നടന്‍ ഹരീഷ് കണാരനും പ്രൊഡ്യൂസറുമായ എന്‍ എം ബാദുഷയും തമ്മിലുള്ള പ്രശ്‌നങ്ങള്‍. ഹരീഷ് കണാരനില്‍ നിന്നും പണം കടം വാങ്ങിയശേഷം അത് ബാദുഷ നല്‍കിയില്ല എന്ന് ഹരീഷ് തുറന്നു പറയുന്നതിലൂടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. സംഗതി ഹരീഷില്‍ നിന്നും താന്‍ പണം വാങ്ങി എങ്കിലും അത് കൊടുക്കേണ്ടതില്ല എന്നത് വാദിച്ച പ്രസ്താവിക്കുകയാണ് ബാദുഷ. ഇതിന് പിന്നാലെ മറുപടിയുമായി ഹരീഷ് കണാരനും എത്തിയതോടെ വിഷയം ഇപ്പോള്‍ കൂടുതല്‍ ഗൗരവമായി മാറുകയാണ്. ഹരീഷില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് ബാദുഷ സമ്മതിച്ചെങ്കിലും പറഞ്ഞ തുകയില്‍ മാറ്റം ഉണ്ടെന്നായിരുന്നു അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്.
ഹരീഷ് കണാരനാണ് തനിക്ക് പണം നല്‍കേണ്ടതെന്ന് ബാദുഷ ആവര്‍ത്തിച്ചു. 72 സിനിമകളില്‍ ഹരീഷിന്റെ ഡേറ്റ് മാനേജ്മെന്റ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്തതിന് പ്രതിഫലമായി തുക കണക്കാക്കണമെന്നാണ് ബാദുഷയുടെ നിലപാട്. , ഹരീഷ് പറഞ്ഞ തുകയില്‍ മാറ്റമുണ്ടെന്നും, 20 ലക്ഷം രൂപയ്ക്ക് പകരം 14 ലക്ഷം രൂപയാണ് വായ്പയായി ലഭിച്ചതെന്നും, ഇതില്‍ ഏഴ് ലക്ഷത്തോളം രൂപ തിരികെ നല്‍കിയെന്നും ബാദുഷ വ്യക്തമാക്കി.
ബാക്കി തുക ഹരീഷിന്റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്റെ പ്രതിഫലമായി കണക്കാക്കുമെന്ന് കരുതിയെന്നായിരുന്നു അന്ന് ബാദുഷ പറഞ്ഞിരുന്നത്. ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ ഉണ്ടായ സാഹചര്യത്തിലാണ് പുതിയ വിശദീകരണം.
സെലിബ്രിറ്റി മാനേജ്മെന്റ് എന്ന പ്രൊഫഷണല്‍ മേഖലയില്‍ താന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയാണെന്ന് ബാദുഷ വിശദീകരിച്ചു. ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് മാനേജ്മെന്റ്, അവസരങ്ങള്‍ ഉറപ്പ് വരുത്തുക, കൃത്യമായി പ്രതിഫലം വാങ്ങി നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. തന്റെ ബന്ധങ്ങളും പരിചയസമ്പത്തും കണക്കിലെടുത്താണ് ഹരീഷ് കണാരന്‍ തന്നെ സമീപിച്ചതെന്നും, അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ചുമതല തന്നെ ഏല്‍പ്പിച്ചതെന്നും ബാദുഷ പറഞ്ഞു.
72 സിനിമകളില്‍ 16 എണ്ണത്തില്‍ മാത്രമാണ് താന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചതെന്നും, ബാക്കിയുള്ള സിനിമകളില്‍ ഹരീഷിനു വേണ്ടിയാണ് ജോലി ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടുതല്‍ കണ്ടെത്തുക സഹോദരന്മാര്‍ പകം ബ്രദേഴ്‌സ് ഈ സാമ്പത്തിക തര്‍ക്കത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് ബാദുഷ ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമാ രംഗത്തെ സെലിബ്രിറ്റി മാനേജ്മെന്റ് രംഗത്തെ പ്രതിഫലവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഈ വിഷയം വീണ്ടും ചൂടുപിടിപ്പിക്കുകയാണ്.
എന്നാല്‍ ഇതിനു മറുപടിയായി ഹരീഷ് കാണാരനും രംഗത്തെത്തി. പണം വാങ്ങിച്ച ഘട്ടത്തിലും തിരിച്ചു ചോദിച്ച ഘട്ടത്തിലും ശമ്പളമായി കരുതണം എന്ന് ബാദുഷ പറഞ്ഞില്ലെന്ന് ഹരീഷ് പറയുന്നത്. വീടുപണി നടക്കുന്ന സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് പണം തിരികെ ചോദിച്ചത്. ഇതിനുശേഷമാണ് തനിക്ക് എആര്‍ എം ( അജയന്റെ രണ്ടാം മോഷണം) എന്നാ നിവിന്‍പോളി നായകനായ ചിത്രത്തില്‍ അവസരം നഷ്ടപ്പെടുത്തിയത് എന്ന് ഹരീഷ് കണാരന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
ഇതിനു പിന്നാലെ ഇപ്പോള്‍ ഇതിനെതിരെ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാദുഷ. തനിക്കെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് ഹരീഷ് ഉന്നയിക്കുന്നത് എന്നും ഇതെല്ലാം തന്നെ ഞെട്ടിച്ചു എന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിസ്റ്റുകളെ പ്രോപ്പറായി മാനേജ് ചെയ്യുന്ന ഒരു പ്രൊഫഷണല്‍ ആയ മേഖല സിനിമ രംഗത്തുണ്ട്. താനും കഴിഞ്ഞ കുറെ കാലമായി ആ കാര്യങ്ങള്‍ ചെയ്യുന്നു. നടന്റെയോ അല്ലെങ്കില്‍ നടിയുടെയോ ഡേറ്റ് മാനേജ്മെന്റ് അവസരങ്ങള്‍ ഉറപ്പാ വരുത്തുക കൃത്യമായി ശമ്പളം വാങ്ങി നല്‍കുക എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അത്തരത്തില്‍ ഹരീഷിനു വേണ്ടി ജോലി ചെയ്തിട്ടുള്ള ആളാണ് ഞാന്‍. അതിനുള്ള പ്രതിഫലം സ്വാഭാവികമായും നല്‍കേണ്ടത് ഹരീഷാണ് എന്നാണ് എന്റെ വിശ്വാസം. പരാമര്‍ശത്തിന് വിധേയരായ മറ്റു രണ്ട് കലാകാരന്മാര്‍ക്കും ഇതേക്കുറിച്ച് ധാരണ ഉള്ളവരാണ്. ഹരീഷിന് എന്താണ് അതില്ലാതെ പോയതെന്ന് മനസ്സിലാകുന്നില്ല എന്നും ബാദുഷ പറഞ്ഞു.
ഞാനും ബാദുഷയും തമ്മിലുള്ള ഇടപാടിലേക്ക് ആരും അദ്ദേഹത്തിന്റെ കുടുംബത്തെ വലിച്ചിഴയ്ക്കരുത്. അത് ക്രൂരതയാണ്. അതൊരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് ഹരിഷ് പ്രതികരിച്ചിട്ടുണ്ട്.
ബിജു മേനോന്റെ ചിത്രത്തിലും ഞാന്‍ പ്രശ്‌നമുണ്ടാക്കിയെന്നുള്ള ബാദുഷയുടെ ആരോപണവും ഹരിഷ് തള്ളി.ബിജുവേട്ടനൊപ്പം ഞാന്‍ അഭിനയിച്ച ഒരു സിനിമയിലും ബാദുഷ ഉണ്ടായിരുന്നില്ല. 'കുഞ്ഞിരാമായണ'ത്തിലാണ് ഞാന്‍ ബിജുവേട്ടനെ പരിചയപ്പെടുന്നത്. രണ്ടാമതായി 'സാള്‍ട്ട് മാങ്കോ ട്രീ'യിലാണ് ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നത്. റോഷന്‍ ചിറ്റൂരാണ് ആ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പിന്നീട് 'മരുഭൂമിയിലെ ആന', 'സ്വര്‍ണക്കടുവ', 'പടയോട്ടം', ആനക്കള്ളന്‍, 'രക്ഷാധികാരി ബൈജു ഒപ്പ്' എന്നീ പടങ്ങളിലൊക്കെ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. ഇതിലൊന്നും ബാദുഷയല്ല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മാത്രമല്ല, ബിജു മേനോനും ഞാന്‍ ഇപ്പോഴും നല്ല ബന്ധം പുലര്‍ത്തുന്നയാളുകളാണ്. ബാറ്റയുടെ പേരില്‍ ഞാന്‍ കാരവനില്‍ നിന്ന് ഇറങ്ങിയില്ലെന്നൊക്കെ പറയുമ്പോള്‍, ഞാന്‍ അത്രയ്ക്ക് ബോധമില്ലാത്തയാളാണോ?.
ഞാന്‍ നിര്‍മിച്ച 'ഉല്ലാസ പൂത്തിരി' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഞാന്‍ പലര്‍ക്കും പണം കൊടുക്കാനുണ്ടെന്ന് ബാദുഷ പറഞ്ഞു. എനിക്ക് ആ സിനിമയില്‍ അഭിനയിച്ചതിന്റെ ശമ്പളം കിട്ടിയില്ല. അതുകൊണ്ട് ആ ചിത്രത്തിന്റെ നിര്‍മാതാവ് എന്റെ പേരു കൂടെ നിര്‍മാതാവ് എന്നുപറഞ്ഞു കൊടുക്കുകയാണ് ഉണ്ടായത്.ഞാന്‍ മദ്യപിച്ചു പ്രശ്‌നമുണ്ടാക്കി, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല എന്നൊക്കെയുള്ള ആരോപണം കണ്ടു. ഞാന്‍ മദ്യപിക്കുന്നയാളാണ്. സ്ഥിരമായി മദ്യപിക്കുന്നയാളല്ല. ജീവിതത്തില്‍ ഇന്നുവരെ സെറ്റില്‍ മദ്യപിച്ച് ചെന്നിട്ടില്ല. അങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടുമില്ല. ജീവിതത്തില്‍ ഒരിക്കെ മാത്രം ഒരു സ്റ്റേജ് ഷോയില്‍ അബദ്ധത്തില്‍ മദ്യപിച്ച് കയറിപ്പോയി. മദ്യപിച്ചിട്ടാണ് കയറിയതെന്ന് സ്റ്റേജില്‍ വച്ച് പറയുകയും ചെയ്തു. ആദ്യമായും അവസാനമായും അന്നാണ് മദ്യപിച്ചിട്ട് ഒരു സ്റ്റേജില്‍ കയറിപ്പോയത്.
പറഞ്ഞ ഡേറ്റിന് സിനിമകള്‍ തീരാത്തതുകൊണ്ട്, അടുത്ത പടത്തില്‍ എത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നു കുറച്ചു പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. അത്തരത്തില്‍ പ്രശ്‌നം വന്ന സിനിമയുടെ സംവിധായകരുമായി ഞാന്‍ ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നുമുണ്ട്. പല സിനിമകളില്‍ അഭിനയിക്കുന്നതുകൊണ്ട് അങ്ങനെ സംഭവിച്ചുപോകും. ആ സമയത്താണ് ബാദുഷ ഡേറ്റ് നോക്കിക്കോളാമെന്ന് പറഞ്ഞ് വരുന്നത്. തുടര്‍ന്ന്, ബാദുഷ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരിക്കുന്ന ചിത്രങ്ങളിലാണ് ഭൂരിഭാഗവും ഞാന്‍ അഭിനയിച്ചത്.'' -ഹരീഷ് കണാരന്റെ വാക്കുകള്‍.