഉപയോഗിക്കാറുണ്ട്.