Latest News

അമ്മയെ പോലെ വെള്ളാരംകണ്ണുകളുമായി ജനനം; അച്ഛന്റെ പാത പിന്തുടര്‍ന്ന് ബിസിനസുകാരി; രണ്ടു വര്‍ഷം മുമ്പ് ആഢംബര വിവാഹം;നടി ശാരിയുടെ ഏകമകള്‍ കല്യാണിയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
അമ്മയെ പോലെ വെള്ളാരംകണ്ണുകളുമായി ജനനം; അച്ഛന്റെ പാത പിന്തുടര്‍ന്ന് ബിസിനസുകാരി; രണ്ടു വര്‍ഷം മുമ്പ് ആഢംബര വിവാഹം;നടി ശാരിയുടെ ഏകമകള്‍ കല്യാണിയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുമ്പോള്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നായികയാണ് ശാരി. സോളമന്റെ സോഫിയയായും, ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ സാലിയായും, പൊന്മുട്ടയിടുന്ന താറാവിലെ ഡാന്‍സ് ടീച്ചറായുമൊക്കെ മലയാളികള്‍ എന്നും ഓര്‍മിപ്പിക്കുന്ന നടി. ഇപ്പോഴിതാ, ശാരിയുടെയും ഏകമകളുടെയും ഏതാനും ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. രണ്ടു വര്‍ഷം മുമ്പായിരുന്നു മകള്‍ കല്യാണി വിവാഹിതയായത്. ആഢംബര വിവാഹ ചടങ്ങില്‍ അതീവ സുന്ദരിയായി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച കല്യാണി അച്ഛന്റെ പാത പിന്തുടര്‍ന്ന് ബിസിനസുകാരിയായി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്. അതിനിടെയാണ് അമ്മയ്ക്കൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളിലേക്ക് കല്യാണിയും എത്തിയത്.

അമ്മയുടെ മനോഹരമായ കണ്ണുകള്‍ മകള്‍ കല്യാണിയ്ക്കും ലഭിച്ചിട്ടുണ്ട്. അമ്മയെ പോലെ അഭിനയത്തോട് താല്‍പ്പര്യമില്ല കല്യാണിയ്ക്ക്. ബിസിനസ്സിലാണ് കല്യാണിയ്ക്ക് താല്‍പ്പര്യം. വിവാഹിതയായ കല്യാണിയും ചെന്നൈയില്‍ തന്നെയാണ് താമസം. മകളുമായുള്ള ശാരിയുടെ ബോണ്ടും ആരാധകരുടെ ശ്രദ്ധ നേടിയ കാര്യമാണ്. അടുത്തിടെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മകള്‍ക്കൊപ്പം ശാരി എത്തിയിരുന്നു. മകള്‍ പിറന്ന ദിവസമാണ് ജീവിതത്തിലെ മറക്കാനാവാത്ത ദിവസം എന്നാണ് ശാരി പറയുന്നത്. മോളെ ആദ്യമായി കണ്ടപ്പോള്‍ സന്തോഷം അടക്കാനാവാതെ താന്‍ കരച്ചിലായിരുന്നു എന്നും ശാരി പറയുന്നു. 'ഗേള്‍ കുട്ടി വേണമെന്ന് ആഗ്രഹിച്ച് അമ്മന്‍കോവില്‍ ഞാന്‍ ചുറ്റി ചുറ്റി പ്രാര്‍ത്ഥിച്ച് പെറ്റ പെണ്ണ്,' എന്നാണ് മോളെ ശാരി വിശേഷിപ്പിച്ചത്.

ശാരിയുടെ മനോഹരമായ ആ വെള്ളാരം കണ്ണുകളുടെ ഭംഗി കണ്ടെത്തിയതും ആന്ധ്രാപ്രദേശുകാരി സാധനയെ മലയാളികളുടെ ശാരിയാക്കി മാറ്റിയതും സംവിധായകന്‍ പദ്മരാജന്‍ ആണ്. ശാരി എന്ന പേര് നിര്‍ദ്ദേശിക്കുന്നത് പദ്മരാജന്‍ ആണ്. 'കുട്ടിക്കാലത്ത് എല്ലാവരും എന്നെ പൂച്ചക്കണ്ണി എന്ന് വിളിക്കുമ്പോള്‍ ഞാന്‍ കരയുമായിരുന്നു. എനിക്കു മാത്രം എന്താ ഇങ്ങനത്തെ കണ്ണുകള്‍ എന്നു സങ്കടപ്പെട്ടിട്ടുണ്ട്. എന്റെ ആദ്യ പടത്തില്‍ ഞാന്‍ ലെന്‍സ് യൂസ് ചെയ്താണ് അഭിനയിച്ചത്. മലയാളത്തിലേക്ക് വന്നപ്പോഴും എന്റെ പൂച്ചക്കണ്ണുകള്‍ മറക്കാനായി ഞാന്‍ ലെന്‍സ് യൂസ് ചെയ്തിരുന്നു. രണ്ടുമൂന്നു ദിവസം അങ്ങനെ ഷൂട്ട് ചെയ്തു. ഒടുവില്‍ ഞാന്‍ ലെന്‍സ് വച്ച കാര്യം ക്യാമറാമാന്‍ അറിഞ്ഞു. അതു കേട്ടതോടെ പദ്മരാജന്‍ സാര്‍ എന്നോട് കുറെ ദേഷ്യപ്പെട്ടു. അദ്ദേഹത്തെ അത്രയും ദേഷ്യത്തോടെ ഞാന്‍ മുന്‍പു കണ്ടിരുന്നില്ല. ഇത്രയും നല്ല കണ്ണ് അല്ലെ എന്തിനാ ലെന്‍സ് വച്ചത് എന്നൊക്കെ അദ്ദേഹം ചോദിച്ചു. എനിക്ക് അപ്പോള്‍ ആണ് എന്റെ കണ്ണിന്റെ വാല്യൂ മനസിലാകുന്നത്,' മുന്‍പൊരിക്കല്‍ ശാരി പറഞ്ഞത് ഇങ്ങനെയാണ്.

ചെറുപ്പത്തില്‍ തന്നെ നൃത്തം അഭ്യസിച്ച ശാരി പ്രശസ്ത നര്‍ത്തകി പത്മ സുബ്രഹ്‌മണ്യത്തിന്റെ ശിഷ്യയാണ്. പത്മ സുബ്രഹ്‌മണ്യത്തില്‍ നിന്നും ഭരതനാട്യവും പ്രശസ്ത നര്‍ത്തകന്‍ വെമ്പട്ടി ചിന്നസത്യത്തില്‍ നിന്നും കുച്ചിപ്പുഡിയും അഭ്യസിച്ചു. 1982ല്‍ ശിവാജിഗണേശന്‍ നായകനായ ഹിറ്റ്ലര്‍ ഉമനാഥ് എന്ന തമിഴ് ചിത്രത്തില്‍ സപ്പോര്‍ട്ടിങ് റോള്‍ അഭിനയിച്ചുകൊണ്ടാണ് ശാരി സിനിമയിലെത്തുന്നത്. 1984-ല്‍ നെഞ്ചത്തെ അള്ളിത്താ എന്ന ചിത്രത്തിലൂടെ നായികാപദവിയിലേയ്ക്കുയര്‍ന്നു. സാധന എന്ന പേരില്‍ത്തന്നെയായിരുന്നു തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്നത്.

1984ല്‍ നിങ്ങളില്‍ ഒരു സ്ത്രീ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. മലയാളസിനിമകളില്‍ അഭിനയിക്കുമ്പോഴാണ് സാധന, ശാരി എന്ന പേര് സ്വീകരിച്ചത്. പദ്മരാജന്‍ സംവിധാനം ചെയ്ത നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല തുടങ്ങിയ ചിത്രങ്ങളില്‍ നായികയായതോടെ ശാരി മലയാള സിനിമയിലെ മുന്‍ നിരനായികയായി മാറി. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടി.

എഴുപതിലധികം മലയാളചിത്രങ്ങളിലും മുപ്പതിലധികം തമിഴ് ചിത്രങ്ങളിലും ശാരി അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ് ചിത്രങ്ങള്‍ കൂടാതെ തെലുങ്കു, കന്നഡ സിനിമകളിലും മലയാളം, തമിഴ്, തെലുങ്കു ടെലിവിഷന്‍ സീരിയലുകളിലും ശാരി അഭിനയിച്ചിട്ടുണ്ട്. 1991ലാണ് ശാരി ബിസിനസുകാരനായ കുമാറിനെ വിവാഹം കഴിച്ചത്.

Read more topics: # ശാരി
actress shari sadhana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES