മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഭദ്രൻ ഒരുക്കിയ സ്ഫടികം. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ സ്ഫടികം 2 ഇരുമ്പൻ എന്ന ചിത്രവുമായി സംവിധായകൻ ബിജു.ജെ.കട്ടക്കൽ രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. സ്ഫടികത്തിന്റെ തുടർച്ചയാണെന്ന് അവകാശപ്പെട്ട് ബിജു കെ കട്ടയ്ക്കൽ സ്ഫടികം 2 ഇറക്കാൻ ഒരുങ്ങുന്നത്. ഭദ്രന്റെ എതിർപ്പ് മാനിക്കാതെയാണ് ഈ നീക്കം. സ്ഫടികം 2വിന്റെ ടീസറിനെതിരെ ആരാധകരുടെ രോഷം അണപൊട്ടുകയാണ്. ഇപ്പോഴിതാ ആളൊരുക്കത്തിന്റെ സംവിധായകൻ വി സി അഭിലാഷും വിമർശനവുമായി എത്തിയിരിക്കുകയാണ്.
'ഭദ്രൻ എന്ന സംവിധായക പ്രതിഭയുടെ സർഗാത്മകതയാണ് സ്ഫടികം എന്ന സിനിമയുടെ അസ്ഥിത്വം. അദ്ദേഹം അരുതെന്ന് പറഞ്ഞിട്ടും ആ വാക്കുകൾ അവഗണിച്ച് ആ കുട്ടിസംവിധായകൻ രണ്ടാം സ്ഫടികവുമായി മുന്നോട്ട് പോവുകയാണെങ്കിൽ അതിനെതിരെ നമ്മൾ ചലച്ചിത്രപ്രേമികൾ പ്രതികരിക്കേണ്ടതുണ്ട്'-അഭിലാഷിന്റെ കുറിപ്പിൽ പറയുന്നു. നിയമപോരാട്ടത്തിന് ഒരുങ്ങുന്ന ഭദ്രന് എല്ലാവിധ പിന്തുണയും നൽകുന്നതായും അഭിലാഷ് വ്യക്തമാക്കി.
ഈ കോമാളിത്തത്തിന്റെ വരവറിയിച്ച് ഒരു ടീസർ പടച്ചിറക്കിയിട്ടുണ്ട്. അതിന് താഴെ ഈ സംവിധായകനോട് 'വല്ല വാർക്കപ്പണിക്കും പൊയ്ക്കൂടെടോ!'- എന്ന് ഒരു പ്രേക്ഷകൻ പ്രതികരിച്ച് കണ്ടു. ആ പ്രേക്ഷക സുഹൃത്തിനോട് പറയാനുള്ളത്, വാർക്കപ്പണി വലിയ അധ്വാനവും ക്രിയാത്മകതയും ചേർന്ന ഒന്നാണ്. ഇമ്മാതിരി ആളുകൾക്ക് വന്ന് ചേരാനുള്ള ഒന്നല്ല അത്! എന്ന് അഭിലാഷ് കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം
സ്ഫടികം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഇറങ്ങാൻ പോകുന്നത്രെ..!
ആടുതോമയെ ജനഹൃദയങ്ങളിലേക്ക് ഇറക്കിവിട്ട സംവിധായകൻ ഭദ്രന്റെ അനുമതി ഈ ചിത്രത്തിനില്ലെന്ന് മാത്രമല്ല, അദ്ദേഹം ഇത് പാടില്ലെന്ന് കർശനമായി താക്കീത് ചെയ്തിരുന്നതുമാണ്.
എന്നിട്ടും താരതമ്യേനെ നവാഗതനായ ഒരാളാണ് ഈ തോന്ന്യാസത്തിന് ഇറങ്ങിയിരിക്കുന്നത്.
ഭദ്രൻ എന്ന സംവിധായക പ്രതിഭയുടെ സർഗാത്മകതയാണ് സ്ഫടികം എന്ന സിനിമയുടെ അസ്ഥിത്വം. അദ്ദേഹം അരുതെന്ന് പറഞ്ഞിട്ടും ആ വാക്കുകൾ അവഗണിച്ച് ആ കുട്ടിസംവിധായകൻ രണ്ടാം സ്ഫടികവുമായി മുന്നോട്ട് പോവുകയാണെങ്കിൽ അതിനെതിരെ നമ്മൾ ചലച്ചിത്ര പ്രേമികൾ പ്രതികരിക്കേണ്ടതുണ്ട്.
ആടുതോമയുടെ മകനും ഗുണ്ടയായിരിക്കും എന്ന ഈ പുതു സംവിധായകന്റെ സങ്കൽപം തന്നെ ഒരു കാരണവശാലും 'ഈ ടൈപ്പ് ഐറ്റങ്ങൾ' പുറം ലോകം കാണാൻ പാടില്ല എന്ന വാദം ശക്തമാക്കാൻ പോന്ന ഒന്നാണ്.
ഈ പ്രവണത അവസാനിപ്പിക്കുക തന്നെ ചെയ്യണം. ക്ലാസിക്കുകൾ ക്ലാസിക്കുകളായി തുടരണം. അല്ലാതെ അവയുടെ തുടർച്ചയായി ആട്ടിൻകാട്ടങ്ങളല്ല ഉണ്ടാവേണ്ടത്.
ഭദ്രൻ സർ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.
അദ്ദേഹത്തിന് ആദരപൂർവം വിജയാശംസകളും പിന്തുണയും നേരുന്നു.
ഇത്രയും കൂടി: ഈ കോമാളിത്തത്തിന്റെ വരവറിയിച്ച് ഒരു ടീസർ പടച്ചിറക്കിയിട്ടുണ്ട്. അതിന് താഴെ ഈ സംവിധായകനോട് 'വല്ല വാർക്കപ്പണിക്കും പൊയ്ക്കൂടെടോ!'- എന്ന് ഒരു പ്രേക്ഷകൻ പ്രതികരിച്ച് കണ്ടു.
ആ പ്രേക്ഷക സുഹൃത്തിനോട് പറയാനുള്ളത്, വാർക്കപ്പണി വലിയ അധ്വാനവും ക്രിയാത്മകതയും ചേർന്ന ഒന്നാണ്. ഇമ്മാതിരി ആളുകൾക്ക് വന്ന് ചേരാനുള്ള ഒന്നല്ല അത്!